“എന്റെ വീട്” – ഈ രണ്ടു വാക്കുകൾ ഒരുമിച്ച് ചേർത്ത് ഉരുവിടുമ്പോൾ നാമനുഭവിക്കുന്നത് വല്ലാത്തൊരു ആശ്വാസമാണ്.
ആശ്വാസം മാത്രമല്ല തികഞ്ഞ സന്തോഷം, സ്വാതന്ത്ര്യം, നാലു ചുമരുകൾക്കുള്ളിലെ അനിയന്ത്രിതമായ ശുദ്ധവായു… അങ്ങനെ അങ്ങനെ എന്തെല്ലാമോ അനുഭൂതിയാണ്.
വീടില്ലായ്മയുടെ അരക്ഷിതാവസ്ഥ രുചിച്ചവരും അന്യഗൃഹവാസത്തിന്റെ അസ്വാതന്ത്ര്യം നുകർന്നവരും സ്വന്തമായ ഒരു വീടിന്റെ തണലും തണുപ്പും ആവാഹിച്ചെടുക്കുന്നത് അവരുടെ ഹൃദയങ്ങളിലേക്ക് ആണ്.
∞∞∞∞∞∞∞∞∞ ∞∞∞∞∞∞∞∞∞
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പന്ത്രണ്ടു മുറികളുള്ള പഴയ ഒരു ഓടിട്ട വീട്ടിലാണ് ഞാൻ എന്റെ ജീവിതം തുടങ്ങി വെക്കുന്നത്.
സംഭവബഹുലമായ ബാല്യകാലത്തിനു സാക്ഷ്യം വഹിച്ച, നാലുപുറത്തേക്കും വാതിലുകളുള്ള നിറയെ വായുസഞ്ചാരമുള്ള, എന്റെ സ്മൃതിയിൽ ഇന്നും ജീവിക്കുന്ന മനോഹര വീട്.
നിറയെ ജനലുകൾക്ക് നടുവിലായി നാലു പാളികളുള്ള ഫ്രണ്ട് വാതിൽ തുറന്ന് അകത്തേക്ക് വരുന്നത് വീടിന്റെ പൂമുഖത്തേക്ക് ആണ്.
അതിഥികൾക്കു മാത്രമായുള്ള ടി-ആകൃതിയിലുള്ള സ്വീകരണമുറിയിലെ ഒരറ്റത്ത് സോഫയും മറ്റേ അറ്റത്ത് തീൻമേശയും.
ആ മുറി തുടങ്ങുമ്പോൾ അതിന്റെ ഇടതു വശത്തെ കോർണറിൽ ആയിരുന്നു സത്താർക്കാന്റെ മുറി.
‘കിങ്ങിണി’ എന്ന് വിളിച്ചു എന്നെ കൊഞ്ചിച്ചിരുന്ന എന്റെ ഏറ്റവും മൂത്ത കസിൻ സഹോദരൻ.
പൂമുഖത്തു നിന്നും ഒരു പടി മുകളിൽ ആയിരുന്നു എന്റെ ഉപ്പാന്റെ ഉപ്പയായ വെല്ലിപ്പയുടെ റൂമും അതിനോട് ചേർന്നുള്ള സിറ്റൗട്ടും.
വെല്ലിപ്പ ആ സിറ്റൗട്ടിലെ പടികളിലൂടെ മാത്രമായിരുന്നു വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നതും വന്നിരുന്നതും. വെല്ലിപ്പ അല്ലാതെ വേറെ ആരും ആ പടികൾ ഉപയോഗിച്ചിരുന്നില്ല എന്ന് വേണം പറയാൻ.
ആ മുറിയുടെ ചുമരുകളോടും ജനലിനോടും വാതിലിനോട് പോലും അവിടത്തെ മനുഷ്യർക്കു മാത്രമല്ല അങ്ങോട്ടു വീശുന്ന കാറ്റിനും വല്ലാത്തൊരു ബഹുമാനം ആയിരുന്നു.
മഗ്രിബ് സമയത്തെ എന്റെ ഖുർആൻ പാരായണം ഒഴികെ, വീട്ടിലെ ഒരു ശബ്ദങ്ങളും അങ്ങോട്ടേക്ക് എത്താത്ത വിധം നിശബ്ദമായിരുന്നു അവിടം.
ഖുർആൻ ശബ്ദം പക്ഷേ അങ്ങോട്ട് എത്തിയിരിക്കണം, വെല്ലിപ്പ അത് കേട്ടിരിക്കണം എന്നായിരുന്നു!
ആ കേൾവിയിലായിരുന്നു അന്ന് എന്റെ ഖുർആൻപാരായണത്തിലെ തെറ്റുകൾ തിരുത്തപ്പെട്ടിരുന്നത്.
വെല്ലിപ്പാടെ മുറിയിൽനിന്നും പെണ്ണുങ്ങളുടെ നടുമുറിയിലേക്ക് എത്തും മുൻപ് ഒരു ഇരുട്ടുമുറി ഉണ്ടായിരുന്നു. അവിടെയായിരുന്നു എന്റെ സർഗ്ഗവൈഭവങ്ങളുടെ വിളനിലം.
