ഇന്ന് എന്റെ കെട്ടിയോന്റെ മൂന്നാംകെട്ടാണ്.
ഇനി നാലോ… അറിയില്ല. അറിഞ്ഞിട്ടിനിയിപ്പോ എന്താക്കാനാണ്? ഞാനെന്നോ അഴിച്ചുവെച്ച കുപ്പായമാണത്. അയാളെനിക്കു വെച്ചുനീട്ടിയ റാണിയുടെ കുപ്പായം ഓർമ്മയിലെവിടെയോ മങ്ങിക്കിടന്നു. മറ്റുള്ളോർക്കുവേണ്ടി പലവട്ടം എടുത്തണിഞ്ഞ് ചുക്കിച്ചുളിഞ്ഞത്. മുഷിഞ്ഞുതുടങ്ങിയാൽ പിന്നെയതു വിഴുപ്പാണല്ലോ… എത്ര നനച്ചെടുത്താലും നാറ്റം മാറില്ല. എന്നിട്ടും ഞാനോർക്കുന്നത് അതല്ല, അവളുടെ പ്രണയത്തെക്കുറിച്ചാണ്. അവളാണല്ലോ അയാളുടെ ആദ്യത്തെ ഇര.
അന്നാദ്യമായി മരുക്കാറ്റിന്റെ ഊഷരതയിലെപ്പോളോ എന്റെയുദരം തുടിച്ചപ്പോൾ അതിന്റെ പൂർണ്ണതയിൽ ഞാൻ ഹൃദയം നിറഞ്ഞുചിരിച്ചതായിരുന്നു. അതിന്റെ ജീവനെടുക്കുവാൻ അയാൾ മുടിയിൽ കുത്തിപ്പിടിച്ചപ്പോളെല്ലാം എന്റെ ചങ്കു പറിച്ചുകൊടുത്താണു ഞാൻ ഉദരത്തെ പൊതിഞ്ഞുപിടിച്ചത്. അന്നാ ആശുപത്രിയിലെ റിസെപ്ഷനിൽ നിൽക്കുമ്പോളാണ് അവളെ ഞാൻ ആദ്യമായിക്കാണുന്നത്. കറുത്ത അബായയ്ക്കുള്ളിൽ തിളങ്ങുന്ന പൂച്ചക്കണ്ണുകളുമായി ഒരു സിലോൺസുന്ദരി, ആശുപത്രിയുടെ റിസെപ്ഷന്റെ ഇടതുവശത്തുള്ള ഭീമൻതൂണിന്നു പിന്നിൽ നിന്ന് എന്നെ എത്തിനോക്കുന്നു. ഞാൻ നോക്കുമ്പോളെല്ലാം അവൾ മിഴിവെട്ടിക്കുന്നു. ഞാൻ അദ്ഭുതപ്പെട്ടു.
“ഇതേതാണീ ഈജിപ്ഷ്യൻഹൂറി, മറ്റൊരു ഹൂറിയെനോക്കി അദ്ഭുതപ്പെടുന്നു!”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അന്നേരമാണ് അയാളെന്റെ മുമ്പിൽ ഹൃദയം നിറഞ്ഞുതുളുമ്പിയ ആ പ്രണയത്തിന്റെ അത്തറുകുപ്പി തുറന്നത്. അന്നേരം അവളുടെ കണ്ണുകൾ പിൻവലിയുന്നുണ്ടായിരുന്നു. എന്റെ ഓർമ്മകളും…,
കല്യാണം കഴിഞ്ഞ ആദ്യനാളുകളിലൊന്നിൽ അയാൾ തന്റെ മുഷ്ടിയിൽ കൂട്ടിപ്പിടിച്ച എന്തോ ഒന്ന് എനിക്കുനേരേ നീട്ടിയത് ഓർമ്മകൾക്കിടയിൽനിന്നന്നേരം പിടഞ്ഞുവീണു. അയാളുടെ കൈയിലതാ ചെമന്നുതിളങ്ങുന്ന ഒരു കുഞ്ഞുഹൃദയം.
“മുമ്പ് ഒരുവളെന്റെ ഹൃദയം കവർന്നിരുന്നു.
പക്ഷേ… പറയാൻ ധൈര്യമില്ലായിരുന്നു.
ഇനിയീ ഹൃദയത്തിന്റെ സൂക്ഷിപ്പുജോലി നിനക്കാണ്.”
