ഇടത്തേ കൈക്കൊരു ബലക്കുറവുണ്ടോ,
ചെണ്ടപ്പുറത്ത് വീഴുന്ന കോലിനൊരു പതർച്ചപോലെ…
ഒന്നൂടെ ശ്രദ്ധിച്ചു, തോന്നലല്ല. ഒരു ചെറിയ ബലക്കുറവ് തോന്നുന്നുണ്ട്. കൃഷ്ണൻ മാരാർ കൈകളിലേക്ക് തന്റെ സർവ്വശക്തിയും ആവാഹിച്ച് ആഞ്ഞടിക്കാൻ ശ്രമിച്ചു.
എന്നാൽ പ്രമാണം നിൽക്കുന്ന ഹരിയുടെ പെട്ടെന്നുള്ള തലയുർത്തി തന്റെനേർക്കുള്ള നോട്ടം തന്റെ താളം മേളവുമായി ലയമാകുന്നില്ല എന്നുള്ളതിനുള്ള താക്കീതാണെന്ന് അദ്ദേഹത്തിനു മനസ്സിലായി.
കഴിഞ്ഞ ആഴ്ച കാവിലെ കൊടിയെറ്റത്തിന്റെയന്ന് ഇതുപോലെ താളം ഒന്നു പിഴച്ചപ്പോൾ ഹരി ഉപദേശത്തിന്റെ രൂപത്തിൽ അതു പറഞ്ഞിരുന്നു. ഇടക്കൊരു ക്ഷീണം തോന്നുന്നുണ്ടെന്നു അവനോട് താനും സൂചിപ്പിച്ചിരുന്നു.
അവൻ തന്റെ ശിഷ്യനാണ്, പക്ഷേ ഇന്ന് താൻ അവന്റെ കീഴിലാണ് പണിയെടുക്കുന്നത്.
കലയെവ്യാപാരമാക്കാൻ അറിയാത്തവൻ എന്നും തൊഴിലാളിയായിരിക്കും. അവനൊരിക്കലും മുതലാളിയാകാൻ കഴിയില്ല. ദേവന്റേയും ദേവിയുടെയും സന്തോഷം. അതിനാണ് മേളം. അവിടെ കണക്കു പറയാൻ പാടില്ല, തരുന്ന ദക്ഷിണ വാങ്ങി തൃപ്തരായി മടങ്ങുക. ഗുരുക്കന്മാർ ചൊല്ലിത്തന്ന പാഠങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു.
ഒന്നും ഒന്നിനും തികയില്ല എന്നറിഞ്ഞിട്ടും ആരും എവിടേയും പരാതിപ്പെട്ടില്ല. മേളക്കാരന്റെ വീട്ടിലെ ദാരിദ്ര്യത്തിന് ഒരിക്കലുമൊരു തിരശ്ശീല വീണില്ല. വയറിനുമുകളിൽ തോർത്തു മുറുക്കികെട്ടിയിരുന്നത് മുണ്ടിന് ബലത്തിനുമാത്രമായിരുന്നില്ല. എന്നിട്ടും രുചിയോടെ ഉത്സവസദ്യകൾ എവിടെയും ഉണ്ണാൻ കഴിഞ്ഞിട്ടില്ല, വീട്ടിലെ മുഖങ്ങൾ ഓർമ വരും. പിന്നെ ഭക്ഷണം ഇറങ്ങില്ല.e
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
സദ്യ വേണ്ടുവോളം കഴിച്ചു, ഭക്ഷണം വേണ്ടാ, പട്ടിണി കിടക്കാൻ വീട്ടിൽ സ്ഥിരമായി കണ്ടെത്തിയ കാരണം. അങ്ങനെ പട്ടിണിക്കുമേൽ പട്ടിണി… കലാകാരന്റെ ജീവിതം.
പക്ഷേ, പതിയേ മാറ്റങ്ങൾ വന്നു. കിട്ടിയതിനെ തുല്ല്യമായി വീതിച്ചു മടങ്ങുമ്പോൾ പിന്നിൽ മുറുമുറുപ്പുകൾ കേട്ടുതുടങ്ങി. ആദ്യമാദ്യം കേട്ടില്ലെന്ന് നടിച്ചു. പുതിയ തലമുറയുടെ അവിവേകമായി അതിനെ കണക്കാക്കി.
