ചായ്പിന്റെ അരത്തിണ്ണയിൽ കാൽമുട്ടുകൾക്ക് മുകളിൽ മുഖം ചേർത്തു വെച്ച് ഇരിക്കുമ്പോൾ അകത്തു നിന്നും കേൾക്കുന്ന മാമിയുടെ ശകാരങ്ങൾ കണ്ണുകൾ ഈറനണിയിച്ചു കൊണ്ടേയിരുന്നു. മിക്ക ദിവസങ്ങളിലും ഇത് പതിവാണെങ്കിലും കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയും. എത്ര തന്നെ കരയാതിരിക്കാൻ ശ്രമിച്ചാലും കഴിയാറില്ല. കാരണം മാമിയുടെ വാക്കുകൾ പലപ്പോഴും കാതുകളിലേക്കല്ല മറിച്ച് ഹൃദയത്തിലേക്കായിരുന്നു തറഞ്ഞു കയറിയിരുന്നത്.. കഴുകിവെക്കുന്നതിനിടയിൽ ഒരു ഗ്ലാസ് വീണുപൊട്ടിയതാണ് ഇന്നത്തെ കാരണം! ഇതല്ലെങ്കിൽ വേറൊരു കാരണമുണ്ടാവും മാമിക്ക് വഴക്ക് പറയാൻ!
ആരോടും അധികം അടുപ്പം കാണിക്കാത്തത് കൊണ്ട് തന്നെ അടുത്ത കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സ്കൂൾ ഒരു ആശ്വാസമായിരുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചതിനാൽ ആകെയുള്ള ആ ഒരു ആശ്വാസവും പോയി.
“ഉമ്മുമ്മയുണ്ടായിരുന്നെങ്കിൽ..’ അതോർത്തപ്പോൾ തന്നെ അറിയാതെ ഉള്ളിൽ നിന്നും ഒരു എങ്ങലുയർന്നു. വാ പൊത്തിപ്പിടിച്ചു.. ഉമ്മുമ്മയായിരുന്നു എന്റെ എല്ലാം… സ്നേഹിക്കാനും ശാസിക്കാനും എന്തെങ്കിലും സങ്കടം വരുമ്പോൾ
“പോട്ടെ സാരല്ല്യ..” എന്നു പറഞ്ഞ് ചേർത്ത് പിടിക്കാനും എല്ലാം…
പിന്നെ തന്റെ കൂട്ട് ഗൾഫിൽ നിന്ന് അവധിയ്ക്ക് കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന മാമനായിരുന്നു. തനിക്ക് ആറു വയസ്സുള്ളപ്പോഴാണ് മാമന്റെ മണവാട്ടിയായി മാമിയെത്തുന്നത്. ഇഷ്ടക്കൂടുതൽ കാണിച്ചില്ലെങ്കിലും മാമി തന്നോട് ഇഷ്ടക്കുറവൊന്നും കാണിച്ചിരുന്നില്ല, ഉമ്മുമ്മയുടെ മരണം വരെ.. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്താണ് ഉമ്മുമ്മയുടെ പെട്ടെന്നുള്ള മരണം. ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞു. അതോർത്തപ്പോൾ തൊണ്ടയിൽ കുരുങ്ങി നിന്ന പൊട്ടിക്കരച്ചിൽ പേമാരിയായി കണ്ണുകളിലൂടെ ഒഴുകിയറങ്ങി. മാമന്റെ മക്കളായ എഴുവയസ്സുകാരൻ ആദിക്കും അഞ്ചുവയസ്സുകാരൻ അല്ലുവിനും എന്നെ ഒരുപാടിഷ്ടമാണെങ്കിലും അവര് ഞാനുമായി അടുക്കുന്നത് മാമിക്കെന്തോ ഇഷ്ടമായിരുന്നില്ല!
ഇടയ്ക്ക് തോന്നും മാമിക്ക് എന്നെ നോക്കേണ്ട കടമയില്ലല്ലോ.. ഞാൻ മാമിയുടെ സ്വന്തം മോളൊന്നുമല്ലല്ലോ. മാമിയുടെ കാഴ്ചപ്പാടിൽ സ്വന്തം മോളെ നോക്കാതെ മറ്റൊരു വിവാഹം ചെയ്ത് ജീവിക്കുന്ന ഒരുമ്മയുടെ മോളാണല്ലോഞാൻ.
അല്പം മുതിർന്നപ്പോൾ ഒരിക്കൽ ഉമ്മുമ്മ പറഞ്ഞു തന്നിരുന്നു .
