കുട്ടിക്കാലത്തെ ഈസ്റ്റർ ആണ് ഈസ്റ്റർ. അതിപ്പോ, വലുതായിപ്പോയ എല്ലാ ‘കുട്ടികൾക്കും’ ഇതേ അഭിപ്രായം തന്നെയാവും. ആരോ പറഞ്ഞ പോലെ, എല്ലാം ഓർമ്മകൾ ആയി കഴിയുമ്പോൾ ആണല്ലോ മാധുര്യം കൂടുന്നത്.
വാർഷിക പരീക്ഷയുടെ ബഹളമൊക്കെ തീർന്ന്, ഇനി രണ്ടു മാസം സ്കൂളിലേക്കൊന്നും പോവണ്ടല്ലോ എന്ന സന്തോഷത്തിലിരിക്കുമ്പോ, വേനലവധിയുടെ തുടക്കത്തിൽ തന്നെ വരുന്ന ആദ്യത്തെ ആഘോഷമാണ് ഈസ്റ്റർ. അന്നൊന്നും ഈസ്റ്റർ മുട്ട, ബണ്ണി എന്നൊന്നും കേട്ടിട്ടുപോലുമില്ല. അല്ലേലും ഈസ്റ്റർ ദ്വീപിൽ നിന്ന് നല്ല കുട്ടികൾക്ക് മുട്ടയും ചോക്ലേറ്റുമായി ബണ്ണി വരുമെന്നൊക്കെ കേട്ടിരുന്നെങ്കിൽ, നമ്മളൊക്കെ കുറച്ചുകൂടി നന്നാവുമായിരുന്നോ ആവോ?
1700 – കളിൽ ജർമ്മനിയിലായിരുന്നു പോലും ഇതിന്റെ തുടക്കം. അന്നു കുട്ടികൾ ഈ ബണ്ണികൾക്കായി കൂടൊക്കെ ഒരുക്കി അവർക്ക് കഴിക്കാനായി ക്യാരറ്റൊക്കെ അതിൽ വയ്ക്കുമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് ഈ ട്രഡിഷൻ അമേരിക്കയിലും കാനഡയിലും എത്തിയപ്പോൾ ബണ്ണികളാണ് ഈസ്റ്റർ മുട്ടകൾ കൊണ്ടുവരുന്നത് എന്നായി. ഇവിടങ്ങളിലെല്ലാം വസന്തകാലം മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ്. വസന്തത്തിലാണ് മുയലുകൾക്കു കുഞ്ഞുങ്ങൾ ഉണ്ടാവുക. പുതുജീവന്റെ വരവിനെ പ്രതീകാത്മകമായി സൂചിപ്പിക്കുകയാണ് ഈ ബണ്ണികൾ എന്നും ഒരു തിയറി ഉണ്ട്.
ഏകദേശം ഇതേ ആശയത്തിൽ ഊന്നിയ കഥകളാണ് ഈസ്റ്റർ മുട്ടകൾക്ക് പിന്നിലും. യേശുവിന്റെ ഉയർത്തെഴുനേൽപ്പിനെയാണ് ഈ വർണ്ണാഭമായ ഈസ്റ്റർ മുട്ടകൾ പ്രതിനിധാനം ചെയ്യുന്നത് എന്നാണ് വിശ്വാസം. യേശുവിനെ അടക്കം ചെയ്ത കല്ലറ മൂടിയത് മുട്ടയുടെ ആകൃതിയിലുള്ള കല്ലുകൾ കൊണ്ടായിരുന്നു എന്നും ഒരു കഥയുണ്ട്. വസന്തകാലത്ത് ആഘോഷവേളകളിൽ മുട്ടത്തോടുകൾ അലങ്കരിച്ചു വയ്ക്കുന്നത് പുരാതനകാലം മുതൽക്കേ നിലവിലുള്ള ഒരു പതിവായിരുന്നു. കാലക്രമേണ അത് ഈ സീസണിൽ ആഘോഷിക്കുന്ന ഈസ്റ്ററിന്റെ ഭാഗമായി എന്നതാണ് ഏറ്റവും വിശ്വസനീയമായ തിയറി. ബെൽജിയത്തിൽ ഈസ്റ്റർ മുട്ടകൾ കുന്നിന് മുകളിൽ നിന്നും താഴേക്ക് ഉരുട്ടി കളിക്കുന്ന ഒരു കളിയുണ്ടത്രേ. നമ്മുടെ നാറാണത്തുഭ്രാന്തൻ ഉദ്ദേശിച്ചത് പോലെ എന്തെങ്കിലും ആശയം ഇതിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ടോ എന്നറിയില്ല. എന്തുതന്നെയായാലും വളരെ വർഷങ്ങൾക്ക് മുൻപ് മൊസപ്പൊട്ടാമിയയിൽ ആരംഭിച്ച ഈ പതിവുകൾ, ഇപ്പോൾ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുന്നു. വീടുകളിലും ചുറ്റുവട്ടത്തും ഒളിപ്പിച്ചു വച്ച ഈ നിറപ്പകിട്ടാർന്ന മുട്ടകൾ തേടി കണ്ടുപിടിക്കുന്നത്, ഈസ്റ്റർ ദിനത്തിൽ കുട്ടികളുടെ ഏറ്റവും സന്തോഷമുള്ള ഒരു വിനോദമായി മാറിയിരിക്കുന്നു.
നമ്മൾ വിഷയത്തിൽ നിന്ന് അകന്നു പോകുവാണല്ലോ… അപ്പോൾ പറഞ്ഞു വന്നത് കോട്ടയത്തെ ഈസ്റ്റർ വിശേഷങ്ങളെക്കുറിച്ചാണ്. ഈസ്റ്റർ അന്നൊക്കെ കുട്ടികളെ സംബന്ധിച്ച് സ്പെഷ്യൽ വിഭവങ്ങളുടെ ആഘോഷമാണ്. പെസഹാ വ്യാഴാഴ്ച വൈകിട്ട് ഉണ്ടാക്കുന്ന ഇണ്ട്രിയപ്പത്തിൽ തുടങ്ങുന്നു ഇത്. ഓശാന ഞായറാഴ്ച കിട്ടിയ ഓല കൊണ്ട് കുരിശുണ്ടാക്കി അത് നടുവിൽ വച്ച് ഉണ്ടാക്കുന്ന അപ്പം അമ്മവീട്ടിലും, കുരിശില്ലാത്ത അപ്പം ഞങ്ങളുടെ വീട്ടിലും ഉണ്ടാക്കും. ഇണ്ട്രിയപ്പം എനിക്കത്ര ഇഷ്ടമൊന്നുമല്ലെങ്കിലും അമ്മവീട്ടിലമ്മ(അമ്മേടെ അമ്മ), ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്ത് ഉണ്ടാക്കുന്ന പാലിൽ അത് മുക്കിത്തിന്നാൻ രസമാണ്. അരിപ്പൊടിയിട്ട് കുറുക്കി ചുക്കും ജീരകവും പൊടിച്ചിട്ടുണ്ടാക്കുന്ന ഈ പാല് ഗ്ലാസിലൊഴിച്ചു കുടിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഇതിലിപ്പോ കുറച്ചു പരിപ്പുകൂടി വേവിച്ചു ചേർത്തിരുന്നേൽ പായസമായിട്ടു കുടിക്കാമായിരുന്നല്ലോ എന്നായിരുന്നു അന്നത്തെ പായസപ്രിയയുടെ ഉള്ളിലിരുപ്പ്.
വട്ടയപ്പവും പാലപ്പവുമൊന്നുമില്ലാതെ എന്നാ ഈസ്റ്റർ? എല്ലാ കോട്ടയംകാരുടെയും ചിന്ത ഒന്ന് തന്നെയാവും ഇക്കാര്യത്തിൽ. ഞാനും അങ്ങനെ തന്നെയാണേ. രാവിലെ പാലപ്പം, കോഴിക്കറി അല്ലെങ്കിൽ മട്ടൺ കറി. പിന്നെ അവല് വിളയിച്ചത്, ഏത്തയ്ക്ക രണ്ടായി മുറിച്ചു പുഴുങ്ങിയത്. ഇടയ്ക്കു കഴിക്കാൻ വട്ടയപ്പം. ഉച്ചയ്ക്ക് പോത്തിറച്ചി തേങ്ങാക്കൊത്തിട്ട് ഉലർത്തിയത്. ഇതൊന്നുമില്ലാതെ പിന്നെ എന്നാ ഈസ്റ്റർ ആഘോഷം!
