മഴക്കു ശേഷം തെളിഞ്ഞ ഇളംവെയിലിനു മഞ്ഞനിറമായിരുന്നു. ഞാൻ മുറ്റത്തേക്ക് ഇറങ്ങി. ഈ തോരാതേയുള്ള മഴ കാരണം കുറച്ചു ദിവസമായി ചെടികളുടെ ചുവടു കിളക്കലും കള പറിക്കലും ഒന്നും നടന്നിട്ടില്ല.
ചുവപ്പും പിങ്കും നിറത്തിലുള്ള ബോഗൻ വില്ലകൾ സമത്തിൽ വെട്ടാൻ തുടങ്ങുമ്പോഴാണ് ഗേറ്റിൽ ആരോ വിളിച്ചത് പോലെ തോന്നിയത്. തിരിഞ്ഞുനോക്കിയപ്പോൾ ആരതി. തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ്. മിനിയാന്ന് ആയിരുന്നു അവളുടെ വിവാഹം. കയ്യിലുള്ള കത്രിക താഴേക്കിട്ട് തിടുക്കത്തിൽ ഗേറ്റിലേക്ക് നടക്കുമ്പോൾ അവൾ ചോദിച്ചു,
“ആന്റി രാവിലെ തിരക്കിലാണെന്നു തോന്നുന്നു?”
“ഇല്ല മോളെ മഴ ഒന്നു മാറിയപ്പോ ചെടികളൊക്കെ ഒന്നു നോക്കാന്ന്
വച്ചു. ”
അപ്പോഴേക്കും അവളുടെ കൂടെ ഉള്ള അശ്വിനും കാറിൽ നിന്നു ഇറങ്ങി വന്നു.
“അശ്വിൻ, ഇതു നിമ്മി ആന്റി, ഇവിടെ ആന്റിയും അങ്കിളും മാത്രമേ ഉള്ളു. ചേച്ചിമാർ രണ്ടു പേരും പുറത്താണ്.”
അവൾ എന്നെ പരിചയപ്പെടുത്തി കൊണ്ടു അശ്വിനോട് പറഞ്ഞപ്പോൾ അവൻ അടുത്തേക്ക് വന്നു പുഞ്ചിരിച്ചു.
“വരൂ മോളെ രണ്ടു പേർക്കും കയറിട്ടു പോവാം ”
ഞാൻ ക്ഷണിച്ചപ്പോൾ അവൾ പറഞ്ഞു, “ഞങ്ങൾ വൈകുന്നേരം വരാം ആന്റി. ഇപ്പോൾ രമ വലിയമ്മയുടെ വീട്ടിലും ബീന ആന്റിയുടെ വീട്ടിലും ഒക്കെ
ഒന്നു പോണം.”
കാറിൽ കയറുമ്പോൾ അവൾ തിരിഞ്ഞു നിന്നു പറഞ്ഞു, “ആന്റി ഞങ്ങൾ
അടുത്ത സൺഡേ കാനഡയിലേക്ക് പോവും ട്ടോ ശരി അപ്പോൾ വൈകിട്ടു കാണാം”.
കാർ നീങ്ങിട്ടും ഞാൻ അങ്ങോട്ട് ത്തന്നെ നോക്കിനിന്നു.