അന്നയാൾ വെച്ചുനീട്ടിയ ഹൃദയത്തിന്നു മുകളിലെ കട്ടിയിൽ വരച്ചിട്ട നീലഗ്ലിറ്റർമഷിയിന്മേൽ വീണ്ടുമപ്പോൾ കണ്ണുകളുടക്കി. അതിന്റെ മറുവശത്തായി തള്ളിനിന്നിരുന്ന അക്ഷരങ്ങളെ ഞാൻ വീണ്ടും പെറുക്കിയെടുത്തുവെച്ചു. ആദ്യാക്ഷരമൊഴികേ.
A…R….E..E….N….A.
എന്തായിരുന്നു അവളുടെ പേരെന്ന് അന്നു ഞാൻ ചോദിച്ചിരുന്നോ..? ഓർമ്മയെത്തുന്നില്ല. ചോദ്യങ്ങൾ ചോദിക്കുന്നകൂട്ടത്തിലായിരുന്നല്ലോ ഞാൻ. ഇനി അന്നുമുതലായിരിക്കുമോ ആ പതിവു ഞാൻ തെറ്റിച്ചുതുടങ്ങിയത്.
അയാളെന്റെ കൈപിടിച്ച് അവൾക്കടുത്തേക്കു ചെന്ന്, ഞങ്ങളെത്തമ്മിൽ പരിചയപ്പെടുത്തി. അവളുടെ പേരിലെ ആദ്യാക്ഷരം ഞാൻ അറീനയോടു ചേർത്തുവെച്ചു. അന്നയാൾ എന്നെയേൽപ്പിച്ച ചെമന്ന കുഞ്ഞുഹൃദയം അവളുടെ മിഴികളിൽത്തുടിക്കുന്നതു ഞാൻ കണ്ടു. അവളുടെ തമിഴ്പ്പേച്ചിനു ഞാൻ മലയാളത്തിൽ മിണ്ടി.
“ഓളാണ് മോളേ… പെണ്ണ്. ഒരാണിനും സ്വന്തം ശരീരം വിട്ടുകൊടുക്കാത്ത…”
അവളവിടെനിന്നു മാറിയമാത്രയിൽ അയാൾ തിടുക്കപ്പെട്ട് അവളെ വരയ്ക്കാൻതുടങ്ങി. അയാൾക്കുചുറ്റും അവൾമാത്രം നിറഞ്ഞു.
എന്റെ പ്രണയത്തിനന്നേരം കണ്ണുണ്ടായി. ഉണങ്ങിപ്പോയ ഹൃദയത്തിലെ മുറിപ്പാടുകളെ മിഴിക്കോണുകൾ ചെന്ന് തോണ്ടിവിളിച്ചു. എവിടെനിന്നോ ഇത്തിരിപ്പോന്നൊരു മുള്ളു വന്നെന്റെ ചങ്കിൽക്കൊണ്ടു.
അയാളുടെ ചിരിയിൽ അവൾ വെളുത്തുപതഞ്ഞു. എന്റെ കണ്ണുകൾ ചെമന്നുകലങ്ങി. ഉണ്ണുന്നതിന്നിടയിൽ അയാൾക്കു പലവട്ടം തരിപ്പിൽപ്പോയി. അവൾക്കും തരിപ്പിൽപ്പോയിക്കാണുമോ…
എന്തോ, എനിക്കുണ്ണാനായില്ല. എന്റെ ചോറ്റിലപ്പടി ഉപ്പായിരുന്നു.
എന്റെ മാറിൽ തല ചായ്ച്ച് അയാൾ ഉറങ്ങാൻ കിടന്നപ്പോൾ അവളെയെടുത്തു മടിയിൽക്കിടത്തി…
എനിക്കുറങ്ങാനായില്ല. നെരിപ്പോടിലൊരു പൊരി ഉമിത്തീ വീണിരിക്കുന്നു.
അയാളെന്റെ കരളിന്നു മുകളിൽ അവളുടെ കരളെടുത്തുവച്ചു. ഞാനവളുടെ കരളു കണ്ടു. പിന്നെ അവളുടെ കടലറിഞ്ഞു. അയാളാ തിരയിലുലഞ്ഞു. ആ കടലിന്നപ്പുറത്ത് അവളെ വിറ്റുകാശാക്കാൻ ശ്രമിച്ചിരുന്ന മുറച്ചെറുക്കന്റെ ക്രൂരമായ ചിരി എന്റെയുള്ളിൽ ചുഴിഞ്ഞു. കടലുനീന്തി, മരുപ്പച്ചതൊട്ട സിംഹളപ്പെണ്ണിനെ കൊത്തിപ്പറിക്കാൻ കണ്ണുവെച്ച് അർബാബും ത്വബ്ബാഖും സാഇഖും അവൾക്കുചുറ്റും കൊടുങ്കാറ്റായി. അവൾ തീയായി. സിംഹളപ്പെൺപുലി ഈത്തപ്പനച്ചോട്ടിൽ സുജൂദുചെയ്തു. അയാളുമാത്രം… അയാളുമാത്രം അവളുടെ കരളു കവർന്നു. അവൾക്കു കനവു കൊടുത്തു.