രണ്ടു രുചിയിൽ വട്ടയപ്പം ഉണ്ടാക്കുമായിരുന്നു അമ്മ. അപ്പച്ചെമ്പിന്റെ താഴത്തെ തട്ടിൽ, മാവിൽ ശർക്കരപ്പാനിയൊഴിച്ച തവിട്ട് നിറത്തിലുള്ള വട്ടയപ്പവും, മുകളിലത്തെ തട്ടിൽ പഞ്ചസാര ചേർത്ത തൂവെള്ള വട്ടയപ്പവും. ഞാനും ഇതൊക്കെ തരക്കേടില്ലാതെ ഉണ്ടാക്കുമെങ്കിലും, അമ്മയുണ്ടാക്കുന്ന വട്ടയപ്പത്തിന്റെ ടേസ്റ്റ് ഒന്നും കിട്ടില്ല. കള്ളിന് പകരം ഈസ്റ്റ് ചേർത്ത് ഉണ്ടാക്കുന്നതുകൊണ്ടാണെന്നേ, അല്ലാതെ എനിക്ക് ഉണ്ടാക്കാൻ അറിയാമ്മേലാഞ്ഞിട്ടൊന്നുമല്ല.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് അസാധാരണ രുചിയുള്ള, കോട്ടയംകാരുടെ മാത്രം കുത്തകയായ ഒരു സംഭവത്തെക്കുറിച്ചു പറയാം.
“പാനി”
ഇതിന്റെ രുചിയെക്കുറിച്ചു വിവരിക്കാൻ തല്ക്കാലം എനിക്ക് വാക്കുകൾ ഒന്നും കിട്ടുന്നില്ല. ഞാൻ എത്ര വിവരിച്ചാലും കഴിച്ചിട്ടില്ലാത്തവർക്കു മനസ്സിലാവില്ല. ഇത് വായിക്കുന്നവരിൽ, പാനി കഴിച്ചിട്ടുള്ളവർ ഇപ്പോൾ വെള്ളമിറക്കുന്നുണ്ടാവും!
മധുരക്കള്ള് വറ്റിച്ചാണ് ഇതുണ്ടാക്കുന്നത്. എന്റെ കുട്ടിക്കാലത്ത് പന ചെത്തുള്ള വീടുകളിൽ മാസത്തിൽ 2 ദിവസത്തെ കള്ള് വീട്ടിൽ തരും. അത് പുതിയ കലത്തിലാണ് ശേഖരിക്കുന്നത്. പഴയ കള്ളിന്റെ മട്ട് കലർന്ന് പുളിച്ചു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ലഹരിയില്ലാത്ത ഈ കള്ളാണ് മധുരകള്ള്. വിറകടുപ്പിൽ ഒരു വലിയ ഉരുളി വച്ച് ഇത് അതിൽ ഒഴിച്ച്, തീ കത്തിക്കും. 35 -40 ലിറ്ററോളം മധുരക്കള്ളു തിളച്ചു വറ്റിയാൽ ഒന്നോ രണ്ടോ കുപ്പി പാനി ഉണ്ടാകും. രാവിലെ തുടങ്ങിയാൽ ഉച്ചയാകും ഇത് പാനിയാകാൻ. നോക്കി നിന്നില്ലെങ്കിൽ പാകം തെറ്റി കൽക്കണ്ടമാകും. അതോടെ അത്രയും നേരം മെനക്കെട്ടതു വെറുതെയാകും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കാഴ്ചയിൽ ശർക്കരപ്പാനിയോട് സാമ്യം ഉള്ള ഇതിന് അപാര രുചിയാണ്. പുട്ടും പാനിയും ഒരു പ്രസിദ്ധ കോമ്പിനേഷൻ ആണ്. തേങ്ങാ ചേർത്ത് കഴിക്കാനും നല്ല രുചിയാണ്. അവലോസുപൊടിയുടെ കൂടെ ചേർത്ത് കഴിക്കാൻ ഏറ്റവും യോജിച്ചത് പാനിയാണ്. നല്ല പഴുത്ത ചക്കച്ചുള ഇതിൽ മുക്കി ഒന്ന് തിന്നു നോക്കണം. വെറുതെ, ഇത് മാത്രം കഴിക്കാനും അടിപൊളി.
