ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതാണ് എളുപ്പം. ഇല്ലെന്ന് സ്ഥാപിക്കാൻ ഒരുപാട് തത്വങ്ങൾ നീളത്തിലും വീതിയിലും നിരത്തേണ്ടി വരും.
ദൈവവിശ്വാസവും മതവും തമ്മിൽ വലിയ അകലം ഒന്നുമില്ലെന്നാണ് ആദ്യകാലങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നത്. മനുഷ്യരാശിയോട് പറയാനുള്ളതെല്ലാം മതഗ്രന്ഥത്തിൽ ദൈവം രേഖപ്പെടുത്തിയിരിക്കുന്നു. അതുമല്ലെങ്കിൽ ദൈവം അത് രേഖപ്പെടുത്താൻ വേണ്ടി ഒരു ഇടനിലക്കാരനെ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ മനുഷ്യരാശിയിലേക്ക് നന്മയുടെ പാതയും വിലക്കുകളും വരുംവരായ്കകളും പ്രതീക്ഷയും എല്ലാം കാലങ്ങളായി പകർന്നു കൊടുക്കുന്നു.
അങ്ങനെയങ്ങനെ ഹിന്ദുവും മുസ്ലീമും ക്രൈസ്തവരും ജൂതന്മാരുമുണ്ടായി.
പിന്നെയെപ്പോഴാണ് ദൈവവും മതവും തമ്മിലുള്ള വിടവ് കാണാൻ തുടങ്ങിയതെന്നു ചോദിക്കുമ്പോൾ വീണ്ടും സഞ്ചരിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനു തെറ്റ് പറ്റില്ലെന്നറിയാം. അതങ്ങനെ വിശ്വസിക്കാൻ തന്നെയാണ് എളുപ്പം. പക്ഷേ ചില മനുഷ്യരെ കാണുമ്പോൾ അറിയാതെ ചില കുനഷ്ട് ചിന്തകൾ കുടിയേറും. ചിലർ സമ്പന്നർ മറ്റു ചിലർ ദരിദ്രർ. ദൈവ പരീക്ഷണം അല്ലാതെ എന്തു പറയാൻ? ചിലർ ദുഷ്ട മനസുള്ള ധനികർ അതുമല്ലെങ്കിൽ അതിബുദ്ധിന്മാരായ സ്വാർത്ഥർ, കൊലപാതകർ. അതും മറ്റു തരത്തിലുള്ള പരീക്ഷണമാകാം. മരണത്തിനു ശേഷം ഒരു വിചാരണയും ശിക്ഷയുമെല്ലാം ഉണ്ടല്ലോ. ദൈവം നീതിപൂർവ്വം ശിക്ഷ നടപ്പിലാക്കും. അങ്ങനെ ആശ്വസിക്കാം.
പക്ഷേ മനസ്സിലാകാത്ത ഒരു കാര്യം സ്ത്രീ-പുരുഷ സങ്കൽപ്പങ്ങളോടാണ്.
ഒരു കൂട്ടർ ആരോഗ്യ ശ്രീമാന്മാർ മറ്റു കൂട്ടർ സ്നേഹസമ്പന്നതയും ഹൃദയ വിശാലതയും സഹന സമ്പുഷ്ടതയും ഉള്ളവരാകുന്നു. ചുരുക്കം പറഞ്ഞാൽ ഈ ദുനിയാവിലെ എല്ലാ പുല്ലും പുഷ്പവും സേവനവും സുഖവും കടലിലെ മത്സ്യവും കരയിലെ കോഴിയും പോത്തും എല്ലാം ആരോഗ്യ ശ്രീമാനുള്ളതാണ്. അവനെ സേവിക്കാനും ആനന്ദം പകരാനുമായി സൃഷ്ടിയുടെ നിലനിൽപ്പിനായി സ്ത്രീകളെ സൃഷ്ടിച്ചു. പുണ്യജന്മം! ഇനിയിപ്പോൾ മരിച്ചു പരലോകത്തു ചെന്നാലും ആ കാര്യത്തിൽ ഒരു അനീതിയും വിചാരണയും ഉണ്ടാവില്ല.
അവിടെയാണ് ദൈവവും മതവും തമ്മിലുള്ള ആദ്യത്തെ വിടവ് കണ്ടത്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
മതപ്രഭാഷകർ ചിലപ്പോൾ മൈക്കിലൂടെ അലറി വിളിച്ചു പറയാറുണ്ട്
” പെണ്ണേ … നീ വെറുമൊരു പെണ്ണാകുന്നു. വളഞ്ഞ വാരിയെല്ല് കൊണ്ടുണ്ടാക്കിയ നിങ്ങൾക്ക് പോരായ്മകൾ ഉണ്ട് എന്ന് മനസിലാക്കുക. നിന്റെ ഭർത്താവിനെ അനുസരിക്കുകയും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക. സ്വർഗത്തിലേക്കുള്ള നിന്റെ വാതിൽ അവിടെ തുറന്നു വരും”
ഇതെല്ലാം ഭക്തിയോടെ സ്ത്രീകൾ കേൾക്കുമ്പോൾ ശ്രീമാന്മാർ അഭിമാനം കൊണ്ട് തലയുയർത്തും.