അവർ ബുദ്ധിശാലികളാണെന്നും
കമ്മിറ്റിയംഗങ്ങളോടു കണക്കു പറഞ്ഞ്
പണം വാങ്ങാൻ കഴിവുള്ളവരാണെന്നും പിന്നെ താനേ തെളിഞ്ഞു. അതിനായ് അവർ തന്നോട് ആവശ്യപ്പെട്ടത് തന്റെ മൗനമായിരുന്നു.
താളം പിന്നെയും തെന്നി മാറുന്നു എന്ന് മനസ്സിലായപ്പോൾ ചിന്തകൾക്കു കടിഞ്ഞാണിട്ടുകൊണ്ട്
ഒഴുകിയിറങ്ങിയ വിയർപ്പ് തുടയ്ക്കാനെന്നോണം ഇടതു കൈയ്ക്ക് ഒരു നൊടി വിശ്രമംകൊടുത്ത് വീണ്ടും മേളത്തിനൊപ്പം ചേരാൻ കൃഷ്ണൻ മാരാർ ശ്രമിച്ചു.
ഇല്ല… എവിടെയോ പിഴവ് പറ്റുന്നുണ്ട്. മനസ്സിനൊപ്പം കൈകൾ ചലിക്കുന്നില്ല. ഒരു നേരിയ വ്യത്യാസമേയുള്ളൂ. എന്നിരുന്നാലും വ്യത്യാസം വ്യത്യാസമാണ്. അറിവുള്ളവൻ ചിരിക്കും.
ദേവീ.. കൈവിടരുത്. നിനക്കറിയാലോ എന്റെ അവസ്ഥ..
പുതിയ തലമുറ പണം ചോദിച്ചു വാങ്ങിത്തുടങ്ങിയപ്പോൾ വിയോജിപ്പ് തോന്നിയെങ്കിലും, പട്ടിണി മാറി മക്കളുടെ മുഖം പ്രസന്നമായതു കണ്ടപ്പോൾ നിനക്കും അതുതന്നെയായിരിക്കും സന്തോഷമെന്ന് അങ്ങട്ട് സ്വയം തീരുമാനിച്ചു… ആശ്വസിച്ചു.
കൈകൾ തളർന്നാൽ, ഈ വരുമാനം ഇല്ലാതായാൽ ദേവീ പിന്നീടുള്ള അവസ്ഥ ഓർക്കാൻ വയ്യ.
“കൃഷ്ണേട്ടാ ക്ഷീണം തോന്നുന്നുണ്ടെങ്കിൽ അല്പനേരം വിശ്രമിച്ചോളൂ.”
ഭയഭക്തി ബഹുമാനത്തോടെമാത്രം സംസാരിച്ചിട്ടുള്ള ഹരിയുടെ ശബ്ദത്തിൽ അനുകമ്പയും ശാസനയും കലർന്നു വന്നതറിഞ്ഞു.
ഒന്നു വിശ്രമിക്കാം, അടുത്ത കൂട്ട് കൂടുമ്പോൾ കൂടാം അതാണ് നല്ലത്. അവന്റെ വാക്ക് അനുസരിച്ചില്ല എന്ന തോന്നൽ ഉണ്ടാക്കേണ്ട. ചെണ്ട താഴെവെച്ച് കൃഷ്ണൻ മാരാർ പിന്നിലേക്കു നടന്നു.
മേളത്തിമിർപ്പിലാണ് ജനസമുദ്രം. അവരുടെ ഈ ആവേശമാണ് ഓരോ മേളക്കാരനേയും സ്വയം മറന്ന് മേളത്തിന് കൊഴുപ്പുക്കൂട്ടാൻ പാകത്തിനാക്കുന്നത്. അതൊരു ലഹരിയാണ്. ആ ലഹരി ആസ്വദിച്ചുകൊണ്ട് മരിക്കണം, കലയെമാത്രം സ്നേഹിക്കുന്ന ഏതൊരു കലാകാരന്റെയും ആഗ്രഹമാണത്.
