അന്ന് ഓഫീസിൽ പൊതുവെ തിരക്ക് കുറഞ്ഞ ഒരു ദിവസമായിരുന്നു. ജോലിക്കിടയിലും തന്റെ ഫോണിൽ വരുന്ന മെസ്സേജുകൾ മാലിനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“ഞാനൊരു പത്തു മിനിറ്റിൽ എത്തും..”, ധ്രുവന്റെ മെസേജ് ആണ്.
നോക്കിത്തീർത്ത ഫയലുകൾ മേശയുടെ ഒരു വശത്ത് ഒതുക്കി വെച്ച് മാലിനി ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി.
ഇടവമാസം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. മുൻപ് തിമിർത്തു പെയ്ത മഴയിൽ വഴിയാകെ നനഞ്ഞിരുന്നു. വഴിയിലേക്ക് ചാഞ്ഞു നിന്നിരുന്ന മരങ്ങളിൽ നിന്നും ഉറ്റി വീണ കാനത്തുള്ളിയിൽ അവൾ ഇടക്കിടെ നനഞ്ഞുകൊണ്ടിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അല്ലെങ്കിലും മഴയ്ക്കാലത്ത് ഇങ്ങനെ ഓർമകളുടെ കൂട്ട് പിടിച്ചു നടക്കാൻ ഒരു സുഖമാണ്. മഴയുടെ കൂടെ പെയ്തിറങ്ങുന്ന ഓർമകളുണ്ട്.. നൊമ്പരങ്ങളുണ്ട്.. ഭുതകാലത്തിന്റെ ഉള്ളറകളിൽ മൂടിവെച്ചാലും അവ പെയ്തുകൊണ്ടേ ഇരിക്കും..
***********
മാളിനു പുറത്തെ വിശാലമായ മുറ്റത്ത് പല തരം ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. മരങ്ങൾക്ക് ചുറ്റിലും ഉള്ള സിമെന്റ് ബെഞ്ചിൽ ആളുകൾ ഇടം പിടിച്ചിരുന്നു. അവിടെ ആളൊഴിഞ്ഞ ഒരു ഭാഗത്തു വലിയൊരു കള്ളിച്ചെടി പടർന്നു നിൽക്കുന്നുണ്ട്. ഓർമകളെ പുകച്ചുരുളുകളാക്കി ആകാശത്തിന്റെ അനന്തതയിലേക്ക് ഒഴുക്കുകയെന്ന പോലെ ഒരാൾ അവിടെ സിഗരറ്റ് പുകച്ചുകൊണ്ടേ ഇരുന്നു. പല തരത്തിലുള്ള ആളുകൾ.. ചിലർ ഒറ്റക്ക് ചിലർ കൂട്ടമായി മാളിലേക്ക് വന്നും പോയ്കൊണ്ടും ഇരുന്നു.
ധ്രുവൻ വരുന്നത് വരെ മാളിന് മുന്പിലെ ഓപ്പൺ ഏരിയയിൽനിൽക്കാം എന്നോർത്ത് മാലിനി സ്റ്റെപ്പുകൾ കയറി. സ്റ്റെപ്പിലെ മഴവെള്ളം അവളുടെ ഇൻഡിഗോ സാരിയിലേക്ക് പറ്റിപിടിച്ചു.
മാളിന് എതിർവശത്തെ റോഡിലൂടെ തന്റെ ക്ലാസ്സിക് ബുള്ളറ്റിൽ വരുന്ന ധ്രുവനെ ഒരു മിന്നായം പോലെ അവൾ കണ്ടു. തന്റെ ഉള്ളിൽ അടക്കിവെച്ച തിരകൾ ഇരമ്പുന്നത് മാലിനി അറിഞ്ഞു.
ഫുഡ്കോർട്ടിലെ നീളൻവരാന്തയിൽ ധ്രുവന് അഭിമുഖമായി ഇരിക്കുമ്പോൾ അവൾ വാക്കുകൾക്കുവേണ്ടി പരതുകയായിരുന്നു. പുറത്ത് മഴ വീണ്ടും പെയ്തു തുടങ്ങിയിരുന്നു. തന്നിലും ഒരു മഴ പെയ്യുന്നതായി അവൾക്ക് തോന്നി. പുറത്തേക്കൊഴുകുവാനാവാതെ പെയ്തു നിറയുകയാണ്.
ധ്രുവന്റെ കണ്ണുകളെ നേരിടാനാവാതെ ഓരോ നിമിഷവും അവൾ പിടഞ്ഞു കൊണ്ടേയിരുന്നു. അവന്റെ തീക്ഷ്ണതയേറിയ കണ്ണുകൾ തന്റെ മനസ്സിനെ വായിച്ചെടുക്കുമോ എന്നവൾ ഭയപ്പെട്ടു. അതുകൊണ്ട് തന്നെ സംസാരത്തിനിടയിൽ പലപ്പോളും അവൾ ചുറ്റുപാടുമുള്ള കാഴ്ചകളിലേക്ക് ശ്രദ്ധതിരിച്ചു.
