“ഞാൻ ഈ അവധിക്കു നാട്ടിൽ വരുന്നു. എല്ലാവരെയും ഒന്ന് കൂടി കാണണം എന്നുണ്ട് ”
ഒരു ഇമെയിൽ മലയാളത്തിൽ തന്നെ തയ്യാറാക്കി അയച്ചു. ഇരുപതു വർഷങ്ങൾക്കു ശേഷം നാട്ടിലേക്കു ആദ്യമായി ഒരു ഇമെയിൽ അയച്ചതാണ്. കുറെ ഇമെയിലുകൾ ഈ വർഷത്തിനകം ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തി പലരും അയച്ചിരുന്നു. പലതും തുറന്നു നോക്കിയിട്ടില്ല. അതിലൊരു ഐഡിയിലേക്കാണ് സന്ദേശം അയച്ചത്. ആരെങ്കിലും കാണുമോ എന്ന് ഉറപ്പൊന്നുമില്ല. എന്നാലും പോകണം.
മോഹനകൃഷ്ണന്റെയും ജാനകിയുടെയും മകൻ അനന്തു…. അനന്തപദ്മനാഭൻ…
അനന്തു എന്ന് അച്ഛമ്മ വിളിച്ചിരുന്നതാണ്. ബാക്കി എല്ലാവർക്കും അവൻ “പൊട്ടൻ ” മാത്രമായിരുന്നു. ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഓട്ടിസം സ്ഥിതീകരിച്ചത്. മറ്റു കുഞ്ഞുങ്ങളെക്കാൾ വളരെ സാവധാനം ആയിരുന്നു എന്റെ വളർച്ച. അപ്പോഴാണ് അവർ ഡോക്ടറെ കാണിച്ചതും ഓട്ടിസം കണ്ടുപിടിച്ചതും. അതോടെ ഞാൻ “പൊട്ടൻ “ആയി. മലയാളികളുടെ ഇടയിൽ നോർമൽ അല്ലാത്തവരൊക്കെ പൊട്ടനോ വട്ടനോ ആണ്. അവർ ഒളിഞ്ഞും തെളിഞ്ഞും അച്ഛനെയും അമ്മയെയും കളിയാക്കിയിരുന്നുവത്രെ. അത്രക്കും വിഖ്യാതമായ ഒരു പ്രേമകഥയായിരുന്നു അവരുടെ. അമ്മ വീട്ടുകാർ പിന്നീടൊരിക്കലും അമ്മയെ വിളിച്ചതു പോലുമില്ല. അവരെ വഞ്ചിച്ചതിന്റെ കർമ്മ ഫലം ആണ് പൊട്ടൻ പിറന്നത് എന്നവർ പിന്നീട് പറഞ്ഞുവത്രെ. എന്തായാലും പത്തു വയസ്സ് വരെ അവർ ആ അവഹേളനങ്ങൾ സഹിച്ചും എന്നെ സ്നേഹിച്ചു വളർത്തി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എനിക്ക് പത്തു വയസുള്ളപ്പോൾ ഒരു കാർ ആക്സിഡന്റിൽ രണ്ടാളും സംഭവസ്ഥലത്തു വച്ചു തന്നെ മരണപെട്ടപ്പോഴും വീട്ടുകാരെ വഞ്ചിച്ചു പ്രേമവിവാഹം നടത്തിയതിന്റെ പഴികൾ കേൾക്കേണ്ടി വന്ന ഹതഭാഗ്യരായിരുന്നു അവർ. അവരെകൂടാതെ എന്നെ സ്നേഹിച്ചിരുന്നവർ വളരെ ചുരുക്കം ചിലരെ ഉണ്ടായിരുന്നുള്ളൂ. അതിൽ ഒരാളായിരുന്നു അച്ഛമ്മ. സംസാരശേഷി പോലും ഇല്ലാതിരുന്ന എന്നെ ആകാശത്തു കാണുന്ന ഓരോ നക്ഷത്രങ്ങളെ കാണിച്ചും അച്ഛമ്മ ഓരോരോ കഥകൾ പറയുമായിരുന്നു. അമ്മായിമാരും അമ്മാവന്മാരും എല്ലാവരും പൊട്ടൻ എന്നുള്ള വിളിയിൽ എന്നെ തീർത്തും അന്യരാക്കിയപ്പോൾ അച്ഛമ്മയാണ് അവരോടു കലഹിച്ചും എന്നെ ചേർത്തു നിർത്തിയത്. എന്റെ എല്ലാ ആംഗ്യ ഭാഷയും അച്ഛമ്മക്ക് മനസ്സിലാകുമായിരുന്നു.
