ഡോക്ടർ രവി സക്കറിയ എന്നെഴുതിയ ബോർഡിൻ്റെ എതിർവശത്തെ പച്ച കസേരയിൽ അനിത രാജീവ് ഇരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലേറെയായി. കാഴ്ചയിൽ അത് ക്ലിനിക്ക് ആണെന്ന് തോന്നുമായിരുന്നില്ല. ഒരു റിസോർട്ടിൻ്റെ ഛായ. മുറ്റത്ത് ക്രീപ്പറുകൾ വെള്ളച്ചാട്ടങ്ങൾ പോലെ തൂങ്ങി കിടക്കുന്നു. നനുത്ത മണമുള്ള പൂക്കളും അവിടമാകെ നിറഞ്ഞിരുന്നു.
അടുത്ത ഇരിപ്പിടങ്ങളിലിരുന്ന ചിലരെങ്കിലും ക്ലിനിക്കിലെ ഇൻ്റീരിയർ ഡെക്കറേഷനെ പറ്റി പറഞ്ഞു കൊണ്ടിരുന്നപ്പോൾ അനിത അക്ഷമയോടെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു. സമയം 3. 25 എന്ന് കാണിക്കുന്നു. മൂന്നരയ്ക്ക് മോളുവിൻ്റെ സ്കൂൾ വിടും. 4. 20 ആകുമ്പോൾ സ്കൂൾ ബസ് ഈസ്റ്റ് അവന്യൂ റോഡിലെ തങ്ങളുടെ വീടിനുമുമ്പിൽ എത്തും. മോൾ അവിടെ എത്തുമ്പോഴേക്കും തനിക്കവിടെ എത്താനാവില്ലേ എന്ന ആശങ്ക വർദ്ധിച്ചപ്പോൾ തിരിച്ചു പോയാലോ എന്ന് അനിത ആലോചിച്ചു.
‘നിനക്കെന്താ വട്ടു പിടിച്ചോ?’ രാജീവിൻ്റെ ദേഷ്യം കൊണ്ട് ചുവന്ന മുഖം.
‘എനിക്ക് അച്ഛൻറെ അടുത്തു കിടന്നാ മതി അമ്മേ’ മോളുടെ സങ്കടം നിറഞ്ഞ മുഖം.
‘ഒരുപാട് ശ്രമിച്ചിട്ടാ ഇത്രപെട്ടെന്ന് രവി സക്കറിയുടെ അപ്പോയ്മെൻറ് കിട്ടിയത്. ഭാഗ്യംന്നു പറഞ്ഞാൽ മതി’ കൂട്ടുകാരി ലേഖയുടെ തിരക്കിട്ട ശബ്ദം ഫോണിലൂടെ.
എന്തുചെയ്യണമെന്നറിയാതെ എണീറ്റതും നഴ്സ് അനിതയുടെ പേര് വിളിച്ചതും ഒരുമിച്ചായിരുന്നു. മുറിയുടെ ചില്ലുവാതിൽ തുറന്നപ്പോൾ അനുഭവിച്ച തണുപ്പ് മുറിയുടേതാണോ മനസ്സിൻ്റെയാണോ എന്ന് അനിത സംശയിച്ചു.
”യെസ്, കം ഇൻ’ രവി സക്കറിയയുടെ ശബ്ദം.
ഡോക്ടർമാരുടെ പതിവ് ശൈലിയിലുള്ള മേശ ആയിരുന്നില്ല അത്. വെള്ള നിറത്തിലുള്ള ഒരു ലാപ്ടോപ്പ്. ഗ്ലാസ് കൊണ്ടുള്ള ഒരു ഗ്ലോബിൽ മീനുകൾ, ഒരൽപം ചെരിഞ്ഞ് ഒരു ഫോട്ടോ ഫ്രെയിം. ഇതിനിടയിലൂടെ രവി സക്കറിയുടെ മുഖത്ത് നോക്കിയപ്പോൾ അനിതയ്ക്ക് തൊണ്ട വരളുന്നത് പോലെ തോന്നി.
” എന്താണ് അനിതയുടെ പ്രശ്നം?” ഡോക്ടർ അനിതയ്ക്കുനേരെ നോക്കി.
”ഞാൻ… എനിക്ക്…” ഇത്രനേരം കർക്കടക സന്ധ്യ പോലെയായിരുന്ന മനസ്സ് ഇപ്പോൾ വെള്ളക്കടലാസ് പോലെ വിളറി വെളുത്ത് പറന്നുപോയെന്ന് അനിത ആവലാതിപ്പെട്ടു.
” ഡോക്ടർ എനിക്ക് കുറച്ച് വെള്ളം വേണം” അനിത പറഞ്ഞൊപ്പിച്ചു.
