ഒരു ദീർഘശ്വാസത്തോടെ മേനോൻ കസേരയിലേക്കു ചാഞ്ഞു. കൈയിലിരുന്ന കത്ത് ഒരാവൃത്തി കൂടി വായിച്ചു.
“അച്ഛാ…. ഈ അവധിക്കു ഞാനങ്ങോട്ടു വരട്ടെ? എനിക്കച്ഛനെ കാണണം. അച്ഛനു വിരോധമില്ലെന്നു കരുതുന്നു. എന്തായാലും ഈ ഫോൺ നമ്പറിൽ വിളിക്കണം”
ഗംഗയുടെ കത്താണ്. ഇതിനകം എത്ര പ്രാവശ്യം വായിച്ചെന്ന് അയാൾക്കു നിശ്ചയമില്ല. ഫോൺ നമ്പറും കാണാപ്പാഠമായി.
“ഗംഗ “തൻ്റെ ഇളയ മകൾ. താനേറ്റവും സ്നേഹിച്ചതും ലാളിച്ചതും അവളെയാണ്. എന്നും തന്നോടൊപ്പമുണ്ടാകുമെന്നു കരുതിയിരുന്ന ഓമനപ്പുത്രി. മേശമേലിരിക്കുന്ന ഗീതയുടെ ഫോട്ടോയിലേക്കയാൾ നോക്കി. ഭാര്യ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് “മോളോടു വരാൻ പറയൂ ” എന്നു പറയുന്നതായി മേനോനു തോന്നി. കഴിഞ്ഞ ഏഴു വർഷങ്ങൾ എഴുപതു വർഷങ്ങളായി അയാൾക്കനുഭവപ്പെട്ടു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“ഗംഗേ” ആ ശബ്ദത്തിൽ വീടാകെ പ്രകമ്പനം കൊണ്ടു.
“ഇപ്പോൾ കല്യാണം വേണ്ടെന്നു പറയാൻ എന്താ കാരണം?”
തല കുനിച്ചു നിന്ന ഗംഗയുടെ തോളിൽ പിടിച്ചുലച്ചു കൊണ്ട് മേനോൻ ചോദിച്ചു. ഗീത കണ്ണുകൾ കൊണ്ടയാളെ വിലക്കി. അയാളത് ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. കോപം കൊണ്ടു വിറച്ച് മേനോൻ വീണ്ടും പറഞ്ഞു, “നിനക്കറിയാത്തതാണോ അരുണിനെ ? പ്രമോദങ്കിളും ധന്യാൻ്റിയും നിനക്കും പ്രിയപ്പെട്ടവരല്ലേ? എന്താ നിൻ്റെ ഉദ്ദേശ്യം?”
നിശ്ശബ്ദയായി നിൽക്കുന്ന ഗംഗയെക്കണ്ടപ്പോൾ മേനോന് ദേഷ്യം അടക്കാനായില്ല. തൻ്റെ നിയന്ത്രണം മുഴുവൻ കൈവിട്ടു പോയ മേനോൻ അലറി.
“അതോ കാൽക്കാശിനു ഗതിയില്ലാത്ത ആ ചിത്രകാരനാണോ നിൻ്റെ മനസ്സിൽ ? എത്ര നല്ല കുടുംബങ്ങളിൽ നിന്നാണ് നിൻ്റെ ചേട്ടനും ചേച്ചിയും വിവാഹം ചെയ്തിരിക്കുന്നതെന്നു നീ മറന്നു പോയോ? ഞാൻ ജീവിച്ചിരിക്കുമ്പോൾ അതൊന്നും നടക്കുമെന്നു കരുതണ്ട.”
