മോർച്ചറിയുടെ മുന്നിൽ നിൽക്കുമ്പോൾ മനസ് ചരട് പൊട്ടിയ പട്ടം പോലെ ഒരിടത്തും തങ്ങി നിൽക്കാതെ പാറി നടക്കുകയായിരുന്നു.മനസിന്റെ ഒരു ഭാഗം അവളെ കുറ്റപ്പെടുത്താൻ നോക്കുമ്പോ മറുഭാഗം വാശിയോടെ അവളെ ചേർത്തു നിർത്തി. ഇല്ല ആര് വിശ്വസിച്ചാലും അവൾ അങ്ങനെയല്ല എന്റെ മീരയെ എനിക്കറിയാം.
മോർച്ചറിക്ക് പുറത്തു നല്ലൊരു ആൾക്കൂട്ടമുണ്ട്.അവന്റെയും ആളുകൾ ഉണ്ടാവുമായിരിക്കും കൂട്ടത്തിൽ. ബോഡി വിട്ടു കിട്ടാൻ ഇനിയും സമയമെടുക്കും. കണ്ണടച്ചിരുന്നു.എന്തായിരിക്കും ഇന്നലെ രാത്രി സംഭവിച്ചത്? തന്നെ സ്റ്റേഷനിലാക്കി അവൾ അങ്ങോട്ട് എന്തിനു പോയി? ആരാണവൻ?ആരോട് ചോദിക്കാൻ? എല്ലാം പറയേണ്ടവർ മണ്ണിലേക്ക് മടങ്ങാൻ ഒരുങ്ങി നിൽക്കുന്നു.ആൺ സുഹൃത്തിനോടൊപ്പം നൈറ്റ് ഡ്രൈവിന് പോയ യുവതിയും യുവാവും ആക്സിഡന്റിൽ മരണപെട്ടു എന്ന വാർത്ത വായിക്കും വരെ ഞാനും ഒന്നും അറിഞ്ഞിരുന്നില്ലല്ലോ .ഓൺലൈൻ മീഡിയകൾ ആഘോഷിച്ച വാർത്തയിലെ അടിയിൽ വന്ന കമെന്റുകൾ.. ഒരു ഓക്കാനം വെളിയിലേക്ക് ചാടി, ഞാൻ ഇരുന്നിടത്തുനിന്നു എഴുന്നേറ്റു.ആരുടെയോ കരണം പുകയ്ക്കുന്ന ഒച്ച കേട്ടാണ് തിരിഞ്ഞു നോക്കിയത്. അടികൊണ്ടവനെ വലിച്ചു രണ്ടാളുകൾ പുറത്തേക്കു കൊണ്ടു പോയി. അടിച്ചവൻ ആകെ തകർന്ന് വെറും നിലത്തിരുന്നു പൊട്ടി കരഞ്ഞു.എന്താണ് പ്രശ്നമെന്നു ആരോടെങ്കിലും ചോദിക്കണമെന്ന് ഉണ്ടായിരുന്നുവെങ്കിലും വായിലെ വാക്കുകൾ മരവിച്ചു പോയതിനാൽ ഒന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.
”മരിച്ചു കിടക്കുന്ന ആളിന്റെ ഉറ്റവരോട് സംഭവം തിരക്കുമ്പോ ഒരു മര്യാദ ഒക്കെ വേണ്ടേ.. കൊടുത്തത് കുറഞ്ഞു പോയി.. അവന്റെമ്മേടെ മാധ്യമ പ്രവർത്തനം.”
ആരുടെയോ അമർഷം നിറഞ്ഞ വാക്കുകളിൽ നിന്നു കാര്യം പിടികിട്ടി. നിറം പിടിപ്പിച്ച മസാല കഥകൾക്ക് വേണ്ടപ്പെട്ടവരുടെ ഒപ്പ് ചാർത്താൻ വന്നവരാണ്. ശവം തിന്നുന്ന കഴുകന്മാർ. ഉള്ളിൽ വെറുപ്പ് നുരഞ്ഞു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കരഞ്ഞു കൊണ്ടിരുന്ന ചെറുപ്പക്കാരനെ സൂക്ഷിച്ചു നോക്കി.ഇരുപത് വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടാവു. അവന്റെ ആരെങ്കിലും ആവും.