“ഇനിയൊരിക്കലും നിന്നെ കാണണം എന്ന് ഞാൻ പറയില്ല. ഈ ഒരു തവണ മാത്രം നീ വാ.. നിന്റെ ഡി പിയിലെ ആ ഇൻഡിഗോ സാരി ഉടുത്തിട്ട് വാ..”, ഫോണിന്റെ അങ്ങേ അറ്റത്ത് ധ്രുവന്റെ ശബ്ദം മുഴങ്ങി.
‘നീ ആയതു കൊണ്ട് മാത്രമാണ് ധ്രുവൻ ഞാനിവിടെ നിന്റെ മുന്നിൽ ഇരിക്കുന്നത്.. നീ വിളിച്ചാൽ എനിക്ക് വരാതിരിക്കാനാവില്ല.. അല്ലെങ്കിൽ ഇന്നത്തെ എന്റെ ചുറ്റുപാടിൽ ഒരിക്കലും ഞാൻ ഇവിടെ വരില്ലായിരുന്നു..’
ചൂടുള്ള സുലൈമാനി കുടിക്കുന്നതിനിടയിൽ അവളുടെ ചിന്തകൾ കാടുകയറി പോയിരിക്കുന്നു.
“നിനക്കെന്നെ ഇഷ്ടമല്ലേ? പല കാരണങ്ങൾ കൊണ്ട് പേടിച്ചു നീ പറയാതെ ഇരിക്കുന്നതല്ലേ…”, ധ്രുവന്റെ ചോദ്യം അവളെ ചിന്തകളിൽ നിന്നും തിരികെ കൊണ്ടുവന്നു.
പക്ഷെ ആ ചോദ്യത്തിന്റെ ഉത്തരം അവൾ ആദ്യമേ നിശ്ചയിച്ചിരുന്നു.
“അല്ല….!”പുറത്തേക്ക് അലക്ഷ്യമായി നോക്കികൊണ്ട് മാലിനി പറഞ്ഞു. മഴയേറ്റ് തളർന്ന ഒരു കൂട്ടം പക്ഷികൾ ദൂരേക്ക് പറന്നുപോവുന്നുണ്ടായിരുന്നു..
“നമ്മൾ പരിചയപ്പെടുന്നതിനും മുൻപ് ഒരു ‘യെസ്’ ൽ എനിക്ക് നഷ്ടപ്പെട്ടതാണ് എന്നെ.. പതിയെ തിരിച്ചുപിടിച്ചു വരുകയാണ്. ഇനിയും സ്നേഹം കൊണ്ട് മുറിവേൽക്കാൻ വയ്യ എനിക്ക്…”വിഷാദവർഷങ്ങളിൽ ഇനിയും നനയാൻ വയ്യാതെ അവൾ പറഞ്ഞു.
തന്റെ ഗ്ലാസിലെ അവശേഷിച്ചിരുന്ന ചായയും കുടിച്ചെന്നു വരുത്തി അവൾ ധ്രുവനെ നോക്കി.
“ഇറങ്ങാം നമുക്ക്..”
“വീട്ടിൽ കൊണ്ടാക്കാം ഞാൻ…”, സമ്മതിക്കില്ലെന്ന് ഉറപ്പായിട്ടും ധ്രുവൻ ചോദിച്ചു.
“വേണ്ട..” അലസമായി പാറിക്കിടന്ന തന്റെ മുടിയിഴകൾ ഒതുക്കിക്കൊണ്ട് മാലിനി പറഞ്ഞു.
തിരിച്ചു ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഒരിക്കൽ എങ്കിലും ധ്രുവനെ തിരിഞ്ഞു നോക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. എന്നാലും പ്രതീക്ഷയുടെ ഒരു കണിക പോലും നൽകി അവനെ വേദനിപ്പിക്കാൻ അവൾ തുനിഞ്ഞില്ല.
‘എനിക്കീ ആൾബഹളങ്ങളിൽ നിന്നുമെല്ലാം ഓടിയോളിക്കണം ധ്രുവൻ. എന്റെ മാത്രം ലോകത്തു ജീവിക്കണം എനിക്ക്.. എല്ലാവരെയും ബോധിപ്പിച്ചും സന്തോഷിപ്പിച്ചും ജീവിക്കാൻ ഇനിയും വയ്യെനിക്ക്. എനിക്ക് എന്നെ മാത്രം സ്നേഹിക്കണം.. സന്തോഷിപ്പിക്കണം.. ഏകാന്തതയെ മാത്രമാണിപ്പോൾ ഞാൻ സ്നേഹിക്കുന്നത്. പക്ഷെ, എന്റെ ജീവൻ എന്നെ വിട്ടുപോവുമ്പോൾ ഓടിയെത്തുന്ന ഓർമകളിൽ പ്രിയപ്പെട്ട ഓർമയായി നീയും ഉണ്ടാവും ധ്രുവൻ…’
ബസ്സിലെ സൈഡ് സീറ്റിന്റെ ഷട്ടർ താഴ്ത്താതെ അവൾ മഴ പെയ്യുന്നതും നോക്കിയിരുന്നു.. അവളിലും ഒരു മഴ പെയ്തു തോരുകയായിരുന്നു..
***********
2 Comments
നൊമ്പര സ്പർശമുള്ള കഥ.
നന്നായിട്ടുണ്ട്❤️💐👌
Thank you❤️