ആരാണ് പെണ്ണിന്റെ സ്വാതന്ത്യത്തിന്റെ അതിരുകൾ നിശ്ചയിക്കുന്നത്?
എല്ലാവരും പറയും അത് പണ്ടല്ലെ ഇപ്പോൾ പെണ്ണ് എത്തിചേരാത്ത മേഖലകളില്ല, അവർക്ക് എന്ത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുണ്ടല്ലോ എന്നക്കൊ. സത്യത്തിൽ സമൂഹം അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്യങ്ങളുടെ വേലിക്കെട്ടുകൾക്ക് പഴയതെന്നോ പുതിയതെന്നോ മാറ്റമില്ല. പെൺകുട്ടി ഒന്ന് ഉറക്കെ സംസാരിച്ചാൽ അവൾ തന്റേടിയായി ഭർത്താവിനെ / കുടുംബത്തെ ഭരിക്കുന്നവൾ ആയി.
ലീലാമ്മക്കുമുണ്ടായിരുന്നു സ്വപ്നങ്ങൾ ! കുട്ടികളും കുടുംബവും ആണ് ലോകമെന്ന് എല്ലാവരും ചേർന്ന് നിശ്ചയിച്ചു. ലീലാമ്മയുടെ ജീവിത പർവത്തിന്റെ അവസാന ഘട്ടത്തിൽ കൂട്ടായി വന്നതാണ് അഞ്ജു. എന്നാൽ ലീലാമ്മക്ക് പോലും അഞ്ജുവിലെ പെണ്ണിന്റെ മോഹങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നില്ല.
ഒരു പെൺകുട്ടി ജനിച്ചാൽ അവളെ മറ്റൊരാളിന്റെ കൈ പിടിച്ച് കൊടുക്കുന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന് കരുതുന്ന മാതാപിതാക്കളെ സിനിമയിലല്ലാതെ നിത്യജീവിതത്തിലും നമ്മൾ കണ്ടിട്ടില്ലെ? ഇന്നും ഈ ചിന്താഗതിയാൽ വലിയ മാറ്റമെന്നും അവകാശപ്പെടാൻ നമ്മുടെ പൊതു സമൂഹത്തിന് കഴിഞ്ഞിട്ടില്ല. കുട്ടിയായിരിക്കുമ്പോൾ തുടങ്ങി കേട്ടു വളരുന്ന അരുതുകളിൽ നിന്ന്
ഉത്തരവാദിത്വങ്ങളുടെ ലോകത്തിലേക്കുള്ള പറിച്ചു നടൽ മാത്രമായി പോവുന്ന ജീവിതം. ജീവിക്കുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് വേണ്ടന്ന് വയ്ക്കുന്ന ഇഷ്ടങ്ങൾ, ഇരുട്ടിലേക്ക് നോക്കി ഉയരുന്ന നെടുവീർപ്പുകൾ. വരുത്തി തീർക്കുന്ന, എല്ലാം ഉള്ളിലൊതുക്കി ഒട്ടിച്ചു ചേർക്കപ്പെട്ട പുഞ്ചിരിക്കുന്ന മുഖം മൂടി എടുത്തണിഞ്ഞ് അവൾ നമ്മളെ സന്തോഷവതിയാണന്ന് കാണിക്കും. ഇടക്കെപ്പോഴെങ്കിലും പൊട്ടിത്തെറിച്ചു പോയാൽ അവൾ തന്റേടിയാവും ചോദ്യം ചെയ്താൽ ഫെമനിസ്റ്റാവും. പിന്നെ മറ്റൊരാണിനെ നോക്കി ഇഷ്ടം പ്രകടിപ്പിച്ചാൽ വിഷമം മൂത്തവളാകും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ആരൊക്കൊയോ ലീലാമ്മയെയും അഞ്ജുവിന്റെയും പ്രകടനം (ഉർവശിയെയും പാർവതിയെയും ഞാൻ കണ്ടില്ല) താരതമ്യം ചെയ്തു കണ്ടു, എനിക്കങ്ങനെ തോന്നിയില്ല. കുട്ടനാട്ടിലെ വെള്ളം കയറുന്ന വീട്ടിൽ ജീവിക്കുന്ന ഒരമ്മയും മരുമകളും അവരുടെ ആവലാതികൾ, ചെറുത്തു നിൽപ്പുകൾ, കൊച്ചു കൊച്ചു സ്വപ്നങ്ങൾ നീറി പുകയുന്ന മനസിന്റെ ഉള്ളൊഴുക്കുകൾ എല്ലാം ഞാൻ കണ്ടു. ഇടക്കെല്ലാം എന്നോട് ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചു ആൺ മേൽക്കായ്മകളിൽ നിന്ന് കൊണ്ട് എനിക്ക് ഉത്തരം പറയാൻ സാധിക്കുന്നില്ല. ഞാനിനിയും മാറേണ്ടതുണ്ട് എന്റെ ചുറ്റിലുമുള്ളവരെ കൂടുതലായി മനസിലാക്കേണ്ടിയിരിക്കുന്നു. അവർക്ക് വേണ്ടി ഇനിയും സംസാരിക്കേണ്ടിയിരിക്കുന്നു. സിനിമകൾ കൊണ്ട് ജീവിതം മാറ്റിമറിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയൊന്നുമില്ലങ്കിലും ചിന്താഗതികളിൽ മാറ്റം വരുത്താൻ, നേരിയ പ്രകാശം പരത്താൻ സാധിക്കുമെങ്കിൽ സിനിമ ഒരുക്കിയവർ വിജയിച്ചു എന്ന് നിസ്സംശയം പറയാം.
