” എടീ എന്തിനാടി അവൻ ഇങ്ങനെ ബഹളം വെക്കുന്നത്? അവനെന്താ വേണ്ടതെന്ന് വെച്ചാൽ കൊടുത്തൂടെ..
ഭാര്യയെ ഫോൺ ചെയ്യാൻ സമ്മതിക്കാതെ ബുദ്ധിമുട്ടിക്കുന്നത് കണ്ടപ്പോ ഹബീബ് കാര്യം തിരക്കിയതാണ്
” ഹാ ഇനി നിങ്ങടെ ശുപാർശ കൂടിയേ അവന് വേണ്ടൂ. അല്ലെങ്കിലേ ഇപ്പൊ ഒരു വസ്തു പറയുന്നത് കേൾക്കുന്നില്ല.. സ്കൂൾ വിട്ട് വന്നാൽ അതേപടി കിടന്നുറങ്ങും. വരവ് കണ്ടാൽ തന്നെ തോന്നും വല്ല വാർക്ക പണിയും കഴിഞ്ഞു വരുന്നതാണെന്ന്.
” ഉറക്കം ഉണർന്നാലോ മൊബൈലും തോണ്ടി ഇരിക്കും. നേരാവണ്ണം ഭക്ഷണം പോലും വേണ്ട അവന്. എന്തേലും പറഞ്ഞാൽ അപ്പൊ ദേഷ്യം പിടിക്കും. ഇപ്പൊ തന്നെ നാളെ സ്കൂളിൽ പോകുമ്പോൾ അഞ്ഞൂറ് രൂപ വേണം എന്നും പറഞ്ഞു ബഹളം ഉണ്ടാക്കുവാ..
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
” എടീ നീ ഇങ്ങനെ അവന്റെ കുറ്റം പറയല്ലേ.. അവന് പിള്ളേരുടെ കൂടെ എന്തേലും പരിപാടി കാണും. നീ അതങ്ങ് കൊടുത്തേക്ക്.
” ഹ്മ്മ് എന്നാ ഞാൻ പിന്നെ വിളിക്കാം. നീ അവനെ അധികം വഴക്ക് പറയല്ല കേട്ടോ.. എന്നാ ഓക്കേ അസ്സലാമു അലൈക്കും.
” എന്താ ഹബീബേ വീട്ടിലെ വിശേഷം. മോനെ വഴക്ക് പറയുന്നുണ്ടോ അവള്.
ഫോൺ വിളി കഴിഞ്ഞു കിടക്കയിൽ നിന്നെണീക്കാൻ നേരം റൂമിലെ ഷറഫുക്കന്റെ ചോദ്യം.
” ഹാ.. ഇങ്ങള് കേട്ടോ അത്.
” മ്മ്. അല്ലാ അന്റെ ഓള് പറഞ്ഞതെല്ലാം ഇയ്യ് കേട്ടിരുന്നോ?
” ഹാ ഓള് വെറുതെ ചെക്കനെകൊണ്ട് ഓരോന്ന് പറയുവാ ന്നെ.
ഹബീബ് മകന്റെ വശം ചേർന്ന് സംസാരിച്ചു
” ഹബീബേ പറയുന്നത് ഇയ്യ് ശ്രദ്ധിക്കണം. ഇപ്പോഴത്തെ കാലമാണ്. പിള്ളേരൊക്കെ വീട്ടീന്നിറങ്ങിയാൽ എന്താ കാണിച്ചു കൂട്ടുക എന്നൊന്നും നമുക്ക് ഊഹിക്കാൻ പറ്റില്ല.
” ഇങ്ങള് ഓരോന്ന് പറഞ്ഞു ബേജാറാക്കല്ലിൻ. ഓൻ എട്ടാം ക്ളാസിൽ പഠിക്കുന്ന ചെക്കനാ. ഓനൊന്നും വഴിതെറ്റിപോവൂല. എനിക്കറിയാവുന്നതല്ലേ!
