മൂന്നു വർഷത്തെ പ്രവാസജീവിതത്തിന് ശേഷം വീണു കിട്ടിയ വെക്കേഷൻ. ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതിക്ക് അനുവദിച്ചു കിട്ടിയ പരോൾ പോലെ തന്നെയാണിത്. പറമ്പ് വാങ്ങിയതിന്റെയും വീട് പണിതതിന്റെയും കടം തീർക്കാൻ ഇനി എത്രകൊല്ലം കൂടി ആ മണലാരണ്യത്തിൽ കിടക്കേണ്ടി വരും എന്നറിയില്ല. അതിനിടയിൽ വന്നു കയറുന്ന മറ്റു ചിലവുകൾ. അത് കൊണ്ട് ഈ പ്രവാസ ജീവിതം ഒരു ജീവപര്യന്ത തടവ് പോലെ തന്നെയാണ് തനിക്ക്.
മൂന്ന് കൊല്ലത്തിന് മുൻപ് അവധിക്ക് വന്നപ്പോൾ ആണ് കല്യാണവും, പുതിയ വീട്ടിലേക്കുള്ള കയറി താമസവും നടത്തിയത്. അത് കഴിഞ്ഞു പോയ പോക്കാ, പിന്നെ ഇന്നാണ് തിരിച്ച് ഈ മണ്ണിൽ കാല് കുത്തിയത്.
രണ്ടു വയസ്സായ പുത്രനെ നേരിൽ ആദ്യമായി കാണുന്നത് ഇന്നലെ രാത്രി വിമാനത്താവളത്തിൽ വെച്ചാണ്.
പഴയ വീടിന്റെ അവിടെ നിന്ന് കഷ്ടി ഒരു രണ്ട് കിലോമീറ്റർ അകലെ മെയിൻ റോഡിന്റെ സൈഡിൽ ആണ് പുതിയ വീട്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
രാവിലെ എണീറ്റ് മോനെയും എടുത്ത് നടക്കാനിറങ്ങി. പഴയ വീടിന്റെ ഭാഗത്തേക്ക് നടക്കാം എന്ന് കരുതി ആ വഴിക്ക് തിരിഞ്ഞു . തന്റെ ബാല്യ, കൗമാര, യൗവ്വന സ്വപ്നങ്ങൾ ഒരു പാട് ഇഴച്ചുറ്റി കിടക്കുന്നത് എവിടെയാണല്ലോ. ഒരു പാട് ഓർമ്മകൾ ഉറങ്ങുന്ന നാട്ടു വഴിയിലൂടെ ഒരു തിരിച്ചു നടത്തം.
അന്ന് പാടം ആയി കിടന്നിരുന്ന സ്ഥലത്തൊക്കെ നിറയെ വലിയ വലിയ വീടുകൾ. മണ്ണിട്ട വഴി ഇപ്പോൾ ടാർ റോഡ് ആയി.
വായ് നോക്കാൻ ഇരുന്നിരുന്ന കലുങ്കും അതിനടുത്തെ പെട്ടിക്കടയും ഇന്നില്ല. ബീഡിവലിയിലൂടെ തുടങ്ങി പിന്നെ സിഗരറ്റിലേക്കും, ഫിൽറ്റരിലേക്കും ഒക്കെ ഉള്ള മാറ്റം ആ പെട്ടിക്കടയിൽ നിന്നായിരുന്നു.
ഒരപരിചിതന്റെ ഒക്കത്ത് ഇരിക്കുന്ന പോലെ മകൻ ഇടക്കിക്കിടെ തന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്.
മോനെ, ഈ വഴിയിലൂടെയാണ് അച്ഛൻ പണ്ട് സ്കൂളിൽ പോയിരുന്നത്.
വെറുതെ അവനോട് പറഞ്ഞു.
പണ്ട് സ്കൂൾ വിട്ടു വന്നാൽ കളിച്ചിരുന്നു ആ വലിയ പറമ്പ് ഇപ്പോൾ ഹോസ്സിങ് കോളനി ആയി. അതിനടുത്ത് ഒരു പുഴ ഒഴുകിയിരുന്നു. അവിടായിരുന്നു കളി കഴിഞ്ഞാൽ ഉള്ള കുളി. അതിപ്പോൾ ഒരു നീർ ചാലായി. ആരൊക്കെയോ മണ്ണിട്ട് നികത്തി അത് ആധാരമാക്കിയിരിക്കുന്നു.
അകലേ നിന്ന് ആരോ വരുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ ആളെ മനസ്സിലായി. പണ്ടത്തെ വീടിന്റെ അയലക്കത്ത് ഉണ്ടായിരുന്ന തിലോത്തമേച്ചി.
താൻ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു ദിവാകരേട്ടൻ തിലോത്തമേച്ചിയെ കല്യാണം കഴിച്ചത്.
അടുത്തെത്തിയപ്പോൾ തിലോത്തമേച്ചി ചോദിച്ചു.
അറിയോ നീ?
എന്താ തിലോത്തമേച്ചി അങ്ങനെ ചോദിക്കണേ
നീ എന്നാ വന്നേ?
ഇന്നലെ രാത്രി.
അച്ഛനും മോനും കൂടി എങ്ങോട്ടാ?
വെറുതെ നടക്കാൻ… തിലോത്തമേച്ചി എങ്ങടാ?
ഞാൻ ഒന്ന് കൃഷി ഓഫീസ് വരെ… പച്ചക്കറി തൈ കൊടുക്കുന്നുണ്ടെന്ന് പറയുന്ന കേട്ടു.
ദിവകരേട്ടന് സുഖമല്ലേ?
ആ… ഇങ്ങനെ പോണു.
മ്മ്… അസുഖമൊന്നും ഇല്ലല്ലോ അതന്നെ കാര്യം.
മോന് എത്ര വയസ്സായി?
രണ്ട്…
നീ ആദ്യായി കാണല്ലേ ഇവനെ?
ആ, വീഡിയോ കാളിൽ കാണാറുണ്ട്.
ഇങ്ങട് താ, ഞാനൊന്ന് എടുക്കട്ടെ…
മോനെ തിലോത്തമേച്ചിയുടെ കയ്യിൽ കൊടുത്തു.
അവന്റെ കുഞ്ഞി കൈകൾ അവൻ തിലോത്തമേച്ചിയുടെ ബ്ലൗസിന്റെ ഉള്ളിലേക്ക് കൊണ്ടോയി.
ഡാ… ഇവൻ നിന്റെ വിത്ത് തന്നെ, അച്ഛന്റെ അതേ സ്വഭാവം.
ഒന്ന് പോയേ ചേച്ചി… അവന് വിശന്നീട്ടാകും.
ഉവ്വ്… ഉവ്വ്…
മൊബൈലിൽ വാട്സപ്പ് നോട്ടിഫിക്കേഷന്റെ ശബ്ദം. എടുത്ത് നോക്കി.
കെട്ട്യോളുടെ മെസ്സേജ് ആണ്.
താനും മോനും വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അവൾ എടുത്ത ഫോട്ടോയാണ്. കൂടെ ഒരു കുറിപ്പും.
ഇന്ന് ജൂൺ മൂന്നാമത്തെ ഞായറാഴ്ച , ഹാപ്പി ഫാദേർസ് ഡേ…
#അച്ഛൻ
Picture Courtesy : AI generated by FreePik