ആ മുറിയിലായിരുന്നു ഞാൻ ഒരുപാടൊരുപാട് ഒറ്റയ്ക്ക് സംസാരിച്ചിരുന്നത്, കഥകൾ പറഞ്ഞിരുന്നത്, അവളും ഞാനുമായി ഞാനൊറ്റയ്ക്ക് കളിച്ചിരുന്നത്.
ഉപ്പ ഗൾഫിൽ നിന്നും കൊണ്ടു വന്ന ചായപെൻസിലുകൾ ഒരു കടലാസിൽ പോലും കോറി വരയ്ക്കാതെ എന്നും പുതിയതായി സൂക്ഷിച്ചിരുന്നത്.
ഷാർപ്പ്നർ ഉപയോഗിച്ച് പെൻസിൽമുന കൂർപ്പിക്കുമ്പോൾ കിട്ടുന്ന കനംകുറഞ്ഞ പൂവിതൾ പോലുള്ള മരച്ചീളുകൾ ഒരു കൊച്ചു മരപ്പെട്ടിയ്ക്ക് അകത്തിട്ടു ഒരാഴ്ച തുറക്കാതെ വച്ചാൽ അതൊക്കെ പ്രാണികളായി മാറുമെന്ന മഹാജ്ഞാനം അന്നെനിക്ക് പകർന്നു തന്നത് ആരാണ് എന്ന് ഓർമ്മയില്ല.
ഉപ്പാന്റെ ഉമ്മയായ (എന്റെ വെല്ലിമ്മ) പഴകി ഉപേക്ഷിച്ച മരത്തിന്റെ ഒരു കുഞ്ഞ് മുറുക്കാൻ പെട്ടിയിൽ ഞാനെന്റെ പെൻസിൽ ചീളുകൾ അടച്ചുവെച്ചത് ഞങ്ങൾ ‘മച്ചിന്റകം’ എന്ന് പറഞ്ഞിരുന്ന ആ ഇരുട്ട് മുറിയിൽ ആയിരുന്നു.
ഒരാഴ്ച കഴിഞ്ഞ് ഞാൻ ആ പെട്ടി തുറന്നു നോക്കുമ്പോൾ പെൻസിൽ ചീളുകൾക്ക് പകരം മൂന്നോ നാലോ കറുത്ത പ്രാണികൾ അതിൽ പാതിജീവനായി കിടപ്പുണ്ടായിരുന്നു.
എന്റെ പെൻസിൽ ചീളുകൾക്ക് രൂപമാറ്റം സംഭവിച്ച് ചിറകുകൾ ആയി അവയ്ക്ക് ജീവൻ വച്ചത് തന്നെയാണ് അത് എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
മനസ്സുകൊണ്ട് മുതിർന്നവർ ഇതു കേൾക്കുമ്പോൾ ഒരുപക്ഷെ, ഇന്നും ഒട്ടും മുതിർന്നിട്ടില്ലാത്ത എന്നെ കളിയാക്കി ചിരിക്കുന്നുണ്ടാവാം.
എന്റെ ഈ അറിവ് ശരിയാണോ എന്ന് പരീക്ഷിക്കാനായി ഈ അടുത്ത കാലത്ത് അതേ മരപ്പെട്ടിയിൽ എന്റെ മകളും പെൻസിൽ ചീളുകൾ സൂക്ഷിച്ചു വച്ചു. ദിവസങ്ങൾക്കു ശേഷവും അത് ചീളുകൾ ആയി തന്നെ അവശേഷിക്കുന്നത് കണ്ട് അവൾ എന്നെ കളിയാക്കി. അത് അവളുടെ ബാല്യത്തിന് എന്റെ ബാല്യത്തിനോളം ക്ഷമയില്ലാത്തതിനാൽ ഇടക്കിടെ ആ പെട്ടി തുറന്നു നോക്കിയിട്ട് ആയിരിക്കണം എന്നാണ് അന്ന് ഞാൻ സമാധാനിച്ചത്.
മച്ചിന്റകത്തിനപ്പുറമുള്ള തുറന്ന് വിശാലമായ നടുമുറിയിലായിരുന്നു വെല്ലിമ്മാന്റെ ലോകം. ആ റൂമിന് ഒരരികു വശം ചേർത്താണ് കട്ടിലിട്ടിരുന്നത്.
ആ കട്ടിലിനു താഴെയായിരുന്നു വെല്ലിമ്മാടെ ദശമൂലാരിഷ്ടകുപ്പികളും പലവിധ മുറുക്കാൻപെട്ടികളും സ്റ്റീലിന്റെ ഒരു പണപ്പെട്ടിയും.
