ഗൗരിക്ക് ബാങ്ക് ടെസ്റ്റ് എഴുതാൻ ഉള്ള സെന്റർ കിട്ടിയതു നഗരത്തിലുള്ള അത്ര പരിചിതമല്ലാത്ത ഒരു സ്ഥലത്തായിരുന്നു. എന്തു ചെയ്യും എങ്ങിനെ പോവും എന്നൊക്കെ വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ സുമിത്ര ഒരു പോംവഴിയുമായി വന്നത്.
“എന്റെ ഒരു തങ്കമ്മായിയെ കുറിച്ചു ഞാൻ പറയാറില്ലേ? അവരുടെ ഇളയ മോൾ
ഉമയെ കല്യാണം കഴിച്ച വീട് അവിടെയാണ്. ഗൗരിക്ക് പരീക്ഷ എഴുതേണ്ട വനിതാ കോളേജിൽ നിന്നു പതിനഞ്ചു മിനിറ്റേ ഉള്ളു അവരുടെ വീട്ടിലേക്ക്. ആ വീട്ടിലാണെങ്കിൽ ഉമയുടെ ഭർത്താവിന്റെ അമ്മയും ഒരു വേലക്കാരിയും മാത്രേ ഉള്ളു. ഉമയൊക്കെ കാനഡയിൽഅല്ലേ, ഞാൻ തങ്കമ്മായിയോട് ഇപ്പോൾ തന്നെ വിളിച്ചു പറയാം. ഒന്നും പേടിക്കാനില്ല.”സുമിത്രയുടെ വാക്കുകൾ അച്ഛനും അമ്മക്കും ഒരു
ആശ്വാസമായി.
അങ്ങിനെഉച്ചക്കുള്ള ട്രെയിനിന് ഗൗരി കയറി. വൈകുന്നേരം നാലു മണിയൊക്കെ ആവുമ്പോൾ അവിടെ എത്താം. സ്റ്റേഷനിൽ നിന്നു ഒരു ഓട്ടോയിൽ പോയി. അറിയപ്പെടുന്ന ഒരു പഴയ തറവാട് ആയതു കൊണ്ടു കണ്ടുപിടിക്കാൻ വലിയ പ്രയാസം ഉണ്ടായില്ല.
അവിടെ ഒരു അറുപത്തി അഞ്ചു വയസ്സൊക്കെ ഉള്ള ഒരമ്മയും ഒരു വേലക്കാരിയും ആയിരുന്നു ഉണ്ടായിരുന്നതു. അമ്മ അധികം സംസാരമൊന്നും ഇല്ല. പക്ഷേ വേലക്കാരി നിർത്താതെ വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു. പേര് അമ്മിണി എന്നാണെന്നും അൻപതു വയസ്സായി എന്നും പന്ത്രണ്ടു കൊല്ലമായി ഇവിടെ വന്നിട്ടു
എന്നൊക്കെ അവർ ചോദിക്കാതെ തന്നെ പറഞ്ഞു. ചക്ക വറുത്തതും പഴവും ഒക്കെ കൂട്ടി ചായ കുടിക്കുമ്പോൾ ആ അമ്മ അടുത്തു വന്നിരുന്നു അച്ഛനെയും അമ്മയെയും വീടിനെ കുറിച്ചും ഒക്കെ ചോദിച്ചു. വെള്ള സാരിയും ബ്ലൗസും ആയിരുന്നു അവരുടെ വേഷം. ആഭരണങ്ങൾ ഒന്നും അണിഞ്ഞിരുന്നില്ല. ഭർത്താവ് മരിച്ചതിന്റെ ശേഷം അമ്മ ഇങ്ങിനെയാണ് എന്നു അമ്മിണി സംസാരത്തിനിടയിൽ പറഞ്ഞു. നരച്ചതാണെങ്കിലും പിന്നിൽ പരന്നു കിടക്കുന്ന തലമുടി ഗൗരി ലേശം
അസൂയയോടെയാണ് നോക്കിയത്.