ഞാൻ കുഞ്ഞായിരിക്കുമ്പോൾ. പാനി ഉണ്ടാക്കി കുപ്പിയിലാക്കി കഴിയുമ്പോൾ, ആ ഉരുളി നേരെ ചിരവനാക്കിന്റെ അടിയിൽ വച്ച് അതിലേക്കു ഒരു മുറി തേങ്ങാ ചിരണ്ടിയിടും. അത് ആ ഉരുളിയിലിട്ടു ഇളക്കി, ഉരുളിയുടെ വശങ്ങളിൽ പറ്റിയിരിക്കുന്നതൊക്കെ ചേർത്ത് കുഴച്ചു വായിലേക്ക് വയ്ക്കുമ്പോൾ അനുഭവിക്കുന്ന ആ ഒരു രസം… ഇനി ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല 😍
ഇപ്പോൾ കേരളത്തിന് പുറത്താണ് താമസമെങ്കിലും, ഈസ്റ്റർ ഞായറാഴ്ച രാവിലെ പാലപ്പം തന്നെ കഴിക്കണം എന്നത് ഒരു സുഖകരമായ നിർബന്ധമാണ്. അതിന്റെ കൂടെ കോഴിയോ ആടോ സ്റ്റൂ ഉണ്ടാക്കും. ഈ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇനി.
കോഴി അല്ലെങ്കിൽ ആട് – അരക്കിലോ ഇടത്തരം കഷണങ്ങളാക്കിയത്
സവാള – 3 – 4 എണ്ണം നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം നീളത്തിൽ അരിഞ്ഞത്
ഉരുളക്കിഴങ്ങ് – 2 എണ്ണം നാലായി മുറിച്ചത്
ക്യാരറ്റ് – ഒരെണ്ണം വട്ടത്തിൽ മുറിച്ചത്(നിങ്ങൾക്ക് നീളത്തിലോ ചതുരത്തിലോ ആണ് ഇഷ്ടമെങ്കിൽ അങ്ങനെ ചെയ്തോ. കാണാനൊരു രസത്തിനു വട്ടത്തിൽ അരിയണം എന്ന് ഞാൻ പറഞ്ഞെന്നേ ഉള്ളു.)
പച്ചമുളക് – 3 – 4 എണ്ണം
കറിവേപ്പില – 2 തണ്ട്
തേങ്ങ – 1
എണ്ണ – കുറച്ച്
കറുവപ്പട്ട – 2 ചെറിയ കഷണം
ഗ്രാമ്പു – 6 – 8 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – വേണമെങ്കിൽ
ആട്ടിറച്ചി ആണെങ്കിൽ ഒരല്പം ഉപ്പ്, വിനാഗിരി(രുചി ഇഷ്ടമാണെങ്കിൽ) ചേർത്ത് നന്നായി വേവിക്കണം. ഉപ്പു ചേർത്താൽ ശരിക്കു വേവില്ല എന്ന് പറയുന്നവരുണ്ട്. പക്ഷെ എന്റെ അനുഭവത്തിൽ, ഉപ്പു ചേർത്ത് വേകിച്ചില്ലെങ്കിൽ കഷണങ്ങൾക്കു പിന്നെ ഒരു ടേസ്റ്റ് ഉണ്ടാവില്ല.