വീണ്ടും പുറത്തെ മരബെഞ്ചിൽ പോയിരുന്നു ചുറ്റുമൊന്ന് വീക്ഷിച്ചു. ആരെങ്കിലും എന്റെയും വീഡിയോ എടുക്കുന്നുണ്ടോ?കാമുകന്റെ കൂടെ നൈറ്റ് ഡ്രൈവിന് പോയ യുവതിയുടെ ഭർത്താവിന്റെ റിയാക്ഷൻ എന്നെങ്ങാനും ക്യാപ്ഷൻ കൊടുക്കുമായിരിക്കും.സ്വന്തം അനുഭവത്തിലേക്കു വരുമ്പോളാണ് ചില വാർത്തകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും നാം മനസിലാക്കുക. അത് വരെ ഇങ്ങനെ കിട്ടുന്ന വാർത്തകളുടെ അടിയിൽ അറപ്പില്ലാതെ കമെന്റ് ഇടുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നല്ലോ.എന്റെ മീരയെ കുറിച്ച് എന്തെല്ലാം ആണ് അവർ കമെന്റ് ഇട്ടിരിക്കുന്നത്.
മീരാ… ഉള്ളിൽ അവളെ വിളിച്ചു തേങ്ങി.. എന്താ പൊന്നെ പറ്റിയത്. ഇന്നലെ എന്നെ കൊണ്ട് വിട്ട ശേഷം നീ വിളിച്ച സമയത്ത് എനിക്ക് ഫോൺ എടുക്കാൻ പറ്റിയില്ലല്ലോ. ആ സമയത്ത് ഞാൻ എടുത്തിരുന്നുവെങ്കിൽ ഒരു പക്ഷെ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരിക്കും. പക്ഷെ കഴിഞ്ഞു പോയ നിമിഷങ്ങൾ ഒരിക്കലും തിരിച്ചു കിട്ടില്ലലോ.
നേരം ഇരുട്ടി തുടങ്ങീട്ടുണ്ട്, ഇന്നലെ പാതിരാ മുതൽ എന്റെ മീര മോർച്ചറിയുടെ തണുത്ത പ്രതലത്തിൽ കിടക്കുന്നുണ്ടാവും. പുതപ്പ് ഇല്ലാതെ അവൾ കിടക്കുകയില്ല. ഇപ്പൊ ഈ തണുപ്പ് അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടോ ആവോ.
“മീരയുടെ ഭർത്താവ് ആരാണ്, സാർ വിളിക്കുന്നു ‘
ഒരു പോലീസ്ക്കാരൻ വന്നു എന്നെയും നേരത്തെ കരഞ്ഞ പയ്യനെയും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടു പോയി.ഒരു ചെറുപ്പക്കാരൻ ആയിരുന്നു ഇൻസ്പെക്ടർ. അയാൾ ഞങ്ങളെ നോക്കി ഹൃദ്യമായി ചിരിക്കുകയും ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
” സീ മിസ്റ്റർ ജോൺ, ഒരുകാര്യം പറയാൻ വേണ്ടിയാണു നിങ്ങളെ വിളിച്ചത്. നിങ്ങളെ കൂടെയുള്ളത് മരിച്ച സമീറിന്റെ അനിയൻ ഷഫീഖ് ആണ്. ഓൺലൈൻ മീഡിയ പറയുമ്പോലെ സമീർ മീരയുടെ കാമുകനൊന്നുമല്ല. ”
“അറിയാം സാർ ആര് അങ്ങനെ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. എനിക്കവളെ അറിയാം. അവൾക്കെന്നെ…”
ബാക്കി പറയാനാവാതെ ഞാൻ തല താഴ്ത്തി കണ്ണ് തുടച്ചു.
“ഇക്കാക്ക അങ്ങനെ ഒരു മനുഷ്യനല്ല. പ്രസവിക്കാറായ ഒരു പെണ്ണ് ഇക്കാക്കനെ നോക്കി ഇരിക്കുമ്പോൾ. ഇക്കാക്ക ഇന്നലെ കൊച്ചിയിൽ പോകാൻ വേണ്ടിയാ വീട്ടിൽ നിന്ന് പോയത്. അത് മിസ്സായി പോയെന്നും,ഇനി ബസ് വല്ലതും കിട്ടുമോ നോക്കട്ടെ എന്നും ഇത്താത്താനെ വിളിച്ചു പറഞ്ഞിരുന്നു. ആര് എന്തൊക്കെ പറഞ്ഞാലും വിശ്വസിക്കില്ല സാർ.”