പരിചയക്കാർ അടുത്തേക്കു വന്ന് കുശലം അന്വേഷിച്ചു.
ചിലർ മേളത്തെ പുകഴ്ത്തി, ചിലർ “എന്താ കൃഷ്ണേട്ടാ മേളം നടക്കുമ്പോഴുള്ള ഈ വിശ്രമം പതിവുള്ളതല്ലല്ലോ” എന്ന് ദ്വായാർത്ഥത്തിലുള്ള ചോദ്യവുമായി വന്നു.
അധികം സംസാരിക്കാൻ നിൽക്കാതെ പടിഞ്ഞാറെ പന്തലിന്റെമൂലയിലുള്ള ബെഞ്ചിൽ ചാരിയിരുന്ന് വലതുകൈക്കൊണ്ട് ഇടതു കൈയിനെ മാരാർ പതിയേ ഉഴിഞ്ഞു…
തളരരുത് നിങ്ങൾ പണി മുടക്കിയാൽ പട്ടിണിയാവുന്നത് അഞ്ചു വയറുകളാണ്. വയസ്സ് എഴുപതായെങ്കിലും ഒരു നയാപൈസ സമ്പാദ്യമില്ല. കിടന്നുറങ്ങാൻ സ്വന്തമായ ഒരു സെന്റ് ഭൂമിയില്ല. ഭാഗംവെച്ചാൽ അരസെന്റ് കഷ്ടി കിട്ടാത്ത, അമ്പത്താറ് അവകാശികളിലൊരാൾമാത്രമായ തന്നോടുള്ള മറ്റ് അവകാശികളുടെ സഹാനുഭൂതി ഒന്നുകൊണ്ട്മാത്രമാണ് തറവാട്ടു വീട്ടിലെ താമസം.
ഉത്സവപ്പറമ്പുകളിൽ യൗവ്വനം ആഘോഷിച്ച് വിവാഹം പോലും മറന്ന ഒരുത്തനെ വിശ്വസിച്ച് അമ്പത്തിഅഞ്ചാംവയസ്സിൽ കൂടെക്കൂടിയ ഒരുവളുണ്ട്. നാലു മക്കളെയല്ലാതെ അവൾക്ക് വേറൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. ഈ കൈകളുടെ ചലനം നിലച്ചാൽ ആ ജീവിതങ്ങളും നിശ്ചലമാകും. ദേവീ കാത്തുകൊള്ളണേ..
പ്രാർത്ഥനയ്ക്കും പരിഭ്രമത്തിനുമിടയ്ക്ക്
കിഴക്കൻ കാറ്റുവന്ന് പതിയേ തലോടിയപ്പോൾ
കൃഷ്ണൻകുട്ടി മാരാർ ഒന്നു കണ്ണ് ചിമ്മി. മനസ്സിന്റെ ക്ഷീണം അയാളുടെ ശരീരത്തെ വല്ലാതെ തളർത്തി എന്നുവേണം പറയാൻ.
വാർദ്ധക്യം ശരീരത്തെ ബാധിക്കുന്നത് മനസ്സു തളരുമ്പോൾമാത്രമാണ്. ഇന്നലെവരെ വയസ്സിനെപ്പറ്റി ചിന്തിക്കാത്തവർ അനാരോഗ്യമുണ്ടാകുമ്പോൾ അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നു.
ചെണ്ടയുടെ താരാട്ടുശബ്ദം നിലച്ച് വെടിശബ്ദം കേട്ടപ്പോൾ മാരാർ ഞെട്ടിയുണർന്നു.
എന്താ പറ്റിയെ?
മേളം തീർന്നോ, അങ്ങനെ വരാൻ വഴിയില്ല… ഒരു പത്തു നിമിഷം വിശ്രമിക്കാൻ വന്നതല്ലേ കാണാതെ വന്നാൽ കൂടെയുള്ളവർ അന്വേഷിക്കാതിരിക്കില്ല. തന്റെ ചെണ്ട….ഉള്ളിലുയർന്ന എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി കിഴക്കേ പന്തലിലേക്ക് ആവുന്നത്ര വേഗത്തിൽ നടന്നു.
