കുഞ്ഞാപ്പുവിൻ്റെ ഭാര്യ കുഞ്ഞാമിന അവളുടെ വീട്ടിലേക്ക് പോയി. കുഞ്ഞാപ്പു സ്ഥലത്തില്ലാത്ത സമയത്താണ് ആ മഹാ സംഭവം അരങ്ങേറിയത്. ആങ്ങള കാണാൻ വന്നപ്പൊ അവൻ്റെ കൂടെ പോവുകയായിരുന്നു.
കുഞ്ഞാപ്പു സ്ഥലത്തില്ലാത്തതിനാൽ ഫോൺ കൊണ്ടു പോയിട്ടില്ലാത്തതിനാലും വിവരം പറയാൻ അയൽവാസി സുലൈമാൻ്റെ പൊരക്കാരെ ഏൽപിച്ചിരുന്നു.
അവര് വിവരം പറഞ്ഞെങ്കിലും കുഞ്ഞാപ്പൂന് തൃപ്തിയായില്ല. കുഞ്ഞാപ്പുവാണെങ്കിൽ ഫോൺ തൊട്ടതേയില്ല. അതെടുത്താലല്ലെ കുഞ്ഞാമിനാക്ക് എന്തേലും പറയാൻ പറ്റൂ.
നേരമേറെയായിട്ടും കുഞ്ഞാപ്പുവിൻ്റെ വിളി വരാത്തതിനാൽ കുഞ്ഞാമിനാക്കും ഒരു ശങ്ക.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അങ്ങാടിയിലേക്ക് പോയ ആളാണ്. തിരിച്ചു വീട്ടിലെത്തിയില്ലെ എല്ലാ കുരുത്തക്കേടിലും ചെന്നു ചാടാറുള്ളതുമാണ്. എന്നൊക്കെ കുഞ്ഞാമിന ചിന്തിച്ചു തല പുണ്ണാക്കി ചൊറിയുന്നത് കണ്ടപ്പഴാണ് നാത്തൂൻ ആദ്യവെടി പൊട്ടിച്ചത്.
“എന്നാലും പറയാതെ പോന്നത് ശരിയായീല”.
അത് കേട്ട പാടെ കുഞ്ഞാമിന നാത്തൂനെ ഒന്നിരുത്തി നോക്കി. ബല്യ പെരുന്നാളിന് നാലഞ്ച് പൊതി ഇറച്ചി കുഞ്ഞാമിനക്ക് കിട്ടീട്ടീണ്ട്. അതേ പോലെ കുഞ്ഞാമിനൻ്റെ ആങ്ങളക്കും കിട്ടീട്ടുണ്ടാകും.
അപ്പൊ ആങ്ങള വിളിച്ചപ്പൊ പെട്ടെന്നെറങ്ങിപ്പോന്നതിലെ രഹസ്യം
” കുഞ്ഞാമിന ഒരുമ്പെട്ടാൽ രണ്ടുണ്ട് കാര്യം” എന്നത് നാത്തൂൻ മനസ്സിലാക്കി എന്നത് കുഞ്ഞാമിനക്ക് മനസ്സിലായി.
പെരുന്നാളായിട്ട് ആങ്ങളക്ക് കിട്ടിയ പോത്തെറച്ചി തട്ടും ചെയ്യാ പൊരീലുള്ള പോത്തെറച്ചി പിന്നെ തട്ടും ചെയ്യാ എന്നതാണ് കുഞ്ഞാമിനൻ്റെ പോളിസി എന്നത് നാത്തൂൻ മനസ്സിലാക്കി എന്നത് കുഞ്ഞാമിനൻ്റെ വരവിനേറ്റ കനത്ത അടിയാണ്.
ഈ വിഷയങ്ങളും വിഷയാസ്പദ സംഭവങ്ങളും നീണ്ടു പോകുന്നതിന് മുമ്പ് പ്രശ്നം എങ്ങനെ അവസാനിപ്പിക്കും എന്നതായിരുന്നു കുഞ്ഞാമിനാൻ്റെ ചിന്ത.