” അതെ ഇതാണ് നമ്മള് വാപ്പ മാരുടേം ഉമ്മാരുടേം പ്രശനം നമ്മളെ മക്കൾ വഴിതെറ്റിപോവൂല എന്ന് നമ്മൾ വിശ്വസിക്കും. ഓര് അത് മുതലെടുത്ത് നമ്മളെ പറ്റിക്കേം ചെയ്യും.. എന്ന് വെച് അന്റെ കുട്ടി അങ്ങിനെ ആണെന്നല്ല ട്ടോ.. എന്നാലും ഇയ്യോന്ന് ശ്രദ്ധിക്കണം..
” അല്ല ഇക്ക ഓന് ഇപ്പൊ ചെറിയ ചെക്കൻ അല്ലെ രാവിലെ സ്കൂളിൽ പോയാൽ വൈകിട്ട് വീട്ടിൽ വരും പിന്നെയാണേൽ എങ്ങും പോകുന്നുമില്ല.. അതോണ്ടാ ഞാൻ പിന്നെ!
” ന്റെ ഹബി.. ഇയ്യ് അന്റെ മോന്റെ കാര്യമാണ് പറയുന്നത്. ന്റെ മോൾക് ന്താ സംഭവിച്ചത് ണ്ണ് അറിയോ അനക്ക്. ഒൻപതാം ക്ലാസ്സിൽ നല്ലവണ്ണം പഠിക്കുന്ന മോള്. ഇടയ്ക്കിടെ അക്കൗണ്ടിൽ നിന്നും പൈസ പോകുന്ന മെസ്സേജ് കണ്ട് ഓളുടെ ഉമ്മ ഓളോട് ഇയ്യെന്തിനാ പൈസ എടുത്തേ എന്ന് ചോദിച്ചതിന് ഓള് റൂമിൽ കേറി വാതിലടച്ചത്..
കുറച്ചു കഴിഞ്ഞാൽ ഇറങ്ങുമെന്ന് കരുതി ഓളുടെ ഉമ്മ ബാക്കി ജോലിയിൽ മുഴുകി. വൈകിയിട്ടും ഇറങ്ങാതായപ്പോ വാതിൽ പൊളിച്ചു ഉള്ളിൽ കേറിയപ്പോ കാണുന്നത് കൈയുടെ ഞരമ്പ് മുറിച്ചു രക്തം വാർന്ന് കിടക്കുന്ന മോളെയാണ്. ഹോസ്പിറ്റലിൽ എത്തും മുൻപ് മോൾക്ക് ജീവൻ നഷ്ടമായിരുന്നു.
മോളുടെ മരണത്തേക്കാൾ ഞങ്ങളെ പിടിച്ചുലച്ചത് അവളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ്. അവൾ ലഹരിക്കടിമയായിരുന്നു എന്ന്. അവളുടെ ഉമ്മ ഇപ്പോഴും പറയുന്നത് അവൾ അങ്ങിനെ ഒരു ലഹരിക്ക് അടിമപ്പെടില്ല എന്നാണ്. യാതൊരു ലക്ഷണവും കാണിക്കാതെ ലഹരി ഉപയോഗിക്കാൻ വരെ നമ്മുടെ പിള്ളേര് പഠിച്ചിട്ടുണ്ടെടാ. കൈവിട്ട് പോയിട്ട് വിലപിക്കന്നതിലും നല്ലത് കൈവിടാതെ സൂൽശിക്കുന്നതാണ്. ഭാര്യയോട് മോനെ ഒന്ന് ശ്രദ്ധിക്കാൻ പറയ്..
എന്റെ ഒരു സുഹൃത്ത് ഉണ്ട് സൈക്കാട്രിസ്റ്റ്. ഡോക്ടർ ലുബൈദ്. ഞാൻ വേണേൽ നമ്പർ തരാം മോനേം കൊണ്ട് ഒന്ന് ഡോക്ടറെ കാണാൻ പറ..
ഹബീബ് ഭാര്യയെ കാര്യം പറഞ്ഞു.
” ഹമ്. നീ ഏതായാലും അവനേംകൂട്ടി ഒന്ന് ഡോക്റ്ററെ കാണ്. ഞാനേതായാലും അടുത്ത മാസം വരുന്നുണ്ടല്ലോ ബാക്കി എന്താന്ന് വെച്ചാ അപ്പൊ നോക്കാം.