പിന്നെ എന്നെ സ്നേഹിച്ചത് അച്ഛന്റെ ഒരു കൂട്ടുകാരനായിരുന്ന രാഘവൻ മാമ ആണ്. അദ്ദേഹം അമേരിക്കയിൽ ആയിരുന്നു. വരുമ്പോഴൊക്കെ എന്നെ വന്നു അവരുടെ വീട്ടിലേക്കു കൊണ്ടുപോയി വെക്കേഷൻ കഴിയുന്നത് വരെ അവിടെ നിർത്തും. മാമയുടെ മകളുടെ കൂടെ കളിക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. ചില ഇംഗ്ലീഷ് വാക്കുകൾ അവൾ എന്നെ കൊണ്ടു പറയിപ്പിക്കാൻ ഒക്കെ ശ്രമിച്ചിരുന്നു. എന്റെ സ്പെഷ്യൽ സ്കൂളിൽ ഞാൻ കേട്ടിട്ട് പോലുമില്ലാത്ത വാക്കുകൾ അവൾ ആവർത്തിച്ചു എന്നെ കൊണ്ടു പറയിക്കാൻ ശ്രമിക്കും. എന്നിട്ടും പറയാൻ പറ്റാതെ വരുമ്പോൾ എന്റെ കണ്ണ് നിറയും. അപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു ഒക്കെ ശരിയാവൂട്ടോ എന്ന് പറഞ്ഞു ആശ്വസിപ്പിക്കും.
അവർ തിരിച്ചു പോകുമ്പോൾ എനിക്ക് വല്ലാതെ സങ്കടം വരും. പക്ഷെ എന്തോ അത് പ്രകടിപ്പിക്കാൻ അന്നെനിക്ക് അറിയില്ലായിരുന്നു. തിരിച്ചു വരുമ്പോൾ വീട്ടിൽ “ആഹ്! പൊട്ടന്റെ ഇക്കൊല്ലത്തെ സർക്കീട്ട് തീർന്നു ” എന്ന് ചിരിച്ചു അടക്കം പറച്ചിലുകൾ കേൾക്കണം. അച്ഛമ്മ എല്ലാവരെയും നല്ല ചീത്ത പറയും. എന്നിട്ട് രാത്രിയിൽ എനിക്ക് നക്ഷത്രങ്ങളെ കാണിച്ചു അതിലൊരു ഇരട്ട നക്ഷത്രങ്ങളെ കാണിച്ചുകൊണ്ട് പറയും ” മോന്റെ അച്ഛനും അമ്മയും ആണ്. അവർ അവിടെ ഇരുന്നു അനന്തുനെ നോക്കുന്നുണ്ടോട്ടോ ” എന്ന്. അതെനിക്ക് വലിയ ആശ്വാസമായിരുന്നു.