ജനാവലിക്കിടയിൽ കൂടെ വന്നവരെ തിരഞ്ഞു. മേളം നടന്നിരുന്നിടത്ത് തിരക്കായിരിക്കുന്നു. ജനം മരുന്നുപണിയുടെ തിമർപ്പിലാണ്.
സമയം അറിയണമെങ്കിൽ ആരോടെങ്കിലും ചോദിക്കണം. പക്ഷേ തന്റെ ചെണ്ട… ഈ ബഹളത്തിനിടക്ക് ആർക്കു ചെവി കേൾക്കാൻ. ആകെ വല്ലായ്കയായല്ലോ ദേവീ.
പിന്നിൽ നിന്ന് ഒരു കൈ തന്റെ തോളിലമരുന്നത് മാരാർ അറിഞ്ഞു.
ഗോകുലൻ. പുതിയതായി ചേർന്ന പയ്യൻ. കുഴലിൽ നാളേക്കൊരു വാഗ്ദാനമാണ് അവൻ എന്ന് ആദ്യ അവസരത്തിൽ തന്നെ തെളിയിച്ച മിടുക്കനാണ്.
അവിടെ നിന്നാൽ ഒന്നും കേൾക്കാൻ കഴിയില്ല എന്നറിയാവുന്നതുകൊണ്ടാവും ഗോകുലൻ കൃഷ്ണൻകുട്ടി മാരാരുടെ കൈപ്പിടിച്ച് ഉത്സവപ്പറമ്പിൽ നിന്നു ദൂരേക്ക് നടന്നു.
ഇത്തിരി ബഹളം കുറഞ്ഞയിടത്ത് എത്തിയപ്പോഴേക്കും മാരാരുടെ ക്ഷമ നശിച്ചു.. “എന്താ ഗോകുലാ, നീ എങ്ങോട്ടാ എന്നെ കൊണ്ടുപോണത്… എവിടെ മറ്റുള്ളവരെല്ലാം.. എന്റെ ചെണ്ടയെവിടെ”
പിന്നെയും അയാൾ എന്തൊക്കെയോ ചോദിച്ചുക്കൊണ്ടേയിരുന്നു.
“കലാശം തീർന്ന് നേരം ശ്ശ്യായി ആശാനെ. ഞങ്ങൾ നോക്കിയപ്പോൾ ആശാൻ നല്ല ഉറക്കം. ക്ഷീണം ഉണ്ടാവും ഉണർത്തേണ്ട എന്ന് ഹരിയേട്ടനാ പറഞ്ഞത്. ചെണ്ട ഞാൻ ദേവസ്വം ഓഫീസില് വെച്ച്ണ്ട്. പിന്നെ… ഹരിയേട്ടൻ ഇത് ആശാന് തരാൻ പറഞ്ഞു”.
അവൻ കയ്യിലുള്ള കവർ കൃഷ്ണൻമാരാരുടെ വിറയ്ക്കുന്ന കൈയിലേക്ക് തിരുകിവെച്ചു.
“ങാ…ഇതിലിപ്പോ ഒരു അയ്യായിരം ഉറുപ്പ്യ കൂടുതല്ണ്ട്. ഡോക്ടറെ കണ്ട് കയ്യിലെ തളർച്ചയും ക്ഷീണവുമൊക്കെ മാറ്റാനാ ഹരിയേട്ടൻ പറഞ്ഞത്.”
അവൻ തുടർന്നു.
“ആശാന് പ്രായം കൂടിവരികയാണ്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹരിയേട്ടൻ പറയാൻ പറഞ്ഞു. വീട്ടിലെ വല്ല അത്യാവശ്യവുമുണ്ടെങ്കിൽ ഹരിയേട്ടനെ അറിയിക്കണംന്നും. പിന്നെ …”
അവനൊന്നു നിർത്തി.
പിന്നെ സങ്കോചത്തോടെ തുടർന്നു.
“പൂർണമായി ആരോഗ്യം തിരികെ കിട്ടിയിട്ട് ഇനി മേളത്തിന് വന്നാൽ മതിയെന്ന് മൂപ്പര് സൂചിപ്പിച്ചു.
