എവിടെ നിന്നോ ഒരു അനുശോചന യോഗത്തിൻ്റെ അലയൊലികൾ മുഴങ്ങുന്നു. മനസ്സും ഓർമ്മകളും കുറെ പുറകിലേക്കു പായുന്നു. 2018 സെപ്തംബർ 5, ആരുടെയൊക്കെയോ വാക്കുകൾ കാതുകളിലേക്കൊരു നൊമ്പര മഴയായി എത്തുകയാണ്. “കഴിഞ്ഞ അര നൂറ്റാണ്ടായി നമ്മുടെ നാടിൻ്റെ എല്ലാ പുരോഗതികൾക്കും ചുക്കാൻ പിടിച്ച സാറിന് കണ്ണീരോടെ പ്രണാമം”. സമൂഹത്തിൻ്റെ നാനാതുറകളിലുള്ള വളരെയേറെപ്പേർ അവിടെക്കൂടിയിരുന്നു.
അച്ഛനേക്കുറിച്ചോർമ്മിക്കുമ്പോൾ ആദ്യം മനസ്സിൽവരുന്നത് അലക്കിത്തേച്ച തൂവെള്ള ഖദർഷർട്ടും മുണ്ടുമാണ്. നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും അച്ഛൻ സജീവ പങ്കാളിയായിരുന്നു. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവായിരുന്നിട്ടും അതൊന്നും കണക്കിലെടുക്കാതെ എല്ലാവരോടും സമവർത്തിത്വത്തോടെ പെരുമാറി. എതിർ പാർട്ടിക്കാർക്കു പോലും ഏറ്റവും സ്വീകാര്യനാവാൻ കാരണം ആ പെരുമാറ്റ രീതി തന്നെയായിരുന്നു. എന്തു പ്രശ്നങ്ങളുണ്ടായാലും അച്ഛൻ്റടുത്തേക്കോടി വരാൻ അവരെയെല്ലാം പ്രേരിപ്പിച്ചത് ആ മനോഭാവം തന്നെയാണ്.
ദീർഘകാലം ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡൻ്റായി പ്രവർത്തിച്ച് ഞങ്ങളുടെ കൊച്ചു ഗ്രാമത്തിൻ്റെ മുക്കിലും മൂലയിലും വികസനം കൊണ്ടുവരാൻ അച്ഛനു കഴിഞ്ഞു. തൻ്റെ രാഷ്ട്രീയം പോലും നാടിൻ്റെ പുരോഗതിക്കു വേണ്ടിയായിരുന്നു. അന്ന് ഞങ്ങളുടെ ദേശത്തിൻ്റെ വികസനത്തിനു വിലങ്ങു തടിയായി നിന്നത് ഒരു പാലത്തിൻ്റെ അഭാവമായിരുന്നു. എത്രയോ വർഷങ്ങൾ അതിനായി അച്ഛൻ ഓടി നടന്നു. കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒടുവിൽ ആ പാലത്തിൻ്റെ ഉത്ഘാടനം നടന്ന ആഘോഷരാവിൽ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയായി അച്ഛൻ നിൽക്കുന്നത് ഇന്നും മനസ്സിൽ നിന്നു മായുന്നില്ല.
എത്ര പ്രായം ചെന്നാലും അധികാരത്തിനും പദവിയ്ക്കും വേണ്ടി പടവെട്ടുന്ന രാഷ്ട്രീയക്കാരാണ് നമുക്കു ചുറ്റും. എന്നാൽ ചെറുപ്പക്കാർക്കു വേണ്ടി തൻ്റെ എഴുപതാം വയസ്സിൽ സ്വയം വിരമിച്ച അച്ഛൻ എല്ലാവർക്കും ഒരത്ഭുതമായിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പഠനത്തിലും വായനയിലുമെല്ലാം മുന്നിലായിരിക്കണമെന്നും എന്നും ഓർമ്മിപ്പിച്ചിരുന്നു. സ്ക്കോളർഷിപ്പ് കിട്ടുമ്പോൾ ഏറ്റവും സന്തോഷിച്ചിരുന്നത് അച്ഛനായിരുന്നു. എവിടെപ്പോയാലും പുസ്തകം വാങ്ങിക്കൊണ്ടുവന്നു തരും. 8, 9,10 ക്ലാസുകളിൽ സോഷ്യൽ സ്റ്റഡീസ് പഠിപ്പിച്ചിരുന്നത് അച്ഛനാണ്. ഒട്ടും ഇഷ്ടമില്ലാഞ്ഞ വിഷയമായിട്ടും നല്ല മാർക്കുവാങ്ങാൻ സാധിച്ചത് അച്ഛൻ്റെ ക്ലാസുകൾ അത്രയേറെ രസകരവും വിജ്ഞാനപ്രദവുമായിരുന്നതുകൊണ്ടു മാത്രമാണ്.