ഇപ്പോഴത്തെ കുട്ടികളൊക്കെ എന്തൊരു സ്മാർട്ട് ആണ്.നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്യാൻ ഉള്ള പ്രാപ്തി അവർക്കുണ്ട്. അവരുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള
സ്വാതന്ത്ര്യവും അവർക്കു ത്തന്നെ. പണ്ടത്തെ കാലത്തു അങ്ങനെയൊന്നുമില്ല. വീട്ടുകാർ വിവാഹം തീരുമാനിക്കുന്നു. അതു അനുസരിക്കാതെ പഠിക്കണം എന്നു പറഞ്ഞാലോ മനസ്സിൽ ആരോടെങ്കിലും ഒരു ഇഷ്ടമുണ്ടെങ്കിൽ ആ കല്യാണം
ത്തന്നെ വേണമെന്ന് വാശി പിടിച്ചാലോ അവർ അഹങ്കാരികളും തന്നിഷ്ടക്കാരും
ആവും ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ. പിന്നെ അടിയായി, അകത്തു പൂട്ടിയിടലായി. പിന്നെ വീട്ടിലുള്ളവർ തീരുമാനിക്കുന്ന ആളിനോടൊപ്പം ആയിരിക്കും ജീവിതം. അതു മാത്രമോ അന്നത്തെ പെൺകുട്ടികൾ പെണ്ണുകാണാൻ വന്ന ചെറുക്കനെ പിന്നെ കാണുന്നത് കല്യാണ പന്തലിൽ ആയിരിക്കും. ഇന്നു അങ്ങിനെയാണോ കല്യാണം തീരുമാനിക്കുന്നത് മുതൽ അങ്ങോട്ടും ഇങ്ങോട്ടും കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ടു പരസ്പരം മനസ്സിലാക്കാനും അറിയാനും ഇന്നത്തെ കുട്ടികൾക്ക് സാധിക്കുന്നു.
വിവാഹത്തെ കുറിച്ചുള്ള ഓരോ കാര്യങ്ങൾഓർത്തു ഞാൻ എത്തിയത് എന്റെ വിവാഹത്തിന്റെ ആ നാളുകളിലേക്കാണ്.
അന്നുഞാൻ പ്രീഡിഗ്രി ഫസ്റ്റ് ഇയർ തുടങ്ങിട്ടെ ഉള്ളു. ചെറുതിലെ അച്ഛൻ മരിച്ചു പോയതു കൊണ്ടു വിട്ടിൽ ഞാനും അമ്മയുംഅമ്മമ്മയും മാത്രമേ ഉള്ളു. പതിനേഴു വയസ്സല്ലേ ഉള്ളു. വിട്ടിൽ എന്റെ വിവാഹത്തെ പറ്റി ഒന്നും ചിന്തിക്കാൻ തുടങ്ങിയിട്ടില്ല.
അന്നു കോളേജ് ഇല്ലാത്ത ഒരു ദിവസമായിരുന്നു ഉച്ചക്ക് ഊണ് ഒക്കെ കഴിഞ്ഞപ്പോൾ അമ്മ അമ്മമ്മയോട് പറഞ്ഞു.
“അമ്മേ ഈ പെണ്ണിന്റെ തലയിൽ നിറച്ചും പേൻ ആണെന്ന് തോന്നുന്നു ഒന്നു
നോക്കണേ.”
അമ്മമ്മ ആണെങ്കിൽ പേൻ നോക്കാൻ വലിയ എക്സ്പെർട്ട് ആണ്. മടിയിൽ കിടത്തി കൈ എന്റെ തലയിൽ വെച്ചു മെല്ലെ തപ്പിതപ്പി എടുക്കും. അപ്പോൾ നമ്മൾ ആ സുഖത്തിൽ അറിയാതെ ഉറങ്ങിപോവും. അങ്ങിനെ ആ ഉച്ചനേരം അമ്മമ്മ എന്നെ മടിയിൽ കിടത്തി പേൻ നോക്കുന്നു. ഞാൻ ആ മടിയിൽ സുഖമായി ഉറങ്ങുന്നു. അമ്മ അടുത്തിരുന്നു മലയാളമനോരമയിലെ തുടർക്കഥ വായിക്കുന്നു. അപ്പോഴാണ് പടികടന്നു രണ്ടുമൂന്നു പേർ വരുന്നത് കണ്ടത്. അയ്യോ ആരോ വരുന്നുണ്ടല്ലോ എന്നും പറഞ്ഞു അമ്മ ചാടി എണിറ്റു. അതു കണ്ടു അമ്മമ്മയും എണീക്കു മോളെ എന്നും പറഞ്ഞു എന്നെ തള്ളിമാറ്റി കൊണ്ടു എണീക്കാൻ തുടങ്ങി. വരുന്നവർ അപ്പോഴേക്കും മുറ്റത്തു ഞങ്ങളുടെ തൊട്ടടുത്തു എത്തിയിരുന്നു. ഞാൻ ചാടി എഴുന്നേറ്റു. പേൻ നോക്കിയത് കൊണ്ടു മൂടിമുഖത്തും നെറ്റിയിലും മുഴുവൻ വീണു കിടക്കുന്നു. കണ്ണിൽ എഴുതിയ കൺമഷി പടർന്നു കണ്ണിന്റെ ചുറ്റിലും കുറച്ചു കവിളിലും ഒക്കെ കിടക്കുന്നുണ്ട്. പിന്നെ ഉറങ്ങിയതുകൊണ്ട് ചുവന്നു കിടക്കുകയായിരുന്നു കണ്ണുകൾ.
