പഠിക്കാൻ താല്പര്യമുള്ള കുട്ടികളെ ഇക്കയ്ക്ക് വലിയ ഇഷ്ടമാണെന്ന് ഉമ്മ ഒരിക്കൽ പറഞ്ഞിരുന്നു. ഉമ്മയുടെ ആങ്ങള അലിമാമന്റെ ഇളയമകൾ റൂബിയെ പ്ലസ്ടു കഴിഞ്ഞപാടെ കല്യാണം കഴിപ്പിച്ചയക്കാൻ തുനിഞ്ഞ മാമനെ തടഞ്ഞു കൊണ്ട് അവളിഷ്ടപ്പെട്ട പോലെ സൈക്കോളജി പഠിക്കാൻ പറഞ്ഞയച്ചത് ഫൈസിക്കയാണത്രെ..! ആരോടും അന്നുവരെ ഒരു ഇഷ്ടക്കുറവും തോന്നാതിരുന്ന എനിയ്ക്കെന്തോ റൂബിയെ അത്രയ്ക്കങ്ങോട്ട് ഇഷ്ടമല്ലായിരുന്നു. എന്നേക്കാൾ ഒരു വയസ്സേ അവൾക്ക് കൂടുതലുണ്ടാവൂ. എപ്പോൾ വന്നാലും ഫൈസിക്കയോട് അവൾ കാണിക്കുന്ന അമിതസ്വാതന്ത്രം എനിക്കൊട്ടും പിടിക്കുന്നുണ്ടായിരുന്നില്ല. ഒരിക്കൽ ഇക്കയോട് ഇക്കാര്യത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ച് എന്റെ മൂക്കിൻതുമ്പിൽ പിടിച്ചു കൊണ്ട് കുസൃതിയോടെ ഇക്ക ചോദിച്ചു:
“ഇക്കാന്റെ ഐഷുട്ടിക്ക് കുശുമ്പ് തീരെയില്ലല്ലോ? ഉം…!”
അതു കൂടി കേട്ടപ്പോൾ പിണങ്ങി നിന്ന എന്റെ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു കൊണ്ട് ഇക്ക പറഞ്ഞു.
“മോളേ.. റൂബി എനിക്കെന്നും എന്റെ അനിയത്തിക്കുട്ടിയാ. ചെറുപ്പം തൊട്ടേ അതങ്ങനെയാ… ഓൾക്കും അതങ്ങനെത്തന്നെയാ. അത് കൊണ്ടാണ് ഓളെ എന്നെക്കൊണ്ട് കെട്ടിക്കണമെന്ന മാമന്റെ മോഹം പോലും നടക്കാതെ പോയത്… കേട്ടോടി കുശുമ്പിപ്പാറൂ…”
ആണ്മക്കളില്ലാത്ത അലിമാമന് സ്വന്തം മകനെപ്പോലെയായിരുന്നു ഫൈസിക്ക എന്ന് താൻ കണ്ടറിഞ്ഞതാണ്. എന്നാൽ ഫൈസിക്ക ഇപ്പോൾ പറഞ്ഞ കാര്യം എനിക്ക് പുതിയ അറിവായിരുന്നു. എന്തായാലും അതിന് ശേഷം റൂബിയോടുള്ള എന്റെ മനസ്സിലെ മഞ്ഞുരുകിയിരുന്നു. അതുവരെ അടുത്ത കൂട്ടുകാരൊന്നും തന്നെയില്ലാതിരുന്ന എനിക്ക് അവളെന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാവാൻ അധികസമയം വേണ്ടിവന്നില്ല.
“നൂറൂ…”എന്ന് ഒരുപ്രത്യേക ഈണത്തിൽ അവൾ എന്നെ വിളിക്കുന്നത് കേൾക്കുമ്പോൾ അവളുടെ തലയ്ക്കു കിഴുക്കിക്കൊണ്ട് അമ്മായി പറയും.
”ഡീ.. ഓളന്റെ ഇക്കാന്റെ കെട്ട്യോളാണ്, അത് മറക്കണ്ട.”
അതുകേൾക്കുമ്പോൾ അവളെന്നെ ചേർത്തുപിടിച്ചുകൊണ്ട് അമ്മായിയോടൊരു ചോദ്യമാണ്. ”ഇന്നേക്കാൾ ചെറിയ ഇവളെ ഞാനെങ്ങനാണെന്റെ ഉമ്മച്ചീ ഇത്താത്താന്ന് വിളിക്ക്യാ… പോരാത്തതിന് ഞങ്ങൾ നല്ല കട്ടഫ്രണ്ട്സും. അല്ലെടീ?” അതു കേൾക്കുമ്പോൾ അറിയാതെ ഞാൻ ചിരിച്ചു പോകും.!
