എട്ടു വർഷത്തെ പ്രവാസജീവിതത്തിന് ഫുൾ സ്റ്റോപ്പിട്ട് ഇനി എന്റെ ജീവിതം എന്റെ നാട്ടിൽ എന്ന് തീരുമാനിച്ച്
തിരികെ ഞാൻ വരുമെന്ന വാർത്തകേൾക്കാമായി ഗ്രാമം കൊതിക്കാറുണ്ടല്ലോ…….
എന്ന പാട്ടും റിങ് ടോൺ ആക്കി നാട്ടിൽ പോയതായിരുന്നു പത്ത് വർഷം മുൻപ്.
പക്ഷെ നാട്ടിൽ ചെന്ന് തൊട്ടതെല്ലാം അബദ്ധമായി. പ്രവാസ ജീവിതത്തിന്റെ ആകെ ബാക്കി പത്രമായ വീടിരിക്കുന്ന പറമ്പിന്റെ ആധാരം വെച്ച് സഹകരണ ബാങ്കുകാർ വിലപേശാൻ തുടങ്ങിയപ്പോളാണ് പത്തു വർഷം മുൻപ് എയർപോർട്ടിൽ നിന്ന് വീട്ടിലെത്തിയ ആ നിമിഷം ഉരിയെറിഞ്ഞ വസ്ത്രമായ പാന്റിന്റെ ഉള്ളിൽ കയറി വീണ്ടും എയർപോട്ടിലേക്ക് കെട്ട്യോളോട് യാത്ര പറഞ്ഞിറങ്ങിയത്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇവിടെ എത്തിയി ഈ കമ്പിനിയിൽ ജോലിക്ക് കയറിയിട്ട് മൂന്ന് മാസം. ഓവർടൈമും കഴിഞ്ഞ് റൂമിൽ എത്തി കവർ ഓൾ ഊരിമാറ്റി ഒന്ന് കുളിച്ച് അടുക്കളയിലേക്ക് ചെന്നു.
ഭക്ഷണം കഴിഞ്ഞു വീഡിയോ കാൾ ചെയ്ത് കെട്ട്യോളുമായി സംസാരിച്ചു.
പുറത്തിറങ്ങി ഒരു സിഗരറ്റ് വലിച്ച്, തിരികെ റൂമിൽ കയറി. സഹമുറിയന്മാർ എല്ലാം അവരവരുടെ കട്ടിലിൽ ബ്ലാങ്കറ്റും തലവഴി മൂടി ഉറക്കം പിടിച്ചിരിക്കുന്നു.
ലൈറ്റ് ഓഫ് ചെയ്തു തന്റെ കട്ടിലിൽ ബ്ലാങ്കറ്റും മൂടി ഉറക്കം കാത്ത് കിടന്നു. മുറിയിൽ സഹമുറിയന്മാരുടെ കൂർക്കം വലിയും എസിയുടെ മുരൾച്ചയും തമ്മിലുള്ള ജുഗൽബന്ധി താരാട്ട് പാട്ടായി.
ഉയിരേ ഒരു ജന്മം നിന്നെ
ഞാനും അറിയാതെ പോകെ……..
മൊബൈൽ റിങ് ചെയ്യുന്ന കേട്ടാണ് എണീറ്റത്.
കട്ടിലിന്റെ തലക്കൽ വെച്ച ടൈംപീസിൽ നോക്കി പന്ത്രണ്ട് മണി. എന്ന് വെച്ചാൽ നാട്ടിലെ രാത്രി രണ്ടര . ഇതാരാ ഈ നേരത്ത്. മൊബൈൽ എടുത്ത് നോക്കി.
കെട്ട്യോൾടെ കാൾ ആണ്, ഒരു നാല് മിസ്സ് കാൾ ഉണ്ട്. ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.
ദൈവമേ, ഈ നേരത്ത് നാട്ടിന്നു കാൾ. എന്ത് അത്യാപത്താണ്, ആർക്കാണ്?
നാട്ടിലെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ എല്ലാം ഒരു നിമിഷം മനസ്സിന്റെ വെള്ളിത്തിരയിൽ മിന്നി മറഞ്ഞു
വേഗം ഫോൺ എടുത്ത് തിരിച്ചു വിളിച്ചു. ആദ്യ റിങ് മുഴുവനാകും മുൻപേ അവൾ ഫോൺ എടുത്തു.
എന്താടി, എന്താ ഈ നേരത്ത് വിളിച്ചേ??
