ഞങ്ങളുടെ ചുറ്റിക്കളി തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. അവളെന്നെപ്പോലെ തൃശ്ശൂർ സ്വദേശി തന്നെയാണെങ്കിലും, താമസിച്ച് പഠിച്ചിരുന്നത് എറണാകുളത്ത്. തൃക്കാക്കര Model Engg. College വിദ്യാർത്ഥിനി. ഞാൻ തൃശ്ശൂരിൽ തന്നെ അല്ലറ ചില്ലറ ജോലികളുമായി നടക്കുന്നു അക്കാലത്ത്. ചില്ലറ ജോലികളെന്നു പറയുമ്പോൾ അറിയാമല്ലോ, വരായ്ക കഷ്ടിയാണ്. 200 രൂപയിൽ കൂടുതൽ കൈയ്യിൽത്തടഞ്ഞാൽ ഉടനെ അപ്പന്റെ സ്കൂട്ടറുമെടുത്ത് നേരെ ഇടപ്പള്ളിക്ക് വെച്ചു പിടിക്കും. അവിടെ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടുക. പ്രവൃത്തി ദിവസങ്ങളിലേ അത് നടക്കൂ! അവധി ദിവസങ്ങളിൽ അവൾ താമസിക്കുന്നയിടത്തു നിന്നും, അതായത് അവളുടെ ചെറിയച്ഛന്റെ വീട്ടിൽ നിന്നും പുറത്തു ചാടാൻ വലിയ ബുദ്ധിമുട്ടാണ്.
അങ്ങനെ ഒരു ദിവസം ഞാൻ ഇടപ്പള്ളിയിലെത്തി. അവളെയും കൂട്ടി നേരെ തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക്. ഒരുപാടായി വിചാരിക്കുന്നു അവിടേയ്ക്കൊന്നു പോകണമെന്ന്. അവിടെയെത്തിയ ഞങ്ങളിരുവരും പാലസിനകവും പുറവുമെല്ലാം ചുറ്റിനടന്നു കണ്ടു. സന്ദർശകരായി അധികം പേരൊന്നുമില്ല. കുറച്ചു നേരം സ്വൈര്യമായി ഇരുന്നൊന്ന് സംസാരിക്കാൻ പാലസിന്റെ ചുറ്റുവളപ്പിനകത്ത് തണലുള്ള ഒരിടം നോക്കി ഞങ്ങൾ ഇരിപ്പുറപ്പിച്ചു.
കുറച്ചു നേരം പിന്നിട്ടു. കൊച്ചുവർത്തമാനം അങ്ങനെ മുറുകുന്നു. പെട്ടെന്ന് തൊട്ടു പുറകിൽ നിന്നും ഒരു ശബ്ദം! 😳
“എന്താടാ ഇവിടെ പരിപാടി?”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഞങ്ങൾ രണ്ടു പേരും ഞെട്ടിത്തിരിഞ്ഞു ചോദ്യം വന്ന ദിശയിലേയ്ക്ക് നോക്കി. രണ്ടു ‘മൃദുഭാവ ദൃഢചിത്തൻമാർ’ (പോലീസുകാരാണ്) ഞങ്ങളെയും നോക്കി നിൽക്കുന്നു. മുഴുവൻ യൂണിഫോമിലല്ല, പാന്റ്സും ബൂട്ടും മാത്രമേ പോലീസ് വേഷമായുള്ളൂ. ഷർട്ട് സാധാരണ നിറങ്ങളിൽ.
“ഞങ്ങൾ പാലസ് കാണാൻ…”
“പാലസ് അവിടെയല്ലെ, എന്തിനാ ഇവിടെ വന്നൊളിച്ചിരിക്കുന്നത് രണ്ടും കൂടി?”
“പാലസിൽ കയറിയതാണ്. ഒരുപാട് നടന്നതു കൊണ്ട് തണലുള്ള ഒരിടം നോക്കി അല്പനേരം ഇരിയ്ക്കാമെന്ന് വിചാരിച്ചു.”