മകനെ പുറത്ത് നിർത്തി സാഹിറ ഡോക്ടറുടെ റൂമിൽ കയറി കാര്യങ്ങൾ പറഞ്ഞു.
” ഹമ് അപ്പൊ അതാണ് കാര്യം അല്ലെ. ഏതായാലും അവനെ ഒന്ന് വിളിക്ക് ഞാൻ സംസാരിച്ചു നോക്കട്ടെ നിങ്ങൾ പുറത്ത് ഇരിക്ക്.
” ഹാ ഷാനു വരൂ. ഇവിടേ ഇരിക്ക്.
” അതെ ഉമ്മാക്ക് തലവേദന കൂടുതൽ ആണ്. ടെൻഷൻ ആണ് കാരണം. വീട്ടിലെന്തെങ്കിലും വഴക്ക് ഉണ്ടോ.
ഡോക്ടർ ഷാനുവിനെ അടുത്തേക്ക് വിളിച്ചിരുത്തി സ്നേഹത്തോടെ ചോദിച്ചു.
” ഏയ് വീട്ടിൽ വഴക്കൊന്നും ഇല്ലല്ലോ.
” ആണോ. എന്നാൽ പാരമ്പര്യമായിട്ട് ഉള്ളതാവും. നീ ഒന്ന് വാ തുറന്നെ.
ഡോക്ടർ ഷാനുവിന്റെ വായിലോട്ട് ടോർച് അടിച്ചു ഒന്ന് നോക്കിയാ ശേഷം കണ്ണുകൾ ഒന്ന് വിടർത്തി നോക്കി.
” അല്ലാ ഷാനു. മോന് ഉറക്കം കുറവാണോ. കണ്ണുകളിൽ ക്ഷീണം തോന്നുന്നല്ലോ.
” ഏയ് ഇല്ല ഡോക്ടർ.” ഷാനു അമ്പരപ്പോടെ മറുപടി നൽകി.
” നിന്റെ ചുണ്ടുകൾ ഒക്കെ വിളറിയിരിക്കുന്നുണ്ടല്ലോ നീ എന്തേലും സ്ഥിരമായി കഴിച്ചിരുന്നോ. ഡോക്ടറുടെ സ്നേഹത്തോടെ ഉള്ള ചോദ്യത്തിന് അവൻ ഒന്ന് ശങ്കിച്ചെങ്കിലും മറുപടി പറഞ്ഞു തുടങ്ങി.
” അത് പിന്നെ ഡോകടർ സ്കൂളിനടുത്തുള്ള കടയിൽ ഒരു ചേട്ടൻ മിട്ടായി തന്നിരുന്നു. ആദ്യം അത് വെറുതെ തന്നതാ രണ്ട് മൂന്ന് വട്ടം. പക്ഷെ അത് കഴിച്ചു ക്ലാസ്സിൽ കേറിയാൽ എനിക്ക് നല്ല ഉന്മേഷമാണ്. പിന്നെ പിന്നെ ആ ചേട്ടൻ അതിന് പൈസ വേണം എന്ന് പറഞ്ഞു. മുന്നൂറ് രൂപക്ക് ഒരു മിട്ടായി തരും. ഇപ്പൊ എനിക്ക് ക്ലാസ്സിൽ കേറാൻ ആ മിട്ടായി ഇല്ലാതെ പറ്റില്ല. എന്റെ എനർജി ആണ് അത്.
” അപ്പൊ നീ സ്കൂളിന്ന് ഫുഡ് കഴിക്കാറില്ലേ.?
” ആ മിട്ടായി കഴിച്ചാൽ പിന്നെ വിശപ്പുണ്ടാവില്ല ഡോക്ടർ. ഇപ്പൊ എനിക്ക് ആ മിട്ടായിയുടെ ചിന്ത മാത്രമാണ് എപ്പോഴും.
ഡോക്ടർ ലുബൈദ് പതിയെ ഷാനുവിനോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.