ഒന്നുല്ല്യ, ഞാൻ… എനിക്ക് ഒരു കാര്യം ചെയ്തു തരോ…..
@@₹#₹….. വായിൽ വന്ന തെറിവാക്കിനെ തടഞ്ഞു നിർത്താൻ ആയില്ല്യ.
സോറി….
മനുഷ്യന്റെ നല്ല ജീവൻ അങ്ങട് പോയി. നേരത്തെ വിളിച്ചപ്പോൾ പറയാമായിരുന്നില്ലേ എന്തുട്ടാ വേണ്ടേ എങ്കിൽ
ഞാൻ സോറി പറഞ്ഞല്ലോ.
പറയ്, എന്താ വിളിച്ചേ….എന്താ വേണ്ടേ…..
എനിക്ക് ഒരു കത്തെഴുതോ..
കത്താ????? എന്ത് കത്ത്???
ആദ്യം അവിടെ ആയിരുന്നപ്പോൾ എനിക്ക് എഴുതുമായിരുന്നില്ലേ???
എന്തിനാ കത്ത്??? എന്നും വീഡിയോ കാൾ ചെയ്യുന്നതല്ലേ, അതും രണ്ടു പ്രാവശ്യം. ഇനി എന്ത് എഴുതാനാ….
എന്തെങ്കിലുമൊക്കെ എഴുതി അയക്കു… കത്ത് വായിക്കുന്ന സുഖം വീഡിയോ കാളിന് ഇല്ല്യാ…. കത്താകുമ്പോൾ എപ്പോ വേണമെങ്കിലും എനിക്ക് എടുത്ത് വായിക്കാലോ, രാത്രി ഉറക്കം വരാതെ കിടക്കുമ്പോളും അങ്ങിനെ എനിക്ക് അടുത്ത് വേണമെന്ന് തോന്നുമ്പോളൊക്കെ.
എന്നും ഫോൺ ചെയ്യുന്ന നിനക്ക് ഞാൻ ഇനി എന്തു പറഞ്ഞാ കത്തെഴുതാ??? എനിക്കറിയില്ല
എന്നാൽ ഞാൻ അങ്ങോട്ട് ഒരെണ്ണം അയക്കാം, അതിന് ഒരു മറുപടി അയക്കു, എന്തെങ്കിലും ഒക്കെ എഴുതി അയക്കു… അയക്കുമോ… പ്ലീസ്…
മ്മ്… അയക്കാം… നീ കിടക്കാൻ നോക്ക്, എനിക്ക് ജോലിക്ക് പോണം.
ഫോൺ വെച്ച ശേഷം വീണ്ടും കിടന്നു. ഉറക്കം വരുന്നില്ല്യാ. ലെറ്റർ പാഡും, പേനയും എടുത്ത് പുറത്തിങ്ങി. റൂമിൽ ലൈറ്റിട്ടാൽ മറ്റുള്ളവർക്ക് ഉറങ്ങാൻ ബുദ്ധിമുട്ടാകും.
അക്കൊമഡേഷന്റെ വരാന്തയിലെ ലൈറ്റ് ഇട്ട് സിഗരറ്റിന് തീ പകർന്ന് അവിടെ ഒരു കസേരയിൽ ഇരുന്ന് ലെറ്റർപാഡിൽ പേന വെച്ച് എഴുതി തുടങ്ങി.
എന്താ കുഞ്ഞുട്ടേട്ടാ , ഉറങ്ങിയില്ലേ??? എന്താ ഈ നേരത്ത് ഇവിടെ വന്നിരുന്ന് എഴുതണേ???
ഏയ്, ഞാൻ വെറുതെ, ഉറക്കം വരാതായപ്പോ….
ലെറ്റർ പാഡ് മറിച്ചു നോക്കി. നാല് പേജ് എഴുതി കഴിഞ്ഞിരിക്കുന്നു. എന്നും കണ്ടു സംസാരിച്ചാലും പിന്നെയും ഇത്രയും എഴുതാൻ മനസ്സിൽ പറ്റി കിടക്കുന്നുണ്ടായിരുന്നല്ലേ.
കത്ത് മടക്കി കവറിൽ ഇട്ട് അഡ്രസ്സ് എഴുതുമ്പോൾ ഉറപ്പായിരുന്നു. ഇവിടേക്ക് വിമാനം കയറാൻ തയ്യാറായി വീട്ടിലെ മേശപ്പുറത്ത് ഒരു കത്ത് കാത്തിരിക്കുന്നുണ്ടാകും.