പ്രീഡിഗ്രിയ്ക്ക് ഹോസ്റ്റലിലായപ്പോൾ വീട്ടിൽ നിന്നു മാറിയതിൽ എനിക്കു വിഷമമാണെന്നറിയാവുന്ന അച്ഛൻ മിക്ക ആഴ്ചയും എനിക്കിഷ്ടപ്പെട്ട പലഹാരങ്ങളുമായി കാണാൻ വന്നിരുന്നു. പിന്നെ പല പല ക്ലാസുകളിൽ ഉയർന്ന മാർക്കും റാങ്കുമൊക്കെ വാങ്ങിയപ്പോൾ ഏറ്റവുമധികം ആഹ്ലാദത്തോടെയും അഭിമാനത്തോടെയും നിന്നിരുന്ന അച്ഛനെ മറക്കാനേ കഴിയില്ല.
പെൺമക്കൾക്കാണ് അച്ഛന്മാരോടു കൂടുതൽ അടുപ്പവും സ്നേഹവുമെന്നു പറയാറുണ്ട്. “പിതൃ രക്ഷതി കൗമാരേ” എന്ന സങ്കല്പത്തിനതീതമായി എല്ലാക്കാലത്തും – ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും -രക്ഷകനും റോൾ മോഡലും അച്ഛൻ തന്നെയായിരുന്നു. അച്ഛനിൽ നിന്ന് ഒരടി പോലും കൊണ്ടതായി ഓർമ്മയില്ല. സ്വന്തം രീതികളിലൂടെയാണ് ഓരോ കാര്യങ്ങളും പഠിപ്പിച്ചു തന്നത്. എപ്പോഴും ഒരു പുഞ്ചിരിയോടെ, എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്നു. അതു തന്നെയാണ് അച്ഛനെ നാടിനു പ്രിയപ്പെട്ടവനാക്കിയത്.
മനസ്സിൻ്റെ മയിൽപ്പീലിത്താളുകളിൽ കോറിയിട്ട അച്ഛൻ്റെ ചിത്രം ചുവരിലൊരു ഛായാ ചിത്രമായി മാറിയത് 2018 സെപ്തംബർ 5 നാണ്. 30 വർഷത്തോളം അദ്ധ്യാപകനായിരുന്ന ആൾ അദ്ധ്യാപക ദിനത്തിൽത്തന്നെ ഞങ്ങളെ വിട്ടുപോയി.
അമ്മ പോയതോടെ അച്ഛൻ തീർത്തും നിരാശ്രയനായി മാറി. ഗ്ലൂക്കോമ ബാധിച്ച് കണ്ണിൻ്റെ കാഴ്ചയുംവളരെ കുറഞ്ഞു. ആഹാരം കഴിക്കാതെ ക്ഷീണിതനായി വന്നപ്പോൾസുഹൃത്തിൻ്റെ ഹോസ്പിറ്റലിലേക്കു മാറ്റി. പിന്നെ എല്ലാം ട്യൂബു വഴിയായി 2018 ലെ വെള്ളപ്പൊക്ക സമയത്ത് അച്ഛനും ഹോം നഴ്സും ഹോസ്പിറ്റലിൽ കുടുങ്ങി. അന്നനുഭവിച്ച മാനസികസംഘർഷം പറഞ്ഞറിയിക്കാനാവില്ല. എല്ലാ ആഴ്ചയും അച്ഛൻ്റടുത്തു പോയി. സെപ്റ്റംബർ 4 നു രാത്രി വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും മനസ്സിന് എന്തോ ഒരു വിഷമം തോന്നി. അതിരാവിലെ യാത്ര തിരിച്ചു. ചെന്നു കൈയിൽ പിടിച്ചപ്പോൾ “മോളു വന്നോ” എന്നു ചോദിച്ചു. അതായിരുന്നു അവസാന വാക്കുകൾ.
അച്ഛനുമമ്മയും നഷ്ടപ്പെടുമ്പോൾ നമ്മൾ ശരിക്കും അനാഥരായ പോലെ തോന്നും.ഗേറ്റു തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ അകത്തേക്കു നോക്കി “ദേ മോളു വന്നു” എന്നു പറയാൻ വരാന്തയിലെ കസേരയിൽ അച്ഛനില്ല എന്ന യാഥാർത്ഥ്യം മനസ്സിനെ പഠിപ്പിക്കാൻ എന്താണിനി കഴിയുക ?
“മാതാ പിതാ ഗുരു ദൈവം ” എന്ന പ്രാർത്ഥന നമ്മുടെ മക്കളിൽ നിറയട്ടെ
എല്ലാ അച്ഛന്മാർക്കും സ്നേഹത്തിൻ്റെ ഒരു പിടി പൂക്കൾ സമർപ്പിക്കുന്നു.
#അച്ഛൻ
2 Comments
ഹൃദയത്തിൽ തൊട്ടൊരു എഴുത്തു ആശംസകൾ ❤️❤️
ഒരു പാടു സന്തോഷം❤️
വളരെ വർഷങ്ങൾക്കു ശേഷമാണ് എന്തെങ്കിലുമൊക്കെ എഴുതുന്നത്.