“ന്റെ കുട്ടിയ്ക്ക് ഒരിക്കലും ഉമ്മാനോട് വെറുപ്പ് തോന്നരുതൂട്ടോ.. പാവാണെന്റെ മോള്.. ചെറിയ പ്രായത്തിലേ എന്തെല്ലാം ന്റെ കുട്ടി അനുഭവിച്ചേക്കുണൂ. പതിനേഴാം വയസ്സിൽ നിക്കാഹ് കഴിഞ്ഞ് അന്റെ ബാപ്പന്റൊപ്പം ഓള് ജീവിച്ചത് നാലുമാസ്സാ… അന്ന് ഇവ്ടെ നോമ്പുതൊറെയ്നീ.. അഞ്ചരയായപ്പോൾ ഇപ്പൊ എത്താന്നു പറഞ്ഞ് ഫോൺ ചെയ്ത് വെച്ച അന്റെ ബാപ്പാന്റെ മയ്യിത്താണ് പിന്നെ ഞങ്ങള് കാണണതേ. സ്കൂട്ടറില് ഏതോ വണ്ടി വന്ന് ഇടിച്ചീന്നോ വണ്ടി നിർത്താതെ പോയീന്നോ.. ആരും കാണാതെ കൊറേ നേരം റോട്ടി തന്നെ കെടന്നൂന്നോ ഒക്കെ പറയണ കേട്ട് ….”
ഒന്നു നിർത്തിയിട്ട് തട്ടത്തിന്റെ തലപ്പു കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് ഒരു നെടുവീർപ്പോടെയാണ് ഉമ്മുമ്മ ബാക്കി പറഞ്ഞത്.
“അന്ന് മാഞ്ഞു പോയതാ ന്റെ കുട്ടീന്റെ മൊത്തെപ്പോഴുണ്ടായിരുന്ന ആ ചിരി… പിന്നെ ഇന്ന് വരെ ന്റെ മോള് ഉള്ളുതൊ റന്നൊന്ന് ചിരിയ്ക്കണത് ഞാൻ കണ്ടിട്ടില്ല്യാ. പിന്നെ ഓൾടെ ഉള്ളിൽ ഇയ്യിണ്ട്ന്നറിഞ്ഞപ്പോ പിന്നെ അനക്ക് വേണ്ടി ജീവിച്ചു ന്റെ മോള്.. അനക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് അന്റെ മാമന്റെ ദുബായിലെ ചങ്ങായി അസ്ലമിന്റെ കല്യാണക്കാര്യം വരണത്.. ഓന്റെ കെട്ട്യോള് പെട്ടെന്ന് എന്തോ സൂക്കേട് വന്ന് മരിച്ചതാ.. രണ്ട് മക്കളൂണ്ട്.,. എല്ലാം കൊണ്ടും നല്ല ഒരു കാര്യം. വേറെ നിക്കാഹ് കഴിക്കില്ലാന്ന് വാശി പിടിച്ച് നിന്ന ന്റെ മോള്… ന്റെ കണ്ണീര് കണ്ടിട്ടാ ഒടുക്കം ആ നിക്കാഹിനു സമ്മതിച്ചേ. അന്നെക്കൂടി കൂട്ടാൻ ഓൻ തയ്യാറായതാ. നിയ്ക്കെന്തോ അന്നെ അങ്ങട്ട് വിടാൻ തോന്നീല്ലാ.. അവടെ അസ്ലമിന്റെ ഉമ്മേം ബാപ്പേം ഓന്റെ കുട്ട്യോളും. പിന്നെ ഓന്റെ അൻജനും കുടുംമ്പോ ഒക്കെ..ണ്ടേ….. അവടെ ന്റെ കുട്ടി ഒരു അധികപ്പറ്റാവോന്നൊരു തോന്നാലേ… അതാ…”
ഉമ്മയോട് ഒരു പരിഭവവും ഒരിക്കലും തോന്നിയിട്ടില്ല. പതിനേഴാം വയസ്സിൽ ജീവിച്ചു തുടങ്ങുന്നതിനു മുൻപ് ഒടുങ്ങിപ്പോയതാണ് ഉമ്മയുടെ ജീവിതം. ഉമ്മുമ്മ ഉമ്മയെ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചയച്ചത് നന്നായി എന്നേ തോന്നിയിട്ടുള്ളൂ എന്നും. പിന്നെ ഒരുമ്മയ്ക്ക് നൽകാൻ കഴിയുന്നതിനേക്കാൾ സ്നേഹം നൽകാൻ തനിക്ക് ഉമ്മുമ്മയുണ്ടായിരുന്നു. തന്റെ ഉപ്പയ്ക്ക് ആകെയുണ്ടായിരുന്നത് ഒരു സഹോദരിയാണെന്ന് ഉമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യമാദ്യമൊക്കെ അവര് വരാറുണ്ടായിരുന്നത്രെ. പതിയെ പ്പതിയെ അത് നിലച്ചു എന്നും ഉമ്മുമ്മ പറയാറുണ്ട്.