അല്ലെങ്കിൽത്തന്നെ എല്ലാ ജോലിക്കുമെന്നപോലെ ഒരു റിട്ടയേർമെന്റ് മ്മ്ക്കും ണ്ടാവൂലോ ആശാനെ. ഇനി ആശാൻ ഇത്തിരി വിശ്രമിക്കൂന്ന്..”
പാതി തമാശയും എന്നാൽ മുഴുവൻ കാര്യവുമായി ഹരിയുടെ സന്ദേശം കൈമാറി ഗോകുലൻ തിരിഞ്ഞുനടന്നു.
മാരാർക്ക് അൽപ്പസമയമെടുത്തു എല്ലാം തെളിഞ്ഞു വരാൻ.
ഇനി മേളത്തിന് അവനോടൊപ്പം താൻ വേണ്ടാ എന്നാണ് ഹരിയുടെ തീരുമാനം.
ക്ഷേത്രത്തിലെ വെടിക്കെട്ട് തുടങ്ങിയിരിക്കുന്നു.
അമിട്ടും, ഗുണ്ടും തലയ്ക്കുള്ളിൽ പൊട്ടുന്നപോലെ മാരാർക്കു തോന്നി. ഒരു നിമിഷംകൊണ്ട് വയസ്സ് ഇരട്ടിച്ചതുപോലെ.
താളം പിഴച്ചപ്പോൾ അതു ക്ഷീണംകൊണ്ടാണ് എന്നാണ് ധരിച്ചത്. പക്ഷേ കൂടെയുള്ളവർ പറഞ്ഞപ്പോഴാണ് മനസ്സിലായത്… വൃദ്ധനായിരിക്കുന്നു.
അതെ. താൻ വൃദ്ധനായിരിക്കുന്നു.
ദേവസ്വം ആപ്പീസിൽനിന്നു ചെണ്ടയെടുത്ത് ക്ഷേത്രനടയിലേക്കു നടക്കുമ്പോൾ പലകുറി ആ വാചകം മനസ്സിൽ ആവർത്തിക്കപ്പെട്ടു.
വയസ്സായിരിക്കുന്നു.
ജീവിതത്തിൽ പല യാതനകളെ തരണം ചെയ്യുമ്പോഴും, കണ്ണീർ ചെണ്ടയിൽ വീഴാൻ സമ്മതിച്ചിരുന്നില്ല. തോളത്തിട്ട ചെണ്ട മുന്നിലേക്കൊന്നിട്ട് വട്ടത്തിലൊന്നമർത്തിപ്പിടിച്ചപ്പോൾ ഇന്നാദ്യമായി….
ഉമിനീര് വറ്റുന്നതും തൊണ്ട വരളുന്നതും അയാളറിഞ്ഞു.
തളർന്നു വീഴുമെന്ന് തോന്നിയ നിമിഷം അയാൾ ഉള്ളിലെ ശക്തിയെല്ലാം ആർജ്ജിച്ച് ഉറക്കെ വിളിച്ചു.
ദേവീ …
ഒരു ഉൾവിളിപോലെ പതിയേ അമ്പലത്തിലേക്ക് നടന്നു. ദേവിയുടെ മുന്നിൽ ചെണ്ട വച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു…
താളം പിഴച്ചെങ്കിൽ പൊറുക്കണം, മാപ്പാക്കണം…
ഇതല്ലാതെ മറ്റൊരു തൊഴിലെടുത്ത് പരിചയമില്ല..
ഈ വൃദ്ധനെ കാത്തോളണേ ദേവീ….
വേറെ ഗതിയില്ല…
കണ്ണീരാൽ അർച്ചനചെയ്ത് എത്ര നേരം ആ നടയ്ക്കൽ നിന്നെന്നറിയില്ല..
“ദാ തീർത്ഥം മാരാരെ”.