“നിനക്കു ഞാനുണ്ട്…”
അവൾ ചോറുവെച്ചു. സാരിയുടുത്ത് അയാളെച്ചുറ്റി, കിനാവു കണ്ടു. അവരുടെ
പ്രണയകഥ നീണ്ടുനീണ്ടുവന്നെന്റെ ഹൃദയത്തെ കീറി. ആ രാത്രിയിലെനിക്കു നെഞ്ചുവേദന വന്നു.
നേരം പുലർന്നു. എനിക്കു മിണ്ടാനായില്ല. മുള്ളുകൊണ്ട ചങ്ക് നീരുവന്നുവീർത്തിരിക്കുന്നു.
“ഇനിക്ക് ഓളെക്കെട്ടണം. ഇല്ലെങ്കീ…
പടച്ചോന്റെ ശാപണ്ടാവും.”
മുമ്പെപ്പോളാേ കല്ലിച്ചുപോയ നെഞ്ചിലെ മുറിപ്പാടിൽനിന്നു രക്തം തടയണപൊട്ടി, പരന്നൊഴുകാൻ തുടങ്ങി. എന്റെ ചങ്കു പൊട്ടി. ഞാനയാളെ നോക്കി. മുള്ളിത്തിരി കണ്ണിലേക്കു കുത്തി. കരയാൻ പറ്റൂല്ല. കണ്ണീരു നിലംപറ്റിയാൽ….?
സങ്കടങ്ങളൊക്കെയും ചങ്കിൽത്തന്നെ കുത്തിക്കിടന്നു. പിറ്റേന്നു നേരംവെളുത്തപ്പോളും അയാളവളെയോർത്ത് ഏങ്ങിക്കരഞ്ഞു. അതിനടുത്ത ദിവസങ്ങളിലും അതോർത്തോർത്ത് ഏങ്ങിക്കരഞ്ഞു.
“ഇനിക്ക് ഓളെക്കെട്ടണം…”
ഞാൻ തലതല്ലി.
“ഇതെന്തു വിധിയാണ്?
ഞാൻ കരഞ്ഞാലും ശാപം…
ഓളെ കെട്ടിയില്ലെങ്കിലും ശാപം…!”
അന്നുമുഴുവനും നെഞ്ചിലെ കല്ലിച്ച മുറിപ്പാടുകളുടെ തടയണ വീണ്ടുംവീണ്ടും പൊട്ടി, ചങ്കിലേക്കൊഴുകി. കോടതിയിൽ പോയിട്ടാണ് രണ്ടുപേരും കല്യാണംകഴിക്കേണ്ടത്. രണ്ടു സാക്ഷികളും വേണം.
“ഒരു സാക്ഷിക്കെവിടെപ്പോകും…” അയാളുടെ മനക്കണ്ണിൽ പലരും വന്നു, പോയി.,
“അപ്പാേ… ഓളെവിടെയാ കെടക്കാ…?”
എന്റെ ചോദ്യം സാക്ഷിക്കൂട്ടിനുള്ളിൽ തിങ്ങിനിന്ന് ശ്വാസംമുട്ടി. ഞാനൊന്നും മിണ്ടിയില്ല. മനസ്സുമാത്രം എന്തോയൊരു ഉറപ്പിന്മേൽ മിണ്ടി.
“തിരിച്ചു പോകാൻ ടിക്കറ്റെടുക്കണം ”
അയാൾ സന്തോഷത്തോടെ ഫോണെടുത്ത് അവളുടെ നമ്പറുകളിൽ കുത്തി.
“ഹെലോ…, അതു വന്ത്, ഏൻപൊണ്ടാട്ടി ഉന്നെെ തിരുമണംസെയ്യാ ഒത്തുകൊൾകി…. ഹെലോ ഹെലോ….”
അവൾ ഫോൺ കട്ടുചെയ്തു. എത്ര അന്തസ്സുള്ള നിഷേധം! മനസ്സു പറഞ്ഞു. ഓളാണ് പെണ്ണ്.!!
ഞാനവളുടെ പ്രണയക്കടലളന്നു. അപ്പോ… അയാളവളെ അതിക്രൂരമായി തെരുവിലിഴച്ചു.