ഗംഗ അവളുടെ സീനിയറായി പഠിച്ചിരുന്ന ഒരു ചെറുപ്പക്കാരനുമായി അടുപ്പത്തിലാണോ എന്നൊരു സംശയം മേനോനെ ഒരു കൂട്ടുകാരൻ അറിയിച്ചിരുന്നു. ഒരു ജോലിയുമില്ലാതെ ചിത്രം വരച്ചു നടക്കുന്ന ഒരാളെ തൻ്റെ മകൾ ഇഷ്ടപ്പെടുമെന്ന് അയാൾ സംശയിച്ചതേയില്ല. തൻ്റെ മക്കളിൽ ഏറ്റവും ബുദ്ധിമതിയാണവൾ. തൻ്റെ പാരമ്പര്യം പിന്തുടരേണ്ട മകൾ വഴി തെറ്റിപ്പോകില്ലെന്ന് മേനോൻ ഉറച്ചു വിശ്വസിച്ചു. അതു കൊണ്ടു തന്നെ മകളോട് അതേപ്പറ്റി ചോദിക്കാനേ തുനിഞ്ഞില്ല.
എങ്കിലും ഗംഗയുടെ വിവാഹം ഉടനെ നടത്തണമെന്നയാൾക്കു തോന്നി. സുഹൃത്തായ പ്രദീപിൻ്റെ മകൻ അരുണിനെയാണയാൾ മകൾക്ക് വരനായി കണ്ടെത്തിയത്. അപ്പോഴാണ് ഗംഗ തനിക്കിപ്പോൾ കല്യാണം വേണ്ടെന്ന് അമ്മയോടു പറഞ്ഞത്.
മേനോൻ പിൻവാങ്ങിയില്ല. ഒരുക്കങ്ങളുമായി അയാൾ മുന്നോട്ടു പോയി. വിവാഹത്തിനു ദിവസം കുറിച്ചു. അമേരിക്കയിലുള്ള മകനും ഡൽഹിയിലുള്ള മകളും വരാനുള്ള ഏർപ്പാടുകൾചെയ്തു. നഗരത്തിലെ ഏറ്റവും വലിയ ഹാൾ തന്നെ ബുക്കു ചെയ്തു. വെഡ്ഡിംഗ് കാർഡടിച്ചു. എല്ലാറ്റിലും തൻ്റെ പ്രൗഢി തെളിഞ്ഞു കാണണമെന്നു മേനോനു നിർബ്ബന്ധമായിരുന്നു. തൻ്റെ ബിസിനസ് സാമ്രാജ്യം ഇനി നോക്കി നടത്തേണ്ടത് അരുണും ഗംഗയുമാണ്. തനിക്കിനി വിശ്രമിക്കാമല്ലോ എന്നയാൾ സമാധാനിച്ചു.
ഗംഗ ഒരിഷ്ടക്കേടും പ്രകടിപ്പിച്ചില്ല. ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാൻ മറ്റുള്ളവരോടൊപ്പം അവളുമുണ്ടായിരുന്നു. മേനോനും ഗീതക്കും ഇതിൽപ്പരം സന്തോഷം മറ്റൊന്നില്ലായിരുന്നു. വീട്ടിലാകെ ഒരുത്സവപ്രതീതിയായി. പക്ഷേ ആ സന്തോഷം അധികം നീണ്ടു നിന്നില്ല.
വിവാഹത്തിനു നാലു ദിവസം മുമ്പ് ഗംഗയെ കാണാതായി. മുറിയിൽ നിന്നു ഒരു കത്താണ് മേനോനു ലഭിച്ചത്
“അച്ഛാ.. അമ്മേ…. ഞാൻ നവീനോടൊപ്പം പോകുന്നു. എല്ലാവരും എന്നോടു ക്ഷമിക്കണം”
ഗംഗയെ അന്വേഷിക്കാനിറങ്ങിയ ബന്ധുക്കളെ മേനോൻ തടഞ്ഞു.”വേണ്ട….. ഇനിയവളെ ആരും തിരക്കണ്ട, എനിക്കവളെ കാണണ്ട “.
