ഹാഫ് സെഞ്ച്വറി അടിക്കാറായപ്പോഴാണ് വിവാഹമോചനം.
മ്യൂച്വൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ നേരത്തു അവൾ കണ്ണട തപ്പിയെടുക്കുന്നത് കണ്ടു അയാൾ നോക്കി. ഇവൾക്ക് കണ്ണടയൊക്കെ ഉണ്ടോ? അയാൾ അത് ആദ്യമായി കാണുകയായിരുന്നു. ഇതെപ്പോൾ വാങ്ങി? അയാൾ അത്ഭുതപെട്ടു.
മക്കൾ രണ്ടുപേരും അവളുടെ രണ്ടുപുറവും താങ്ങും തണലുമായി നിൽക്കുന്നുണ്ട്. അതെന്നും അങ്ങിനെയായിരുന്നു. ഒരു തരി പോലും സ്നേഹം രണ്ടാളോടും കൂടുതലോ കുറവോ ഇല്ല എന്ന് പറഞ്ഞാലും അവർക്കു എന്നും അവൾ തന്നെയായിരുന്നു പഥ്യം.
ഒപ്പിടുന്നതിനു മുൻപ് അവളെന്നെ ഒരു നോട്ടം നോക്കി. ആ നോട്ടത്തിൽ അയാൾ ശൂന്യമാകുന്നതായി അയാൾക്ക് തോന്നി. ആ നോട്ടത്തിലെ അഗ്നിയിൽ അയാൾ വെന്തുരുകിയത് പോലെ. ഒപ്പിട്ടു കഴിഞ്ഞു അവൾ വിങ്ങി പൊട്ടി. അവൾ കരയുന്നത് വളരെ അപൂർവമായേ അയാൾ കണ്ടിട്ടുള്ളൂ. അതും ഒച്ചയുണ്ടാക്കാതെ. അല്ലെങ്കിലും അവളുടെ ജീവിതത്തിൽ ഡ്രാമകൾ വളരെ കുറവായിരുന്നു. പിണങ്ങി കരച്ചിൽ, വിരഹ കരച്ചിൽ, പരിഭവകരച്ചിൽ, വാശി കരച്ചിൽ ഇങ്ങിനെ പലതും കൂട്ടുകാർ അവരുടെ ഭാര്യമാരെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെ അതൊക്കെ വളരെ അപൂർവമാണ്. പൊതുവെ സ്നേഹപ്രകടനങ്ങൾ അവൾക്കു ഇല്ലായിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്കു പോകുമ്പോഴോ, വരുമ്പോഴോ ഒരു ആലിംഗനമോ, ചുംബനമോ ഞാൻ ആദ്യകാലങ്ങളിൽ ആഗ്രഹിച്ചിരുന്നു. എന്നാൽ അതെല്ലാം സിനിമയിൽ കാണുന്നത് മാത്രമാണെന്നും. അത്തരം കോപ്രായങ്ങൾ അവൾക്കിഷ്ടമില്ല എന്നും അവൾ തുറന്നടിച്ചു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഞാനും കൂട്ടുകാരുമൊത്തു എവിടേക്കെങ്കിലും യാത്ര ചെയ്താൽ അവരുടെ ഭാര്യമാരെല്ലാം ഇടയ്ക്കിടെ വിളിച്ചു എവിടെ, എന്താ, ആരൊക്കെ കൂടെയുണ്ട് എന്നൊക്കെ ചോദിക്കും. എനിക്ക് അത്തരം ഒരു അന്വേഷണവും എത്താറില്ല. പിന്നീടത് എനിക്ക് ശീലമായി. കൂട്ടുകാർക്കാണെങ്കിൽ ഭാര്യയുടെ അത്തരം വിളികൾ കുറച്ചു കഴിഞ്ഞപ്പോൾ അസഹ്യമായി തോന്നി തുടങ്ങി. പേർസണൽ സ്പേസ് എന്നൊന്ന് ദാമ്പത്യത്തിൽ ഉണ്ടെങ്കിൽ അത് ഏറ്റവും കൂടുതൽ അനുഭവിച്ചത് ഞാനായിരിക്കും. കാരണം എന്റെ ഫോൺ, കൂട്ടുകാർ, ഒന്നും അവൾക്കു വിഷയമേ ആയിരുന്നില്ല. പലപ്പോഴും അതൊരു സ്നേഹക്കുറവ് ആയി തന്നെയാണ് ഞാൻ കണ്ടിരുന്നത്. പിന്നെ സ്നേഹം കണ്ടിരുന്നത് എന്റെ ഇഷ്ട ഭക്ഷണങ്ങൾ, എനിക്കിഷ്ടപ്പെട്ട രീതിയിൽ പാചകം ചെയ്തു മേശപ്പുറത്തു ഇരിക്കുമ്പോഴാണ്. അത് സ്നേഹമായിരിക്കും എന്ന് ഇന്ന് ഞാൻ കരുതുന്നതാണ്. കാരണം ഒരിക്കലും അടുത്ത് നിന്ന് വിളമ്പിതരികയോ, സ്നേഹത്തോടെ ഊട്ടുകയോ ചെയ്തിട്ടില്ല. പലപ്പോഴും അവളുണ്ടാക്കുന്ന ഭക്ഷണം അവൾക്കിഷ്ടമില്ലാത്തതാണെന്നു ഇന്ന് ഞാൻ ഓർക്കുന്നു. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കി സ്വയം ചോറും തൈരും അച്ചാറും കൂട്ടി ചിലപ്പോഴൊക്കെ കഴിക്കുന്നത് കാണുമ്പോൾ കലിയും, വെറുപ്പും തോന്നാറുണ്ട്. പക്ഷെ മക്കൾക്ക് ആ മൂടി വച്ചിരിക്കുന്ന ഭക്ഷണങ്ങളിൽ സ്നേഹത്തിന്റെ മേമ്പൊടി കാണാനുണ്ടെന്നു ഇടയ്ക്കിടെ പറയുമായിരുന്നു. അങ്ങിനെ ഒന്ന് ഉണ്ടോ എന്തോ? എത്രയൊക്കെ ഡിപ്ലോമാറ്റിക് ആയി മക്കൾ അപ്പയെയും അമ്മയെയും ഇഷ്ടമാണെന്നു പറഞ്ഞാലും സ്നേഹത്തിന്റെ കാര്യത്തിൽ കുറച്ചൊരു മുൻതൂക്കം അമ്മയോട് തന്നെയായിരുന്നു.
ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? ഒരു ടൂർ പോകുമ്പോൾ ഞാനായിരുന്നു എവിടേക്ക് പോകണം, എങ്ങിനെ പോകണം, ആരുടെ കൂടെ പോകണം, എന്ന് പോകണം എന്ന് തീരുമാനിച്ചിരുന്നത്. പിന്നീടതിൽ സ്ഥലം മക്കൾ തീരുമാനിക്കാൻ തുടങ്ങി. അപ്പോഴും ഇഷ്ടമുള്ള ഒരു സ്ഥലവും അവൾ പറഞ്ഞതായി എനിക്കോർമ്മയില്ല.സ്വന്തമായി ആഗ്രഹങ്ങൾ, അഭിപ്രായങ്ങൾ ഇല്ലാത്തവരെ എനിക്ക് വെറുപ്പായിരുന്നു. പാഴ് ജന്മങ്ങൾ.ജീവിതം വെറുതെ ജീവിച്ചു തീർക്കുന്ന ചിലർ. പിറന്നാൾ, ആനിവേഴ്സറി ഇവ മറന്നാലും വലിയ തോതിലുള്ള പരിഭവങ്ങൾ കണ്ടിട്ടില്ല. വിലകൂടിയ സമ്മാനങ്ങൾ ചോദിക്കില്ല. കൊടുത്താലും ഒരു പുഞ്ചിരിയിൽ കൂടുതൽ ഒന്നും തിരികെ തരാറുമില്ല.
തന്റെ വീട്ടുകാരോടെല്ലാം നന്നായി തന്നെ അവൾ പെരുമാറിയിരുന്നു. ആർക്കും അവളോട് പരിഭവമില്ല. അത് അയാൾക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു എന്ന് പറയാതെ വയ്യ. അവളുടെ വീട്ടുകാരെ അപമാനിക്കുന്ന തരത്തിൽ അയാൾ സംസാരിക്കുമ്പോൾ അവൾ നാഗവല്ലിയായി മാറുന്നത് കണ്ടിട്ടുണ്ട്. എന്നെ പറഞ്ഞാൽ പോരേ എന്റെ വീട്ടുകാർ എന്ത് പിഴച്ചു എന്നത് വഴക്കുകളിൽ ഒരു ക്ലിഷേ ചോദ്യമായിരുന്നു. ആ മുറിവിൽ ഇടയ്ക്കിടെ കുത്തി നോവിക്കുന്നതിൽ അയാളോട്ടും കുറവും വരുത്തിയിട്ടുമില്ല.
