അങ്ങിനെ സുലൈമാൻ കിഴങ്ങ് വിൽക്കാൻ തീരുമാനിച്ചു. കിഴങ്ങെന്ന് വച്ചാൽ ഉരുളൻകിഴങ്ങ്.
ഒരു ഉന്തുവണ്ടിയിലാണ് സുലൈമാൻ്റെ കിഴങ്ങ് വിൽപ്പന. അങ്ങിനെ റോഡ് സൈഡിൽ തിരക്കൊഴിഞ്ഞ ഒരു സ്ഥലത്ത് ഉന്തുവണ്ടി നിർത്തിയിട്ട് സുലൈമാൻ വിൽപന ആരംഭിച്ചു.
വാഹനത്തിൽ പോകുന്ന പലരും സുലൈമാൻ്റെ കിഴങ്ങ് വാങ്ങിക്കൊണ്ടിരുന്നു.
അതിനിടയിൽ വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ഒരു ടീം സുലൈമാൻ്റെ കിഴങ്ങെടുത്ത് പൊട്ടാറ്റോ എന്നും പറഞ്ഞ് കവറിലാക്കിക്കൊണ്ടിരുന്നു. സുലൈമാനും വിചാരിച്ചു പൊട്ടിയ കിഴങ്ങിന് പൈസ കുറക്കേണ്ടി വരുമെന്ന്. എന്നാൽ അവർ കൃത്യമായ പൈസ തന്നെ സുലൈമാൻ്റെ കയ്യിൽ കൊടുത്ത് പൊട്ടാറ്റോയുടെ കവറുമായി പോയി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
സുലൈമാനിത് വളരെ അതിശയമായി. പൊട്ടിയ കിഴങ്ങിനാണ് ശരിയായ ആവശ്യം എന്ന് സ്വാഭാവികമായും സുലൈമാൻ ചിന്തിച്ചു.
കാരണം ആ കിഴങ്ങ് വാങ്ങിപ്പോയ ടീം പൊട്ടാറ്റോ എന്ന് പറഞ്ഞു കൊണ്ടാണ് കിഴങ്ങ് കവറിലാക്കിയത്.
അതു കൊണ്ട് തന്നെ ഇനി വരുന്നവർക്ക് പൊട്ടിയതും വിണ്ടതും ചതഞ്ഞതുമായ കിഴങ്ങ് തന്നെ കൊടുത്ത് സന്തോഷിപ്പിക്കണമെന്ന് സുലൈമാനും തീരുമാനിച്ചു.
പിന്നീട് വന്ന ഒന്നു രണ്ടു പേർക്ക് സുലൈമാൻ നൽകിയത് പൊട്ടിയതും ചതഞ്ഞതുമായ കിഴങ്ങായിരുന്നു.
അവർ പോയതിനേക്കാൾ വേഗത്തിൽ സുലൈമാൻ്റടുത്ത് തിരിച്ചെത്തി കവറൊന്നാകെ സുലൈമാൻ്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
“ഞങ്ങളെ കയ്യീന്ന് അടി വാങ്ങാനുള്ള കെൽപ് അനക്കില്യ. മര്യാദയ്ക്ക് കച്ചോടം നിർത്തിപ്പൊയ്ക്കൊ.
ആൾക്കാരെ പറ്റിക്കാൻ വന്നിരിക്കുണൂ കെഴങ്ങൻ” എന്നും പറഞ്ഞ് അവർ കലി തുള്ളി വന്നിടത്തേക്ക് തന്നെ പോയി.
ഇക്കാലത്ത് നല്ലത് ചെയ്യാൻ പാടില്ല സൂർത്തുക്കളെ.
എന്നാലും ഞമ്മളെ സുലൈമാൻ്റെ ഒരു ഗതി.
പെണ്ണ് കെട്ടാത്ത ചെക്കനാ.
എന്താല്ലെ?
ഹുസൈൻ എം കെ