മഴന്നെ.. മഴ. രണ്ടു ദിവസായി എടമുറിയാതെ പെയ്യ്ണ മഴ. പാടോം തോടും നിറഞ്ഞൊഴുക്ണ കലക്ക വെള്ളം പറമ്പിലൂടെ ങ്ങട് മുറ്റത്ത്ക്കെത്തി. മ്മറപടീമേലിരുന്നു നോക്കിയാ കടല്‍ പോലെ പരന്ന് ഓളം വെട്ടണ വെള്ളത്തിൽ ചാഞ്ഞും ചെരിഞ്ഞും ഇടക്കൊന്ന് ശക്തികൂട്ടിയും പെയ്യ്ണമഴ കണ്ടോണ്ടിരിക്കാൻ വല്ലാത്തൊരു ഭംഗിയാണ്.
വെള്ളം വല്ലാതെ കേറ്ന്ന് ണ്ട്. മലവെള്ളമിറങ്ങിന്നാ തോന്ന്ണെ. ഇനിപ്പോ പാമ്പോൾടെ ശല്ല്യം നോക്കണ്ട. കഴിഞ്ഞൊല്ലം അങ്ങേലെ വാസ്വേട്ടന്റെ വീട്ടിലെ വൈകോൽകുണ്ടേൽന്നാ പെരുമ്പാമ്പിനെ പിടിച്ചത്. പിന്നിം രണ്ടീസം കഴിഞ്ഞാ ഒരു പെരുമഴപെയ്യണരാത്രീല് ഓട്ടം കഴിഞ്ഞ് പീടികടവിടെ എത്തിയപ്പഴാ മനുകുട്ടന്റെ വണ്ടിടെ മുന്നിൽ വേറൊരുത്തൻ. എഴഞ്ഞുനീങ്ങി റോഡ് മുറിച്ചുകടക്കാണ് .നാല് മഴ അടച്ചുപെയ്താ ഇതിപ്പോ പതിവാ.
ഇനീപ്പോ എവടെക്കെണാവോ കാണാൻ കെടക്കണത്. ഇതൊക്കെ പേടിച്ചാ കോഴിം കോഴിക്കൂടൊക്കെ വേണ്ടാന്നെച്ചത് . കഴിഞ്ഞേന്റെ അപ്പറത്തെ കൊല്ലം കോഴിക്കൂട്ട്ന്നല്ലേ ന്നോളം പോന്ന ഒരുത്തനെ പിടിച്ചത്. ഹോ, ആലോയ്ക്കാൻ വയ്യ. ന്റെ മുഴുത്ത രണ്ട് പൂവൻമാരെ അകത്താക്കീട്ട്ള്ള കെടപ്പ് കാണേണ്ടത് തന്നേർന്നു.
ദാ കണ്ടോ,ദൂരെന്ന് ആർപ്പും വിളീം കേൾക്കണത് . കരകാണാതൊഴുകണ വെള്ളത്തിൽ നീന്തി അക്കരെ പോയി വരുന്നോർക്കുള്ള സ്വീകരണാ, നീന്തലറിയാത്തോരും ണ്ടാവും ടയർ ട്യൂബും കൊണ്ട്. ന്നട്ടോരോ അഭ്യാസങ്ങളും, രണ്ടാം കൊല്ലത്തില്‍ വടക്കേലെ കുഞ്ഞൂട്ടൻ ഇങ്ങനെ ഒന്ന് മുങ്ങാം കുഴി ഇട്ടതാ. പിന്നെ പൊന്തീട്ടില്ല്യ. പൊഴേലേക്ക് ഒഴുകി പോയിട്ടുണ്ടാകും ന്നാ കേട്ടത്.അങ്ങനങ്ങനെ എത്ര ജീവനോളാ ഓരോ മഴക്കാലത്തും പൊലിയണ്.ന്നാ ണ്ടോ ഈ കുട്ടിയോൾക് പേടി.
അല്ല കുട്ടിയോളെ പറഞ്ഞിട്ടെന്താ കാര്യം..മുതിർന്നോരെ കണ്ടല്ലേ പഠിക്കണത്.
എല്ലാർക്കും മഴ വന്ന ചാകരേണ്. ഈ മലവെള്ളത്തില്‍ ഒലിച്ചുവരാത്തതൊന്നും ണ്ടാവൂല. അതിനുവേണ്ടി ജീവൻ നോക്കാതെല്ലേ ഇറങ്ങണത്.
ആ കുഞ്ഞാണ്ടി അടുത്ത വേനലിൽ ആട്ടാൻള്ള തേങ്ങ മുഴുവൻ ണ്ടാക്കണത് ഈ വെള്ളത്തിൽന്നല്ലേ. പിന്നെ വെറകിന്റെ കാര്യം പറയും വേണ്ട.