“ഓള് മഹാപെഴയാ…. എത്രയോ വട്ടം അബോർഷൻചെയ്തിട്ടുണ്ട്….”
മുന്തിരി പുളിച്ചാൽ അങ്ങാടിമുഴുവനും പാട്ടാക്കണമല്ലോ. ആരെങ്കിലും അറിയാതെ വാങ്ങിക്കഴിച്ചാലോ… കുറുക്കന്റെ ബുദ്ധി!
“ഇതെന്തു പ്രണയമാണ്..?
കിട്ടാതായാൽ അത്രയ്ക്കു ചവർക്കുമോ.!!”
കറിയിലെന്നും ഉപ്പു കൂടി. പഞ്ചാരയില്ലാത്ത ചായ പതിവായി. എരിവും പുളിയും കല്ലിച്ച മുറിപ്പാടുകളിൽ നീലിച്ചുകിടന്നു. എന്തോ ഹൃദയംമാത്രം മുറിഞ്ഞില്ല. അയാൾക്കു പ്രണയം ചവർക്കുമ്പോൾ എന്നെ ഓർത്ത സിംഹളപ്പെണ്ണിനെ ഞാനുമോർത്തു. മരുക്കാറ്റിന്റെ ഊഷരത തണുത്തുറഞ്ഞുതുടങ്ങി. ചുറ്റും ഹിമത്തിന്റെ അടരുകൾമാത്രം. ഞാനവളെത്തന്നെ മറന്നുപോയിരുന്നു. ഒപ്പം എന്റെ മുറിപ്പാടുകളും.,
പിന്നെ ഞാനവളെ ഓർക്കുന്നതു എനിക്കു വീണ്ടും മുറിഞ്ഞപ്പോളായിരുന്നു. ഞങ്ങൾ കടലുകടന്നതിന്റെ കൃത്യം രണ്ടുമാസംകഴിഞ്ഞുള്ള ഒരു ഞായറാഴ്ചയായിരുന്നു അത്. കരിമ്പടംപുതച്ചുറങ്ങിയ കടലാേരത്തെ വെളുത്തുപതഞ്ഞ തിരകൾ ശാന്തമായെന്റെ പാദസരങ്ങളെ വന്നുതൊട്ടുപോയി. കൈയിലെ കടലപ്പൊതി എനിക്കുനേരേ നീട്ടിക്കൊണ്ടയാൾ ചോദിച്ചു:
“ഈ തെരയും കടലും അന്നെ കൊതിപ്പിക്കാത്തതെന്താണ്…?”
എന്റെ കാൽക്കീഴിലെ മണ്ണിളകിപ്പോയിരുന്നു. ഞാനയാളെത്തന്നെ നോക്കിനിന്നു. നെരിപ്പോടിന്റെ നീറ്റലിൽ അലതല്ലിയെത്തിയ തിരകൾ ഉൾക്കടലിലേക്കുതന്നെ വലിഞ്ഞു. നീലിച്ച മുറിപ്പാടുകളിൽ വീണ്ടും ഉപ്പുചുറ്റി.
അന്നേരം അവളോടിവന്ന് എന്നെപ്പുതച്ച നീറ്റലിനൊപ്പം കെട്ടിപ്പിടിച്ചുകിടന്നു.
“അവളെങ്ങനെയായിരിക്കും നീറിയത്….?”
എന്റെ ചങ്കിൽ ചോര പൊടിഞ്ഞു.
കാലിയായ കടലപ്പൊതി അയാൾ തിരയിലേക്കെറിഞ്ഞു.
“വീടിന് ഒരു വാതിലുംകൂടെ വെക്കണം. പുതിയ കുപ്പായം തുന്നിക്കണം. എന്നാലും ഇയ്യെന്നെയാണെന്റെ റാണി. ഈ കുപ്പായം ഞാനാർക്കും കൊടുക്കൂലാ…”
അയാളെന്റെ കുപ്പായമെടുത്തു ഗാഢമായൊന്നു മണത്തു. ഇപ്പോൾ എന്റെ കരളാണ് അയാളുടെ മുഷ്ടിക്കുള്ളിൽ കിടന്നുപിടയുന്നത്. ഞാൻ ഉപ്പയെ ഓർത്തു.
“എന്റെ കരളിന്റെ കഷണമാണ് നിങ്ങൾക്കു ഞാൻ പറിച്ചുതരുന്നത്. മൂന്നരപ്പവൻ മഹറിന്മേൽ എന്റെ കരളിനെ പൊന്നുപോലെ നോക്കിക്കോളുമെന്ന നിങ്ങളുടെ ഉറപ്പിന്മേൽ.”