അടുത്ത അവധിക്കു രാഘവൻ മാമ എത്തിയപ്പോൾ അച്ഛമ്മയോട് ഒരു കാര്യം പറഞ്ഞു. അമേരിക്കയിൽ ഉള്ള ഒരു ദമ്പതികൾക്കു എന്നെ ദത്തെടുത്താൽ കൊള്ളാമെന്നുണ്ട് എന്ന്. മാമയുടെ സുഹൃത്തുക്കൾ തന്നെയാണ് അവർ. അച്ഛമ്മ ഒരു വിധത്തിലും സമ്മതിക്കില്ല എന്ന് തീർത്തു പറഞ്ഞു. എന്നാൽ അമ്മാവന്മാരും അമ്മായിമാരും എല്ലാം ചേർന്ന് അച്ഛമ്മയെ നിർബന്ധിച്ചു. അമ്മക്ക് അറുപതു വയസ്സായി ഇനി എത്രകാലം ഈ പൊട്ടനെയും നോക്കി ഉണ്ടാവും. അതുകഴിഞ്ഞാൽ ഞങ്ങൾ വല്ല അനാഥാലയത്തിലും കൊണ്ടാക്കും. അതിലും നല്ലതല്ലേ ഇത്. അച്ഛമ്മയും ചിന്തിച്ചു. എന്റെ കസിൻ കുട്ടികൾ എന്നെ ഉപദ്രവിക്കുന്നതും കളിയാക്കുന്നതും കണ്ടു മടുത്തിട്ടാകണം അച്ഛമ്മയും മൗന സമ്മതം മൂളി. എന്നാൽ അച്ഛമ്മയും കൈവിട്ടതോടെ എനിക്ക് വലിയ സങ്കടമായി. എനിക്കറിയാവുന്ന സ്വരത്തിൽ ഞാൻ അച്ഛമ്മയോട് കയർത്തു. എനിക്ക് നിങ്ങളെയും ഈ പരിസരവും മാത്രമല്ലേ അറിയുള്ളൂ അച്ഛമ്മേ, എനിക്ക് വേറെ ഭാഷ അറിയില്ല, അവരുടെ സംസ്കാരം അറിയില്ല, ഞാൻ അവിടെപ്പോയി എന്ത് ചെയ്യും. എന്നൊക്കെയായിരുന്നു എന്റെ വിലാപങ്ങൾ എന്നാൽ അക്ഷരങ്ങൾ പുറത്തു വരാത്തതുകൊണ്ട് അവർക്കാർക്കും എന്നെ മനസ്സിലായില്ല. രാഘവൻ മാമയുടെ മകൾ മാളവിക എന്റെ മാളു മാത്രം പറഞ്ഞു ” ചേട്ടൻ പേടിക്കണ്ടാട്ടൊ ഞങ്ങളൊക്കെ അടുത്തുണ്ടാവില്ലേ ” എന്ന്.
അച്ഛമ്മയുടെ മനസ്സ് പിടഞ്ഞിരിക്കണം അത് ആ കണ്ണിൽ നിന്നും ഞാൻ വായിച്ചെടുത്തു. ഒന്ന് മാത്രം അച്ഛമ്മ പറഞ്ഞു “ഈ ലോകത്തു ഒരു ആകാശമേ ഉള്ളൂ അതിൽ നിന്റെ അച്ഛനും അമ്മയും നക്ഷത്രങ്ങൾ ആയുണ്ട് അവർ നിന്നെ നോക്കിക്കൊള്ളും ” എന്ന്. അന്ന് ആ പത്തു വയസ്സിൽ ഞാൻ വിമാനം കയറിയതാണ്. പിന്നീട് ആരുമായും ഒരു ബന്ധവുമില്ലായിരുന്നു. വല്ലപ്പോഴും അച്ഛമ്മ കൊടുത്തയക്കുന്ന രാമായണം, ഏലസ്സ്, പൂജിച്ച രുദ്രാക്ഷമാല ഒക്കെ മാമ കൊണ്ടുതന്നിരുന്നു. അതിലെല്ലാം അച്ഛമ്മയുടെ മണമുള്ളത് കൊണ്ടു ഞാനതു മുറുകെ പിടിച്ചു നെഞ്ചോട് ചേർത്തു കിടന്നുറങ്ങി.
എന്റെ പുതിയ ഡാഡിയും മമ്മിയും നല്ലവരായിരുന്നു. അവർ എന്നെ ഒരു ഭിന്നശേഷികാരനായി പരിഗണിച്ചതേയില്ല. ഞാനവർക്ക് അവരുടെ മകൻ, സംസാരിക്കാൻ വൈകിയ ഒരു മകൻ മാത്രമായിരുന്നു. അവർ സ്പീച് തെറാപ്പിക്കും മറ്റും എന്നെ അയക്കുകയും ഒരു പാട് ചികിത്സകൾ ചെയ്യുകയും ചെയ്തു. കുറെ നാൾ വീട്ടിലിരുത്തി പഠിപ്പിക്കുകയും അത് കഴിഞ്ഞു കുറേശ്ശേ എന്റെ സംസാരം തിരിച്ചു കിട്ടിയപ്പോൾ സാധാരണ സ്കൂളിൽ എന്നെ ചേർക്കുകയും ചെയ്തു. അവിടത്തെ ആകാശത്തു അപ്പോഴും എന്റെ അച്ഛനും അമ്മയും നോക്കി നിൽക്കുന്നുണ്ടായിരുന്നു. എന്റെ ആകാശ നക്ഷത്ര നിരീക്ഷണം കണ്ട അവർ വിചാരിച്ചതു എനിക്ക് astronomy യിൽ വല്യ താത്പര്യം ഉണ്ടെന്നാണ്. അതിനെ പറ്റിയുള്ള ഒരു പാട് പുസ്തകങ്ങൾ ഡാഡി വാങ്ങിച്ചു തരുകയും മമ്മി അതെല്ലാം കഥകളാക്കി എനിക്ക് പറഞ്ഞു തരികയും ചെയ്തു. പണ്ട് അച്ഛമ്മ പറഞ്ഞപ്പോൾ മുതൽ അത്തരം celestial bodies നേ കുറിച്ച് എനിക്കുണ്ടായിരുന്ന കൗതുകം എന്റെ അച്ഛനെയും അമ്മയെയും അവിടെപ്പോയി….