ഉറക്കം വിട്ടു മാറാതെ ഞാൻ അവരുടെമുഖത്തേക്ക് സൂക്ഷിച്ചു നോക്കുകയാണ്. ശരിക്കും ഒരു രൗദ്രഭാവം. ആ രൂപത്തിലാണ് ഹരിയേട്ടൻ എന്നെ പെണ്ണു കണ്ടത്.
വന്നവരുടെ കുട്ടത്തിൽ അമ്മയുടെ ഒരകന്ന ബന്ധുവും ഉണ്ടായിരുന്നു. ഞങ്ങൾ ഒരു
കല്യാണ ആലോചനയുമായിട്ടാണ് വന്നത് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അതിനു ഇവിടെ എവിടെയാ പെണ്ണ് എന്ന് അമ്മ വളരെ നിഷ്കളങ്കമായി ചോദിച്ചു. എന്നെ കാണാൻ തന്നെയാ വന്നത് എന്ന് അവർ പറഞ്ഞപ്പോഴാണ് അമ്മ കാര്യമായി എടുത്തത്. ആദ്യം കണ്ട രൂപത്തിൽ നിന്നു വ്യത്യാസമായി മുഖം ഒന്നു കഴുകി തുടച്ചു എന്നല്ലാതെ വേറെ ഒരു ഒരുക്കവും ഇല്ലാതെയാണ് എന്നെ അന്ന് കണ്ടത്. ചായയൊക്കെ കുടിച്ചു ജാതക കുറിപ്പും വാങ്ങി അവർ പോയി. രണ്ടു ദിവസം കൊണ്ടു തന്നെ നന്നായി ചേരും എന്ന മറുപടിയും കിട്ടി. പിന്നെ ഞങ്ങളുടെ വിട്ടീന്നും ജാതകം നോക്കി ചേരും എന്നറിഞ്ഞതോടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള വീട് കാണാൻ പൊക്കൊക്കെ നടന്നു. അങ്ങിനെ കല്യാണം ഉറച്ചു.
ഒരു ജൂൺ മാസത്തിലായിരുന്നു പെണ്ണുകാണൽ. ഹരിയേട്ടൻ അപ്പോൾ ഹൈദരാബാദിൽ ആയിരുന്നു ജോലി. ഒരാഴ്ച ലീവിൽ വന്നിട്ട് എന്നെ കണ്ടതിനു
ശേഷം ഹരിയേട്ടൻ തിരിച്ചു പോയി. പിന്നെ വിവരമൊന്നും ഇല്ല. രണ്ടുവിട്ടുകാരും ആശയങ്ങൾ കൈ മാറുന്നത് അന്ന് വന്ന ഞങ്ങളുടെ ആ ബന്ധുവിലൂടെ ആയിരൂന്നു.