ആദ്യമൊക്കെ അയാൾ കരാർ തെറ്റിച്ചപ്പോളൊന്നും ഞാനെന്റെ കുപ്പായത്തിന്റെ വിലയെക്കുറിച്ചോർത്തില്ല.
“എനിക്കത്രയേ വില കിട്ടുമായിരുന്നുള്ളോ…? കുറച്ചു കൂടുതൽ ചോദിക്കാമായിരുന്നു!”
ഓടിപ്പിടഞ്ഞുവന്ന മഴയ്ക്കൊപ്പം ആരോ വന്നുപറഞ്ഞു: അവൾ ചതിക്കക്കപ്പെട്ടതാണെന്ന്., ഹൃദയം ആഴത്തിൽ കുഴിയെടുത്ത് കൺപോളകൾക്കുചുറ്റും അവളെയോർത്ത് ബണ്ടുകൾകെട്ടി.
“അവൾക്കു് എന്തു വിലയായിരിക്കുമയാൾ ഇട്ടിട്ടുണ്ടാകുക? അത്രയ്ക്കു വിലയിടിവായിരുന്നോ അവളുടെ കനവിന്….”
ശരീരത്തിൽനിന്നു ഞരക്കങ്ങളുയരുമ്പോൾ
ചെന്നായയുടെ ദ്രംഷ്ടകളിൽനിന്നു രക്തമിറ്റിവീഴുന്നത് ഞാനറിഞ്ഞു. അവസാനത്തുള്ളിച്ചോരയും വറ്റിപ്പോയിരിക്കുന്നു. അധികമായി പണിത വാതിലിന്റെ അത്രതന്നെ ഉറപ്പില്ലാത്ത സാക്ഷയിൽക്കൊളുത്തിക്കീറിയ പുതിയ കുപ്പായം അയാളെളുപ്പത്തിൽ ഊരിയെടുത്ത് ദൂരേക്കെറിയുന്നതു ഞാൻ നോക്കിനിന്നു. അയാളാ വാതിൽ ചാരിവെച്ച് എന്റെ കുപ്പായംതന്നെ വീണ്ടുമെടുത്തു മണത്തു. അപ്പോളാണു തീരേ വൃത്തികെട്ട കുപ്പായമായിരുന്നു എനിക്കു തുന്നിക്കിട്ടിയതെന്ന ബോധം എന്നിലുറയുന്നത്.
“വേണ്ട. ഏറ്റവും മ്ലേച്ഛമായ ഈ കുപ്പായം എനിക്കിനി വേണ്ടാ.”
ഞാനാ കുപ്പായം ഊരിയെടുക്കാൻനോക്കി. ഊരിവന്നില്ല. സർവ്വശക്തിയുമെടുത്ത് പറിച്ചെറിയാൻനോക്കി. തോൽവിതന്നെ ഫലം. കുപ്പായത്തിന്നു മുകളിലായി പൊക്കിൾ വരിഞ്ഞുചുറ്റിക്കിടന്നു.
കുപ്പായത്തിനു നാറ്റം കൂടിക്കൂടിവന്നു. മാഞ്ഞുതുടങ്ങിയ മുറിപ്പാടുകൾ തുരന്നെടുത്തു ഞാൻ മരുന്നിറ്റിക്കാൻ തുടങ്ങി. സിംഹളപ്പെണ്ണിനെ എനിക്കു മറക്കണ്ടായിരുന്നു. എന്നിട്ടും കുപ്പായത്തിന്റെ നാറ്റംകാരണം ഞാനവളെത്തന്നെ മറന്നുപോയി. കല്ലിച്ച നെഞ്ചിനൊപ്പം അഴുകിത്തുടങ്ങിയ മുറിപ്പാടുകൾക്കുമേൽ കുപ്പായം പറ്റിക്കിടന്നു.
പിന്നീട് അയാളെന്റെ വിലകെട്ട കുപ്പായമെടുത്തു മണത്തപ്പോളെല്ലാം എനിക്കു മനംപിരട്ടി, അറപ്പായി, വെറുപ്പായി. സിംഹളപ്പെണ്ണിനോട് അസൂയയായി. എത്ര അന്തസ്സോടെയാണവൾ അണിയിക്കുന്നതിന്നുമുമ്പേയാ കുപ്പായം കുപ്പയിലേക്കു വലിച്ചെറിഞ്ഞത്.
