ഇന്ന് മുറ്റത്തു വിടർന്ന മുല്ലപ്പൂക്കൾ ഇത് മെയ് മാസമാണ് എന്ന് എന്നെയോർമിപ്പിച്ചു. അഥവാ മെയ് മാസം എന്നെ മുല്ലചെടികളുടെ അടുത്തേക്ക് പോകാൻ ഓർമിപ്പിച്ചു.
എൺപതുകളുടെ അവസാനത്തിലാണ് മുല്ലപ്പൂക്കളെ ഞാൻ സ്നേഹിച്ചുതുടങ്ങിയത്. ആരാന്റെ മുറ്റത്തെ മുല്ലയുടെ മണമടിച്ചു മുറ്റത്തെ തേക്കുമരത്തിൽ പടർന്ന മുല്ലവള്ളികൾ വർഷങ്ങൾ കഴിഞ്ഞിട്ടും പൂക്കാതെ പിണങ്ങി നിന്നപ്പോൾ അതിനു ചുവട്ടിൽ ചെന്ന് നിന്ന് പ്രാകിയ എഴുവയസ്സുകാരിയെ ഞാൻ ഓർക്കുന്നു. മാതാവിന്റെ വണക്കമാസകാലമാണ് മെയ് മാസം. ഞങ്ങൾ നസ്രാണികൾ യേശുവിന്റെ അമ്മയായ മറിയത്തോട് പ്രത്യേക മാധ്യസ്ഥം തേടി പ്രാർത്ഥനകൾ നടത്തുന്ന മാസം. ദിവസവും മാതാവിന്റെ പടത്തിൽ പൂമാലയിടാൻ വേണ്ടിയാണു ഓണക്കാലത്തെന്നപോലെ പൂ തപ്പിയിറങ്ങുന്നത്. മുറ്റത്തു പൂക്കളെന്നു പറയാൻ പെട്ടെന്ന് പൊട്ടിവീഴുന്ന വേനൽ മഴയിൽ മുളക്കുന്ന ഇടിമുളച്ചിയെ കാണൂ. അതുകൊണ്ട് പൂമാല കെട്ടാൻ വയ്യ. അ യലോക്കക്കാരുടെ പൂ പറിക്കാൻ വയ്യ. അത് അവർക്കു പൂമാല കെട്ടാനുള്ളതാണ്. പിന്നെ പത്തുകണ്ണുള്ള cctv യും വച്ചിരിക്കുന്നവരാണ് അവർ.അപ്പോപ്പിന്നെ മുറ്റത്തെ മുല്ലയെ പ്രാകുകയേ നിവർത്തിയുള്ളു. അങ്ങനെ എന്റെ പ്രാക്ക് കൊണ്ടോ… പ്രായപൂർത്തി ആയതുകൊണ്ടോ എന്റെ മുല്ലയും പൂത്തു. ഭ്രാന്ത് പൂക്കുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും… ‘പൂത്തു ഭ്രാന്താക്കുക’എന്നൊക്കെ തോന്നുമാറ് എന്റെ മുല്ല പൂവിട്ടു എന്നെ തോൽപിച്ചു.
മുല്ലപ്പൂക്കളെ ഞാനേറെ സ്നേഹിക്കുന്നത് മോന്തി നേരത്താണ്. കൂമ്പി വിടരുന്ന മുല്ലമൊട്ടുകളും അതിന്റെ മത്തുപിടിപ്പിയ്ക്കുന്ന ഗന്ധവും ഒരു നിമിഷം എന്നെ ഗന്ധർവ കഥകളിലേക്കും യക്ഷി കഥകളിലേക്കും കൂട്ടിക്കൊണ്ട് പോകാറുണ്ടായിരുന്നു. അപ്പോഴേക്കും ‘അമ്മയക്ഷി'(നമ്മുടെ ഇഷ്ടങ്ങൾക്ക് കൂട്ടുനിൽക്കാത്തപോഴെല്ലാം അമ്മ യക്ഷിയായി മാറുന്നത് എന്റെ മാത്രം തോന്നലാണാവോ🤔) നിലവിളിക്കണത് കേൾക്കാം…
“പെണ്ണേ… ആ മുല്ലയുടെ ചോട്ടിൽ മണങ്ങി മണങ്ങി നിക്കണ്ട.. പാമ്പുണ്ടാവും”…
കല്യാണം കഴിഞ്ഞു പോകുന്നവരെ ഞാനെന്റെ മുറ്റത്തു ഒരു പാമ്പിനെയും കണ്ടിട്ടില്ല എന്നതാണ് വാസ്തവം. പിന്നെ എന്തിനാണ് പാമ്പിനെ പഴി ചാരുന്നത് എന്ന സംശയത്തിന്റെ ചുരുൾ അഴിക്കുന്നത് മുടി രണ്ടു ഭാഗത്തും പിന്നിയിടുമ്പോൾ അമ്മാമ്മയാണ്. പാമ്പുകൾക്ക് മുല്ലപൂമണം ഇഷ്ടാത്രെ… മുല്ലപ്പൂ മാത്രല്ല… കൈത വിരിയുമ്പോഴും പാല പൂക്കുമ്പോഴും പാമ്പ് മണം പിടിച്ചു വരുത്രേ…അതിന്റെ പിന്നിലെ ശാസ്ത്രീയത ഇപ്പോഴും പിടികിട്ടിയിട്ടില്ലെങ്കിലും… ഒരു പേടി എന്റെ മനസ്സിൽ ഉണ്ടാക്കാൻ മുല്ലപ്പൂവിന് കഴിഞ്ഞു. ഇന്നും മുല്ല പൂക്കുമ്പോൾ അതിനടുത്തേക്ക് ചെല്ലുമ്പോൾ കയ്യിൽ ഒരു വടിയും വെളിച്ചവുമില്ലാതെ ഞാൻ പോകാറില്ല.
മുല്ലപ്പൂ ചൂടിയാൽ തലയിൽ പേൻ പെരുകുമെന്ന അമ്മാമ്മയുടെ മുന്നറിയിപ്പിൽ എപ്പോഴും ഒരു ഭീഷണിണ്ടായിരുന്നു.. കാരണം,എന്റെ തലയിലെ പേൻ നോക്കി നോക്കി അമ്മയും അമ്മമ്മയും മടുത്തിരുന്നു. ആ ഭീഷണി തൃണവൽഗണിച്ച ഞാൻ മുല്ലപ്പൂവിനെ ശരിക്കും പേടിച്ചു തുടങ്ങിയത് കൗമാരക്കാലത്താണ്. കൂട്ടുകാരുടെ ഇടയിൽ നിന്നും കിട്ടിയ ഒരു തുണ്ടറിവാണ് അതിന് കാരണം.അതുവരെ തലയിൽ മുല്ലപ്പൂ ചൂടിയവരെ കാണുമ്പോൾ ഉന്മാദംകലർന്ന സന്തോഷത്തോടെ നോക്കികണ്ടിരുന്ന ഞാൻ അത്തരം തലകൾ കാണുമ്പോൾ നിരീക്ഷണം ശക്തമാക്കി. ചൂടിയ മുല്ലപ്പൂ പെട്ടെന്ന് വാടിയാൽ കെട്ടിക്കൊണ്ട് ചെല്ലുന്ന വീട്ടിലെ അമ്മായിയമ്മ ദുഷ്ടയായിരിക്കുമത്രേ… (കേട്ടില്ലേ… സർവത്ര സ്ത്രീ വിരുദ്ധത! )
അക്കാലങ്ങളിൽ കല്യാണങ്ങൾക്ക് പോയാൽ ചൂടാൻ കല്യാണവീട്ടുകാർ പൂ തരുന്ന ഒരേർപ്പാടുണ്ട്. അത് കിട്ടാൻ തക്കം പാർത്തിരുന്ന ഞങ്ങൾ കുട്ടികൾക്കേറ്റ കനത്ത അടിയായിരുന്നു ‘അമ്മായിയമ്മ പാര’.അമ്മ തലയിൽ ഈർക്കിൽ സ്ലൈഡ് കൊണ്ടുറപ്പിച്ചുതന്ന പൂമാല ഇടയ്ക്കിടെ അഴിച്ചുനോക്കി ‘അമ്മായിയമ്മ ദുഷ്ടയായിരിക്കുമോ’എന്ന ശങ്ക തീർക്കുന്നത് അമ്മയുടെ കയ്യിൽ നിന്നുള്ള പിച്ചിലും അടിയിലുമാണ് കലാശിച്ചിരുന്നത്. നോക്കി നോക്കി മുല്ലപ്പൂ അപ്പോഴേക്കും വാടി ചതഞ്ഞു ഒരു പരുവമായി കാണും. വാടിയുലഞ്ഞ മുല്ലപ്പൂ കാണുമ്പോൾ അടിവയറ്റിൽ നിന്ന് ഞാനറിയാതെ ഒരു ഇടിവാൾ മേലോട്ട് കയറി വരുന്ന അവസ്ഥ പിന്നീട് എത്രയോ മുല്ലപ്പൂ ചൂടാത്ത ദിവസങ്ങളിലും അനുഭവിച്ചിരിക്കുന്നു.
