ആ ചെറിയ ഡയറിയിൽ കുറിച്ചിട്ട ഓരോ വരികളും വായിക്കുമ്പോൾ രാജീവൻ വെട്ടി വിറക്കുകയായിരുന്നു. മായ തന്നെ വിട്ട് പോയിട്ട് ഇന്നേക്ക് പത്ത് ദിവസം കടന്നു.
അവൻ പതിയെ ആ ഡയറിയുടെ ചട്ടയിൽ തന്റെ വിരലോടിച്ചു. വീണ്ടും വായിച്ചു നിർത്തിയിടത്ത് നിന്ന് തന്നെ വായിച്ചു തുടങ്ങി.
“രാജീവേട്ടന് എന്ത് കുറവുണ്ടായിട്ടാണ് ദൈവമേ ഞാനീ ബന്ധത്തിൽ പെട്ട് പോയത്? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. ഏട്ടൻ ഇതൊക്കെ അറിഞ്ഞാൽ എന്തൊക്കെയാ സംഭവിക്കുക എന്ന് ഈശ്വരന് മാത്രമേ അറിയൂ.
കിച്ചുവിനോട് ഞാൻ അന്നേ പറഞ്ഞതല്ലേ എന്നെ ഇതിലേക്ക് വലിച്ചിഴക്കേണ്ട എന്ന്. എന്നിട്ടും ഞാൻ ഈ ചതിക്കുഴിയിൽ വീണു പോയല്ലോ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എന്നെങ്കിലും ഇവയൊക്കെ രാജീവേട്ടൻ അറിയുമായിരിക്കും. അതോടെ ഭാര്യ എന്ന എന്റെ സ്ഥാനം രാജീവേട്ടൻ എടുത്തു കളയുമായിരിക്കാം.
അത് താങ്ങാനുള്ള ശേഷി എനിക്കില്ല. എനിക്ക് മുന്നിൽ ഒരു വഴിയേ ഉള്ളൂ. മരണത്തിന്റെ വഴി. നാട്ടുകാരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും രാജീവേട്ടന്റെയും മുന്നിൽ അപഹാസ്യയായി നിൽക്കുവാൻ എനിക്ക് സാധ്യമല്ല.
എന്റെ മരണശേഷം അദ്ദേഹം ഇതെല്ലാം അറിഞ്ഞോട്ടെ……
മായ.
ഇവൾ എന്തൊക്കെയാ ഈ എഴുതിക്കൂട്ടി വെച്ചിരിക്കുന്നത്. കിച്ചുവിനെ ഒന്ന് പോയി കാണണം. സത്യമെന്താണെന്നെനിക്കറിയണം. രാജീവ് മനസ്സിലോർത്തു.
******************************
“ഹാ.. ആരിത്? രാജീവോ.. വരൂ കയറി ഇരിക്കൂ..” ലളിതാമ്മ സ്നേഹത്തോടെ രാജീവിനെ വീട്ടിലേക്ക് ക്ഷണിച്ചു. രാജീവ് അവരുടെ വീട്ടിലെ സിറ്റൗട്ടിൽ കയറി ഇരുന്നു. “മോനേ ഇരിക്കൂ ട്ടോ.. ഞാൻ ബാലേട്ടനെ വിളിക്കാം” അതും പറഞ്ഞ് ലളിതാമ്മ അകത്തേക്ക് കയറിപ്പോയി.
ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ബാലേട്ടൻ എന്ന ബാലചന്ദ്രൻ രാജീവിനെ മുന്നിലെത്തി. “താനെന്താടോ ഇവിടെ കൊടുത്തിരിക്കുന്നത്, അകത്തേക്ക് ഇരിക്കാം നമുക്ക്,വരൂ” ബാലേട്ടൻ രാജീവിനെ അകത്തേക്ക് കൊണ്ടുപോയി.
രാജീവ് ഒരക്ഷരം മിണ്ടാതെ അദ്ദേഹത്തെ പിന്തുടർന്നു. അകത്തെ ഹാളിൽ തയ്യാറാക്കിയ സോഫസെറ്റിയിൽ അവർ ഇരിപ്പുറപ്പിച്ചു.
