സരസു, ഇതെങ്ങടാണ്ടി യാത്ര?
ഞാൻ എന്റെ മൂത്ത ചേട്ടന്റെ വീട്ടിൽക്ക്.
അവിടെ എന്തുട്ടാ വിശേഷം??
ഏയ്, അവിടെ വിശേഷമൊന്നുല്ല്യാ, അവിടന്ന് ചേട്ടത്തിയമ്മയെയും കൂട്ടി നേരെ ഗുരുവായൂർക്ക്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
തൊഴാൻ പോവാണ്ടിയെ???
ആ, ഇന്ന് രാത്രിയും നാളെ പുലർച്ചെ നിർമ്മാല്യവും തൊഴുത്, പ്രസാദൂട്ടും കഴിച്ചട്ടേ വരു.
അപ്പൊ ഇന്ന് അവിടെ താമസിക്കാൻ ആണോ.
ആ, അതേ ജാനുവേച്ചി, ചേട്ടത്തിയമ്മേടെ ആങ്ങളേടെ മോളേ ഗുരുവായൂർക്കാ കെട്ടിച്ചു കൊടുത്തേക്കണേ, ഇന്ന് അവളടോടെ താമസിക്കാലോ
അപ്പൊ ദാമോദരൻ വീട്ടിൽ ഒറ്റക്കാണോ???
അതേ, ദാമോദരേട്ടന് വയ്യായ വന്നപ്പോ ഞാൻ നേർന്നതാ. ഗുരുവായൂർ അമ്പലത്തിൽ ഒൻപത് അടിപ്രദക്ഷണവും, രണ്ടു കുടം പാൽ പായസവും കഴിക്കാന്ന്.
അപ്പൊ ദാമോദരൻ വരുന്നില്ലേ???
ഇല്ല്യാ, ദാമോദരേട്ടന് ഇതിലൊന്നും വിശ്വാസല്ല്യാ.
അവൻ ഒറ്റക്ക്???
അതിന് മൂപ്പർക്ക് ഇപ്പോ വയ്യായയൊന്നും ഇല്ല്യാ, കഴിഞ്ഞ മാസം ഡോക്ടറെ കണ്ടിരുന്നു. ഓക്കെ മാറി, മരുന്നൊക്കെ നിർത്താം, ഇനി കാണാൻ വരണ്ടാന്നാ ഡോക്ടർ പറഞ്ഞത്.
ഓക്കെ ഗുരുവായൂരപ്പന്റെ കടാക്ഷം.
അതേന്റെ ജാനുവേച്ചി, എട്ടു കൊല്ലം ആശുപത്രിയും മരുന്നും കരച്ചിലും കണ്ണീരും, എനിക്ക് ആലോചിക്കാൻ കൂടി വയ്യ.
ന്നാലും ഇപ്പോ എല്ലാം ഭേദായില്ല്യേ???
ഉവ്വ്, ശരിക്കും പറഞ്ഞാൽ ഇപ്പോളാ ഞാൻ ജീവിതത്തിലെ സന്തോഷം എന്താണെന്ന് അറിയണേ, അസുഖം വരാണെന് മുൻപ് ദാമോദരേട്ടൻ എന്തൊരു കുടിയായിരുന്നുന്ന് ജാനുവേച്ചിക്ക് ഓർമ്മീല്ല്യേ??
ഓർമ്മീല്ല്യേന്നാ, ദാമോദരന്റെ കുടി ആറിടത്തൊരു ആരാള്ളേ??.
ആ ഇപ്പോ അതും നിർത്തി, തൊടില്ല്യാ ഇപ്പോൾ. എല്ലാം കൊണ്ടും സമാധാനം ആണ് വീട്ടിൽ.
എല്ലാം നല്ലതിനായിരുന്നുന്ന് സമാധാനിക്കാ
എട്ടു കൊല്ലായിട്ട് ഞാനെന്റെ ദാമോദരെട്ടനെ പിരിഞ്ഞു ഒരു ദിവസം മാറി നിക്കാമ്പോണത് ഇന്നാ.
അതിന് നീ എന്തൂട്ടിനാ വെഷമിക്കണെ?? നീ ഗുരുവായൂരപ്പന്റെ അടുത്തേക്കല്ലേ പോണേ, അവനെ ഗുരുവായൂരപ്പൻ നോക്കിക്കോളും.
മ്മ്, അങ്ങിനന്യാ ഞാനും സമാധാനിക്കണേ
പിള്ളാര് വരാറില്ല്യേടി??
ദിവാകരൻ ബാംഗ്ലൂരിൽ അല്ലേ, അവൻ ഇനി ഓണത്തിന് വരും. തിലോത്തമ്മേനെ ബാഹുലേയൻ ദുബായിലേക്ക് കൊണ്ടോയി, അവരിനി അടുത്ത കൊല്ലേ വരു.
