തനിക്കൊരു കല്യാണക്കാര്യം വന്നിട്ടുണ്ടെന്ന് മാമൻ ഒരുദിവസം ഫോണിൽ പറഞ്ഞപ്പോൾ തന്നെ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് താൻ എതിർത്തതാണ്.
“എന്നായാലും വേണ്ടേ.. ആ ചെക്കൻ നിന്നെ ഒന്നുരണ്ടു വട്ടം കണ്ടിട്ടൂണ്ട്ന്നാ പറഞ്ഞേ.. ന്റെ കൂട്ടാരോട് ന്റെ നമ്പർ വാങ്ങി ന്നെ ഇങ്ങോട്ട് വിളിച്ച് അന്വേഷിച്ചതാ.. ഒന്നും വേണ്ട നിന്നെ മാത്രം മതീന്നാ പറഞ്ഞത്. മാമൻ എല്ലാരേയും കൊണ്ട് നന്നായി അന്വേഷിപ്പിച്ചു. ഉമ്മയും രണ്ടു പെങ്ങന്മാരും ഉണ്ട്. പെങ്ങന്മാരുടെ കല്യാണൊക്കെ കഴിഞ്ഞു. ഉപ്പ രണ്ട് കൊല്ലം മുൻപ് മരിച്ചു. പിന്നെ ചെക്കനെപ്പറ്റി എല്ലാർക്കും നല്ല അഭിപ്രായാ.. ന്റെ കുട്ടിന്റെ ഭാഗ്യാന്നാ എല്ലാരും പറഞ്ഞേ.. മാമന്റെ കുട്ടിക്കും വേണ്ടേ സന്തോഷള്ള ഒരു ജീവിതം.. ന്റെ കുട്ടി ഇതിന് സമ്മതിക്ക്…”
എന്ന് മാമൻ പറഞ്ഞപ്പോൾ പിന്നെ എതിർത്തൊന്നും പറയാൻ തോന്നിയില്ല. ഒന്നും വേണ്ടെന്ന് പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു മാമിയും എതിർപ്പൊന്നും കാണിക്കാതിരുന്നത്. തന്നെക്കാണാൻ ചെക്കനും ഉമ്മയും ഇത്താത്തമാരും വരുന്നുണ്ടെന്നറിഞ്ഞ് ഉമ്മ സഫയെയും കൂട്ടി വന്നിരുന്നു.
കാണാൻ വന്നവരുടെ മുൻപിൽ തലകുനിച്ച് വെപ്രാളത്തോടെ നിന്ന എന്റെ കൈ പിടിച്ച് ഒരു ഇത്താത്ത എല്ലാവരെയും പരിചയപ്പെടുത്തിത്തന്നു. അപ്പോഴാണ് ഉള്ളിലൊളിപ്പിച്ച കുസൃതിച്ചിരിയോടെ എന്നെത്തന്നെ നോക്കുന്ന ആ പൂച്ചക്കണ്ണുകളെ ഞാൻ വീണ്ടും കാണുന്നത്. ആശ്ചര്യത്തോടെ ആ മുഖത്തേക്ക് ഉറ്റു നോക്കിപ്പോയി. അന്തംവിട്ട് നോക്കുന്ന എന്നെ നോക്കി കണ്ണിറുക്കി കാണിച്ചപ്പോൾ ആണ് സത്യത്തിൽ എനിക്ക് സ്ഥലകാലബോധം വന്നത്.
സംസാരിക്കാൻ ഞങ്ങൾക്ക് മാത്രമായി അനുവദിക്കപ്പെട്ട സമയത്തിൽ ഒന്നും മിണ്ടാതെ ഷാളിന്റെ അറ്റം കയ്യിലിട്ട് തെരുപ്പിടിപ്പിച്ചു തലകുനിച്ച് നിന്ന എന്നോടായി
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“എന്റെ പേര് ഫൈസൽ.. പേര് ഫൈസലാണെങ്കിലും ഫൈസീന്ന് പറഞ്ഞാലേ അറിയൂ. ഡ്രൈവറാണ്. ഒരു ഓട്ടോ ഉണ്ട്. എന്ന് വെച്ച് ഓട്ടോഡ്രൈവർ മാത്രല്ലാട്ടോ.. എല്ലാ പണിക്കും പോവും. ഉമ്മയും രണ്ട് ഇത്താത്തമാരുമുണ്ട്. ഉപ്പ സ്ട്രോക്ക് വന്ന് കുറച്ചുകാലം കിടപ്പിലായിരുന്നു. രണ്ടുവർഷം മുൻപ് മരിച്ചു. ഇത്രയുമൊക്കെയാണ് ഞാൻ..”