ഞാനെന്റെ കുപ്പായം ചുരുട്ടിയെറിഞ്ഞുകളഞ്ഞു. അതിപ്പോൾ ചവറ്റുകുട്ടയിലാണ്. അയാളതെടുത്ത് അലക്കുകല്ലിലിട്ട് പലവട്ടം വെളുപ്പിച്ചെടുക്കാൻനോക്കി. നനയ്ക്കുംതോറും കുപ്പായത്തിൽപ്പറ്റിനിന്ന മുറിപ്പാടുകൾ വീണ്ടും പൊട്ടിയൊലിച്ച് അതു കൂടുതൽകൂടുതൽ മുഷിഞ്ഞുകീറി. കുപ്പായത്തിനു തുളവീണുകഴിഞ്ഞാൽ പിന്നെയതു വെറുംകീറത്തുണിയാണ്. വലിച്ചെറിയാനേ പറ്റത്തുള്ളൂ…
ഇപ്പോളെന്റെ ഓർമ്മപ്പടിയിൽ വന്നുനിൽക്കുന്നത് വാതിലിൽ കൊളുത്തിപ്പിന്നിക്കീറിയ പുതിയ കുപ്പായക്കാരിയാണ്. പിന്നിപ്പോയിട്ടും കുപ്പായത്തിനു ന്യായമായ വിലകിട്ടിയത് അവൾക്കാണല്ലോ.
അവളാണ് റാണിയുടെ കുപ്പായം അടിമയുടെ കുപ്പായത്തിന്നു താഴെയാണെന്ന് എന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നത്.
“എനിക്കത്രയേ വില കിട്ടുമായിരുന്നുള്ളോ…?”
ഓർമ്മയിൽ പിടഞ്ഞെരിയുന്ന ചോദ്യശരങ്ങളാൽ അയാളുടെ വ്യാജയുടമ്പടിയുടെ മുനയൊടിക്കാൻ പെൺകുപ്പായം കലഹിച്ചുകൊണ്ടേയിരുന്നു.
“ഈ അടിമക്കുപ്പായം അഴിച്ചുവെക്കാൻ ഞാനെന്തേ ഇത്രമാത്രം വൈകി..:?”
കുപ്പായമപ്പോൾ തിരിച്ചുചോദിച്ചു:
“പ്രണയത്തെ പകുത്തുവെക്കാൻമാത്രം നിന്റെ കരളിനു വലിപ്പമുണ്ടായിരുന്നോ…?”
ഞാൻ പറഞ്ഞു:
“ഇല്ലില്ല, കരളിന് ആകെയുള്ളത് ഒരാെറ്റയറമാത്രമല്ലേ? അതാണെങ്കിൽ അയാളുടെ ദംശനമേറ്റ് വിഷംതീണ്ടിക്കിടക്കുന്നു!
ഇനിയൊരൊറ്റ ഇരയില്ല. അയാളുടെ കൈയിലുള്ളതെല്ലാം വിലകൂടിയ മുന്തിയ കുപ്പായങ്ങൾമാത്രം. ഇനിയീ അടിമക്കുപ്പായത്തിനെ ഞാൻ മറമാടട്ടെ.”
എനിക്കറിയാം അയാളുടെ ഹൃദയം കണ്ണിലാണെന്ന്. അല്ലെങ്കിലും മാറിനിന്നാസ്വദിക്കുന്നതാണല്ലോ കണ്ണുമാത്രമുള്ളവന്റെ പ്രണയം. കണ്ണിൽ ഹൃദയം ചുമക്കുന്നവർക്കു കാണുന്നതെന്തും സൗന്ദര്യമാണ്. അതങ്ങനെ മാറിമറിഞ്ഞുകൊണ്ടിരിക്കും. അവർ നിലവിലുള്ള വാതിൽ ഉറപ്പിച്ചുനിറുത്താറില്ല. വാതിൽ പുതുക്കിപ്പണിതുകൊണ്ടേയിരിക്കും. പുതിയപുതിയ കുപ്പായങ്ങൾ തുന്നിക്കും. കുപ്പായത്തിനു നിറംമങ്ങുമ്പോൾ അതിനെ ചവറ്റുകൂനയിലേക്കെറിയും. കാഴ്ചയെ പഴിച്ചുകൊണ്ട് വീണ്ടും കണ്ണുകളെ ചുമക്കും..!
അയാൾ മാറിനിന്ന് ആസ്വദിക്കട്ടെ.
എന്നിട്ടു പറയട്ടേ…
എന്റെ കുപ്പായത്തിനു വിലയുണ്ടോ എന്ന്…!
