പച്ചപ്പാവാടയും വെള്ളഷർട്ടുമിട്ട, പച്ച റിബ്ബൺ കൊണ്ട് രണ്ട് ഭാഗത്തും മുടി മെടഞ്ഞുമടക്കിക്കെട്ടിയ അവളുടെ കൂടെ പോക്കുവെയിൽ പൊന്നുരുക്കിയൊഴിച്ച ഇടവഴികളിലൂടെ ഞങ്ങൾ കലപില പറഞ്ഞ് നടന്നു.
വേലിയിൽ നിന്നിരുന്ന മഴത്തുള്ളിപുല്ലിന്റെ ഇലയിൽ നിന്ന് കിട്ടുന്ന വെള്ളത്തുള്ളി കണ്ണിലേക്കിറ്റിയ്ക്കാൻഅവൾക്ക് വലിയ ഇഷ്ടമായിരുന്നു.
നമ്പൂരിശ്ശൻറെ കയ്യാലപ്പറമ്പിന്റ അരമതിലിൽ പറ്റിപ്പിടിച്ചു വളരുന്ന പായലിൽ നിന്ന് തല്ല്കൂടിപ്പുല്ലുകളെപറിച്ചെടുത്ത് യുദ്ധം നടത്തിയും അമ്പലക്കുളത്തിലെ മീനുകളെ നോക്കിനിന്നും വീട്ടിലെത്തുമ്പോഴേക്കും അഞ്ച്മണി കഴിയും.
വൈകുന്നേരത്തെ സ്കൂൾ വിട്ടുള്ള നടത്തമായിരുന്നു ഞങ്ങൾക്കിരുവർക്കും ആസ്വാദ്യകരം. കാലത്ത് നേരത്തിന്എത്താൻ തിരക്കിട്ട പോക്കിനിടയിൽ ചെയ്ത് തീരാനുള്ള ഹോം വർക്കും ഇമ്പോസിഷനും പോലെയുള്ളരസംകൊല്ലി വർത്തമാനങ്ങൾ നിറഞ്ഞിരിയ്ക്കും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ശനിയും ഞായറുമാണ് അക്കാലങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങൾ. മുഖത്തോട് മുഖം നോക്കി നിൽക്കുന്നവീടുകളിൽ താമസിയ്ക്കുന്ന, അന്യോന്യം ബന്ധങ്ങളുമുള്ള ഞങ്ങളുടെ വീട്ടുകാർ ആ ദിവസങ്ങളിൽ ഞങ്ങളെഏതാണ്ട് ഉപേക്ഷിച്ച മട്ടാണ് കാണിയ്ക്കാറ്. സ്വന്തം വീട്ടിൽ നിന്ന് അന്നേ ദിവസം നിര്ബന്ധമായി കഴിയ്ക്കുന്നത്പ്രാതൽ ആയിരുന്നൂ. ബാക്കിയൊക്കെ രണ്ടാളും വിശക്കുമ്പോൾ രണ്ടിലൊരാളുടെ വീട്ടിൽ നിന്ന് കഴിയ്ക്കും. ആആഴ്ചത്തെ പഠിപ്പൊക്കെ വെള്ളിയാഴ്ച രാത്രി തന്നെ അവസാനിപ്പിച്ച് വെച്ചു കാണും.
ശനിയും ഞായറും വേറെ കൂട്ടുകാരും എത്തും കളിയ്ക്കാൻ, കാലത്തും വൈകീട്ടും. അവരൊന്നുമില്ലാത്ത നേരത്ത് ഞങ്ങൾ എന്റെ വീട്ട് പറമ്പിലെ അതിരിലൂടെ ഒഴുകുന്ന തൊട്ടിലെ മീനുകളെ കല്ലെറിഞ്ഞു കൊണ്ടോ അവളുടെവീടിൻറെ പിന്നിലെ ആരും താമസിയ്ക്കാത്ത അവരുടെ പഴയ വീട്ടിലെ കൂട്ടിയിട്ടിരിയ്ക്കുന്ന സാധനങ്ങൾതപ്പിത്തിരഞ്ഞു കൊണ്ടോ നടക്കും.
വർഷങ്ങൾ പോയതറിഞ്ഞില്ല. ഒരു ദിവസം കാലത്തെണീറ്റപ്പോൾ അമ്മ പറഞ്ഞു ഇന്ന് നീയ് തനിച്ചു പൊക്കോ സ്കൂളിലേക്ക് , അവൾ രണ്ട് മൂന്ന് ദിവസം ചിലപ്പോൾ വരില്ലെന്ന്. അവളെ വിളിക്കാൻ പോവാനും കാണാൻപോവാനും ഒന്നും സമ്മതിച്ചില്ല. പിന്നെയാണ് അവൾ വലുതായതാണെന്നും ഇനി അവളുടെ കൂടെ കണ്ട കാടുംപടലും കയറി നടക്കാൻ വീട്ട്കാർ സമ്മതിക്കില്ലെന്നും അറിഞ്ഞത്. അവളുടെ തീണ്ടാരികല്യാണത്തിന് പോലും പോവാൻ അമ്മ സമ്മതിച്ചില്ല. അപ്പവും പാലടയും സദ്യയും വീട്ടിലെക്ക് കൊണ്ട് വന്നിരുന്നു.
പിന്നീടവളെ വഴിയിലും ക്ലാസ്റൂമിലും സ്കൂളിലും കാണുമ്പോൾ പെൺപിള്ളേരുടെ ഒരു വലിയ വലയം കൂടെഉണ്ടാകും. എത്ര പെട്ടന്നാണ് അവളെന്റെ കൂട്ട് വേണ്ടെന്ന് വെച്ചത്. ആ ദേഷ്യത്തിലും സങ്കടത്തിലും ഞാൻപഠിക്കാൻ തുടങ്ങി. നല്ല മാർക്ക് വാങ്ങി പട്ടണത്തിൽ പോയി പഠിച്ചു. നല്ല ജോലി കിട്ടി. എന്നിട്ട് ചെന്നു അവളുടെ വീട്ടിലെക്ക്, അച്ഛനെയും അമ്മയെയും കൂട്ടി; അവളുടെ കൈ പിടിക്കാൻ.
ഇന്നെന്റെ ബാല്യകാലസഖി എന്നോടൊപ്പമുണ്ട്. ജീവിതത്തിന്റെ കാടും പടർപ്പും കേറി മറയാൻ എനിക്കവൾവേണമായിരുന്നു.
2 Comments
നല്ലെഴുത്ത് 👌
Nice