അവർ പിന്നെയും ചോദ്യങ്ങൾ ചോദിച്ചു. ഞങ്ങൾ കൃത്യമായി മറുപടിയും നൽകി. ഞങ്ങൾ പ്രേമത്തിലാണെന്നും, ഭാവിയിൽ വിവാഹിതരാകുമെന്നുമുള്ള കാര്യങ്ങളെല്ലാം മുഖദാവിൽ ഉണർത്തിച്ചു. പക്ഷെ, അവർ എത്ര കമിതാക്കളെ കാണുന്നതാണ് ദിവസവും! പോരാത്തതിന് ഞങ്ങൾ രണ്ടു പേരും വെവ്വേറെ മതസ്ഥരും. ഏതായാലും, ഞങ്ങളെ ലേശം കുഴയ്ക്കാൻ തന്നെ തീരുമാനിച്ചുറപ്പിച്ചിരിക്കുകയായിരുന്നു അവർ.
“നിന്നെ ഇവൻ കെട്ടുമോടീ?”
“കെട്ടും.”
ഭാഗ്യത്തിന് അവൾക്കക്കാര്യത്തിൽ സംശയമൊന്നുമില്ല! 🙄
ഭേദ്യം ചെയ്യൽ പിന്നെയും നീണ്ടു. അവസാനം അവർക്ക് മടുത്തെന്ന് തോന്നുന്നു.
“ഒരു കാര്യം ചെയ്യ്, നീയൊരു പാട്ട് പാട്. എന്നിട്ട് നിങ്ങൾ പൊയ്ക്കൊ.”
കാക്കിയിണകളുടെ കൂട്ടത്തിലെ കലാഹൃദയമുള്ള ചങ്ങാതിയാണ് അവളോടത് പറഞ്ഞത്.
എന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു. പോലീസുകാർക്കറിയില്ലല്ലോ അവരെന്താണാഗ്രഹിച്ചു പോയതെന്ന്!
“ശരി.” അവളുടെ മറുപടി.
🎵കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ,
ചേരുമോടക്കുഴലിന്റെയുള്ളിൽ…
വീണുറങ്ങുന്നൊരു ശ്രീരാഗമെ,
നിന്നെ പുൽകിയുണർത്താൻ മറന്നു കണ്ണൻ…🎵
കുട്ടി പാട്ട് തുടങ്ങി.
ഏട്ടൻമാരുടെ കണ്ണുകൾ ചെറുതായി തള്ളുന്നുണ്ടോ? കീഴ്ത്താടി താഴേയ്ക്ക് വീഴുന്നുണ്ടോ? ഇതാണ് ഞാൻ നോക്കിയത്.
“അറിഞ്ഞില്ല… ഇത് ഞാനറിഞ്ഞില്ല” എന്ന സർഗ്ഗ സന്ദർഭത്തിൽ ആ പാവം പോലീസുകാർ അകപ്പെട്ട നിമിഷം. അവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല ഇങ്ങനെയൊന്ന്.
അതിലേ കടന്ന് പോകുന്ന ചിലർ ഞങ്ങളെ നോക്കുന്നുണ്ട്.
🎵 ഞാനെൻ മിഴിനാളമണയാതെരിച്ചും,
നീറും നെഞ്ചകം അകിലായ് പുകച്ചും…🎵
കണ്ണുമടച്ച് നിന്ന് പ്രാണസഖി മധുരസ്വരത്തിൽ പാട്ടു തുടരുകയാണ്. ഇപ്പോൾ കേൾവിക്കാരായി സന്ദർശകരിലെ രണ്ടു പേരുമുണ്ട്!
ഇത്രയുമായപ്പോൾ ഒരു പോലീസുകാരൻ പറഞ്ഞു,
“മതി മതി, ഇനി വീട്ടിൽപ്പോയി പാടിയാൽ മതി. ചുറ്റിക്കറങ്ങാതെ രണ്ടു പേരും വേഗം പൊയ്ക്കോ.”
പാട്ടു നിന്നു. ഞങ്ങൾ മെല്ലെ പോയി സ്കൂട്ടറിൽ കയറി സ്ഥലം വിട്ടു.
പോലീസുകാർക്ക് കൊടുക്കുന്ന വാക്ക് തെറ്റിക്കുന്നത് പാപമാണ്. അതുകൊണ്ട്, തൊട്ടടുത്ത വർഷം തന്നെ ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തു! 😎
9 Comments
പിന്നീട് ഹില്പാലസിലേക്ക് പോയോ😀😀
😆 ഇതുവരെ പോയിട്ടില്ല.
ശോ പോലീസ്സുകാർക്ക് വരാൻ കണ്ട സമയം.. 😄
😆
❤️🥰
😍❤️
❤️
❤️🔥
❤️