ഞാൻ എട്ടിലോ ഒൻപതിലോ പഠിയ്ക്കുമ്പോഴാണ് എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമ ഇറങ്ങിയത്. അന്നൊക്കെ ട്രെയിലർ കാണാൻ മാർഗമൊന്നുമില്ലല്ലോ. പിന്നെ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിരുന്നത് മതിലുകളിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകളും പത്രത്തിലെ പരസ്യവും നോക്കിയാണ്. അടുത്ത വഴി സ്കൂളിൽ ഇന്റർ വെൽ സമയത്തെ ഞങ്ങളുടെ ചർച്ചകളും. ജാനകിക്കുട്ടി അടിപൊളിയാ, സിനിമ കണ്ടവർ കാണാത്തവരോട് പറഞ്ഞു. അപ്പോൾ യക്ഷിയോ അവരുടെ തിളങ്ങുന്ന പല്ലും നീണ്ട മുടിയും സെറ്റ്മുണ്ടും എന്തൊരു ഐശ്വര്യാ! ചർച്ചകൾ പുരോഗമിയ്ക്കുമ്പോൾ സിനിമ ദൂരദർശനിൽ വരാൻ നോക്കിയിരിയ്ക്കുകയായിരുന്നു ഞാൻ.
ആ സമയത്ത് ഒരു കണ്ണട എനിക്കുമുണ്ടായിരുന്നു. ജാനകിക്കുട്ടിയിലേയ്ക്കുള്ള മാറ്റത്തിനായി കണ്ണട വെച്ചുതന്നെ സിനിമ കാണാനിരുന്നു. യൂണിഫോമിട്ട് ജാനകിക്കുട്ടി സ്കൂളിൽ പോകുമ്പോൾ ഞാൻ അതുതന്നെയാണെന്നു ഉറപ്പിച്ചു. അതിനിടയിൽ ചഞ്ചൽ വന്നതോടെ കാര്യങ്ങളാകെ താളം തെറ്റി.
“എന്തുവേണം സഖീ എന്തുവേണം “എന്ന് പാടിയതോടെ കറന്റ് പോയി. മഴ പെയ്യാനും തുടങ്ങി. പാർവണപ്പാൽ മഴ പെയ്തൊഴിയും എന്നും പാടി ഞാൻ വെറുതെ മുറ്റത്തേയ്ക്കോടിയതും “മഴയത്തേയ്ക്കാണോ ഈ പോണത്, ഇനി എനിയ്ക്ക് ലീവില്ല എടുക്കാൻ “ എന്നും പറഞ്ഞു അമ്മ കണ്ണുരുട്ടി.
ഇനിയിപ്പോൾ എന്താ ചെയ്യുക, കറന്റ് വരുന്നതും നോക്കിയിരിയ്ക്കുക. എന്തുവേണം ഇനിയെന്തുവേണം എന്ന് സ്വന്തം മനസ്സിനോട് ചോദിച്ചുകൊണ്ട്, പത്തായത്തിൽ ഏതെങ്കിലും പാത്രത്തിൽ ലഡ്ഡു /ജിലേബി ഇത്യാദി എന്തെങ്കിലും ഇരിയ്ക്കുന്നുണ്ടോന്നു നോക്കി. എന്റെ വീട്ടിലേയ്ക്ക് ആരാ വന്നിരിയ്ക്കുന്നതെന്നു ചോദിച്ചുകൊണ്ട് മൂന്നാല് പാറ്റകൾ ഓടിവന്നു. നിങ്ങളായി, നിങ്ങടെ പാടായി എന്നും പറഞ്ഞോണ്ട് ഞാൻ കതകടച്ചു .
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എന്നാപ്പിന്നെ സ്വസ്ഥമായി റൂമിൽ പോയിരുന്നു സിനിമയുടെ ബാക്കി ഭാഗം സ്വന്തമായി എഴുതാമെന്ന് തീരുമാനിച്ചു. ഡയറിയെടുത്തു “എന്ന് സ്വന്തം ജാനകിക്കുട്ടിയ്ക്ക് “ എന്നെഴുതി. അടുത്ത ചിന്ത ചഞ്ചൽ എൻറെ മുൻപിൽ വന്നാൽ ഞാൻ എന്തു ചോദിയ്ക്കും? എന്നായി . ആ സമയത്തെ പത്താം ക്ലാസ്സിലെ റാങ്ക് കിട്ടിയ സൂര്യയെ ഓർമ്മ വന്നു. ആ കുട്ടിയെപ്പോലെ നല്ല ബുദ്ധി വേണം. പിന്നെ വീട്ടിൽനിന്നും സ്കൂളിൽ നിന്നും ആരും ദേഷ്യപ്പെടില്ല.പിന്നെ എനിയ്ക്ക് ഭാവിയിൽ ആരാകണം എന്ന് എല്ലാവരോടും പറയാം. പത്രക്കാരുടെ തിരക്ക്, ഇന്റർവ്യൂ ആഹാ ആലോചിയ്ക്കുമ്പോൾ നിലത്തുനിൽക്കാൻ പറ്റുന്നില്ല. എന്റെ ലിസ്റ്റ് നീണ്ടുകൊണ്ടിരുന്നു. അതിനിടയിൽ ചഞ്ചൽ അടുത്തുവന്ന് ഒരു വെറ്റില കൂടി വായയിൽ വെച്ചു ഞെരിച്ചു. ലിസ്റ്റിലെ എണ്ണം കൂടുന്നത് കണ്ടപ്പോൾ കുറേശ്ശേ ദേഷ്യം വന്നു. ചുവന്ന കണ്ണുകളോടെ എന്നോട് പറഞ്ഞു, “ഇത്രയൊന്നും ചോദിയ്ക്കാൻ പാടില്ല. ഞാനൊരു രസത്തിനു പാടിയതല്ലേ. ഒരു ആഗ്രഹം മാത്രം പറയ് “എന്നായി.