മേനോൻ്റെ ഉത്സാഹം കുറഞ്ഞു. പതിയെപ്പതിയെ അയാൾ ബിസിനസെല്ലാം ഉപേക്ഷിച്ചു. സ്വത്തുക്കൾ മൂത്ത രണ്ടു മക്കൾക്കായി എഴുതാനൊരുങ്ങിയപ്പോൾ ഭാര്യ കണ്ണീരോടെ അപേക്ഷിച്ചതാണ് “ഗംഗയ്ക്കെന്തെങ്കിലും ……..” മേനോൻ്റെ മനസ്സിലെ കാഠിന്യം കുറയ്ക്കാൻ ആ കണ്ണീരിനു കഴിഞ്ഞില്ല. താമസിക്കുന്ന വീടും നാട്ടിലെ എസ്റ്റേറ്റുമൊഴികെ ബാക്കിയെല്ലാം അയാൾ എഴുതിക്കൊടുത്തു. അധികം താമസിയാതെ ഗീത മരിച്ചു. ആ വലിയ വീടിൻ്റെ ഏകാന്തതയിൽ അയാളൊറ്റയ്ക്കായി. ഒരു ജോലിക്കാരിയും ഡ്രൈവറും മേനോനും മാത്രം.
ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടാണ് മേനോൻ പുറത്തേക്കുനോക്കിയത്. മോഹനൻ വക്കീലാണ്, മേനോൻ്റെ ഉറ്റ സുഹൃത്ത്. സ്ക്കൂൾ കാലം മുതലേ അവരൊന്നിച്ചായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ മേനോൻ എം.ബി.എയ്ക്കും മോഹനൻ എൽ.എൽ.ബിയ്ക്കും ചേർന്നു. മേനോൻ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തപ്പോൾ മോഹനൻ അറിയപ്പെടുന്ന ഒരു വക്കീലായി. ഇപ്പോഴും പ്രാക്ടീസ് തുടരുന്ന അയാൾ മേനോൻ്റെ മന:സാക്ഷി സൂക്ഷിപ്പുകാരനാണെന്നു തന്നെ പറയാം.
അകത്തേക്കു കയറി വന്ന മോഹനൻ : “താനെന്താടോ ഇവിടിങ്ങനെ ചടഞ്ഞുകൂടിയിരിക്കുന്നത്? ഈ മുറ്റത്തിറങ്ങി ഒന്നു നടന്നു കൂടേ? ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ “അതു കേട്ടതായി ഭാവിക്കാതെ മേനോൻ : “താനെങ്ങനെ വന്നു? തൻ്റെ വണ്ടിയെവിടെ?””വണ്ടി പുറത്തിട്ടു. എനിക്കുടനെ പോകണം അത്യാവശ്യമായ ഒരു കേസുണ്ട്. രാവിലെ തന്നെ വരണമെന്നു താൻ പറഞ്ഞതു കൊണ്ടുവന്നതാണ് ”
“താനിരിക്ക്, ഇതൊന്നു വായിച്ചു നോക്ക് ” മേനോൻ കൈയിലുണ്ടായിരുന്ന കത്ത് വക്കീലിനു നേരെ നീട്ടി.
വക്കീൽ കത്തുവായിച്ചു. ചിരിച്ചു കൊണ്ടയാൾ പറഞ്ഞു: “ആഹാ ഗംഗയുടെ കത്താണല്ലോ. അവളോടു വരാൻ പറയെടോ ”
“എനിക്കു വയ്യ, താൻ വിളിക്ക് ”
“എൻ്റെ മേനോനേ….. താനിനിയും അതൊന്നും മറക്കാനും ക്ഷമിക്കാനും ഒരുക്കമല്ലേ? ഗംഗ ചെയ്തത് തെറ്റു തന്നെയാണ്. എന്നാലും വർഷം കുറെക്കഴിഞ്ഞില്ലേ ഒരു കുഞ്ഞുമായി. അവർ സുഖമായി കഴിയുന്നുവെന്നാണ് ഞാനറിഞ്ഞത്. തൻ്റെ ദേഷ്യം കാണേണ്ടെന്നു കരുതി ഞാൻ പറഞ്ഞില്ലെന്നേയുള്ളു”
“എടോ അവൾ മാത്രമായിരിക്കുമോ വരുന്നത്? ക്ഷമ ചോദിക്കാനാവും വരുന്നത് അല്ലേ?” മേനോൻ ചോദിച്ചു.
“എന്തായാലും അവൾ വരട്ടെ ഞാൻ വിളിച്ചു പറഞ്ഞേക്കാം”
വൈകിട്ടു വരാമെന്നു പറഞ്ഞ് വക്കീൽ പോയി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഗംഗയുടെ ഒരു കത്തയാൾക്കു കിട്ടി.