കുറെ മുറികൾ ഉണ്ടായിരുന്നു ആവീട്ടിൽ. പടിഞ്ഞാറുഭാഗത്തുള്ള ഒരു മുറിയായിരുന്നു ഗൗരിക്ക്. ബാഗ് ഒക്കെ മുറിയിൽ വച്ചു അവൾ ജനാലകളൊക്കെ അടച്ചിട്ടു. പൊതുവെ കുറച്ചു പേടിയുള്ള കൂട്ടത്തിൽ ആയിരുന്നു അവൾ. എന്നാലും അവൾ അമ്മയെ വിളിച്ചു കുറച്ചു നേരം സംസാരിച്ചപ്പോൾ അവൾക്കു ഒരു സമാധാനം ഒക്കെ തോന്നി.
മേലൊക്കെ കഴുകി ബുക്സ് ഒക്കെ ഒന്നു മറിച്ചു നോക്കുമ്പോഴായിരുന്നു അമ്മിണി അത്താഴം കഴിക്കാൻ വന്നു വിളിച്ചത്. അവളും അമ്മിണിയും കൂടെയാണ് കഴിച്ചത്. അമ്മ രാത്രിയിൽ ഒന്നും കഴിക്കില്ല. അടുക്കളയിൽ തുറന്നിട്ട ജനലിൽ കൂടി നല്ലൊരു പൂവിന്റെമണം. അതു പാരിജാതം പുത്ത മണമാണോ എന്നു ചോദിച്ചപ്പോൾ അമ്മിണി പറഞ്ഞു. “അതു പാല പൂവിന്റെയാണ്. അതാ ആ ഭാഗത്തു ഒരു പാലയുണ്ട്.”
ഗൗരി പേടിയോടെ അങ്ങോട്ട് നോക്കുമ്പോൾ അമ്മിണി ഒച്ച താഴ്ത്തി തുടർന്നു.
“ഈ തറവാട്ടിൽ ഒരു പെൺകുട്ടി കാര്യസ്ഥന്റെ മോനുമായി ഇഷ്ടത്തിലായി. കല്യാണം കഴിക്കാൻ അന്നത്തെ കാരണവന്മാർ സമ്മതിച്ചില്ലത്രേ. അങ്ങിനെആ കൂട്ടി
വെള്ളത്തിൽ ചാടി മരിച്ചു. പിന്നെ യക്ഷിയായി ഇവിടെ തന്നെ പല ഉപദ്രവങ്ങളും തുടങ്ങി. പിന്നെ ഏതോ ഒരു തീരുമേനി വന്നു ആ പാലമരത്തിൽ തറച്ചുവത്രെ. എന്നാലും രാത്രി അവിടെ നിന്നു എന്തോ ശബ്ദങ്ങൾ ഒക്കെ ഉണ്ടാവാറുണ്ട് എന്നൊക്കെ പറയാറുണ്ട്. ഞങ്ങൾ ഒന്നും കേട്ടിട്ടില്ല.”
അമ്മിണി പാത്രങ്ങൾ ഒക്കെ എടുത്തു പോയപ്പോൾ ഗൗരിക്ക് നല്ല ഭയം തോന്നി. എന്നാലും അവൾ ഒട്ടും പുറത്തു കാണിക്കാതെ മുറിയിലേക്ക് നടന്നു. അമ്മ പിന്നെയും വിളിച്ചു. അധികം ഉറക്കമിളക്കണ്ട. വേഗം കിടന്നോ എന്നൊക്കെ പറഞ്ഞു ഫോൺ വച്ചു.
ഒരു ഫ്ലാസ്കിൽ കട്ടൻ ചായയുമായി അമ്മിണി മുറിലേക്കു വന്നു. പിന്നെ എന്തെങ്കിലും വേണമെങ്കിൽ വിളിക്കണം എന്നു പറഞ്ഞു അവർ പോയി. അവരും കൂടി ഈ മുറിയിൽ കിടക്കോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു ഗൗരിക്ക്. പക്ഷേ ചോദിച്ചില്ല.