തേങ്ങാ ചിരണ്ടി പിഴിഞ്ഞ് ഒന്നാം പാൽ, രണ്ടാം പാൽ എന്നിവ എടുത്തു വയ്ക്കുക.
എണ്ണ ചൂടാകുമ്പോൾ അതിലേക്കു കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ഇടുക. കുറച്ചു മാറി നിന്നോ. ഗ്രാമ്പൂ ചിലപ്പോൾ പൊട്ടിത്തെറിക്കും. ഇനി സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക. (ചിലര് ഏലക്കായും വെളുത്തുള്ളിയും ചേർക്കാറുണ്ട്. എനിക്ക് ഇത് രണ്ടിന്റെയും രുചി സ്റ്റൂവിൽ ഇഷ്ടമില്ല.) നന്നായി വഴന്ന ശേഷം ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക. അല്പം ഉപ്പു ചേർക്കുക.
ഇനി, ചിക്കൻ സ്റ്റൂ ആണെങ്കിൽ ചിക്കൻ കഷണങ്ങളും ഉപ്പും ചേർത്ത് കുറച്ചു നേരം വഴറ്റുക. വെള്ളം ഒഴിക്കരുത്. പിന്നീട് രണ്ടാം പാൽ ഒഴിച്ച് അടച്ചു വച്ച് വേവിക്കുക.
മട്ടൺ സ്റ്റൂ ആണെങ്കിൽ, ഉരുളക്കിഴങ്ങും ക്യാരറ്റും വെന്തതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന മട്ടനും രണ്ടാം പാലും ചേർത്ത്, 2 മിനിറ്റ് അടച്ചു വയ്ക്കുക.
എല്ലാം നന്നായി വെന്ത ശേഷം ഒന്നാം പാൽ ഒഴിച്ച്, പതിയെ വശങ്ങളിൽ നിന്ന് തിളക്കാൻ തുടങ്ങുമ്പോൾ ഇറക്കി വയ്ക്കുക.
ഇനി,
ചെറിയ ഉള്ളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
കശുവണ്ടി – ഇഷ്ടാനുസരണം
കറിവേപ്പില – ഒരു തണ്ട്
കടുക് – വളരെ കുറച്ച്
ഇതൊരല്പം വെളിച്ചെണ്ണയിൽ താളിച്ച് സ്റ്റൂവിന് മുകളിൽ ഒഴിക്കാമെങ്കിൽ കിടിലൻ ടേസ്റ്റ് ആയിരിക്കും.
പാലപ്പമുണ്ടാക്കാൻ എല്ലാവർക്കുമറിയാം, എങ്കിലും പറയാം കോട്ടയം സ്റ്റൈലിൽ.
അരിപ്പൊടി – 2 കപ്പ്
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മൈദാ – 1 സ്പൂൺ
യീസ്റ്റ് – അര ടീസ്പൂൺ (ഇതിനു പകരം വേറെ ഉണ്ട്. അത് പറയാം )
തേങ്ങാപ്പാൽ – അരമുറി തേങ്ങയുടെ
ആദ്യമായി യീസ്റ്റും പഞ്ചസാരയും ചൂട് വെള്ളവും ചേർത്തു പൊങ്ങാൻ വയ്ക്കുക. അരിപ്പൊടിയുടെ തരിയിൽ വെള്ളം ചേർത്ത് ചൂടാക്കി കുറുക്കി കപ്പി കാച്ചുക. ഇനി ബാക്കി എല്ലാം ചേർത്ത് നല്ലതു പോലെ തേച്ചു കുഴച്ച്, പാകത്തിന് അയവിൽ മാവ് കലക്കി വയ്ക്കുക. ഇത് തലേ ദിവസം രാത്രിയിൽ ചെയ്യണം.രാവിലെ അപ്പച്ചട്ടി ചൂടാക്കി നല്ല ലേസ് തൊങ്ങലുകൾ പിടിപ്പിച്ചപോലുള്ള അപ്പങ്ങൾ ഉണ്ടാക്കാം.