ബാലചന്ദ്രൻ രാജീവിനെ ഒന്നു നോക്കി. ആ മുഖത്തെ നിസ്സഹായതയും വിഷമവും എല്ലാം കണ്ടപ്പോൾ എന്തുപറയണമെന്നറിയാതെ ഒരു നിമിഷം അയാൾ സ്തബ്ധനായി. അയാൾ എന്തെങ്കിലും പറയുന്നതിന് മുന്നേ രാജീവ് സംസാരിക്കാൻ തുടങ്ങി. “ബാലേട്ടാ ഞാൻ വന്നതു കിച്ചുവിനെ കാണാൻ വേണ്ടിയിട്ടാണ്. എനിക്ക് കിച്ചുവിനോടൊന്ന് തനിച്ചു സംസാരിക്കണം.”
ബാലചന്ദ്രൻ ഒരല്പം അന്ധാളിപ്പോടെ രാജീവിനെ നോക്കി. എന്നിട്ട് പറഞ്ഞു “ഞാൻ വിളിക്കാം, കിച്ചുവിനെ.. മുകളിൽ ഉണ്ട്. കിച്ചുവും ഇപ്പോൾ ഒരുപാട് മാറിപ്പോയി. പഴയ കളിയും ചിരിയും ഒന്നുമില്ല. മായ പോയതിന്റെ വിഷമവുമായിരിക്കാം ചിലപ്പോൾ. രണ്ട് പേരും നല്ല കൂട്ടായിരുന്നുവല്ലോ. അതായിരിക്കും അങ്ങോട്ടും കിച്ചു വരാതിരിക്കാൻ കാരണം. ഞങ്ങൾ പല പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഒരു മറുപടിയും തന്നില്ല. ഞാൻ വിളിക്കാം..”
ബാലചന്ദ്രൻ സോഫയിൽ നിന്ന് എഴുന്നേറ്റ് തുടങ്ങിയപ്പോൾ രാജീവ് കൈ കൊണ്ട് തടഞ്ഞു. “വേണ്ട ബാലേട്ടാ, കിച്ചുവിനെ ഞാൻ മുകളിൽ പോയി കണ്ടോളാം” അതും പറഞ്ഞ് രാജീവ് സോഫയിൽ നിന്നെഴുന്നേറ്റു. “ആയിക്കോട്ടെ, എന്തായാലും താൻ ഇവിടുന്ന് ഇന്ന് ഡിന്നർ കഴിച്ചിട്ട് പോയാൽ മതി.കേട്ടോ” ബാലചന്ദ്രൻ ആ പറഞ്ഞതിന് മറുപടിയായി രാജീവ് മെല്ലെ തല കുലുക്കി.
രാജീവ് ഒന്നാം നിലയിലേക്ക് സ്റ്റെയർകെയ്സ് കയറിപ്പോയി. കിച്ചുവിൻറെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് രാജീവ് പതിയെ ആ വാതിലിൽ തട്ടി.”ഠപ്പ് ഡപ്”
വാതിൽ തുറന്ന് കിച്ചുവിൻറെ രൂപം കണ്ടു രാജീവ് തെല്ലൊന്ന് പേടിച്ചു. പാറിപ്പറന്നു കിടക്കുന്ന മുടി. അലക്ഷ്യമായ നോട്ടവും. കണ്ണുകളിൽ നിരാശ നിഴലിക്കുന്നു. രാജീവിനെ കണ്ട മാത്രയിൽ കിച്ചു ഞെട്ടിപ്പോയി.
ആ ഞെട്ടൽ രാജീവ് ശ്രദ്ധിച്ചുവെങ്കിലും അത് മറച്ചുവെച്ച് രാജീവ് മുറിക്കകത്തേക്ക് കയറി.
മുറിയിൽ എല്ലാം ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു.
കിച്ചു മുറിയിൽ ഒരു വശത്തേക്ക് ഒതുങ്ങിനിന്നു. രാജീവ് ആ മുറിയിലെ കട്ടിലിൽ കയറിയിരുന്നു.