മീൻ പിടുത്തക്കാരാണെങ്കിലോ വല ട്ത്ത് എപ്പളോ ഇറങ്ങി. ഓരൊക്കെ സമയല്ലേ.. പ്പോ. ഇനീപ്പോ എല്ലാർടെ വീട്ടിലും പരൽമീൻ തന്നയാവും വെപ്പ്.
കുട്ടിയോളെ കാര്യം പറഞ്ഞപ്പഴാ ഓര്ക്ക് സ്കൂൾട്ടൊരു വരവ്ണ്ട്,മഴങ്ങട്ട്
ആർത്ത് പെയ്യാൻ തൊടങ്ങിയാ ഞ്ഞൊരുസ്ഥലും നനയാൻ ബാക്കിണ്ടവര്ത് ന്നോർത്ത്, കൊടയൊക്കെ ഉയർത്തിപ്പിടിച്ച് ഒരു തിരിണ്ട്, ന്നാ കെഴിയോ റോഡിന്റെ ഓരത്തൂടെ ഒഴുക്ണെ ചോല വെള്ളത്തിൽ ഒന്നെറങ്ങിക്കളിച്ച് കഴ്ത്തോളം നനഞ്ഞ് , പുസ്തകക്കെട്ട്
മാറത്തും അണച്ചുപിടിച്ച് തണുത്തുവിറച്ച് ഒരു വെരവുണ്ട്. പുസ്തകകെട്ട് ഉള്ളിൽ ക്കങ്ങട്ട് ഇട്ട് നേരെ പോവാ ആ കെടക്കണ അടക്ക കൂട്ടിട്ടേയ്മക്കാ. പറിച്ചു കൊടുന്ന് കൂട്ടിട്ടതാന്നൊന്നും ഓര് നോക്കുല ആയിമേ കേറി മറിഞ്ഞ് ബാക്കിള്ള മഴിം കൂടെ കൊണ്ട്ട്ടെ ഓര് കുളിക്കാൻ കേറുള്ളു. ഒക്കെ ഓരോ രസങ്ങള്‍.
ങ്ങനൊക്കെണെങ്കിലും കറുത്ത്മൂടി നിക്ക്ണ മാനത്തൂന്ന് എടതടവില്ല്യാതെ മഴങ്ങനെ പെയ്യുമ്പോ നെഞ്ചില്‍ വല്ലാത്തൊരു വിങ്ങലാണ്. പിന്നങ്ങനെ വരുംമനസ്സില് ഓരോപഴയകാര്യങ്ങള്. പണ്ടൊക്കെ മഴങ്ങട്ട് പെയ്താ വറുതി തൊടങ്ങി. വെക്കാനുംല്ല്യ തിന്നാനുംല്ല്യ വല്ലാത്തൊരു കാലേർന്നു. മൂത്തോനെ പെറ്റേയ്ന്റെ ഏഴിന് വെല്യേട്ത് പോയി നെല്ലുത്തി കൊടുത്താ ഇത്തിരി കഞ്ഞിവെള്ളം കുടിച്ചത്. നല്ലൊരു മനസ്സെർന്നു അവിടെത്തെ അമ്മക്ക്. ന്റെ അവസ്ഥകണ്ട് കഞ്ഞിക്ക് ഒരു കയില് വറ്റിട്ടന്നു. നാലീസായിരുന്നു ഒരിറ്റ് കഞ്ഞിവെള്ളം കുടിച്ചിട്ട്. ഹോ! അന്നത്തെ ആകഞ്ഞിടെ സ്വാദ് ന്റെ മരണം വരെ മറക്കൂല. പോരുമ്പോ അവര്‍ തലനെറച്ച് എണ്ണ ഒഴിച്ചന്നു. പെറ്റന്ന് മൊതല് പനച്ചോറായിരുന്നു ഒരു നേരം തിന്നീര്ന്നത്. വെശപ്പിന്റെ കടുപ്പം കൊണ്ടാ കുട്ടിനെ കെടത്തിഒറക്കി നെല്ലുത്താൻ പോയത്.
ഇപ്പൊ ആർകെങ്കിലും അന്നത്തിന് മുട്ടുണ്ടോ. എല്ലാർക്കും എല്ലാതും ഇഷ്ടംപോലല്ലേ.
ഓരോന്നോർത്തിരുന്ന് ന്റെ കട്ടൻചായ തണ്ത്തു. കാര്യം ന്തൊക്കെണെങ്കിലും നല്ല ചക്ക വറുത്തതും ചൂടുള്ള കട്ടൻ ചായേം കുടിച്ച് മഴ കണ്ടോണ്ടിരിക്കാൻ നല്ല രസാ ട്ടോ.
#മഴ
7 Comments
😀😀❤️
❤️❤️ക്കും 😄
❤️❤️
ഇഷ്ട്ടായിട്ടോ ഈ ബർത്താനം. നല്ലോണം പുടിച്ചു.
❤️❤️
ചായക്കുകൂട്ടാനൊരു കഥായി ‘
നല്ല രസണ്ട് മഴ കണ്ടിരിക്കാൻ
😀😀❤️