” മഴ തുള്ളിത്തുള്ളി നൃത്തമാടി വരും
വർഷമേഘങ്ങൾ പീലി നീർത്തുന്നു….. “
മഴക്കാലം മനസ്സിൽ നിറയ്ക്കുന്നത് ഗൃഹാതുരമായ ഓർമ്മകളാണ്. ഇരുണ്ടു മൂടുന്ന കാർമേഘങ്ങൾക്കും വീശിയടിക്കുന്ന ശീതക്കാറ്റിനും പിറകെ ആർത്തലച്ചു പെയ്യുന്ന മഴ, വീണ്ടു കീറിയ വരണ്ട മണ്ണിൽ തുള്ളിക്കൊരു കുടമായി പെയ്തിറങ്ങുന്നു.
“കുന്നു കുന്നായിറങ്ങി വരും മഴ
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കുന്നി മണിനെഞ്ചിലും കുളിരു കോരും മഴ
എൻ്റെകൂടെൻ്റെ പടിവാതിലോളം വന്ന്
പിന്നെയുമെന്നെ ക്ഷണിച്ചു നിൽക്കും മഴ
ആറ്റുവക്കത്താരുമെത്തി – നോക്കാത്തൊരാ
പുത്തിലഞ്ഞിച്ചോട്ടിൽ വന്നു നിൽക്കും മഴ”(ഡി.വിനയചന്ദ്രൻ)
ഓർമ്മയിൽ മറന്നു വെച്ച മഴച്ചിത്രങ്ങൾ മനസ്സിൽ വീണ്ടും കോറിയിടുമ്പോൾ ഒരു കൊച്ചു കുട്ടിയായെങ്ങനെ മാറാതിരിക്കും?
മച്ചിൽ നിന്നും തട്ടിനിടയിൽക്കൂടി ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളുടെ ശബ്ദമാണ് ആദ്യത്തെ മഴയോർമ്മ.
സ്ക്കൂൾ തുറക്കുന്നതേ മഴയിലേക്കാണ്. തോരാ മഴയത്ത് തൂശനിലയും ചേമ്പിലയുമൊക്കെ ചൂടി വന്നിരുന്ന കുറെ കൂട്ടുകാരുണ്ടായിരുന്നു.
“കൊട്ടിപ്പാടുന്നു മഴ നടവരമ്പ – ത്തൊരു കുട്ടിയുണ്ടതിൻ
കൈയിൽ പുസ്തകം പൊതി – ച്ചോറും
കുടയായൊരു തൂശനിലയും
അതു കൊത്തിക്കുടയുന്നുവോ
മഴക്കാറ്റിൻ കാക്കക്കൂട്ടം “(ഒ.എൻ.വി.കുറുപ്പ്)
മഴയോർമ്മകളിൽ ഏറ്റവും ഭംഗി നനഞ്ഞു കുതിർന്ന ബാല്യത്തിനാവും. അരഭിത്തിയുള്ള ക്ലാസിൽ മഴച്ചാറലേറ്റുനനഞ്ഞ ഉടുപ്പുകളുമായി തണുത്തു വിറച്ചിരുന്നു പഠിച്ച കുട്ടിക്കാലം മഴയോർമ്മകളെ കൂടുതൽ കുളിരുള്ളതാക്കുന്നു. ഓർത്തോർത്തു പെയ്യുന്ന മഴ സ്ക്കൂൾ വിടുമ്പോഴേക്ക് ഉച്ചത്തിലാവും. പിന്നത്തെ ആരവം പറയേണ്ടതില്ല. കുടയുള്ളവരും ഇല്ലാത്തവരും ഒപ്പം മഴയിലേക്കിറങ്ങും. വെള്ളം കെട്ടിനിൽക്കുന്നിടത്തെല്ലാം കാലിട്ടടിച്ചും നനഞ്ഞുമാണ് വീട്ടിലെത്തുന്നത്.
“മഴ പെയ്യും മുറ്റമൊക്കെ മാറും വൻകടലായിനി
പറമ്പും പാടവും ചേർന്നു പരപ്പതിനു കൂടിടും
കടലാസാലുടൻ തീർക്കും കപ്പൽ
ഞാനതിലെൻ്റെ പേർ നക്ഷത്രം പോലെ വലുതായ്
നല്ല പോലെയെഴുതി വെയ്ക്കും “( ജി.ശങ്കരക്കുറുപ്പ്)
കടലാസുതോണികളുമായി മഴ വെള്ളത്തിൽ കളിയ്ക്കാത്ത ആരാണുള്ളത്?
മഴ പെയ്യുമ്പോൾ വെള്ളത്തിൽനീന്തിത്തുടിക്കുന്നത് എന്തു രസമാണെന്നോ ! വെള്ളത്തിന് ചെറു ചൂടായിരിക്കും; മുകളിൽ നിന്ന് നീരാവി പൊങ്ങുന്ന പോലെ തോന്നും. അവധി ദിവസങ്ങളിൽകൂട്ടുകാരുമൊത്ത് ആർത്തു തിമിർത്ത് മഴ നനഞ്ഞ് മുങ്ങാം കുഴിയിട്ട് സമയം പോകുന്നതറിയുകയേയില്ല. അമ്മ കമ്പുമായി കടവിൽ വന്ന് “ഞാനിറങ്ങി വരണോ” എന്നു ചോദിക്കുമ്പോഴാണ് ഓടിക്കയറുന്നത്.