പിന്നെയും കുറച്ചു നേരം കൂടി ബുക്സ് ഒന്നുകൂടി മറിച്ചുനോക്കിയതിന്റെ ശേഷം അവൾ കിടന്നു. കണ്ണുകൾ മുറുകെ അടച്ചു ലൈറ്റ് ഓഫ് ചെയ്യാതെ ആയിരുന്നു അവൾ കിടന്നതു. പാലപ്പുവിന്റെ മണം അടുത്തേക്കു വരുന്നത് പോലെ അവൾക്കു തോന്നി. പിന്നെ എങ്ങിനെയോ ഒന്നു മയങ്ങിയപ്പോഴായിരുന്നു ആരോ കരയുന്നത് പോലെ തോന്നി. പിന്നെ ദേഷ്യപ്പെട്ടു അലറി വിളിക്കുന്നതുപോലെ. അവൾ പേടികൊണ്ടു വിറച്ചു. ചാടി എഴുന്നേറ്റപ്പോൾ മേശയിൽ വച്ച കട്ടൻ ചായയുടെ ഫ്ലാസക്കു തട്ടിവീണു. പുറത്തു എന്തൊക്കെയോ ശബ്ദങ്ങൾ. അവൾ ഓടിച്ചെന്നു മുറിക്കു പുറത്തു പോവാനായി വാതിൽ തുറന്നു. മുമ്പിൽ വെള്ളസാരിയുടുത്തു മുടി അഴിച്ചിട്ടു
ഒരു രൂപം നിൽക്കുന്നു. അവൾ തല കറങ്ങി ആ വലിയ മരപ്പടിയിലേക്ക്
കമഴ്ന്നുവീണു.
അവൾ കണ്ണു തുറക്കുമ്പോൾ അടുത്തു അമ്മയും അച്ഛനും ഉണ്ടായിരുന്നു. കുറച്ചു മാറി ആ അമ്മയും അമ്മിണിയും നിൽക്കുന്നുണ്ടായിരുന്നു.
“അമ്മിണി എന്തൊക്കെയോ വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു ഗൗരിയെ ഭയപ്പെടുത്തി . ബാത്റൂമിൽ പോവാൻ എഴുന്നേറ്റ ഞാൻ ഫ്ലാസക്കു വീഴുന്ന ശബ്ദം കേട്ടാണ് അങ്ങോട്ട് പോയത്. അമ്മിണി പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഉള്ളതുകൊണ്ട് എന്നെ കണ്ടു യക്ഷിയാണെന്ന് തെറ്റിദ്ധരിച്ചു.”
ആ അമ്മ അവളുടെ അമ്മയോട് പറഞ്ഞു. എല്ലാറ്റിനും കാരണം ഈ അമ്മിണിയാണ്. അമ്മിണി കുറ്റബോധത്തോടെ താഴേക്കു നോക്കിനിൽക്കുന്നുണ്ടായിരുന്നു.
“നിങ്ങൾക്ക് ഡ്രിപ്പ് കഴിഞ്ഞിട്ട് വീട്ടിലേക്കു പോവാം. തല അത്ര ഇളക്കണ്ട. മൂന്നു സ്റ്റിച്ചു ഉള്ളതാ.”
നേഴ്സ് വന്നു അറിയിച്ചപ്പോൾ ഗൗരി പരിഭ്രമത്തോടെ അച്ഛനെ നോക്കി.
“അപ്പോൾ എന്റെ ബാങ്ക് ടെസ്റ്റ്? ”
“സാരോല്ല മോളെ അടുത്ത തവണ എഴുതാം.” അമ്മ അവളെ ആശ്വസിപ്പിച്ചു.
ജലജ.
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ
2 Comments
നല്ല രചന. അന്ധവിശ്വാസങ്ങൾക്കു നേരെ ചുട്ടയടി കൊടുത്ത എഴുത്ത്.👌
👍❤😍👏
Thank u