മേൽശാന്തിയുടെ വാക്കുകൾ നിറഞ്ഞ കണ്ണുകളെയുണർത്തി
“സങ്കടപ്പെടണ്ടാ മേളം കഴിഞ്ഞപ്പോൾ ചില കുശുകുശുക്കൽ ഞാനും കേട്ടു. ഇതില്ലെങ്കിൽ ഇനിയൊരു തൊഴിൽ, അത്രേള്ളൂ. കുനിശ്ശേരി കാവിലെ മാനേജർക്ക് സഹായത്തിന് ഒരാളെ വേണോന്ന് പറഞ്ഞു കേട്ടു. ഒന്നവിടെവരെ പോയ് നോക്കാ. തരായാൽ നല്ലതല്ലേ. അല്ലെങ്കിൽ വേറേ ശ്രമിക്കാംന്ന്. സങ്കടപ്പെട്ടിട്ട് എന്താ കാര്യം. മറ്റുള്ളവരുടെ കണ്ണിൽ നമ്മൾ വൃദ്ധരായിക്കോട്ടെ, നമ്മൾ അത് സ്വയം തീരുമാനിക്കാതിരുന്നാൽ മതി.”
മേൽശാന്തിയുടെ വാക്കുകൾക്ക് ശരിക്കും തീർത്ഥത്തേക്കാൾ തണുപ്പ് തോന്നി. നഷ്ടപ്പെട്ട ധൈര്യം വീണ്ടും കൈവന്നതുപോലെ..വാക്കുകൾകൊണ്ട് ആശ്വാസം നൽകിയ ആ മഹാത്മാവിനെ കൈയെടുത്ത് തൊഴുതു ചുറ്റമ്പലം കടന്ന് പുറത്തേക്ക് നടക്കുമ്പോൾ ആൽത്തറ ചുറ്റിവന്നൊരു കാറ്റ് ദേവീപ്രസാദംപോലെ അദ്ദേഹത്തെ തഴുകി കടന്നുപോയി.
തോളത്തു കിടന്ന ചെണ്ടയിലേയ്ക്ക് കൈകൾ മുറുകവേ അദ്ദേഹം ഓർത്തു. ഈ ചെണ്ടയുടെ താളമാണ് തന്റെ ഹൃദയതാളം. ജീവിക്കാൻ തനിക്കിത് വേണമെങ്കിലും കുടുംബം പോറ്റാൻ മറ്റൊരു മാർഗ്ഗം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നല്ലേ ദേവി അനുഗ്രഹിച്ചത്. അങ്ങനെതന്നെ ആകട്ടെ.
പട്ടിണി കിടക്കാൻ വയ്യല്ലോ… കിടത്താനും, അദ്ദേഹം നിശ്വസിച്ചു.
നന്ദ 🌹
#വാർദ്ധക്യം
Pic courtesy : Google
47 Comments
നന്ദേച്ചി… മനോഹരമായിരിക്കുന്നു.
വയസ്സാംകാലത്തും കുടുംബത്തെ ഓർത്തു വിഷമിക്കുന്ന, ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും അവരുടെ വയറു നിറക്കാനായി പാടുപെടുന്ന സാധാരണക്കാരനായ കലാകാരൻ.കൃഷ്ണൻ മാരാരുടെ വിഷമങ്ങൾ വായനക്കാരുടെ വിഷമങ്ങളായി മാറിയ വരികൾ.
സ്നേഹം സ്നേഹം ❤️❤️
❤️
ചേച്ചീ, ഉഗ്രനായി. കൃഷ്ണമാരാരുടെ ചിത്രം മനസ്സീന്ന് പെട്ടന്നുപോവില്ല👍👌👌👌😍
ദിവ്യാ ❤️
മനോഹരം എഴുത്ത് 👍👍🥰🥰
Thanks sheebaa ❤️
നല്ലെഴുത്ത് 👌
Super 👌👌
വളരെ മനോഹരമായി എഴുതി. ഒരു ശുദ്ധനായ അമ്പലവാസിയുടെ മനോവ്യാപരങ്ങളിൽ കൂടി കൊണ്ടുപോയ വായന.
എന്താ പറയാ… ഭയങ്കര ഇഷ്ടായി.