മഴ നിർത്താതെ ചെയ്യുമ്പോൾ ആറു നിറഞ്ഞൊഴുകി പറമ്പിലേക്കും റോഡിലേക്കുമെല്ലാം വെള്ളം കയറും.
“രാക്കിളി തൻ…. വഴി മറയും
നോവിൻ പെരുമഴക്കാലം…..
കാത്തിരിപ്പിൻ….. തിരി നനയും
ഈറൻ പെരുമഴക്കാലം ….. “
ഒരു പാടു സങ്കടങ്ങൾ നിറഞ്ഞ മനുഷ്യ ജീവിതവും പെയ്തൊഴിയാത്ത ഒരു പെരു മഴക്കാലം തന്നെയാണ്.
2018ലെ മഴയെ എങ്ങനെ ഓർമ്മിക്കാതിരിക്കാനാവും? ആഗസ്റ്റ് 15ന് ഇടമുറിയാതെ പെയ്യുന്ന മഴയിലാണ് അച്ഛനെക്കാണാൻ ഹോസ്പിറ്റലിലേക്കു പോയത്. തിരികെ വരുമ്പോഴേക്ക് വഴിയിൽ പലയിടത്തും വെള്ളം കയറിത്തുടങ്ങിയിരുന്നു. രണ്ടു ദിവസം നിർത്താതെ പെയ്തതമഴ ഞങ്ങളുടെ നാടിനെയാകെ വെള്ളത്തിലാഴ്ത്തി. പ്രാർത്ഥനയോടെ കാത്തിരുന്നത് ഇന്നും നടുക്കുന്നൊരോർമ്മയാണ്.
മഴയ്ക്ക് പല പല രൂപങ്ങളം ഭാവങ്ങളുമാണ്. ഫ്ലാറ്റുകളുടെ ജാലകങ്ങളിലൂടെ മഴ കാണുന്നവർക്ക് അതൊരു ഗൃഹാതുരത്വമാണ്. ഷീറ്റു കൊണ്ടു മൂടിയ, ചോർന്നൊലിക്കുന്ന ഒറ്റ മുറിപ്പുരയിൽ ആഹാരമില്ലാതെ, ഒന്നു പുറത്തേക്കിറങ്ങാൻ പോലുമാവാതെ കഴിയുന്നവർക്ക് മഴ എന്നുമൊരു പേടി സ്വപ്നമാണ്.
“പ്രണയ മണിത്തൂവൽപൊഴിയും പവിഴ മഴ…
മഴവിൽകുളിരഴകുവിരിഞ്ഞൊരു വർണ്ണമഴ ……
തോരാത്ത മോഹമീ മഴ…..
ഗന്ധർവ്വ ഗാനമീ മഴ……”
ജീവൻ്റെ താളമായും മനസ്സിൻ്റെയീണമായും പ്രണയത്തിൻ്റെ നനുത്ത സ്പർശമായും യൗവനത്തിൻ്റെ ആഘോഷമായുംവാർദ്ധക്യത്തി-ൻ്റെ ഓർമ്മകളായും വേർപാടിൻ്റെ വിതുമ്പലുകളായും മഴ നമ്മിൽ ഋതുഭേദങ്ങൾവീശിപെയ്തിറങ്ങുന്നു. ഓരോ മഴയും ഉണർത്തി വിടുന്ന വിസ്മയഭാവങ്ങൾ കാലങ്ങൾകഴിഞ്ഞിട്ടുംപെയ്തുതോരുന്നില്ല.
“മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി……
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ…… “
കൺമുന്നിൽപെയ്തിറങ്ങുന്ന മഴ ഓർമ്മകളെ പുറകോട്ടു വലിക്കുന്നു. ഇരമ്പിപ്പെയ്യുന്ന ഇടവപ്പാതിയിൽ നിറയെ വെള്ളം മൂടിക്കിടന്ന വയൽ വരമ്പിലൂടെ ഒരു കൈയിൽ കുടയും മറുകൈയിൽ പുസ്തകവുമായി നനയാതെനനഞ്ഞ്കോളേജിലേക്കുപോയിരുന്നതൊക്കെ ഇന്നോർക്കുമ്പോൾ പേടി തോന്നുന്നു.
പൊള്ളുന്ന വേനലിൽറേഷൻ പോലെ കിട്ടുന്ന വെള്ളവുമായി കഴിഞ്ഞ ഒരു പരീക്ഷക്കാലത്ത് ആദ്യം പെയ്ത മഴയിൽ ഹോസ്റ്റലിൻ്റെനടുമുറ്റത്തേക്കോടിയിറങ്ങി ആകെ നനഞ്ഞുകുളിച്ചതും ഒരു കുളിരായി ഓർമ്മകളിൽ തങ്ങി നിൽക്കുന്നു.
“മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന
വിത്തുകൾ ചിലതുണ്ടു
മണ്ണിൻ മനസ്സിൽ ….”
കാർഷികസംസ്ക്കാരത്തിൻ്റെ ജീവശ്വാസം മഴ തന്നെയാണ്. പുതുമഴയിൽ തളിരിടുന്ന നാമ്പുകൾ സമ്പദ് സമൃദ്ധിയുടെ പുത്തൻ പ്രതീക്ഷകളാണു നൽകുന്നത്. കാലവും നേരവും തെറ്റി വരുന്ന മഴ നമ്മുടെ ജീവിതചര്യകളേത്തന്നെ മാറ്റി മറിക്കുന്നു.
കടുത്ത വേനലിൽ ഒരിറ്റു വെള്ളത്തിനായിദാഹിച്ചിരിക്കു-മ്പോഴാണ് തൻ്റെ മാസ്മരിക ശക്തിയുമായി മഴയെത്തുന്നത്. പുതുമഴയിലുയരുന്ന മണ്ണിൻ്റെ ഗന്ധവും ആലിപ്പഴങ്ങളുടെകുളിരും പറമ്പിൽപൊട്ടിമുളയ്ക്കുന്ന ലില്ലിപ്പൂക്കളുടെമനോഹാരിതയും കരിയിലകൾക്കിടയിലൂടെ തല പൊക്കുന്ന മഴക്കൂണുകളുടെ സ്വാദുമെല്ലാം നമ്മുടെ മനസ്സുകളെ തൊട്ടുണർത്തുന്നു.
കവിതകളിലും കഥകളിലും സിനിമകളിലും സിനിമാ ഗാനങ്ങളിലുമെല്ലാം മഴ നിറഞ്ഞു പെയ്യുന്നു.
“അമ്മേ വരൂ വരൂ വെളിയിലേയ്ക്കല്ലെങ്കിലീ
മഴ തോർന്നുപോമെ
എന്തൊരാഹ്ലാദമാ മുറ്റത്തടിയ്ക്കടി
പൊന്തുന്ന വെള്ളത്തിൽ – ത്തത്തിച്ചാടാൻ “(ബാലാമണിയമ്മ)
മഴയുടെ കാല്പനിക ഭംഗി ഏറ്റവുമധികം നിറഞ്ഞുനിന്ന സിനിമയാണ് ‘തൂവാനത്തുമ്പികൾ’. മഴ, മഴയെത്തും മുമ്പേ,പെരുമഴക്കാലം…അങ്ങനെ പലതും.
“മഴ നീർത്തുള്ളികൾ നിൻ –
തനുനീർമുത്തുകൾ
തനുവായ് പെയ്തിടും
കനവായ് തോർന്നിടും…… “
മഴയെ സാഹിത്യത്തിൽ കൊണ്ടുവരാത്ത ഒരു കവിയും സാഹിത്യകാരനും ഉണ്ടാവില്ല. ഒ.വി.വിജയൻ്റെ ‘ഖസാക്കിൻ്റെ ഇതിഹാസം’ മുതൽ ഗബ്രിയേൽ മാർക്കേസിൻ്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ വരെ നമ്മുടെ മുന്നിലുണ്ട്.
“മഴപെയ്യുന്നു, മഴ മാത്രമേയുള്ളു കാലവർഷത്തിൻ്റെ വെളുത്തമഴ. മഴ ഉറങ്ങി, മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴ വെള്ളത്തിൻ്റെ സ്പർശം .ചുററും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി ” (ഖസാക്കിൻ്റെ ഇതിഹാസം)
കാഴ്ചയിലേക്കിറങ്ങി വരുന്ന ഓരോ മഴത്തുള്ളിയും പെയ്തിറങ്ങുന്നത് മനസ്സിൻ്റെ ഉള്ളറകളിലേക്കാണ്. എത്ര അനുഭവിച്ചാലും മതി വരാത്ത എന്തോ ഒരു വശീകരണം മഴയ്ക്കുണ്ട്. നേർത്തു ചെയ്യുന്ന ചാറ്റൽ മഴ പോലെ, കലിതുള്ളിപ്പാഞ്ഞടുക്കും പേമാരി പോലെ,പിറുപിറുത്തും തല തല്ലിയും കരയുന്ന രാത്രി മഴ പോലെ, പല വേഷങ്ങളിലും ഭാവങ്ങളിലുമെത്തി എന്നും മഴ നമ്മെ വിസ്മയിപ്പിക്കുന്നു.
“രാത്രി മഴ ചുമ്മാതെ
കേണും ചിരിച്ചും വിതുമ്പിയും
നിർത്താതെ പിറുപിറുത്തും
നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ ” (സുഗതകുമാരി)
#എൻ്റെരചന#മഴ#കൂട്ടക്ഷരങ്ങൾ