കുറെ നാളായി ഇത്തരമൊരു ജീവിതമോ, ജീവിത പങ്കാളിയെയോ അല്ല തനിക്ക് വേണ്ടിയിരുന്നത് എന്ന് തോന്നി തുടങ്ങിയിട്ട്. തന്നെ കയറൂരി വിടുകയാണെന്നു തന്റെ കൂട്ടുകാർ അവളെ കളിയാക്കുമ്പോൾ അവൾ ഒന്ന് ചിരിക്കും. പക്ഷെ അത് സ്നേഹ ശൂന്യത ആണെന്ന് തന്നെയാണ് താൻ ഇപ്പോഴും ചിന്തിക്കുന്നത്. ചില നിർവികാര പരബ്രഹ്മങ്ങൾ!! അത് അവസാനിപ്പിക്കാം എന്ന് പറഞ്ഞപ്പോഴും പ്രത്യേകിച്ച് ഒരു ഭാവവും ആ മുഖത്ത് ഇല്ലായിരുന്നു എന്ന് തോന്നുന്നു. പിന്നെന്തിനായിരിക്കും ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടപ്പോൾ കരഞ്ഞത്? ആർക്കറിയാം.അവൾ എന്നും തനിക്കൊരു പ്രഹേളിക തന്നെയായിരുന്നു. അർത്ഥം കണ്ടെത്താൻ കഴിയാത്ത ഒരു കവിത. അത്തരം കവിതകൾ മൂളി നടക്കാൻ എളുപ്പമല്ല പകരം മറന്നു കളയുകയാണ് എളുപ്പം.
അവൾ നന്നായി എഴുതുമായിരുന്നു എന്ന് കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്. അവളുടെ എഴുത്തുകളിൽ അവളുടെ മനസ്സുണ്ടത്രേ അതിൽ തന്നെ വ്യക്തമായി വരച്ചിടുമത്രേ. തനിക്ക് ഇത്തരം ദുരൂഹതകൾ കുരുക്കഴിക്കാൻ താത്പര്യമില്ലായിരുന്നു.ആളുകൾക്ക് അല്പം കൂടെ ലളിതം ആയാൽ എന്താ?
മക്കളുടെ കൂടെ അവൾ എനിക്കിഷ്ടമില്ലാത്ത ആ ഫ്ലാറ്റിലേക്കു പോയി. അയാൾ അയാളുടെ വീട്ടിലേക്കും. തന്റെ ഇഷ്ടത്തിനൊത്ത ഒരു ജീവിത പങ്കാളിയെ ഇനി തേടണം. ബാക്കിയുള്ള ജീവിതം അടിച്ചു പൊളിക്കണം. നാളെ തന്നെ മാട്രിമണിയിൽ ഒരു പരസ്യം കൊടുക്കണം. അത് ഡ്രാഫ്റ്റ് ചെയ്യണമല്ലോ. പെട്ടെന്ന് അവൾക്ക് മെസ്സേജ് അയക്കാനാണ് അയാൾ ഫോണെടുത്തത്. അയാൾക്ക് വേണ്ടി എല്ലാം ഡ്രാഫ്റ്റ് ചെയ്തിരുന്നത് അവളായിരുന്നു എന്നയാൾ നടുക്കത്തോടെ ഓർത്തു. എങ്ങനെയൊക്കെയോ മെസ്സേജ് എഴുതി. ഇനി പൈസ ട്രാൻസ്ഫർ ചെയ്യണം. നെറ്റ് ബാങ്കിംഗ് തനിക്കു വേണ്ടി ചെയ്തിരുന്നത് അവളാണ്. ആ പണിയൊന്നും താൻ ചെയ്തിട്ടേ ഇല്ല. ഈശ്വരാ ഇനി അതൊക്കെ പഠിക്കണമല്ലോ അയാൾ വീണ്ടും ഓർത്തു. കുട്ടികളുടെ പഠിത്തം, വീട്ടുകാര്യങ്ങൾ ഒന്നും താൻ അറിഞ്ഞിട്ടേയില്ല. തന്റെ അപ്പന് മാസം തോറും പൈസ അയക്കുന്നത് വരെ താൻ അറിയാറെയില്ല. ഇനി അതെല്ലാം താൻ തന്നെ ചെയ്യണം. അയാൾ വിയർത്തു. അവൾ, ആ ഓട്ട കാലണ തന്റെ ജീവിതത്തിൽ എന്തൊക്കെയോ ആയിരുന്നു എന്ന് ആദ്യമായി അന്ന് അയാൾക്ക് തോന്നി.