നക്ഷത്രങ്ങളുടെ ഇടയിൽ പോയി കാണുക എന്നതായിരുന്നു. കുറച്ചു വലുതായപ്പോൾ എന്നെ astronomy അമച്വർ ക്ലബ്ബിൽ ചേർത്തു. അപ്പോഴേക്കും ഞാൻ നന്നായി സംസാരിച്ചു തുടങ്ങിയിരുന്നു. എന്നാലും ആ അന്തർമുഖത്വം എന്നെ വിട്ടുമാറിയില്ല. ഞാൻ കൂടുതൽ സംസാരിച്ചിരുന്നത് മാളുവിനോട് മാത്രമായിരുന്നു. അവളാണ് നന്നായി മലയാളം പറയാൻ എന്നെ പഠിപ്പിച്ചത്.
ഇന്ന് ഞാൻ stellar evolution എന്ന നക്ഷത്ര പരിണാമത്തെക്കുറിച്ചും black hole എന്ന താമോദ്വാരത്തെകുറിച്ചും ഒരു പാട് പരീക്ഷണങ്ങൾ നടത്തിയ പല തവണ നോബൽ prize നു ശുപാർശ വരെ എത്തിയ ഒരു astrophysist ആണ്. അതിനാൽ തന്നെ ഇന്ന് എന്നെ എല്ലാവരും ആദരിക്കുന്ന ഒരു സ്ഥാനത്തു ഞാൻ എത്തിച്ചേർന്നു. ആകാശത്തെ അച്ഛനും അമ്മയും ഭൂമിയിലെ ഡാഡിയും മമ്മിയും എന്നെ അനുഗ്രഹിച്ചതാകാം.
ഇന്നെനിക്കു ബന്ധുക്കളുടെ കുറെ ഇമെയിലുകൾ വരാറുണ്ട്. എന്നെ കാണാനും എന്നെ ഇന്ത്യയിലേക്ക് ക്ഷണിക്കാനും ഒത്തിരി പേര് ഉണ്ട്. അവർ ആരാണെന്നോ അവരുമായി എനിക്കുള്ള ബന്ധം എന്താണെന്നോ എനിക്കറിയില്ല. എന്നാൽ അതിൽ ഒരാളുടെ ഈമെയിലിൽ എന്റെ അച്ഛമ്മക്ക് തീരെ വയ്യാതായി കിടപ്പാണ് എന്ന് കേട്ടതുകൊണ്ട് ഞാൻ ഇപ്രാവശ്യം അവധിക്കു നാട്ടിൽ പോകുന്നു. അവർ നൽകിയ ആ പേര് “പൊട്ടൻ ” ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. പക്ഷെ അതൊന്നും എന്നെയിപ്പോൾ ബാധിക്കുന്നില്ല. മാളുവും മക്കളുമായി ഒന്ന് കൂടെ നാട്ടിൽ പോകണം. അച്ഛമ്മയെ കാണണം.