😍
സ്നേഹം ജോയ്സീ ❤️
നന്ദേച്ചി… പറയാൻ വാക്കുകളില്ല. മനോഹരമായ എഴുത്ത്… എപ്പോഴത്തെയും പോലെ… ❤️
ദീപികാ ❤️
മനോഹരമായ കഥ 💛🖋️
സ്നേഹം സൗമ്യാ ❤️
നന്ദാ, പ്രിയപ്പെട്ട കഥാകാരീ…. ഒരു നൂറുമ്മ 👌👌👌
ഉമ്മാ 😘
നന്ദേച്ചി… എത്ര നന്നായി എഴുതി മാരാരുടെ മനോവ്യപാരങ്ങൾ. പ്രായം പ്രായം ബാധിക്കാത്ത മനസ്സുമായി മാരാരും ജീവിക്കട്ടെ. 🌹🌹
സ്നേഹം ഡിയർ ❤️
താളവട്ടം
കലയെ സ്നേഹിക്കുന്ന മനുഷ്യർ പൈസയെ മോഹിക്കില്ല അവരുടെ ജീവിതവും ഹൃദയതാളവും അതായിരിക്കും. അതാണ് യഥാർത്ഥ കലാകാരൻ. ഉത്സവത്തിൽ പോകുമ്പോൾ ചെണ്ട മേളം കേട്ടിരിക്കാൻ എന്തൊരു രസാ എന്ന്അറിയാമോ? തൃപ്പൂണിത്തുറ അമ്പലത്തിൽ ഉത്സവത്തിൽ ആന എഴുന്നുളിപ്പ് സമയത്ത് കേൾക്കുന്ന ശീക്കാരി മേളം ഹാ പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രക്ക് അതിലേക്ക് ആഴ്ന്ന് ഇറങ്ങി പോകും. മോനെ കൊണ്ട് പോയാൽ അവിട്ന്ന് വരാനെ അവന് തോന്നില്ല. അത്രക്ക് ഇഷ്ടാ. അത് കലയെ സ്നേഹിക്കുന്നവൻ ഹൃദയം തുറന്ന് കൊട്ടുന്ന
താളം ആരാണ് വേണ്ട എന്ന് വയ്ക്കുന്നത്. കലയെ സ്നേഹിക്കുന്നവർക്ക് കൈയിൽ ഒന്നും കാണില്ല. ഹൃദയം തുറന്ന് കാണികങ്ങളെ പിടിച്ചിരുത്തി കളയും. കൃഷ്ണമാരാരുടെ കഥ മനസ്സിൽ ആഴ്ത്തിൽ പതിഞ്ഞു. ഹൃദയം തുറന്ന് കൊട്ടുന്ന കലകാരനെ എന്നെന്നും കൂടെ ഉണ്ടാകും ഒരു ശക്തി..
പ്രായമാകുമ്പോൾ ഓരോ വിധത്തിലുള്ള പോരാട്ടങ്ങൾ മാരാരുടെ പോലെ പലരുടെയും ജീവിതത്തിൽ ഉണ്ടാകും… ന്നാലും മാരാരിവിടെ തളരുന്നില്ല… ഒരുവേള തലർന്നുന്ന് തോന്നിയപ്പോഴും ശാന്തിക്കാരന്റെ വാക്കുകൾ, മാരാർക്ക് ഉണർവല്ലേ ഉണ്ടാക്കിയുള്ളൂ. സുനു!!! എനിക്ക് കഥ ഇഷ്ടായിട്ടോ 😘
പ്രിയേ ❤️
മാരാരുടെ മനോവ്യാപാരങ്ങൾ പകർത്തി വച്ച കഥ മനോഹരം
സുപ്പർ ചേച്ചി ആ വേദന ഫീൽ ചെയ്തു മാരാരുടെ 👏👏👏👏👏🥰🥰
ഡിയർ ❤️
💞super നന്ദേച്ചി
അനു ❤️
Beautifully penned 😍😍
ഓരോ വരിയും മനസിന്റെ ആഴങ്ങളിൽ തിരത്തലുകയായിരുന്നു. നമുക്ക് ചുറ്റും എത്രയോ ജീവിതങ്ങൾ വർദ്ധ്യക്കം മറന്നു ജീവിക്കുന്നു അവർക്കും അവർക്ക്ഒ ചുറ്റിലുമുള്ളവർക്കും ഒരു പിടി അന്നത്തിനു വേണ്ടി. ശരിക്കും വല്ലാത്ത നോവായി ❤️❤️❤️❤️❤️❤️❤️❤️❤️❤️