“അച്ഛാ 23-ാം തീയതി ഞാൻ വരും”
മേനോൻ കലണ്ടറിലേക്കു നോക്കി 23 നാളെയാണല്ലോ. അയാൾ വക്കീലിനെ വിളിച്ചു വിവരം പറഞ്ഞു.
അവളെപ്പോഴാവും വരിക ? ഒറ്റയ്ക്കാവുമോ? വന്നാലുടനെ തൻ്റെ കാൽക്കൽ വീണു മാപ്പു ചോദിക്കുമോ? അപ്പോൾ താനെന്തു ചെയ്യണം? മേനോന്റെ ചിന്തകളിങ്ങനെ പാറി നടന്നു.
23 നു രാവിലെ ബഡ് കോഫിക്കു ശേഷം മേനോൻ പതിവുപോലെ തൻ്റെ ചാരുകസേരയിൽ ചടഞ്ഞു കൂടിയിരുന്നു. പെട്ടെന്നാണ് ഗേറ്റിനടുത്ത് ഒരു ഓട്ടോ വന്നു നിന്നത്. ഗംഗ ഗേറ്റു കടന്നു വരുന്നത് അയാൾ കണ്ടു. അവൾക്ക് വലിയ മാറ്റങ്ങളൊന്നുമില്ല. അല്പം കൂടി വണ്ണം വെച്ചു. കൈയിലൊരു ബാഗുണ്ട്. അയാൾ ഒന്നു കൂടി നോക്കി. അവൾ തനിച്ചാണ്, പുറകിലാരുമില്ല.
അവൾക്കു പിടിക്കാൻ പാകത്തിൽ തൻ്റെ കാലുകളല്പം മുന്നോട്ടു നീട്ടി വെച്ച് മേനോനിരുന്നു. അവളിപ്പോൾ മാപ്പു ചോദിച്ചു പൊട്ടിക്കരയുമെന്നു പ്രതീക്ഷിച്ചിരുന്ന അയാളുടെ മുന്നിലേക്ക് ഒരു പുഞ്ചിരിയോടെ ഗംഗ കയറി വന്നു. “അച്ഛനെപ്പോഴും ഈ കസേരയിൽത്തന്നെ ഇരിപ്പാണല്ലേ” അതും ചോദിച്ച് അവൾ അകത്തേക്കു പോയി.
അടുക്കളയിൽ ജോലിക്കാരിക്കു നിർദ്ദേശങ്ങൾ കൊടുക്കുന്നതു കേട്ടു കൊണ്ട് മേനോൻ കണ്ണടച്ചു കിടന്നു .”അച്ഛാ കഴിയ്ക്കണ്ടേ “അയാൾ ഒന്നും മിണ്ടാതെ ഡൈനിംഗ് ടേബിളിനരികിൽ വന്നിരുന്നു. മേശമേൽ അയാൾക്കേറ്റവുമിഷ്ടപ്പെട്ട ഇടിയപ്പവും കുറുമയും.
“ഞാനിതൊന്നും കഴിയ്ക്കാറില്ല .ഓട്ട്സ് ആണു കുടിക്കുന്നത്. ” “ഇതൊന്നുംകഴിക്കാതിരിക്കണ്ട അസുഖമൊന്നും അച്ഛനില്ല” .അവൾ പ്ലേറ്റിലേക്ക് ഇടിയപ്പവും കറിയും വിളമ്പി. പണ്ടും അവളങ്ങനെയാണ്. അയാളോർത്തു. സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കിയേ അടങ്ങൂ.
ഗംഗ വീടിനകത്തു ചില മിനുക്കുപണികളൊക്കെ നടത്തുന്നതും മുറ്റത്തിറങ്ങി പൂന്തോട്ടത്തിലേക്കു പോകുന്നതുമെല്ലാം കസേരയിൽക്കിടന്നു കൊണ്ടുതന്നെ അയാൾ കണ്ടു.