ആ പയ്യന്റെ വാക്കുകൾ പതുക്കെ ആണേലും അതിനു ഇരുമ്പിന്റെ ഉറപ്പുണ്ടായിരുന്നു.
” മ്മ് പലപ്പോഴും ഇങ്ങനെ ഒരു കേസ് വരുമ്പോൾ അടുത്ത ബന്ധുക്കൾ വരെ സംശയത്തോടെ മാത്രമേ കാണുകയുള്ളു.മരിച്ച സമീർ എന്റെ കൂടി ഫ്രണ്ട് ആണ് അത്കൊണ്ട് തന്നെ ഈ സമയത്തിനുള്ളിൽ ഞാൻ വിശദമായി അന്വേഷിച്ചു.
നിങ്ങളുടെ വിശ്വാസം ശരിയാണ്.അവർ തമ്മിൽ യാതൊരു മുൻപരിചയവും ഉള്ളതിന്റെ സൂചന കിട്ടിയിട്ടില്ല. പിന്നെ മീരയുടെ കാറിൽ സമീർ എങ്ങനെ വന്നു എന്നത് ഈ സിസിടിവി വിഷ്വൽസ് പറയും.അതിനു മുമ്പ് ഒരാളെ കൂടി പരിചയപെടുത്താം.
ഇത് ഓട്ടോ ബാബു.ഇയാളുടെ വണ്ടിയിലാണ് സമീർ റയിൽവേ സ്റ്റേഷനിലേക്ക് വന്നത്. ”
“അതെ സർ. എന്റെ ഓട്ടോയിലാണ് സമീർ വന്നത്. വണ്ടി പോയിപ്പോകും എന്ന് കരുതി മാക്സിമം സ്പീഡിലാണ് ഞങ്ങൾ പോയത്. ഞാൻ അവിടെ ഇറക്കുമ്പോൾ ട്രെയിൻ സ്റ്റേഷനിൽ എത്തിയിരുന്നു. കിട്ടി കാണില്ല. നേരം രണ്ട് മണി കഴിഞ്ഞതിനാൽ ഞാൻ വേഗം വീട്ടിലേക്കു പോയി. ആ ടൈം കഴിഞ്ഞാൽ ആ സ്റ്റേഷനിൽ ഓട്ടോയൊന്നും കാണില്ല. തിരിച്ചു പോകാൻ ലിഫ്റ്റ് ചോദിച്ചതാകണം.”
“ഹ്മ്മ്മ് ബാബു പൊക്കോ, ബാക്കി ഞാൻ പറഞ്ഞു കൊടുത്തോളാം ”
അവനോട് പോകാൻ പറഞ്ഞു ഇൻസ്പെക്ടർ ഞങ്ങളെ നേർക്ക് തിരിഞ്ഞു. “ഷഫീഖ് പറഞ്ഞത് പോലെ ഏതെങ്കിലും ബസ് കിട്ടുമോ എന്ന് നോക്കാൻ സമീർ ബസ് സ്റ്റാൻഡിലേക്ക് നടന്നു കാണും.ഈ സിസിടിവിയിൽ അത് വ്യക്തമാണ്. ഓട്ടോയിൽ വന്നിറങ്ങുന്നതും അൽപ്പം കഴിഞ്ഞു തിരിച്ചു വരുന്നതും കാണാം.”