ഞാൻ ലിസ്റ്റിലെ ഐറ്റംസ് കുറച്ചു. എല്ലാ വിഷയത്തിലും നാൽപതിനു മീതെ മാർക്ക്. അത്രേ വേണ്ടു, തോളത്തു തട്ട് കൊണ്ടാണ് എണീറ്റത്. “കറന്റ് വന്നു, വേണമെങ്കിൽ പോയി സിനിമ മുഴുവൻ കണ്ടോ “. പിന്നേ മാർക്ക് കിട്ടണമെങ്കിൽ പഠിയ്ക്കണം. അല്ലാതെ ഉറങ്ങിയും സിനിമ കണ്ടും നടന്നാൽ ഇരുന്നൂറ്റിപ്പത്തു കിട്ടും എവിടെനിന്നോ ഒരശരീരി കേട്ടു. ഞാൻ ചാടിയോടി ടിവിയുടെ മുൻപിലെത്തി. അപ്പോഴേയ്ക്കും സിനിമ കഴിയാനായിരുന്നു. ദൂരദർശനിൽ യാത്ര പറഞ്ഞുപോകുന്ന യക്ഷിയുടെ നോട്ടം എന്നിലേയ്ക്ക് തന്നെയെന്നെനിയ്ക്ക് തോന്നി. എനിയ്ക്ക് വരമൊന്നും വേണ്ടാ എന്നും പറഞ്ഞു കണ്ണടയെടുത്തു മേശപ്പുറത്തു വെച്ചു .
മഴ നിന്നിരുന്നു അപ്പോഴേയ്ക്കും. ഈയാം പാറ്റകൾ ഉമ്മറത്ത് പൂവിട്ടതുപോലെ നിരന്നുകിടന്നു. അതിനെ ചവിട്ടാതെ ഞാൻ മുറ്റത്തേയ്ക്കിറങ്ങി. വിരിഞ്ഞുനിൽക്കുന്ന മുല്ലപ്പൂവിനെ നിലത്തുകിടക്കുന്ന പെയ്തൊഴിഞ്ഞ മഴയിലേയ്ക്ക് വീണുപോകാൻ വിടാതെ ഞാൻ കൈകളിലെടുത്തു. മാലയുണ്ടാക്കാൻ മാത്രം വിരിഞ്ഞിട്ടില്ലെങ്കിലും ഒരു കൈയിലൊതുങ്ങുന്നത് കിട്ടി. എനിയ്ക്ക് വല്ല്യ ആഗ്രഹങ്ങളൊന്നും ഇല്ലാ, ഇതുപോലെയൊക്കെ തട്ടിത്തടഞ്ഞു അങ്ങുപോട്ടെ എന്നും വിചാരിച്ചു തിങ്കളാഴ്ചത്തേയ്ക്ക് ചെയ്തുതീർക്കാനുള്ള ഹോം വർക്കിലേയ്ക്ക് കടന്നു.
5 Comments
സ്ക്കൂളിൽ പഠിക്കുമ്പോഴുള്ള സ്ഥിരം കിറുക്ക് .ഇത് മിക്ക പെൺകുട്ടികൾക്കുമുള്ളതാണല്ലേ😀
അഭിനന്ദനങ്ങൾ👌💐❤️
ഹഹ കൊള്ളാം😃🥰🥰
എന്നിട്ട് 40 നു മോളിൽ മാർക്ക് തന്നോ
ഇല്ലാ. കിട്ടിയില്ല 😂
സ്ക്കൂളിൽ പഠിക്കുമ്പോഴുള്ള സ്ഥിരം കിറുക്ക് .ഇത് മിക്ക പെൺകുട്ടികൾക്കുമുള്ളതാണല്ലേ😀
അഭിനന്ദനങ്ങൾ👌💐❤️
അതേ.Thank you😊