ഇവളെന്താണു തന്നോടു ക്ഷമ ചോദിക്കാത്തത്? മേനോൻ അത്ഭുതപ്പെട്ടു. വൈകിട്ട് വക്കീൽ വന്നപ്പോൾ അയാളതു സൂചിപ്പിക്കുകയും ചെയ്തു. വക്കീലയാളെ ശാസിക്കുകയാണു ചെയ്തത്. “തനിക്കിനി എന്തു മാപ്പാണു വേണ്ടത്? അവൾ വന്നില്ലേ?”
രാത്രി അത്താഴത്തിനു ശേഷം മേനോൻ പൂന്തോട്ടത്തിൽ നടക്കുകയായിരുന്നു. ആ ശീലം മാത്രം അയാൾ മാറ്റിയിരുന്നില്ല. അല്പം കഴിഞ്ഞപ്പോൾ ഗംഗ വന്ന് അയാളോടൊപ്പം നടന്നുതുടങ്ങി. അവളിപ്പോൾ മാപ്പു ചോദിക്കും. അയാൾ പ്രതീക്ഷയോടെ നടന്നു. പക്ഷേ…
ഗംഗ പറഞ്ഞു:”അച്ഛാ.. എത്ര നക്ഷത്രങ്ങളാണ് കാണുന്നത് അല്ലേ? അച്ഛനോർമ്മയില്ലേ ഞാൻ കുട്ടിയായിരിക്കുമ്പോൾ അച്ഛനോടൊപ്പം ഇവിടെ നടക്കുന്നത്? ഓരോ നക്ഷത്രവും നോക്കി ‘ അതാരാ’ എന്നു ഞാൻ ചോദിക്കുമ്പോൾ അതെല്ലാം മരിച്ചു പോയവരാണെന്ന് അച്ഛൻ പറഞ്ഞിരുന്നു ”
ഒന്നു നിർത്തിയിട്ട് അവൾ പറഞ്ഞു: “അതിലൊന്ന് എൻ്റെ അമ്മയാണ് അല്ലേ അച്ഛാ? മരിക്കുന്നതിനു മുമ്പ് എന്നെയൊന്നു കാണാൻ അമ്മ എത്ര ആഗ്രഹിച്ചു കാണും?” അവളുടെ കണ്ണുകൾ ഈറനായി.
“ഇത്രയും വർഷങ്ങളായി അച്ഛൻ്റെ മനസ്സുനിറയെ എന്നോടുള്ള പകയും ദേഷ്യവുമായിരുന്നു. അച്ഛനിങ്ങനെ അവശനായതും അതു കൊണ്ടാണ്. ഞാൻ എൻ്റെ ജീവിതവുമായി മുന്നോട്ടു പോയി. നവീനു കിട്ടേണ്ടിയിരുന്ന പല ജോലികളും നഷ്ടമാവാൻ കാരണം അച്ഛനാണെന്നു ഞങ്ങൾക്കറിയാമായിരുന്നു. പക്ഷെ എൻ്റെ മനസ്സിൽ അച്ഛനുണ്ടായിരുന്ന സ്ഥാനത്തിനു ഒരു മാറ്റവുമുണ്ടായില്ല. അച്ഛൻ മാത്രം ഇങ്ങനെ സ്വയം വേദനിപ്പിച്ച് എല്ലാറ്റിൽ നിന്നും പിൻവലിഞ്ഞു.
എൻ്റെ അമ്മയ്ക്ക് ഇനിയെന്നെങ്കിലും എന്നെയും മോനേയും കാണാൻ പറ്റുമോ?”
മേനോനൊന്നും മിണ്ടാനേ കഴിഞ്ഞില്ല. തീരെ അവശയായപ്പോൾ ഗംഗയെക്കാണണമെന്നു പറഞ്ഞ് ഗീത കരഞ്ഞത് അയാൾക്കോർമ്മ വന്നു.
നാലു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി. രാവിലെ ഗംഗ പറഞ്ഞു. “അച്ഛാ ഞാൻ നാളെപ്പോകും ”
പോകണ്ട എന്നു പറയണമെന്നയാൾക്കു തോന്നി. പക്ഷേ… എങ്ങനെ പറയും?