ഇനി കോട്ടയം സ്പെഷ്യൽ… ഞങ്ങൾ വല്ല നിവൃത്തിയുമുണ്ടെങ്കിൽ യീസ്റ്റ് ചേർക്കത്തില്ല. രാത്രിയിൽ ചെത്തിയിറക്കിയ കള്ള് ഒരു അര ഗ്ലാസ് ചേർക്കും. ആ അപ്പത്തിന്റെ രുചി ഒന്ന് വേറെയാ. അന്നൊക്കെ വീട്ടിൽ പന ചെത്താനുണ്ടായിരുന്നതുകൊണ്ട്, കള്ളൊഴിച്ചായിരുന്നു അപ്പം ഉണ്ടാക്കാറ്.
അപ്പോ, ഈ ഈസ്റ്ററിന് ഇതൊക്കെയൊന്ന് പരീക്ഷിച്ചു നോക്കൂ. ഇനിയിപ്പോ ഈസ്റ്റർ കഴിഞ്ഞാണ് നിങ്ങൾ ഇത് വായിക്കുന്നതെങ്കിലും കുഴപ്പമില്ലന്നെ.. ഇതൊക്കെ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കി കഴിക്കുന്നത് മാനസിക സന്തോഷത്തിന് വളരെ വളരെ നല്ലതാണ്. ചിലപ്പോഴൊക്കെ, നൊസ്റ്റുവിനു തരാൻ കഴിയുന്നിടത്തോളം സന്തോഷം മറ്റൊന്നിനുമുണ്ടാവില്ലല്ലോ!
അപ്പവും സ്റ്റൂവും ചിത്രങ്ങൾക്ക് കടപ്പാട് എന്നോട് തന്നെ. രണ്ടും എന്റെ സ്വന്തം സൃഷ്ടികളാണേ.
17 Comments
എനിക്ക് പാനി വേണം 😍
സംഘടിപ്പിക്കാം.. ഇങ്ങു വാ
രുചി മേളങ്ങളുടെ ഈസ്റ്റർ ഓർമ്മകൾ പൊളിച്ചു 🥰🥰🥰ഞാൻ പാലപ്പത്തിന് ഇട്ടിരുന്ന പേര് ലേസപ്പം എന്നാ അനിയത്തിയാവട്ടെ നടുപൊങ്ങി അപ്പമെന്നും 😂
എല്ലാ ഈസ്റ്ററിനും ഇങ്ങനെ കൊതിപ്പിക്കാതെ ഞങ്ങൾ കൊല്ലം കാരെ വിളിച്ചു കൂട്ടി ഒരു ഈസ്റ്റർ വിരുന്ന് തരരുതോ 🥰🥰
ഇങ്ങു പോരെ.. നമുക്ക് പൊളിക്കാം
😀💖
അത് കൊള്ളാം 😀💖
കോട്ടയംകാരിയല്ലെങ്കിലും ആ ‘പാനി’ യുടെ രുചി മറക്കാൻ പറ്റില്ലേ ..ട്ടോ
Easter വിശേഷങ്ങൾ അസ്സലായി 👍👍👍അപ്പൊ Happy Easter!!!🙏❤️🌹
💖 ഹാപ്പി ഈസ്റ്റർ ശോഭ
അതാണ് സുമ… കഴിച്ചവർക്ക് മാത്രം മനസ്സിലാകുന്ന സംഭവം 💖
ഓര്മ്മകള്ക്കെന്തു സുഗന്ധം❤️❤️
അപ്പവും സ്റ്റ്യൂവും അടിപൊളി👌👌😋
സ്നേഹം ദിവ്യ 💖
Happy Easter Dear
എനിക്കും വെള്ളുത്തുള്ളിയും എലയ്ക്കയും ഇഷ്ടട്ടുവിൽ ചേർത്താൽ ഇഷ്ട്ടമല്ല
ഓർമ്മകൾക്ക് സുഗന്ധം കുറഞ്ഞിട്ടില്ല;അൽപ്പവും
സ്നേഹം വീനസ് 💖
എനിക്കും.. അത് രണ്ടും ചേർത്താൽ വേറൊരു രുചിയായി പോകും.