ആ, ദേ ബസ്സ് വര്ണ്ട് നീ അതിൽ പൊക്കോ.
ജാനുവേച്ചി എങ്ങടാ പോണേ??
ഞാൻ റേഷൻ പീടികേല്ക്ക്.
ശരി ജാനുവേച്ചി, ന്നാ ഞാൻ ഈ ബസിൽ പോട്ടെ.
അങ്ങിനെ സരസു, ചേട്ടത്തിയമ്മയെയും കൂട്ടി ഗുരുവായൂയര് ബന്ധു വീട്ടിൽ എത്തി.
എത്തിയ ഉടനെ സരസു ദാമോധരനെ വിളിച്ചു.
ഹലോ….
ആ… നിങ്ങള് എത്തിയോ??
ഉവ്വ് ദാമോദരേട്ടാ, ഞങ്ങള് ഇനി ഒന്നു കുളിച്ച് അമ്പലത്തിൽ പോവാൻ നിക്കാ.
ആ…. സൂക്ഷിച്ച് പോണട്ട്രി.
ദാമോദരേട്ടന് പ്രത്യേകിച്ച് ഒന്നും ഇല്ല്യാല്ലോ…
ഇല്ല്യടി, എനിക്കൊരു കൊഴപ്പുല്ല്യാ. നീ സമാധാനായി പോയി തൊഴുത് വാ.
അമ്പലത്തിലേക്ക് മൊബൈൽ ഫോൺ കൊണ്ടോവാൻ പറ്റില്ല്യാ, അതോണ്ട് എന്നെ വിളിച്ചാൽ കിട്ടില്ല്യാട്ടാ.
ആ… ശരി… ശരി…. ഞാൻ വിളിക്കണില്ല്യാ.
സരസവും, ചേട്ടത്തിയമ്മയും കൂടി അമ്പലത്തിൽ പോയി വരിനിന്ന് തൊഴുത്, പ്രസാദവും വാങ്ങി അത്താഴപൂജയും കഴിഞ്ഞു, നടന്ന് തിരിച്ച് വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി ഒൻപതര.
വന്ന വഴിക്ക് സരസു ഫോൺ എടുത്ത് ദാമോദരന്റെ ഫോണിലേക്ക് വിളിച്ചു.
ഫുൾ റിംഗ് കഴിഞ്ഞിട്ടും ദാമോദരൻ ഫോൺ എടുക്കുന്നില്ല. വീണ്ടും വിളിച്ചു, ഫോൺ എടുക്കുന്നില്ല. ലാൻഡ് ഫോണിലേക്ക് വിളിച്ചു, ആരും ഫോൺ എടുക്കുന്നില്ല.
സരസുന്റെ മനസ്സിൽ വെള്ളിടി വെട്ടി.
എന്റെ ഗുരുവായൂരപ്പാ… എന്റെ ദാമോദരേട്ടൻ… കഴിഞ്ഞ എട്ടു കൊല്ലം ഞാൻ നിഴല് പോലെ അങ്ങേരുടെ ഒപ്പം നിന്നിട്ട്, ഇന്ന് ഞാൻ ഒന്നു മാറിയപ്പോ തന്നെ നീ അങ്ങേരെ…
സരസു… ഊണ് കഴിക്കാൻ വാടി… ചേട്ടത്തിയമ്മ വിളിച്ചു.
ദാമോദരട്ടൻ വിളിച്ചട്ട് ഫോൺ എടുക്കുന്നില്ല ചേടത്തിയമ്മേ…
അവൻ ബാത്റൂമിൽ എങ്ങാനും പോയതാവും, നീ വന്ന് ഉണ്ണ്, ന്നട്ട് വിളിക്കാം.
സരസുന് ഒരു സമാധാനവും കിട്ടില്ല്യാ, വീണ്ടും ഫോൺ എടുത്ത് വിളിച്ചു. അവിടെ ആരും ഫോൺ എടുക്കുന്നില്ല്യാ.
സരസു കരയാൻ തുടങ്ങി.
ടി, ചെലപ്പോ അവന്റെ ഫോൺ അറിയാതെ സൈലന്റ് ആയിണ്ടാവും.
ഏയ്, ഞാൻ ലാൻഡ് ഫോണിലേക്കും വിളിച്ചു.
അത് കേട്ടപ്പോൾ ചേട്ടത്തിയുടെ മുഖത്തും അരുതാത്തത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ഭാവം. ഇത് കൂടി കണ്ടപ്പോ സരസുവിന്റെ കരച്ചിൽ ഉറക്കെയായി.
നീ കരയാണ്ട് നിക്കെന്റെ സരസു, അവന് ഒന്നും പറ്റീണ്ടാവില്ല്യാ.