” ഹമ് കുഴപ്പമില്ല ട്ടോ. മിട്ടായിയെന്നും അധികം കഴിക്കരുത്. ഇനി നീ ആ മിട്ടായി വാങ്ങി കഴിക്കണ്ട അത് ശരീരത്തിന് നല്ലതല്ല കേട്ടോ. ഇനി മോൻ പുറത്തിരുന്നിട്ട് ഉമ്മാനോട് വരാൻ പറ.
ഡോക്ടർ പറഞ്ഞത് കേട്ട് സാഹിറക്ക് തലകറങ്ങുന്നത് പോലെ തോന്നി. തന്റെ മകൻ ഒരിക്കലും ഇതുപോലുള്ള കാര്യങ്ങളിൽ പോവില്ല എന്ന് വിശ്വസിച്ചാണ് ഓരോ വാർത്ത കേള്കുമ്പോളും സമാധാനിച്ചത്. പക്ഷെ ലഹരി തന്റെ കുടുംബത്തിലും എത്തിയിരിക്കുന്നു. വീട്ടിലെത്തിയ ഉടനെ സാഹിറ ഹബീബിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞതും അത് കേട്ട് ഹബീബ് സോഫയിലേക്ക് തളർന്ന് ഇരുന്നുപോയി..
ഹബീബിന്റെ ടെൻഷൻ കണ്ട് ഷറഫുക്ക അവനെ സമാധാനിപ്പിച്ചു.
” ഹബീബേ നീ ഏതായാലും അടുത്ത മാസം ലീവിന് പോകാൻ തീരുമാനിച്ചതല്ലേ. അതികം വൈകിക്കണ്ട ഈ ആഴ്ച തന്നെ പോവാൻ നോക്ക് മോനെ കൊണ്ട് നല്ല ഒരു കൗൺസിലിംഗിന് വിധേയമാക്ക്. അതാ നല്ലത്.
” പിന്നെ എല്ലാം ഒന്ന് നേരെ ആയാൽ അവനേം കൊണ്ട് RCC യിലേക്ക് ഒരു യാത്ര പോണം. ആ മിട്ടായിയെക്കാൾ ലഹരി ജീവിതത്തിനാണെന്ന് കാണിച്ചു കൊടുക്കണം.
എന്നിട്ട് അവന് ഇഷ്ട്ടമുള്ള ഒരു വിനോദത്തിൽ കൂടുതൽ പ്രോത്സാഹിപ്പിക്കണം ഫുട്ബോളോ യാത്രയോ ഫോട്ടോഗ്രാഫിയെ അങ്ങിനെ എന്തെങ്കിലും. അപ്പോഴേ ജീവിതം തന്നെ ഒരു ലഹരിയായി മക്കൾക്ക് തോന്നിത്തുടങ്ങുകയുള്ളു. നീ ഇങ്ങനെ ടെൻഷൻ ആയിട്ട് കാര്യമില്ല എല്ലാം ശരിയാവും.
പിറ്റേ ആഴ്ച തന്നെ ഹബീബ് നാട്ടിലെത്തി.
മകനെ കൗൺസിലിംഗിന് കൊണ്ട് പോയി. അവൻ വെഗം തന്നെ അതിൽ നിന്നും മോചിതനാവുകയും ചെയ്തു. സ്കൂളിൽ വിവരമറിഴ്ച്ചതിനെ തുടർന്ന് കടക്കാരനെ പോലീസ് പിടിച്ചു കൊണ്ടുപോവുകയും ചെയ്തു..
ഹബീബ് തന്നെ മുൻകൈ എടുത്ത് ലഹരിക്കെതിരെ നാട്ടിൽ ഒരു കൂട്ടായ്മ ഉണ്ടാക്കി ബോധവത്കരണവും തുടങ്ങി.
സൽമാൻ സാലി.
ലഹരി നമ്മുടെ നാടിനെ വളഞ്ഞുകൊണ്ടിരിക്കുകയാണ്. നാട്ടിൽ മുഴുവൻ ബോധവത്കരണം നടത്താൻ നമ്മളെകൊണ്ട് കഴിഞ്ഞില്ലെങ്കിലും വീട്ടിലെ മക്കളെ ലഹരിക്കെതിരെ ബോധവാന്മാർ ആക്കാൻ ഉള്ള ഉത്തരവാദിത്തം നമ്മൾക്കുണ്ട്.