ഒരു ദിവസം ‘ഈ വരുന്ന ഏഴാം തിയ്യതി വിവാഹം നിശ്ചയിക്കണം എന്ന് ചെറുക്കന്റെ വീട്ടുകാർ പറയുന്നുണ്ട്. സമ്മതമാണോ എന്ന്ചോദിക്കാൻ ആണ് എന്നെ അയച്ചത്.’ എന്ന് ഞങ്ങളുടെ ആ ബന്ധു വന്നു ചോദിച്ചു. അങ്ങിനെ കല്യാണനിശ്ചയത്തിന്റെ ദിവസം തീർച്ചപ്പെടുത്തി. ഞങ്ങൾ അടുത്തുള്ള എല്ലാ കുടുംബക്കാരെയും വിളിച്ചു. ഹരിയേട്ടന്റെ വിട്ടിൽ നിന്നു അഞ്ചാറു പേരെ വന്നുള്ളൂ. അതും പെണ്ണുങ്ങൾ ആരും ഉണ്ടായിരുന്നില്ല. കുട്ടത്തിൽ പെണ്ണു എന്നു പറയാൻ ഹരിയേട്ടന്റെ പെങ്ങളുടെ മോൾ
ഒരു പത്തു വയസ്സുള്ള കുട്ടി മാത്രം. അന്നു അവർ നിശ്ചയം ഒക്കെ കഴിഞ്ഞു പോവുമ്പോൾ കല്യാണത്തിന് ഉള്ള ബ്ലൗസ് തുന്നിക്കാനുള്ള അളവ് ബ്ലൗസും
കൊണ്ടുപോയി. ഒരു മാസം കഴിഞ്ഞായിരുന്നു വിവാഹം തീർച്ചപ്പെടുത്തിയത്.
പിന്നെ ഞങ്ങൾ വിട്ടിൽ ഒരുക്കങ്ങൾ തുടങ്ങി. വീട് പെയിന്റ് ചെയ്യലും ക്ഷണിക്കലും
ഡ്രസ്സ് വാങ്ങിക്കലും സ്വർണ്ണം വാങ്ങിക്കലും, ആകെ തിരക്ക് ത്തന്നെ.
കല്യാണത്തിനു ഹരിയേട്ടന്റെ വിട്ടിൽ നിന്നു ഒരു മെറൂൺ കാഞ്ചിപുരം സാരി ആയിരുന്നു വാങ്ങിയത്. ചെറുക്കന്റെ കൈയിൽ നിന്നുപുടവ വാങ്ങിയതിനു ശേഷമേ പെണ്ണു ചെറുക്കന്റെത് ആവുന്നുള്ളു. അതു കൊണ്ടു പന്തലിൽ ഇറങ്ങുമ്പോൾ സ്വന്തം വിട്ടിൽ നിന്നു വാങ്ങിയ സാരി തന്നെ ഉടുക്കണം എന്നൊരു ആചാരമായിരുന്നു ഞങ്ങളുടെ ഇടയിൽ . ഹരിയേട്ടന്റെ കയ്യിൽ നിന്നു പുടവ വാങ്ങിയതിന്റെ ശേഷമാണ് ആ മെറൂൺ സാരി ഞാൻ ഉടുത്തത്. സ്വർണ്ണം കുറച്ചൊക്കെ അമ്മയുടേത് ത്തന്നെ ഉണ്ടായിരുന്നു. രണ്ടു ലയറിൽ ഗുരുവായൂരപ്പന്റെ പടം ലോക്കറ്റിൽ ഉള്ള മണിമാലയും ദളമിന്നിയും ലക്ഷ്മി വളയും അമ്മയുടേതായിരുന്നു. പിന്നെ ഇന്നത്തെ പോലെ സ്വർണ്ണം കൊണ്ടു മൂടുന്ന രീതി ഒന്നും അന്നു ഉണ്ടായിരുന്നില്ല. എന്നാലും എനിക്കായി കുറച്ചു സ്വർണവും ഹരിയേട്ടന് ഇടാനുള്ള മാലയും മാറ്റിയിടാനുള്ള മോതിരവും ഒക്കെ വാങ്ങിയിരുന്നു.