ആ മുറിക്ക് ചുറ്റിലുമായി അടുക്കള അടക്കം ഒരുപാട് മുറികൾ ഉണ്ടായിരുന്നു. അതിൽ ‘മണ്ടകം’ എന്ന് പറയുന്ന ഒന്നിൽ ആയിരുന്നു ഉമ്മ നിസ്കരിച്ചിരുന്നത്, എന്നെ നിസ്കാരം പഠിപ്പിച്ചത്, ഉമ്മയും ഞാനും ഉച്ചയുറക്കം നടത്തിയിരുന്നത്,
വീട്ടിൽ കൂടുന്ന കുട്ടികളെയെല്ലാം ഒരുമിച്ച് കിടത്തി ആദ്യം ഉറങ്ങുന്നവർക്ക് 25പൈസ ഓഫർ വെച്ച് ഉമ്മ പകൽ ഉറക്കിയിരുന്നത്.
അതിനപ്പുറത്തെ മുറിയിലെ പത്തായപ്പെട്ടിയിൽ നിറയെ വലിയ ഭരണികൾ ആയിരുന്നു. അതിലൊക്കെയും, തൊട്ടാൽ വെണ്ണ പോലെ അലിയുന്ന, തൊലി പാട പോലെ നുള്ളിനീക്കാൻ കഴിയുന്ന ഉപ്പിലിട്ട മാങ്ങകളും ചില ഭരണികളിൽ ഉപ്പിലിട്ട ഇരുമ്പൻ പുളിയും സൂക്ഷിച്ചിരുന്നു,
അതിൽ നിന്ന് എടുത്തായിരുന്നു ഉമ്മ അടുത്ത വർഷത്തെ മാങ്ങാക്കാലം ആകുന്നതുവരെ ദിവസവും ഉപ്പുമാങ്ങ ഉള്ളിയും മുളകും ഞെരടി ചോറിൽ കൂട്ടി കുഴച്ചു വാരി തന്നിരുന്നത്.
ആ മുറിക്ക് ഇപ്പോഴും എന്റെ മനസ്സിൽ ഉപ്പുമാങ്ങയുടെ നാവിൽ വെള്ളമൂറുന്ന രുചിയോർമ്മയാണ്.
നടുമുറിയുടെ വലത്തു ഭാഗത്ത് ആണ് തട്ടിൻപ്പുറത്തേക്ക് ഉള്ള ഗോവണിപ്പടികൾ. അതിനടിയിലെ വാതിൽ കടന്നാൽ ഉപ്പാന്റേം ഉമ്മാന്റേം മുറിയാണ്. എന്നും പച്ച ബ്രൂട്ട് സ്പ്രേയുടെയും ക്യുട്ടിക്കൂറ പൗഡറിന്റെയും റക്സോണ സോപ്പിന്റെയും ഉമ്മാക്ക് മുഖക്കുരുവിന് പുരട്ടാൻ ഉപ്പ കൊണ്ടുവന്നു കൊടുക്കാറുള്ള കലാമൈൻ ലോഷ്യന്റെയും സുഗന്ധം തങ്ങിനില്ക്കുന്ന കൊച്ചുമുറിയാണത്.
ഓരോ മുറികളും ഓരോരുത്തരുടെ ലോകമായിരുന്നു, അവരരുടെ സ്വഭാവവും ജീവിതചര്യകളും അവരവരിടങ്ങളിൽ പ്രതിഫലിച്ചിരുന്നു.
അടുക്കളയിൽ അന്നൊക്കെ നിറയെ പെണ്ണുങ്ങൾ ആയിരുന്നു. വട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ മുഖങ്ങളിൽ എല്ലാം നിറഞ്ഞ നിഷ്കളങ്കമായ വർത്താനങ്ങളും ചിരികളും സന്തോഷവും മാത്രമായിരുന്നു.
അതിൽ ഓരോരുത്തരും തിരിച്ചു കിട്ടാൻ ആവാത്ത ആ കാലത്തെ ഇന്നും അയവിറക്കുന്നുണ്ടാവും, തീർച്ച!
എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് ആ വീട് തല്ലി പൊളിച്ചു പുതിയ വീട് ഉണ്ടാക്കി താമസം മാറുന്നത്. (ഒരു ചിത്രം പോലും ഇന്ന് അവശേഷിക്കുന്നില്ല)
ഒരുപാട് സന്തോഷങ്ങളും പുതിയ പുതിയ വിശേഷങ്ങളും സമ്മാനിച്ചിട്ടുള്ള പുതിയവീട്, ഹൃദയം നുറുക്കിയെറിയും വിധം പ്രിയപ്പെട്ടവരുടെ മരണങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ആ വീട് തന്നെയാണ് ഇന്നും നാലുചുറ്റും അല്പം പുതുമ വരുത്തിക്കൊണ്ട് പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നത്.
___________
Shafia✍️
4 Comments
മനോഹരമായി എഴുതിയിരിക്കുന്നു❤️👌💐
ഇന്നത്തെ ബുദ്ധിയും അറിവും അന്ന് ഉണ്ടായിരുന്നെങ്കിൽ അത് പൊളിക്കാൻ സമ്മതിക്കില്ലായിരുന്നു അല്ലെ.. 😍
ഒത്തിരി ഓർമ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ എഴുത്ത്. മനോഹരം🥰
മനോഹരമായ കാലം ജീവിച്ചു തീർത്ത വീടിന്റെ ഓർമകുറിപ്പ് അതിലും സുന്ദരമായി എഴുതി.
👏👌😍