എപ്പോഴും കലപില കൂട്ടി സംസാരിച്ചു നടന്നിരുന്ന ഒരു മൊഞ്ചത്തിക്കുട്ടിയായിരുന്നു എന്റെ ഉമ്മയെന്ന് ഒരിക്കൽ ഉമ്മയുടെ അമ്മായി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഞാൻ കണ്ട ഉമ്മ അതിൽ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു. എപ്പോഴും പെയ്യാൻ വെമ്പിനിൽക്കുന്ന മിഴികളും വിഷാദം മുറ്റി നിൽക്കുന്ന മുഖഭാവവും. അതായിരുന്നു എനിക്കറിയുന്ന ഉമ്മയുടെ സ്ഥായിയായ ഭാവം. ഇടയ്ക്ക് വരുമ്പോൾ എന്നെ ചേർത്തുപിടിച്ച് കുറേ കരയും.
ഇവിടുന്ന് രണ്ടുമൂന്നു മണിക്കൂർ ദൂരമുണ്ട് എളാപ്പയുടെ വീട്ടിലേക്ക്. അതുകൊണ്ട് തന്നെ ഉമ്മയ്ക്ക് എപ്പോഴും വരാൻ പറ്റില്ല. ഒന്നുരണ്ട് തവണ ഞാനും അവിടെ പോയിട്ടുണ്ട്. ഒരിക്കൽ പോയത് എനിക്കൊരു അനിയത്തി ഉണ്ടായപ്പോഴാണ്. ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. എനിക്കും ഒരു കൂടെപ്പിറപ്പ്.. മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുകയായിരുന്നു. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നുവെങ്കിലും ഉമ്മയുടെ മുഖത്ത് മാത്രം പ്രതേകിച്ചൊരു സന്തോഷവും കാണാൻ കഴിഞ്ഞില്ല.
പിന്നെയൊരിക്കൽ പോയത് അവിടുത്തെ ഇത്താത്തമാരുടെ കല്യാണത്തിനാണ്. അവിടെ എല്ലാവരും നന്നായിതന്നെയാണ് പെരുമാറിയിരുന്നതെങ്കിലും തനിക്കെന്തോ അവിടം വല്ലാത്തൊരു ശ്വാസം മുട്ടലായിരുന്നു. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ പോലൊരു തോന്നൽ, വല്ലാത്തൊരു അപരിചിതത്വം. അത് കൊണ്ട് തന്നെ അങ്ങോട്ട് പോവാൻ പിന്നെ താനും മെനക്കെട്ടില്ല. ഇപ്പോൾ ആ കാര്യം പറഞ്ഞ് അനിയത്തിക്കുട്ടി സഫ എപ്പോഴും തന്നോട് വഴക്കാണ്. അവളെക്കുറിച്ചോർത്തപ്പോൾ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. അവളിപ്പോൾ അഞ്ചാം ക്ലാസുകാരിയാണ്.
ഷാളിന്റെ തലപ്പെടുത്ത് കണ്ണുകൾ തുടച്ചുകൊണ്ട് മുന്നോട്ട് നോക്കിയപ്പോൾ കണ്ടു, അരമതിലിനപ്പുറം എ ന്നെത്തന്നെ സൂക്ഷിച്ച് നോക്കുന്ന രണ്ടു പൂച്ചക്കണ്ണുകളെ… കാക്കിഷർട്ടും ലുങ്കിയുമണിഞ്ഞ ഒരു ചെറുപ്പക്കാരൻ. അപ്പുറത്ത് ടിപ്പറിൽ നിന്ന് പണിക്കാർ കല്ലുകൾ ഇറക്കുന്നുണ്ട്.. തെക്കേലെ കാസിമിക്കാക്കാന്റെ മോന്റെ വീടുപണി നടക്കുന്നുണ്ട്… ടിപ്പറിന്റെ ഡ്രൈവറാവും.. ‘മാമി പറഞ്ഞതൊക്കെ ഇയാൾ കേട്ടിട്ടുണ്ടാവോ ന്റെ റബ്ബേ…’ആത്മഗതിച്ചു കൊണ്ട് ജാള്യതയോടെ വേഗത്തിൽ അകത്തേക്ക് കയറി.
തുടരും..
ഫോട്ടോ: കടപ്പാട് : ഗൂഗിൾ
2 Comments
Pingback: ഇക്കാന്റെ മാത്രം ഐഷു (ഭാഗം -2) - By Sajna.Vp - കൂട്ടക്ഷരങ്ങൾ
Pingback: ഇക്കാന്റെ മാത്രം ഐഷു (ഭാഗം -3) - By Sajna.Vp - കൂട്ടക്ഷരങ്ങൾ