“കിച്ചൂ, എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്. നീ സത്യം മാത്രം പറയണം.” രാജീവ് പറഞ്ഞു. രാജീവ് പറഞ്ഞത് കേട്ട് കിച്ചു പേടിച്ചുപോയി.
കിച്ചു പെട്ടെന്ന് തന്നെ രാജീവിൻറെ കാലു പിടിച്ചു പൊട്ടിക്കരഞ്ഞു.
“എന്നോട് ക്ഷമിക്കണം രാജീവേട്ടാ. നിങ്ങളെ ഞാൻ എൻറെ ഏട്ടൻറെ സ്ഥാനത്ത് തന്നെയാണ് കണ്ടിട്ടുള്ളത്. മായേച്ചി എനിക്ക് ചേച്ചി തന്നെയായിരുന്നു. പക്ഷേ ഏതോ ഒരു ദുർബലനിമിഷത്തിൽ ഞങ്ങൾ തമ്മിൽ വല്ലാതെ അടുത്തു പോയി. ഒരു തമാശയ്ക്ക് തുടങ്ങിയ ബന്ധമാണ്. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിച്ചോളൂ. ഇനിയും ഈ കുറ്റബോധം പേറി ജീവിക്കാൻ എനിക്ക് വയ്യ. മായേച്ചി ഒരു തെറ്റും ചെയ്തിട്ടില്ല..
എല്ലാം ചെയ്തത് ഞാനാ.. ഞാൻ..”
അത്രയും പറഞ്ഞു കൊണ്ട് കിച്ചു വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി.
രാജീവ് ബാലേട്ടന്റെ മകൾ കൃഷ്ണയെന്ന കിച്ചുവിന്റെ തോളിൽ പതിയെ കൈവെച്ചു “മോളേ.. നീ അതെല്ലാം മറക്കണം. നിങ്ങളുടെ ബന്ധത്തിലെ ശരിയും തെറ്റും പറയാൻ ഞാൻ ആരുമല്ല. സംഭവിക്കാൻ പാടില്ലാത്തത് എല്ലാം സംഭവിച്ചു. മായയെ നമുക്ക് നഷ്ടപ്പെട്ടു. ഇനി മോളെക്കൂടി അത്തരം ഒരു സാഹചര്യത്തിൽ വന്നു നിൽക്കുന്നത് എനിക്ക് കാണാൻ കഴിയില്ല. കഴിഞ്ഞതിനെ കുറിച്ച് ഓർത്ത് ദുഃഖിക്കരുത്. നിനക്കു മുന്നിൽ ഒരു വലിയ ലോകമുണ്ട്. നല്ല ഭാവിയും. ഞാൻ ഇതൊന്നും ആരോടും പറയാൻ പോകുന്നില്ല; നീയും. നല്ല കുട്ടിയായി അച്ഛനെയും അമ്മയെയും സന്തോഷിപ്പിച്ചു, നിൻറെ സന്തോഷവും കൂടി കണ്ടെത്തി ജീവിക്കുക. ”
അത്രയും പറഞ്ഞു രാജീവ് അവളുടെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.
അയാളുടെ കണ്ണുകൾ നിറയുന്നത് ആരും കാണാതിരിക്കാൻ പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്തു മുഖം തുടച്ചു.
രാജീവിനെ താഴെ കാത്ത് നിന്ന നാല് കണ്ണുകൾക്കും ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ ആ വീടിന്റെ പടിയിറങ്ങി.
©️ Wordwarrior
4 Comments
പേര് തിരഞ്ഞെടുക്കാൻ കഷ്ടപ്പെട്ടോ പർവി..
നല്ല കഥ 👍
കിച്ചു എന്നുമാത്രം പറഞ്ഞാൽ മതിയാരുന്നു.
നല്ല കഥ💞💞
👍👍
അയ്യോ .. ആ കുട്ടിയുടെ ഐഡന്റിക്ക് ഒരു സപ്പോർട്ടും കൊടുക്കാമായിരുന്നു.
❤️❤️