ഡോക്ടറുടെ നിർദേശത്തിൽ ഒരു നഴ്സ് ഗ്ലാസ് വെള്ളവുമായി അനിതയുടെ അടുത്തെത്തി. വെള്ളം കുടിച്ച് ഗ്ലാസ് മേശപ്പുറത്ത് വെച്ചിട്ടും അനിതയ്ക്ക് രവി സക്കറിയയുടെ മുഖത്തുനോക്കി സംസാരിക്കാനുള്ള ധൈര്യം കിട്ടിയില്ല. ഗൃഹപാഠം ചെയ്യാതെ കുട്ടി ടീച്ചറോട് ഏറ്റു പറയുന്നത് പോലെ അനിത മുഖം കുനിച്ചിരുന്നു മെല്ലെ പറഞ്ഞുതുടങ്ങി.
” ഡോക്ടർ എനിക്കും രാജീവിനും ഒരു മോളാണ്, അനന്യ. മോളു എന്ന് ഞങ്ങൾ വിളിക്കും. മൂന്നാം ക്ലാസുകാരി. അവൾ ഞങ്ങളുടെ ജീവനാണ് ഡോക്ടർ” അനിതയുടെ ശബ്ദം തളർന്നു.
” അവൾക്ക് പണ്ടുമുതലേ അച്ഛനോടാണ് അടുപ്പം കൂടുതൽ. എഴുന്നേൽപ്പിക്കാനും പഠിപ്പിക്കാനും കളിക്കാനും ഉറക്കാനും എല്ലാത്തിനും അച്ഛൻ മതി അവൾക്ക്. അവൾ അച്ഛക്കുട്ടിയാണെന്ന് ഞാൻ തന്നെ അഭിമാനത്തോടെ പലയിടത്തും പറഞ്ഞിട്ടുണ്ട് ” രവി സക്കറിയ കാരുണ്യത്തോടെ അവളെ നോക്കിക്കൊണ്ടിരുന്നു. അവൾക്ക് പറയാൻ ആവശ്യമായ സമയം കൊടുത്തു.
” ടിവിയിലും പത്രത്തിലും വരുന്ന വാർത്തകളാണ് ഡോക്ടർ എൻ്റെ അല്ല ഞങ്ങളുടെ വീടിൻ്റെ സമാധാനം തകർത്തത്. പയ്യന്നൂരിൽ അച്ഛൻ മകളെ പീഡിപ്പിച്ചത്, കോങ്ങാടിൽ അച്ഛൻ മകളെ വിറ്റത്, ഇപ്പൊ ഇങ്ങനെയുള്ള വാർത്തകൾ മാത്രമേ ഞാൻ കാണുന്നുള്ളൂ ഡോക്ടർ. എനിക്കറിയാം ചിലയിടത്തൊക്കെ അമ്മമാരും ഇതിനൊക്കെ കൂട്ടുനിൽക്കുന്നുണ്ടെന്ന്. എന്നാലും എനിക്ക് മോളെ രാജീവിൻ്റെ അടുത്തേക്ക് മാത്രമല്ല മുത്തശ്ശൻമാരുടെ അടുത്തേക്ക് പോലും അയക്കാൻ പേടിയാണ് ” അനിതയുടെ വാക്കുകൾ ഇടയ്ക്കിടയ്ക്ക് പേടിച്ച് പുറത്തുവന്നു.
അവൾ മേശമേൽ മുഖം വെച്ച് കിടന്നു.
കഴിഞ്ഞയാഴ്ച പച്ചക്കറിയുമായി വന്ന ഉന്തുവണ്ടിക്കാരനോട് സംസാരിച്ചതിന് അവളെ തല്ലിയതും മോളെ മറ്റൊരു മുറിയിലേക്ക് മാറ്റി കിടത്താൻ നോക്കിയതും രാജീവ് സമ്മതിക്കാതിരുന്നതും എല്ലാം ഡോക്ടറോട് വിശദീകരിക്കണമോയെന്ന് അവൾക്ക് വീണ്ടും സംശയമായി.
” ഇപ്പോൾ രാജീവും മോളും എൻ്റെ വീട്ടുകാർ പോലും എനിക്കെതിരാണ്”
മേശപ്പുറത്തു നിന്ന് തലയുയർത്തിയ അനിതയുടെ നോട്ടം ചെന്ന് നിന്നത് ഒരു വശത്തായി വച്ചിരുന്ന ഫോട്ടോഫ്രെയിമിലേക്കാണ്. ഒരു പെൺകുഞ്ഞിനൊപ്പം നിന്ന് പട്ടിക്കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന രവി സക്കറിയ. അനിത ഫോട്ടോ സൂക്ഷിച്ചുനോക്കി. അയാളുടെ വിരലുകൾ എവിടെയാണ്? എന്താണ് കണ്ണിലെ ഭാവം? പെട്ടെന്ന് അനിത രാജീവിൻ്റെ പൊട്ടിക്കരച്ചിൽ ചില്ലുവാതിൽ തുറന്നു വന്ന വന്ന നഴ്സിനേയും കടന്ന് ചുവരുകൾ വഴി പുറത്ത് നട്ടുവളർത്തിയിരുന്ന ക്രീപ്പറുകളിലേക്ക് ഒഴുകിപ്പോയി.