പിന്നെ ഇന്നത്തെ പോലെ വീഡിയോ ഒന്നും ഇല്ലായിരുന്നു അന്നു. ഫോട്ടോ എടുക്കും. അതു ആൽബമാക്കി സൂക്ഷിക്കും. അത്ര മാത്രം.
എല്ലാവർക്കും വെറ്റില കൊടുത്തു അനുഗ്രഹം വാങ്ങുന്ന ഒരു ചടങ്ങ് ഉണ്ട്. പെണ്ണു ഒരുങ്ങി കഴിഞ്ഞിട്ടാണ് അതു ഉണ്ടാവുക. പട്ടു സാരിയും സ്വർണവും ഒക്കെ അണിഞ്ഞു മുല്ലപ്പുവും മുടിയിൽ ചൂടി ആകെ ത്രില്ലിൽ ആയിരുന്നു ഞാൻ. ഇപ്പോഴത്തെ കുട്ടികൾക്ക് ഉള്ള വിവരമൊന്നും അന്നുള്ള കുട്ടികൾക്ക് ഇല്ലല്ലോ.
പെണ്ണു കണ്ടു പോയതിന്റെ ശേഷം കല്യാണത്തിന്റെ അന്നാണു ഹരിയേട്ടനെ പിന്നെ
കാണുന്നത്. പന്തലിൽ എത്തി ഹരിയേട്ടന്റെ അരികിൽ ഇരുന്നപ്പോഴേക്കും ചെറിയൊരു പേടി ഒക്കെ തോന്നിതുടങ്ങിയിരുന്നു. താലി അണിയിക്കുമ്പോഴും പരസ്പരം പൂമാല ചാർത്തുമ്പോഴും ഒന്നും ഹരിയേട്ടനെ നോക്കിയതേയില്ല. പിന്നെ കുങ്കുമം തൊടുവിക്കുമ്പോഴാണ് ആ മുഖത്തേക്ക് ഒന്നു നോക്കിയത്. ആ കൈകളിൽ എന്റെ കൈ അമ്മാവൻ ആയിരുന്നു ചേർത്തു വച്ചത്. വിളക്കിനെ വലം വച്ചു പുറത്തുഇറങ്ങിയപ്പോൾ ഫോട്ടോ എടുക്കാനായി എല്ലാരും തിടുക്കംകൂട്ടുന്നുണ്ടായിരുന്നു.
കാലമെത്ര കഴിഞ്ഞാലും ഈ ഓർമ്മകൾ മനസ്സിനെ കുളിരണിയിക്കും എന്നതാണ് സത്യം. ഓരോരുത്തരുടെയും വിവാഹം അവരുടെ സ്വന്തം ദിവസമാണ്. താരമായി വിലസാൻ അവസരം കിട്ടുന്ന ദിവസം.
മഴ ചാറിതുടങ്ങിയപ്പോൾ ഉമ്മറത്തേക്ക് ഓടികയറി. മനസ്സിൽ അപ്പോഴും ആ ഓർമ്മകളുടെ കുളിരും ആർദ്രതയും നിറഞ്ഞു നിന്നിരുന്നു.
#എന്റെരചന
#വിവാഹം
2 Comments
👌👌
നന്നായി എഴുതി❤️💐👌
പെണ്ണു കണ്ട് ഒന്നര വർഷത്തിനു ശേഷമായിരുന്നു എൻ്റെ വിവാഹം. മുഖം പോലും മറന്നിരുന്നു. .ഫോൺ വിളി,കത്തയപ്പ് ഒന്നുമുണ്ടായില്ല. അതും ഒരു രസം അല്ലേ❤️