രണ്ടു വർഷത്തിന് ശേഷം ഞങ്ങളുടെ സന്തോഷകരമായ ജീവിതത്തിന് മാറ്റുകൂട്ടാനായി ഞങ്ങൾക്കൊരു മോളുണ്ടായി. Azza! ഈ സന്തോഷങ്ങൾക്കിടയിലും ഫൈസിക്കയുടെയുള്ളിൽ ഒരു സ്വപ്നം ബാക്കിയായിരുന്നു. ഒരു ഇരുനില വീടെന്ന സ്വപ്നം. എത്രയോ ചെറുപ്പത്തിൽ ഉള്ളിൽ കയറിക്കൂടിയ മോഹമാണത്രെ അത്. കല്യാണം കഴിഞ്ഞ കാലത്ത് തന്നെ ഇക്കാര്യം ഇക്ക പറഞ്ഞിട്ടുണ്ട്. ഇക്കയ്ക്ക് കഴിയുന്ന കാലത്ത് അങ്ങിനെയൊരു വീട് പണിയാനായി ഇക്കയുടെ ഉപ്പ അന്നേ മാറ്റിവെച്ചതാണത്രേ വീടിന് മുൻപിലെ അഞ്ചുസെന്റ് ഭൂമി. എത്ര പ്രയാസങ്ങളുണ്ടായിട്ടും അത് മാത്രം വിൽക്കാൻ ഉപ്പ കൂട്ടാക്കിയില്ല എന്ന് പറഞ്ഞത് നിറഞ്ഞ കണ്ണുകളോടെയാണ്.
വർഷങ്ങൾ മുൻപോട്ട് നീങ്ങിയിട്ടും എന്നെ തുടർന്ന് പഠിപ്പിക്കാനുള്ള ശ്രമം ഫൈസിക്ക ഉപേക്ഷിച്ചിരുന്നില്ല. ഇക്ക മാത്രമല്ല റൂബിയും. ഉപദേശിച്ച് ഒരു പരുവമാക്കും രണ്ടാളും. സ്ത്രീകൾ പഠിച്ചു ജോലി നേടേണ്ട ആവശ്യകതയെക്കുറിച്ച് പറഞ്ഞു പറഞ്ഞ് ഒടുവിൽ ഇക്ക പറയും.
“നോക്ക് ഐഷു..ഇത് ജീവിതമാണ് മോളെ.. നാളെ ആർക്കാ എന്താ സംഭവിക്ക്യാ എന്നൊന്നും അറിയില്ല. നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒരു ജോലിയുണ്ടെങ്കിൽ അത് നിനക്കൊരു സഹായാവും.. അതുകൊണ്ടാണ് ഇക്ക പറയുന്നത്..”
ഇക്കയെ അത് പറഞ്ഞു മുഴുമിപ്പിക്കാൻ ഒരിക്കലും ഞാൻ സമ്മതിക്കാറില്ല. എനിക്ക് അത്രയ്ക്ക് സങ്കടമായിരുന്നു അത് കേൾക്കുന്നത് തന്നെ.
റൂബി പിജി യ്ക്ക് ജോയിൻ ചെയ്തത് മുതൽ അലിമാമൻ അവളുടെ എതിർപ്പുകളെ അവഗണിച്ച് അവൾക്ക് വരുന്ന കല്യാണാലോചനകൾ അന്വേഷിക്കാൻ തുടങ്ങിയിരുന്നു. ഒടുവിൽ പിജി രണ്ടാംവർഷം അവളുടെ നിക്കാഹ് നടന്നു. പഠനകാലത്തെ ഫൈസിക്കാന്റെ ഒരു കൂട്ടുകാരനായിരുന്നു കക്ഷി. പേര് നജീബ്, ഹയർസെക്കണ്ടറി അദ്ധ്യാപകൻ. അധ്യാപകദമ്പതികളുടെ ഏകമകൻ. അതുകൊണ്ടു തന്നെ തുടർന്ന് പഠിക്കണമെന്നുള്ള അവളുടെ ആഗ്രഹത്തിന് അവിടെ തടസ്സങ്ങളൊന്നും തന്നെയില്ലായിരുന്നു.
ഇടയ്ക്ക് ഫൈസിക്ക പകുതി തമാശയും പകുതി കാര്യവുമായി ചിരിയോടെ പറയും. “എന്റെ വീടിന്റെ പണിയും എന്റെ ഐഷു ഒരു ടീച്ചറാവുന്നതും.. എന്റെ നടക്കാത്ത രണ്ടു സ്വപ്നങ്ങളാണ്.” എന്ന്.
ഒടുവിൽ മനസ്സില്ലാമനസ്സോടെ TTC യ്ക്ക് ചേരാൻ ഞാൻ സമ്മതിച്ചെങ്കിലും ആ സമയത്താണ് വീണ്ടും ഞാൻ ഒരു ഉമ്മയാവാൻ പോകുന്നുവെന്ന സന്തോഷവാർത്ത അറിയിരുന്നത്.! Athode തല്ക്കാലം ഞാൻ പഠനത്തിൽ നിന്നും രക്ഷപ്പെട്ടു. അങ്ങിനെ Azza മോളുടെ നാലാംവയസ്സിൽ അവൾ Fizzaക്കുട്ടിയുടെ ഇത്തയായി.
വർഷങ്ങൾ മുൻപോട്ട് പോകുന്നതിനിടെ റൂബിയ്ക്കും ഒരു മോനുണ്ടായി. പഠനം പൂർത്തിയാക്കി അവൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി.
(തുടരും…)
2 Comments
Super 😊
May Allah bless you 🤞🏻
നന്ദി. സ്നേഹം ❤️❤️🥰