ഇപ്പോൾ മുല്ലപ്പൂ കണ്ടാലും, മണം അടിച്ചാലും, ശരിക്കും പേടിയാണ്.. കാരണം കടുത്ത മൈഗ്രേൻ തന്നെ.മണങ്ങൾ ഒന്നുംതന്നെ അടുപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ്. പാലക്കാടൻ അഗ്രഹാര തെരുവിലൂടെ വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുമ്പോൾ മുല്ലപ്പൂമാലയും, കോയമ്പത്തൂർ പിച്ചകവും വിൽക്കുന്ന പൂക്കാരൻ ചേട്ടൻ അടുത്തൂടെ ടിവിഎസ് ഓടിച്ചു പോകുമ്പോൾ കുട്ടയിലെ വാഴയിലയിൽ നനച്ചു വെച്ചിരിക്കുന്ന പൂക്കളിൽ നിന്നും പ്രസരിക്കുന്ന ഗന്ധത്തിൽ ആടിയുലഞ്ഞായിരിക്കും വീട്ടിലെത്തുക.. മൈഗ്രേനും കൊണ്ട്… ഒരു വാര മാറി നടന്നാലും ആ മണം നമ്മളെ വിടില്ലെന്ന് മാത്രമല്ല..കൂടെ പോരുകയും ചെയ്യും. മുല്ലപ്പൂവിന്റെ മണമുള്ള പെർഫ്യൂമുകൾ എന്നേ ഷെൽഫിൽ നിന്നും പുറത്തു പോയി. മുല്ലപ്പൂ ചൂടി മുല്ലപ്പൂ അത്തറും പൂശി മുന്നിലിരിക്കുന്ന ചരിത്രകുതുകികളായ വിദ്യാർഥിനികളെ ക്ലാസ്സിലെ പിന്നിലെ ബെഞ്ചിലേക്ക് മാറ്റിയിരുത്തുന്ന ‘ദുഷ്ടയായ’ അധ്യാപികയായിട്ടു ഏതാണ്ട് പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്നും ഒരു പരിധിവരെ, മരണ വീടുകളും കല്യാണ വീടുകളും സെമിത്തേരിയും ഞാനൊരു അകലത്തിൽ നോക്കിക്കാണുന്ന സ്ഥലങ്ങളാണ്. കാരണം മുല്ലപ്പൂ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ തന്നെ…
5 Comments
മുല്ലപ്പൂ പ്രശനമാണ് 🤣🤣
👌👍
കാലം വരുത്തുന്ന മാറ്റങ്ങൾ
അയ്യോ… മുല്ലപ്പൂ മണം തലവേദനയായാൽ എന്തു ചെയ്യും അല്ലേ? മുല്ലപ്പൂവിനു ആരാധകർ വേറെ കുറെയുണ്ടല്ലോ 😍.
നല്ല രചന 👏
👌👌