ഒന്നു നിർത്തിയിട്ട് തുടർന്നു.
” തന്നെക്കുറിച്ച് ഒന്നും ചോദിക്കുന്നില്ല. എല്ലാം എനിക്കറിയാം.. തന്നെ രണ്ടു മൂന്ന് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. ഒറ്റയ്ക്കിരുന്ന് കരയുന്നതാണ് എപ്പോഴും കാണാറ്. അങ്ങിനെയാണ് തന്നെക്കുറിച്ച് ഞാൻ അന്വേഷിക്കുന്നത്. അങ്ങനെ എല്ലാക്കാര്യങ്ങളും അറിഞ്ഞു. പിന്നെ.., ആ സഹതാപം കൊണ്ടൊന്നും അല്ലാട്ടോ.. ആദ്യം കണ്ടപ്പഴേ താനെന്റെ ഖല്ബിനകത്തേക്കങ്ങോട്ട് കയറിക്കൂടി. പിന്നെ അങ്ങോട്ട് ഇറക്കിവിടാനും പറ്റുന്നില്ല.”
ആളത് പറഞ്ഞു നിർത്തിയപ്പോൾ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കിപ്പോയി. ഇട്ടിരുന്ന ജീൻസിന്റെ ഇരുപോക്കറ്റിലുമായി കൈകളിട്ടു കൊണ്ട് പുഞ്ചിരിയോടെ ആ പൂച്ചക്കണ്ണുകൾ എന്നെ നോക്കി ഇറുക്കിയടച്ചു. അതുകണ്ടപ്പോൾ എന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞിരുന്നു. ഈ ചിരി സമ്മതമായി കണക്കാക്കട്ടെയെന്ന ചോദ്യത്തിന് ഞാൻ തലയാട്ടിയപ്പോൾ നിറഞ്ഞ സന്തോഷമായിരുന്നു ആ മുഖത്ത്.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അടുത്ത മാസം മാമൻ ലീവിന് വന്നപ്പോൾ തന്നെ കല്യാണം. ഒന്നും വേണ്ടെന്ന് ഫൈസിക്ക പ്രത്യേകം പറഞ്ഞിരുന്നെങ്കിലും മാമനും എളാപ്പയും കൂടി പത്തു പവനോളം തന്നിട്ട് തന്നെയാണ് അയച്ചത്.
പുതിയ വീടും കുടുംബവും എങ്ങനെയുണ്ടാവുമെന്ന നിറഞ്ഞ ആശങ്കയോടെയാണ് ഫൈസിക്കയുടെ വീട്ടിലേക്ക് കയറിച്ചെന്നത്. രണ്ടു മുറികളും അടുക്കളയും ഹാളും സിറ്റൗട്ടുമുള്ള ഒരു കുഞ്ഞു വാർക്കവീടായിരുന്നു അത്. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു കൂട്ടം ആളുകളിലേക്കാണ് താൻ എത്തിപ്പെട്ടതെന്ന് കുറഞ്ഞ സമയം കൊണ്ട് തന്നെ ബോധ്യമായി. ഉമ്മയും ഇത്താത്തമാരും മാത്രമല്ല അയൽക്കാരും ബന്ധുക്കളും എല്ലാവരും അങ്ങിനെത്തന്നെ.. മൂത്ത ഇത്താത്തയ്ക്ക് അഞ്ചുവയസ്സുള്ള ഒരു മോനും ചെറിയ ഇത്താത്തയ്ക്ക് മൂന്നു വയസ്സുള്ള മോളുമായിരുന്നു. മൂത്ത അളിയൻ പെയിന്ററും ചെറിയ അളിയൻ ബസ്സ് ഡ്രൈവറുമായിരുന്നു. അയൽവാസികൾക്കെല്ലാം താൻ മകളോ മരുമകളോ ചേട്ടത്തിയോ അനിയത്തിയോ ഒക്കെയായിരുന്നു! കാരണം ഫൈസി അവർക്കെല്ലാം അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു. ബന്ധുക്കളാരുമില്ലാത്ത വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് താമസിക്കുന്ന മീനാക്ഷിച്ചേച്ചിയ്ക്കും മകനും കുടുംബവും വിദേശത്തുള്ള ബേബിച്ചേച്ചിക്കും വറീത് ചേട്ടനും പിന്നെ പെണ്മക്കൾ മാത്രമുള്ള അക്ബറിക്കക്കും ഹാജറത്താത്താക്കും എല്ലാം അവരുടെ പ്രിയപ്പെട്ട ഫൈസിയെപ്പറ്റി പറയാൻ നൂറു നാവായിരുന്നു! കാരണം അവരുടെയെല്ലാം ഏതൊരാവശ്യത്തിനും ഏതു സമയത്തും ഫൈസിക്കയുണ്ടായിരുന്നു. അവരുടെ മാത്രമല്ല, ജാതിമതഭേദമന്യേ പ്രായഭേദമന്യേ കക്ഷിഭേദമന്യേ ആ നാട്ടിലെ ഏതൊരാളുടെയും ഏതൊരാവശ്യത്തിനും അവരുടെയെല്ലാം പ്രിയപ്പെട്ട ഫൈസി അവരുടെ മുൻപിലുണ്ടായിരുന്നു. നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവൻ.
കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ എന്റെ കുടുംബത്തിലെ ഓരോരുത്തർക്കും, മാമിയ്ക്ക് വരെ പ്രിയപ്പെട്ടവനായി മാറി എന്റെ ഫൈസിക്ക!! അതായിരുന്നു ആ മനുഷ്യൻ. പരിചയപ്പെടുന്ന ഓരോ മനുഷ്യന്റെയും ഹൃദയം നിമിഷനേരം കൊണ്ട് കീഴടക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു എന്റെ ഫൈസിക്കാക്ക്!! അറിയുംതോറും മധുരം കൂടുന്ന ഒരു പേരായിരുന്നു ഫൈസി എന്ന ഫൈസൽ! അന്നുവരെ താൻ അനുഭവിക്കാത്ത ഒരു ഉപ്പയുടെ വത്സല്യവും ഒരു സഹോദരന്റെ കരുതലും എല്ലാം ഒരു ഭർത്താവിന്റെ സ്നേഹത്തിനൊപ്പം തന്നെ അറിഞ്ഞു നൽകി എന്റെ ഫൈസിക്ക! ആയിഷാ നൂറ എന്ന ഞാൻ എല്ലാവർക്കും നൂറയായിരുന്നുവെങ്കിലും എന്റെ ഫൈസിക്കാന്റെ മാത്രം ഐഷുവായിരുന്നു! ഇത് വരെ ജീവിതത്തിലനുഭവിച്ച എല്ലാ ദുഃഖങ്ങൾക്കും പരിഹാരമായി സന്തോഷം നിറഞ്ഞ ഈ ജീവിതം എനിക്ക് സമ്മാനിച്ച എന്റെ റബ്ബിനെ എത്ര സ്തുതിച്ചിട്ടും മതിവരാത്ത പോലെ.
ഒറ്റക്കാര്യത്തിൽ മാത്രമായിരുന്നു ഞാനും ഫൈസിക്കയും തമ്മിൽ ഉടക്കുണ്ടായിരുന്നത്. എന്റെ തുടർപഠനത്തിന്റെ കാര്യത്തിൽ മാത്രം. പഠിക്കുന്ന കാലത്ത് ഒരു ശരാശരി പഠനനിലവാരമുള്ള വിദ്യാർത്ഥിനിയായിരുന്ന എനിക്ക് തുടർന്ന് പഠിക്കാൻ, അതും വിവാഹശേഷം, ഒട്ടും താല്പര്യമില്ലായിരുന്നു. ഫൈസിക്കയാണെങ്കിൽ എന്നെ പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലും. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠിക്കാൻ താല്പര്യമുണ്ടായിട്ടും ഉപ്പയ്ക്ക് അസുഖം വന്നപ്പോൾ പഠനം നിർത്തേണ്ടി വന്ന തന്റെ അവസ്ഥയെക്കുറിച്ചുമെല്ലാം ഫൈസിക്ക ഒരുപാട് പറഞ്ഞു മനസ്സിലാക്കിത്തന്നിട്ടും എന്റെ നിലപാടിൽ മാറ്റമുണ്ടായില്ല. എന്തുകൊണ്ടോ അതിന് മാത്രം മനസ്സുവന്നില്ല. ഫൈസിക്കാന്റെ ചിറകിൻ കീഴിൽ ആ സ്നേഹലാളനകൾ ആസ്വദിച്ചു മാത്രം ജീവിച്ചാൽ മതിയെന്ന ഒരു തോന്നലായിരുന്നു. ആ കരുതലും സ്നേഹവും എത്ര തന്നെ ആസ്വദിച്ചിട്ടും മതിവരാത്ത പോലെ !
തുടരും..
1 Comment
Pingback: ഇക്കാന്റെ മാത്രം ഐഷു (ഭാഗം -1) - By Sajna.Vp - കൂട്ടക്ഷരങ്ങൾ