. •••••••••••••••••••••••••••••••
©ഹഫ്സത്ത് KT
ചിത്രത്തിന് കടപ്പാട് google
55 Comments
നല്ല സ്റ്റോറി. അവതരണം 👌
വ്യത്യസ്തമായ അഖ്യാന രീതി , ഭാഷ, മനോഹരം, നന്നായിട്ടുണ്ട് 👌👌👌
ആർക്കും മനസിലാകാവുന്ന മനോഹരമായ അവതരണം 🥰🥰🥰🔥🔥🔥
ഭാഷ🔥🔥🔥💔
രക്തം കിനിയുന്ന മുറിവുകൾ. കാണുന്നവർക്കും നോവ്. വായിക്കുന്നവർക്കും.
നല്ലെഴുത്ത് 👌👌👌
പറയാതെ പറയുന്ന ചില കാര്യങ്ങളാണ് ഈ കഥയെ ഇത്രയും മനോഹരവും വ്യത്യസ്തവും ആക്കുന്നത്. ‘എന്റെ ചോറ്റിലപ്പടി ഉപ്പായിരുന്നു.’, “അപ്പാേ… ഓളെവിടെയാ കെടക്കാ…?” തുടങ്ങിയവയോക്കെ ഒരു പിടപ്പോടെയല്ലാതെ വായിക്കാൻ സാധിക്കില്ല
വളരെ നല്ല ആഖ്യാനശൈലി. വികാരങ്ങൾ മനോഹരമായി, വ്യത്യസ്ത രീതിയിൽ, ഭാഷയിൽ, ബിംബങ്ങളിലൂടെ വരച്ചിടുന്നു. അഭിനന്ദനങ്ങൾ.👏
അതിമനോഹരം. ഇതിൽ കൂടുതൽ പറയാനില്ല. ❤
👌👌❤️
സ്നേഹം💞💞
നോവുകൾ. വിലമതിക്കാനാവാത്തതെന്ന തിരിച്ചറിവിലും വിലയിടുന്നവർക്കിടയിൽ വിലയില്ലാതാവുന്ന ജീവിതം. മോചനം ആഗ്രഹിച്ചാലും കഴുത്തിലെ കുരുക്കിൽ ശ്വാസം മുട്ടി പിടയുന്നവർ. നന്നായി എഴുതി.
സ്നേഹം നിഷീ💞💞
തീവ്രമായ എഴുത്ത്. കൂടുതൽ ഒന്നും പറയാനില്ല ഹഫ്സുവേ🩷 ഇനീം ഇതുപോലെ അല്ലെങ്കില് ഇത്ക്കും മേലെയുള്ള രചനകൾ പിറക്കട്ടെ . Lub u🥰🥰🥰
സ്നേഹം💞💞
“എനിക്കിത്രയെ വില കിട്ടുമായിരുന്നുള്ളോ?”
പലപ്പോഴും ഞാൻ എന്നോട് ചോദിക്കുന്ന ചോദ്യം അവൾ ചോദിച്ചു കണ്ടേയിരിക്കുന്നു!
യെസ്….
ഇതാണ് ഞാൻ പറയാൻ വന്നത്.
ആർക്കൊക്കെ കിട്ടി എന്നറിയില്ല.
കുറച്ചുകൂടെ ചോദിക്കായിരുന്നു…..