സവിത ❤️
Dear ❤️
മാരാരുടെ ചിത്രം മനസ്സിൽ തെളിഞ്ഞു.. ❤️❤️
വളരെ മനോഹരമായ കഥ തന്തു. കഥ പറഞ്ഞു വരുമ്പോൾ ദുഃഖം കൂടിക്കൂടി വന്നിരുന്നെങ്കിലും മേൽശാന്തിയുടെ വാക്കുകളിലൂടെ മാരാർക്ക് ആത്മവിശ്വാസം പകർന്നത് വായനക്കാരെ ആശ്വസിപ്പിക്കുന്നു. ആഖ്യാനശൈലി വളരെ ഇഷ്ടമായി ❤❤
ചേച്ചൂസ്സ് ❤️
ഒരു മാരാരുടെ ജീവിതത്തിന്റെ നേർകാഴ്ച്ച. മനോഹരം 👍
സജ്നാ.. ❤️
വൃദ്ധനായ ഒരു മാരാരുടെ ജീവിതസാഹചര്യങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയ കഥ . വേറിട്ട കഥാതന്തു അവതരണ മികവുകൊണ്ട് ഹൃദ്യമായി. ആഖ്യാനശൈലിയും മികച്ചത്.
മികച്ച എഴുത്തുകളിൽ ചേർത്തു വെക്കാവുന്നത്. ആശംസകൾ നന്ദാ👏👏👏💞💞💞😘
ഹഫ്സൂ ഇഷ്ടം, ഇഷ്ടം ❤️
ആ തീമിന് ആദ്യം ഒരു കൈയടി ‘കൃഷ്ണമാരാരുടെ ആകുലതകളും വേദനകളും വായനക്കാരിലേക്ക് പകരുന്നതിൽ വിജയിച്ചിരിക്കുന്നു. പ്രതീക്ഷയുടെ ചെറുവെളിച്ചം വായനക്കാർക്ക് പകർന്ന് ആശ്വാസത്തിൻ്റെ പുഞ്ചിരി തെളിച്ച പര്യവസാനം ..മനോഹരം ഡിയർ
ത്രെഡ് തന്നത് എന്റെ ഫ്രണ്ടാണ്..
പ്രായമാകുമ്പോൾ പുറം തള്ള്പെടുന്ന കലാകാരണമാർ അതാ പറഞ്ഞെ പിന്നെ ഞാൻ ഡെവലപ്പ് ചെയ്തു..
സ്നേഹം dear
ഒരു മാരാറുടെ ജീവിതത്തിലെ ഏടുപോലെ തോന്നിച്ചു. അത്രയ്ക്ക് യഥാതഥമായ രചന. മനോഹരമായ ഭാഷ.
മികച്ച ആഖ്യാന ശൈലി👏👏👏❤️🥰
സീനാ.. സ്നേഹം, സ്നേഹം, സ്നേഹം ❤️
സങ്കടം ഉണ്ട് ട്ടോ
🥰 വിശ്രമിക്കേണ്ട കാലത്തും ജോലി എടുത്ത് കുടുംബം പോറ്റേണ്ടി വരുന്ന അവസ്ഥ
എത്രയെത്ര പേര് ഇങ്ങനെ…
സ്നേഹം എന്റെ വിമി 😄
നന്ദേച്ചി.. സുന്ദരം ഈ എഴുത്ത്.❤️❤️
എന്റെ നന്ദക്ക്.. 😄
അതിൽനിന്നു വന്നത്.
സ്നേഹം.. സ്നേഹം ❤️
വളരെ മനോഹരമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ❤️🌷
നിർമ്മാല്യം സിനിമയിലെ വെളിച്ചപ്പാടിനെയാണ് ഓർമ്മ വന്നത്. ഭഗവതി കാക്കുമെന്നു വിശ്വസിച്ച് ജീവിക്കുന്ന കലാകാരന്മാർ🙏