മക്കൾ പറഞ്ഞ പോലെ കുറച്ചു കൂടി മനസ്സിലാക്കാൻ ശ്രമിക്കാമായിരുന്നു. ഒന്ന് ചേർത്ത് നിർത്തി മാറ്റാവുന്ന പരിഭവങ്ങളെ അവൾക്കുണ്ടായിരുന്നുള്ളൂ. ഒന്ന് പുറത്തു തട്ടി അഭിനന്ദിച്ചിരുന്നെങ്കിൽ തന്റെ ജീവിതം മുഴുവനും ഒരു ചക്രം വച്ച പോലെ എളുപ്പത്തിൽ അവൾ ഉന്തികൊണ്ട് പോയേനെ.മക്കൾ തന്നെക്കാൾ പക്വതയോടെ കാര്യങ്ങൾ കണ്ടിരുന്നു. അതും അവളുടെ വളർത്തുഗുണം. എത്രയോ വഴക്കുകളിൽ അവളുടെ അമ്മയെ വിളിച്ചു “നിങ്ങളുടെ വളർത്തുദോഷം” എന്ന് ആക്രോശിച്ചിട്ടുണ്ട്. കുറച്ചു കൂടെ മനസ്സിലാക്കാൻ ശ്രമിക്കാമായിരുന്നു.
അയാൾ ഫോണെടുത്തു അവളെ വിളിച്ചു. പതിവ് പോലെ അന്നും അവൾ ഫോൺ എടുത്തില്ല. തങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന മറ്റൊരു വഴക്കാണ് ഈ ഫോൺ എടുക്കാത്ത സ്വഭാവം. അന്നും അത് ആവർത്തിച്ചു. അയാൾ വോയിസ് മെസ്സേജ് ഇട്ടു. “അവസാനമായി നമുക്കൊരു യാത്ര പോകണം. നീ പറയുന്ന പോലെ ഒരു നാട്ടിൻ പുറത്തേക്കു. ഇടയ്ക്കിടെ ചെറിയ കടകളിൽ നിന്ന് നാടൻ ഭക്ഷണം ഒക്കെ കഴിച്ചു നമുക്ക് മാത്രമായി ഒരു യാത്ര. നാം ഒരുമിച്ചുള്ള ഈ ജീവിതയാത്ര അങ്ങിനെ അവസാനിപ്പിക്കാം ”
ആ യാത്ര ഒരിക്കലും നടന്നില്ല. അവൾ അതിനു മുൻപേ തനിയെ യാത്രയായി. ഒരിക്കലും തിരിച്ചു വരാത്ത അവസാന യാത്ര. അവൾ തീരുമാനിച്ച, ആഗ്രഹിച്ച അവൾ മാത്രമുള്ള സോളോ യാത്ര.അല്ലെങ്കിലും അവളെന്നും തനിക്കൊരു പ്രഹേളിക തന്നെയായിരുന്നല്ലോ. അർഥങ്ങൾ കണ്ടെത്താൻ കഴിയാത്ത എന്നാൽ എളുപ്പത്തിൽ ആലപിക്കാൻ കഴിയുന്ന സുന്ദരമായ ഒരു കവിത.
13 Comments
നന്നായി എഴുതി ❤️
നന്നായിട്ടുണ്ട് 👍🏻👍🏻
Nice Story 😍😍
🙏❤️
വ്യത്യസ്തം… 👌
🙏❤️
നന്നായിരിക്കുന്നു ✍️❤
സമാന്തരമായൊഴുകിയ രണ്ടു രേഖകൾ. ഒരു കുടിച്ചേരലിന്റെ മനസ്സടുപ്പം പോലും ഇല്ലാതാവുന്നവർ.
ഒരു പ്രഹേളിക പോലെ ജീവിതം. നന്നായി എഴുതി
🙏❤️
നല്ല കഥ
❤️🙏
💚💚
🙏❤️