പിന്നെന്താ ചേട്ടത്തിയമ്മേ ന്റെ പൊന്നിൻകട്ട ഫോൺ എടുക്കാത്തെ….
എന്നോട് ചോദിച്ചാ ഞാൻ എന്തുട്ടാ പറയാന്റെ സരസോ?
അല്ലാണ്ടിപ്പോ ഞാനെന്തുട്ടാ ചിയ്യാന്റെ ഗുരുവായൂരപ്പാ
നീ വേഗം അയൽക്കാരെ വിളിച്ചു വിവരം പറയ്, മ്മക്ക് ഇപ്പന്നെ ഒരു കാറ് വിളിച്ച് അങ്ങട് പോവാ….
ആ,….
സരസു വേഗം അയലക്കത്തുള്ള വീട്ടിലേക്ക് ഫോൺ ചെയ്തു.
ഹലോ… എന്താ സരസു ഈ നേരത്ത്??
നാരായണേട്ടാ, ഞാനിപ്പോ ഗുരുവായൂരാ, വീട്ടിലേക്ക് വിളിച്ചട്ട് ദാമോദരേട്ടൻ ഫോൺ എടുക്കണില്ല്യാ.
അവൻ വൈന്നേരം എങ്ങടാണ്ട് പോയിട്ട് വരണത് ഞാൻ കണ്ടതാണല്ലോ.
എനിക്ക് അറിയില്ല്യ നാരായണേട്ടാ… ഒന്നു പോയി നോക്കോ.
നീ കരയാണ്ട്ക്ക്… അവിടെ ലൈറ്റ് ഓക്കെ കാണാണ്ട്… ഞാമ്പോയി നോക്കാം,
ഞാൻ ഇപ്പോ ഇവിടന്ന് പൊറപ്പെടാ….
ആ….
അങ്ങിനെ നാരായണേട്ടൻ അയല്പക്കത്തുള്ള മൂന്നാല് ആൾക്കാരെയൊക്കെ കൂട്ടി ദാമോദരന്റെ വീട്ടിൽ പോയി കാളിങ് ബെൽ അടിച്ചു.
വാതിൽ തുറക്കുന്നില്ല, അകത്ത്ന്ന് ഒരു ശബ്ദവും കേൾക്കുന്നുല്ല്യാ.
അവർ വാതിലിൽ തട്ടി വിളിച്ചു.
ഒരു അനക്കവും കേൾക്കാനില്ല്യാ.
മ്മക്ക് പോലീസിൽ അറിയിച്ചാലോ.
അതാണ് നല്ലത്.
ആള് അകത്തുണ്ട്… ആരോ വീടിന്റെ സൈഡിൽ നിന്ന് വിളിച്ചു പറഞ്ഞു.
എവിടെ???
ദേ വടക്കോറത്തേക്ക് വാ
എല്ലാവരും അങ്ങോട്ട് ഓടി ചെന്ന് ജനൽ ചില്ലിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച.
ദാമോദരൻ നിലത്ത് വീണു കിടക്കുന്നു.
ടാ, ദാമോദരാ….
ദാമോദരേട്ടാ…..
ഒരു അനക്കവും ഇല്ല്യാ….
പോയിനാ തോന്നണേ….
വയ്യാത്ത ആളായിരുന്നില്ല്യേ….
അപ്പോളേക്കും സരസവും, ചേട്ടത്തിയമ്മയും എല്ലാരും കൂടി കാറിൽ വന്നിറങ്ങി.
ആൾക്കാരൊക്കെ കൂടി നിക്കണ കണ്ടപ്പോ സരസുവിന് കാര്യം മനസ്സിലായി.
എന്റെ മുത്തേ, ദാമോദരേട്ടാ.. എന്നോട് പറയാണ്ട് പോയില്ലേന്നലറി നെഞ്ചത്ത് രണ്ടടി…
സരസു വന്നില്ലേ ഇന്നി ഒന്നും ആലോചിക്കണ്ടാ…. വാതിൽ ചവിട്ടി പൊളിക്കാം….
വാതിൽ ചവിട്ടി പൊളിച്ചു അകത്ത് കയറിയവർ ഞെട്ടി പോയി.
ദാമോദരൻ കിടന്നിരുന്ന മുറിയുടെ വാതിൽക്കലിൽ നിന്ന് മൂപ്പര് കണ്ണ് മിഴിയാണ്ട്, ഡൈനിങ് ഹാളിലേക്ക് മൂത്രമൊഴിക്കുന്നു. ഡൈനിങ് ടേബിളിൽ ഏതാണ്ട് ഒഴിഞ്ഞ ഒരു ഫുള്ള് കുപ്പിയും ഗ്ലാസ്സും…
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