എയർപോർട്ടിൽ വലിയ സ്വീകരണം ആയിരുന്നു. ഞാൻ കാണാത്ത അറിയാത്ത കുറെ മുഖങ്ങൾ . എന്റെ അന്തർമുഖത്വം എന്നെ അധികം അവിടെ നിർത്തിയില്ല. ഞാൻ അച്ഛമ്മയെ കാണാൻ എത്തി. തീരെ കിടപ്പായിരുന്നു അവർ. അമ്മാവന്മാരും അമ്മായിമാരും എന്നെ തൊടാനും കെട്ടിപിടിക്കാനുമൊക്കെ ശ്രമിച്ചത് എന്നെ അലസോരപ്പെടുത്തി. എങ്കിലും എല്ലാം ചിരിച്ചു കൊണ്ടു നേരിട്ടു. അതിനിടയിലും എന്റെ കുട്ടികൾക്ക് ഓട്ടിസം എങ്ങാനും ഉണ്ടോ എന്നറിയാൻ അവർ പണിപ്പെടുന്നത് ഞാൻ കാണാതിരുന്നില്ല. “എന്റെ നക്ഷത്രങ്ങളുടെ രാജകുമാരൻ വന്നോ ” എന്ന് പറഞ്ഞു അച്ഛമ്മ പെട്ടെന്ന് വാചാലയായി. എന്നെ പറഞ്ഞു വിട്ടതിനു അച്ഛമ്മയെ ശപിക്കല്ലേ എന്ന് കൂടി പറഞ്ഞു. ഞാൻ അവരുടെ കൈകൾ കൂട്ടിപിടിച്ചു പറഞ്ഞു. ” അച്ഛമ്മ പറഞ്ഞു തന്ന നക്ഷത്രകഥകൾ ഞാനൊന്നു അന്വേഷിച്ചു പോയി അതിൽ കുറെയൊക്കെ വിജയിക്കുകയും ചെയ്തു. അച്ഛമ്മേ “അച്ഛമ്മയുടെ ചുക്കി ചുളിഞ്ഞ കൈകൾ ഞാൻ ചേർത്തു പിടിച്ചു ചുംബിച്ചു.
അമ്മാവന്റെ ഒരു മകന്റെ മകന് ഓട്ടിസം ആണത്രേ. എന്നെ ഒരു പക്ഷെ ഏറ്റവും കൂടുതൽ കളിയാക്കിയ അമ്മാവനാണ് അത്. പക്ഷെ എനിക്ക് ആരോടും പ്രതികാരം ഇല്ലായിരുന്നു. ഞങ്ങളെ ദൈവം ഭിന്ന രീതിയിൽ സൃഷ്ടിച്ചത് തന്നെ സാധാരണ മനുഷ്യർക്കുള്ള അസൂയ, കുശുമ്പ് എന്നിവ മറികടന്നുകൊണ്ടാണ്. അതുകൊണ്ട് ഞാനാ കുട്ടിയെ ചേർത്തു പിടിച്ചു പറഞ്ഞു, ഐസക് ന്യൂട്ടൻ,ആന്റണി ഹോപ് കിൻസ്,ചാൾസ് ഡാർവിൻ,ബിൽ ഗേറ്റ്സ്,ആൽബർട്ട് എയ്ൻസ്റ്റീൻ ഇവർ എല്ലാവരും ഓട്ടിസ്റ്റിക് ആയിരുന്നു ഇവരെയെല്ലാം പൊട്ടന്മാർ എന്ന് പറഞ്ഞു നമ്മൾ മാറ്റി നിർത്തിയിരുന്നുവെങ്കിൽ ആ വിഷയങ്ങളിൽ ഇത്തരം കണ്ടുപിടുത്തങ്ങളും വിജയങ്ങളും ഈ ലോകത്തിനു കാണാൻ സാധിക്കുമായിരുന്നില്ല. അതിനാൽ ഇത്തരം കുട്ടികളിൽ ദൈവം ഒളിപ്പിച്ചു വയ്ക്കുന്ന വലിയ കഴിവുകൾ ഉണ്ട്.അത് കണ്ടെത്തി അവരെ വളർത്തുക എന്നതാണ് നമുക്ക് ചെയ്യാവുന്ന വലിയ കാര്യം.
ഈ അവധിക്കാലം എന്നെ നക്ഷത്രങ്ങൾക്ക് പരിചയപെടുത്തിയ എന്റെ അച്ഛമ്മക്ക് ഒപ്പമാണ്. എന്റെ അമ്മയെ തള്ളി പറഞ്ഞ അവരുടെ വീട്ടുകാർക്കൊപ്പമാണ്. എന്റെ മനസ്സിലെ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു അവിസ്മരണീയ അവധിക്കാലം.