പറയാൻ ബാക്കി വച്ച ഉത്തരങ്ങളുമായി ഉലയുന്ന മനസുമായി ഞാൻ തിയേറ്റർ വിട്ടിറങ്ങുമ്പോൾ ഇതേ മുഖഭാവവുമായി നിറഞ്ഞ സദസ്സിലുണ്ടായിരുന്നവരും കൂടെയുണ്ടായിരുന്നു.
ഒരു സിനിമയുടെ തിരക്കഥയാണ് ആദ്യത്തെ മൂല കല്ല് എന്ന് പറയും ഇന്ത്യയിലെ മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കാനുള്ള ഒരു മത്സരത്തിൽ ഒന്നാമതെത്തിയ തിരക്കഥയുടെ മഹിമ തിരിച്ചറിഞ്ഞിട്ടാവണം റോണി സ്ക്രൂവാല എന്ന ബിഗ് ബഡ്ജറ്റ് ബോളിവുഡ് നിർമാതാവ് ഈ പടത്തിന് കൈ കൊടുത്തത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനി നിർമിച്ച സിനിമകൾ ഒന്ന് ഗൂഗിൾ ചെയ്ത് നോക്കുക.
ക്യാമറ ശരിക്കും കുട്ടനാടിന്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്തു എന്നല്ല പറയേണ്ടത് കുട്ടനാട്ടുകാരുടെ – മാനമൊന്ന് ഇരുണ്ടാൽ, കാലാവസ്ഥ മുന്നറിയിപ്പ് കേട്ടാൽ – മനസിന്റെ ആധി നമ്മളിലേക്കു കൂടി പകർന്നു തന്നു. “ഈ നശിച്ച മഴയൊന്ന് തോർന്നിരുന്നെങ്കിൽ ” എന്ന് പ്രേക്ഷകന് കൂടി തോന്നിപ്പിച്ചു.
തന്റെ കയ്യിൽ കിട്ടിയ ഇന്ത്യയിലെ തന്നെ മികച്ച രണ്ട് അഭിനേത്രികളെയും അവർക്ക് മികവ് പുറത്തെടുക്കാനുള്ള തിരക്കഥയും ഉപയോഗിച്ച് തന്റെ മനസിലുള്ളത് കൃത്യമായി പ്രേക്ഷകന് മുന്നിൽ വച്ചു കൊടുത്തിട്ടുണ്ട് ഈ കപ്പിത്താൻ ക്രിസ്റ്റോ ടോമി.
ഒപ്പം അഭിനയിച്ച ആരും തന്നെ മോശമാക്കിയില്ല ജയ കുറുപ്പ്, പ്രശാന്ത് മുരളി, അലൻസിയർ എല്ലാവരും നന്നായിട്ടുണ്ട്.
ശുഭ പര്യവ്യസായിയാണ് ഓരോ സിനിമയും. ഒന്നും ഒന്നിന്റെയും അവസാനമല്ല ഒരോന്നും പുതിയ എന്തിന്റെയോ തുടക്കമാണ് തിരിച്ചറിയാത്തവർ സങ്കടപ്പെടും തിരിച്ചറിയുന്നവർ സന്തോഷിക്കും അതാണ് ജീവിതം!
ജീസ് കൈതാരം
1 Comment
ഇന്നലെ കണ്ടു. പാർവതിയും ഉർവശിയും മത്സരിച്ച് അഭിനയിച്ച ഫിലിം. ഒരു മരണ വീടും അതിനുള്ളിലെ പുകയുന്ന കുറേ മനസ്സുകളും ഭംഗിയായിട്ട് അവതരിപ്പിച്ചിട്ടുണ്ട് പക്ഷേ എന്നെ നിരാശപ്പെടുത്തിയത് വളരെ കുറഞ്ഞ ആളുകളെ കാണാൻ തീയേറ്ററിൽ ഉണ്ടായിരുന്നുള്ളൂ. എന്നതാണ്. നല്ല റിവ്യൂ. ആശംസകൾ ❤️