ഇൻസ്പെക്ടർ വിഷ്വൽസ് ഞങ്ങളുടെ നേർക്ക് തിരിച്ചു വച്ചു. മറ്റൊരു ക്ലിപ്പിൽ മീര വണ്ടിയെടുക്കുന്നതു കണ്ടതും എന്റെ ഹൃദയം പെരുമ്പറ മുഴക്കി.ഇൻസ്പെക്ടർ മൂന്നാമത്തെ ക്ലിപ്പ് ഓണാക്കിയപ്പോ കുറച്ചു നായ്ക്കളുടെ നടുവിൽ പെട്ടു പോയ സമീറിന്റെ മുഖമാണ് കണ്ടത്. അതിനടുത്തേക്ക് വന്ന മീരയുടെ കാർ ഹോൺ അടിച്ചു നിർത്തി. ശേഷം സമീർ മീരയുടെ വണ്ടിയിൽ കയറുന്നതും മീര ഫോൺ വിളിക്കുന്നതും കാണാം.അത് കണ്ടപ്പോൾ എന്റെ തല കുനിഞ്ഞു ഈ കാര്യം പറയാൻ എന്നെ വിളിച്ചതാവും അവൾ. ഒന്നും മറച്ചു വെക്കുന്ന പ്രകൃതമില്ലാത്ത അവൾ, അവളോടൊപ്പം ഒരാൾ കൂടി ഉണ്ടെന്ന കാര്യം അറീക്കാൻ വിളിച്ചതാണ്. രണ്ട് കാര്യങ്ങൾ ആവും അവൾ മുന്നിൽ കണ്ടത്. അറിയാതൊരാൾക്ക് ലിഫ്റ്റ് കൊടുക്കുമ്പോ ഉണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും കൂടെ കയറിയ ആൾക്ക് ഒരു മുന്നറിപ്പ് കൊടുക്കാനും ആവണം.
നാലാമത്തെ ക്ലിപ്പിൽ അമിത വേഗതയിൽ വന്ന ലോറി അവരെ ഇടിച്ചു നിർത്താതെ പോകുന്ന കാഴ്ചയായിരുന്നു.ഷഫീഖ് ആ കാഴ്ച്ച കണ്ടു വാവിട്ട് നിലവിളിച്ചു. ആ കാഴ്ച്ച കാണാനാവാതെ ഞാൻ കണ്ണുകൾ മുറുക്കിയടച്ചു.
ഇൻസ്പെക്ടർ ലാപ് ഓഫാക്കി ഞങ്ങൾക്ക് നേരെ തിരിഞ്ഞു.
“ഒരുപെണ്ണിനേയും ആണിനെയും ഒരുമിച്ചു കണ്ടാൽ കല്ലെറിയുന്നവരാണല്ലോ നമ്മളും. ചില കാര്യങ്ങൾ അനുഭവിച്ചറിയുമ്പോ മാത്രമാണ് അതിലെ കയ്പ്പ് മനസിലാവുക.നമ്മൾ എന്തൊക്കെ വിശദീകരിച്ചാലും യൂട്യൂബ്ർമാരും ഓൺലൈൻ മീഡിയാസുമൊക്കെ അവർക്ക് തോന്നിയത് പറഞ്ഞു കൊണ്ടിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ എന്നെ അറീക്കുക. തീർച്ചയായും വേണ്ട നടപടികൾ സ്വീകരിക്കും. കുറച്ചു സമയത്തിനുള്ളിൽ ബോഡി വിട്ടുകിട്ടും. ആ ലോറി ഡ്രൈവറെ പറ്റി സൂചന കിട്ടിയിട്ടുണ്ട്.അവനെ പറ്റുന്നതും നേരത്തെ പൊക്കും. നാം കേൾക്കുന്ന വാർത്തകൾക്ക് പിന്നിലെ കഥകൾ സത്യമാവണമെന്നില്ല ”
ഇൻസ്പെക്ടറോട് യാത്ര പറഞ്ഞു തിരിച്ചെത്തിയപ്പോളേക്കും ആംബുലൻസുകൾ റെഡിയായിരുന്നു.
#എന്റെരചന
#വണ്ടിമിസ്സായരാത്രിയിൽ
8 Comments
സാബീ നന്നായി എഴുതി.. നല്ല സന്ദേശവും 👌👌👌
സിൽവി ചേച്ചി 🥰🥰
അടിപൊളി. നല്ല സന്ദേശം 👍👍
സജ്ന ❤️❤️
👍🏻🌹
താങ്ക്സ് വായനക്ക് അഭിപ്രായത്തിന് ❤️❤️
അസ്സലായി എഴുതി..
നല്ലൊരു സന്ദേശവും സമൂഹത്തിനു കൊടുത്തു 👍
നന്ദേച്ചി ❤️❤️