💞💞😘😘
നല്ല രചന
ഞാനെത്ര തവണയി എഴുത്തു വായിച്ചു എന്നെനിക്കറിയില്ല. ഓരോ തവണയും വായിക്കുമ്പോൾ പുതിയ പുതിയ അർത്ഥതലങ്ങളാണ്. മീരാസാധുവിലെ മാധവനേയും തുളസിയേയും ഓർമ്മ വരുന്നു. ഒട്ടും പടർന്നു പോകാതെ ഭാവതീവ്രത ഉള്ളിലൊതുക്കിയ കഥാപാത്രാവിഷ്ക്കരണം. തീക്ഷ്ണമായ എഴുത്ത്👏👏👏🥰❤️
ഇത്താ💞💞💞
പ്രണയം നുണയാണെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ഒരാളെ ജീവന്റെ പാതി എന്ന് വിശ്വസിച്ചു സ്നഹിച്ചു. അവഗണനയിലും സ്നേഹം ഉണ്ടെന്ന് കരുതി പിന്നെ യും പിന്നെയും അവരെ സ്നേഹിക്കുന്നു. മൂന്നര പവൻ മഹറിൽ എല്ലാം ക്ഷമിക്കണം സഹിക്കണം. സ്വന്തം ജീവൻ എന്ന് കരുതി സ്നേഹിച്ചത് ആണോ അവൾ ചെയ്ത തെറ്റ്? ഏല്ലാം പഴി ചാരി രക്ഷപ്പെടാൻ അവൾ ഉണ്ടല്ലോ. എത്ര വേണേൽ കെട്ടിക്കോ അവളുടെ മനസ്സ് കാണാൻ ശ്രമിച്ചിട്ടുണ്ടോ? എവിടുന്ന് aalochikkaan ആണെന്ന് പറ മൂന്നാം വിരഹത്തിന്റെ തയ്യാർ എടുപ്പിൽ അല്ലേ? അതിന്റേതായ എല്ലാ തിരക്കും കാണും. ഇപ്പൊ ഇതൊക്കെ പറഞ്ഞിട്ട് എന്തിനാ? ജീവിതത്തിൽ , ഉള്ള നിറം കൊടുത്തു പുതിയ ജീവിതത്തിലേക്ക് കടക്കു. എല്ലാം ഒരു സ്വപ്നമായിരുന്നു എന്ന് കരുതിയാൽ മതി
😘😘😘😘😘😘😘
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല അതിഗംഭീരം പ്രിയപ്പെട്ടവളേ. മനോഹരമെന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും . ഇനിയുമിനിയും ഒരുപാട് രചനകൾ വരട്ടെ ആ തൂലികയിലൂടെ.
💞💞
ഹഫ്സോ❤️അതി ഗംഭീര എഴുത്ത്. 🔥🔥
💞💞
വളരെ നല്ല ആഖ്യാനശൈലി. വികാരങ്ങൾ മനോഹരമായി, വ്യത്യസ്ത രീതിയിൽ, ഭാഷയിൽ, ബിംബങ്ങളിലൂടെ വരച്ചിടുന്നു. അഭിനന്ദനങ്ങൾ.👏
അതിമനോഹരം. ഇതിൽ കൂടുതൽ പറയാനില്ല. ❤
ഹഫ്സത് ഇത്താ ❤️❤️
💞💞
💞💞
വെറൈറ്റി ശൈലി.. ശക്തമായ ഇതിവൃത്തം. ഹഫ്സത്, നിങ്ങളെന്നെ കൊതിപ്പിക്കുന്നു 👌👌👌😘😘😘
😘😘😘
ഹഫ്സ ആതേ… എന്തൊരെഴുത്താെ പെണ്ണേ .നിന്നെ ഇടക്കിടെ വാട്ട്സപ്പിൽ കിട്ടാതിരിക്കുമ്പോൾ ഞാൻ കരുതും ശക്തമായി കുത്തിക്കുറിക്കുന്നുണ്ടാവുംന്ന്.
💞💞
എന്താ പറയാം.. കഥയും എഴുത്തും ഉഗ്രൻ 😍
💞💞
കഥയും അവതരണവും super 👌👌👌
💞💞
🔥🔥
💞💞
ഒഴുകുന്ന കടൽ പോലെ ഒഴുക്കുള്ള എഴുത്. woow no words 😘😘😘😘😘😘
💞💞
ഹഫ്സൂ…. 🙏🙏🙏🫂
💞💞
ഗഭീരമായ എഴുത്ത്. ഇമോഷണൽ ഫീലിങ്ങ്സ്സിനെ മനോഹരമായ പദപ്രയോഗങ്ങൾ അലങ്കരിച്ചിരിക്കുന്നു. ഏറെ ഇഷ്ടം ❤❤
ചേച്ചീ💞💞
എന്തൊരു എഴുത്താണ് കുട്ടി. നല്ല ഭാഷ.. നന്നായിട്ടുണ്ട്
💞💞
🥰🥰🥰
നമ്മളെ വേണ്ട എന്ന് തോന്നുന്ന ഇടത്ത് നിന്ന് തിരിഞ്ഞു നടക്കുക തന്നെ വേണം
വായിച്ചു 👍👍👍👍
💞💞
ചെമന്നു തുടുത്ത ഹൃദയം .. കരൾ .. ബല്ലാത്ത എഴുത്താണ് നിങ്ങളുടെ എത്ര വായിച്ചാലും വായിച്ചാലും ഇങ്ങളുടെ എഴുത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.. 🔥🔥😍😍
💞💞💞
വ്യത്യസ്തമായ അഖ്യാന രീതി , ഭാഷ, മനോഹരം, നന്നായിട്ടുണ്ട് 👌👌👌
Nice…Nala thalakett👍
💞💞