വൈകിട്ട് വക്കീൽ വന്നപ്പോൾ മേനോൻ ചോദിച്ചു: “എടോ ഞാനവൾക്ക് എന്താ കൊടുക്കേണ്ടത്? നാട്ടിലെ എസ്റ്റേറ്റ് അവൾക്കു കൊടുക്കാം അല്ലേ?”
വക്കീലിനും അതൊരു നല്ല തീരുമാനമായിത്തോന്നി.
പിറ്റേന്ന് ഉച്ചയൂണിനു ശേഷം മേനോൻ മുറിയിലിരിക്കുമ്പോഴാണ് ഒരു കാറിൻ്റെ ശബ്ദം കേട്ടത്. ആ വലിയ വീടിനു നാണക്കേടായേക്കുമോ എന്നു സ്വയം കരുതിയതു പോലെ ഒരു ചെറിയ കാർ മുറ്റത്തിനരികിൽ വന്നു നിന്നു. അയാൾ തിരികെ മുറിയിലേക്കുകയറി. പെട്ടെന്ന് “അമ്മേ” എന്നൊരു കുഞ്ഞിൻ്റെ വിളി കേട്ടു. പുറത്തു വന്നു നോക്കണമെന്നു തോന്നിയെങ്കിലും മേനോൻ മടിച്ചു. ഒരു കുഞ്ഞ് കൊഞ്ചിപ്പറയുന്നതു കേട്ടുകൊണ്ട് അയാൾ അവിടെത്തന്നെയിരുന്നു .
മേനോൻ്റെ മുറിയുടെ മുന്നിലേക്ക് അഞ്ചു വയസ്സു തോന്നിക്കുന്ന ഒരാൺകുട്ടി ഓടി വന്നു. കസേരയിലിരുന്നു കൊണ്ടുതന്നെ അയാളവനോട് അകത്തേക്കു വാ എന്ന് ആഗ്യം കാണിച്ചു. അവൻ മുറിയിലേക്കു കയറി വന്നു. തൻ്റെ കുഞ്ഞിക്കൈകൾ മേനോൻ്റെ നേർക്കു ചൂണ്ടി ചോദിച്ചു.
“ആരാ?”
“നിൻ്റെഅപ്പൂപ്പനാ’ അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
അവൻ ആദ്യമൊന്നുമടിച്ചു നിന്നു. പിന്നെ അയാളുടെ മടിയിൽക്കയറിയിരുന്നു. “ജൻ്റിൽമാനാണോ?” മേനോനൊന്നും മനസ്സിലായില്ല. ഗംഗ ഓടി വന്നു.
“മോനേ അപ്പൂപ്പനെ ശല്യം ചെയ്യല്ലേ ”
അവളുടെ പുറകിലായി സൗമ്യനായ ഒരു ചെറുപ്പക്കാരൻ നിന്നിരുന്നു അയാളെ നോക്കി പുഞ്ചിരിക്കാതിരിക്കാൻ മേനോനു കഴിഞ്ഞില്ല.
“ഇവനെന്താ ജൻ്റിൽമാനെന്നു പറയുന്നത് ”
ഗംഗപൊട്ടിച്ചിരിച്ചു
“അത് ഞാനിവന് എല്ലാവരേയും പറ്റി പറഞ്ഞു കൊടുക്കാറുണ്ട്. അപ്പൂപ്പൻ ഒരു ജൻ്റിൽമാനാണെന്നു ഞാൻ പറഞ്ഞത് അച്ഛൻ്റെ പേരാണെന്ന് അവൻ വിചാരിച്ചു കാണും “.
മേനോൻ്റെ ഹൃദയം നിറഞ്ഞു തുളുമ്പി. “അവനിവിടെയിരുന്നോട്ടെ” അയാളവനെ നെഞ്ചോടു ചേർത്ത് ഉമ്മ വെച്ചു. തൻ്റെ കുഞ്ഞിക്കൈകൾ കൊണ്ട് അവനും അപ്പൂപ്പനെ കെട്ടിപ്പിടിച്ചു. തൻ്റെ മനസ്സിലെ മഞ്ഞു മല ഉരുകിയുരുകിത്തീരുന്നതായി മേനോനു തോന്നി.
#എൻ്റെരചന