നാത്തൂൻ സംഗതി മനസ്സിലാക്കിയ സ്ഥിതിക്ക് പോത്തിറച്ചി അടുപ്പത്ത് വയ്ക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ പോത്തിറച്ചി അടുപ്പത്ത് വയ്ക്കും വേണം കുഞ്ഞാപ്പുവിൻ്റെ പിണക്കം മാറ്റും വേണം എന്ന ദ്വിമുഖ തന്ത്രത്തിലേക്ക് കുഞ്ഞാമിന കൂലങ്കുഷമായി ചിന്ത കൊടുത്തു.
ഇവിടെ കിലോമീറ്ററുകൾക്കിപ്പുറത്ത് തണുത്തുറഞ്ഞ ശരീരത്തിൽ വിശപ്പ് സംഹാര താണ്ഡവമാടിയപ്പോൾ കുഞ്ഞാപ്പു ഒരു തീരുമാനപ്പെടുത്തു.
ഭക്ഷണം കഴിക്കണം അതു തന്നെ.
പക്ഷേ ഉണ്ടാക്കിയ ഭക്ഷണം ഒരലമാരയിലിട്ട് പൂട്ടിയിട്ടുണ്ട് കുഞ്ഞാമിന. അതിൻ്റെ ചാവി കിട്ടാൻ കുഞ്ഞാമിന തന്നെ കനിയണം.
വിശപ്പിന് മുന്നിൽ ഏത് വയറും തോറ്റു പോകും സൂർത്തുക്കളെ. അല്ലെങ്കിലും ഞമ്മളെ കുഞ്ഞാപ്പു ഒരു പരാജയമാണല്ലൊ.
അങ്ങിനെ കുഞ്ഞാമിനാൻ്റെ ആ തന്ത്രത്തിൽ കുഞ്ഞാപ്പു വീണു. കുഞ്ഞാപ്പു ഫോണെടുത്തൂന്ന്.
അപ്പൊ കുഞ്ഞാമിന സംഗതി വിഷയം അവതരിപ്പിച്ചു. സ്വകാര്യമായി വളരെ പതുക്കെ കുഞ്ഞാപ്പുനോട് പറഞ്ഞു,
ഇങ്ങളിപ്പന്നെ ടെൻഷനടിപ്പിച്ചാ ഇങ്ങക്ക് ഭയങ്കര നഷ്ടാ.
ഞാൻ ഇപ്പൊ ടെൻഷൻ കേറി മരിച്ചാ ഇങ്ങക്കും കുട്ട്യോൾക്കും സ്വത്തൊന്നും കിട്ടൂല്ല.
“അതെന്താ അനക്ക് ഓരി ഒന്നും കിട്ടൂലെ”
“ഇമ്മിം ബാപ്പിം മരിക്കണേ മുമ്പ് ഞാൻ മരിച്ചാ പിന്നെ സ്വത്തിന് അവകാശം ണ്ടാവൂലത്രെ.
അതോണ്ട് ഇമ്മിം ബാപ്പിം മരിക്കണേ മുമ്പ് ഞാൻ മരിക്കാതിരിക്കണെങ്കി ഇങ്ങള് ഇന്നെ സന്തോഷിപ്പിക്കണം”
” അതിന് ഞാനിപ്പൊ ന്ത്യേ മാണ്ടീ”.
” ഇങ്ങള് ഇങ്ങണ്ട് പോരീ.. രണ്ടീസം നിക്കാന്ള്ള തുണിം കുപ്പായം ഒക്കെ ഇട്ത്താളിം”.
“രണ്ടീസത്തിന് ള്ളത് മത്യാ?”
” ആ, അത് മതി. രണ്ടീസത്തിന് ളള പോത്തെർച്ചെ ഇണ്ടാവൊള്ളു”.
” ഇന്നാ ഞാന് ഇപ്പൊത്തന്നെ അങ്ങണ്ട് വരാൻ നോക്കാ”.
ഹും. കുഞ്ഞാമിനയോടാ കളി.
ഒരു വെടിക്ക് രണ്ടു പക്ഷിയാ.
നാത്തൂൻ്റെ പോത്തിറച്ചി ഇന്നഹഹാ.
ഹുസൈൻ എം കെ.
ചിത്രത്തിന് കടപ്പാട് : സ്പൈസ് ആൻഡ് ലൈഫ്
1 Comment
👌👌👌