സ്ത്രീകൾ വാഴ്ത്തപ്പെട്ടവളാകുന്നു.
ഒരു പുതിയ തലമുറയെ സൃഷ്ടിക്കുന്നു. മുലയൂട്ടി വളർത്തുന്നു. നിന്റെ മാതാവിനെ സ്നേഹിക്കൂ ബഹുമാനിക്കൂ പഞ്ചാര പാനിയിൽ മുക്കി വയ്ക്കൂ. എന്നിട്ട് നിന്റെ പേരിന്റെയും കുലത്തിന്റെ അറ്റത്ത് ആരോഗ്യ ശ്രീമാന്മാരുടെ നാമം രേഖപ്പെടുത്തുക.
ന്യായം ഇല്ലാതെയില്ല. സാമ്പത്തിക സുരക്ഷ ശ്രീമാൻ അല്ലേ കൊടുക്കുന്നത്. ആ ഒരു കടപ്പാട് കാണിക്കുന്നതിൽ എന്താണ് തെറ്റ്?
എന്നാൽ സാമ്പത്തിക സുരക്ഷയും കൂലിയില്ലാത്ത പരിപാലനവും ചെയ്യുന്ന സ്ത്രീജനത്തിനും അപ്പോഴും വാരിയെല്ലിന്റെ വളവിന്റെ പേരിൽ മാറ്റിയിരുത്തുന്നത് എന്തുകൊണ്ടാണ്?
മതം അങ്ങനെ പറയുന്നു,അത് കൊണ്ടായിരിക്കാം. ഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ച് ഓക്കാനിച്ച് വഷളാക്കി മത പണ്ഡിതർ വിളമ്പുന്നത് ഭക്ഷിക്കാൻ മത വിശ്വാസികൾ ഇപ്പോഴും വായപൊളിച്ച് ഇരിക്കുകയാണ്. ഇത്തരം പൈശാചിക അഭിപ്രായം രേഖപ്പെടുത്തുന്നതിന്റെ പേരിൽ നേരിടാൻ പോകുന്ന വളഞ്ഞ അമ്പുകൾ സസന്തോഷം ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്.
ചോദ്യം ചെയ്യുന്നവന്റെ നേരെയൊരിക്കലും റോസാപ്പൂക്കളുടെ ഇതളുകൾ പതിയില്ലെന്നറിയാം. കല്ലെറിഞ്ഞ ചരിത്രം തന്നെയാണ് അന്നും ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നത്.
ഒരിക്കലൊരു ശ്രീമാൻ പറയുകയുണ്ടായി. “പെണ്ണായി ജനിച്ചാൽ മതിയായിരുന്നു. ഈ ചൂടും പെടാപ്പാടും ജോലി ചെയ്യലും കുടുംബം നിലനിർത്തുന്നതുമൊന്നും അറിയേണ്ട. വീട്ടിലിങ്ങനെ സുഖമായി ഇരിക്കുക, പാചകം ചെയ്യുക, കുട്ടികളെ നോക്കുക. എന്തൊരെളുപ്പം”
എന്നാൽ പിന്നെതെന്തിനാണ് ശ്രീമാനേ കല്യാണമെന്ന ഭാരം തലയിൽ ഏറ്റു വച്ചതെന്ന് ചോദിച്ചപ്പോൾ അവിടെയും വന്നു മതം. മനുഷ്യർ വിവാഹം കഴിക്കണം. സ്ത്രീ ജന്മങ്ങൾ എപ്പോൾ വേണമെങ്കിലും ഒരു പുലിയുടെയോ സിംഹത്തിന്റെയോ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നവരാണ്. അവരെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ശ്രീമാനുള്ളതാണ്. അടുത്ത തലമുറയുണ്ടാക്കേണ്ട യജ്ഞം, യാഗം ഇതൊക്കെ വലിയ ചുമലതകളാണെന്നറിയുക.
നിന്ന നിൽപ്പിൽ മതമെന്നെ വിഴുങ്ങാനായി വായ തുറന്നു. എന്നാൽ ദൈവാധീനം കൊണ്ട് ഞാൻ അന്ന് രക്ഷപ്പെട്ടു.
ഒരു പുലിയെയും കരടിയെയും ചുരുങ്ങിയത് ഒരു പട്ടിയെയെങ്കിലും ഭയപ്പെട്ടു വേണം ഓരോ സ്ത്രീകളും ജീവിക്കേണ്ടത് എന്ന പാഠം ഏറെ വൈകിയാണ് മനസിലാക്കിയത്. കരുത്തുള്ള കൈകൾ കൊണ്ട് ചില ശ്രീമാന്മാർ പിറകെ ഓടിവരുമെന്നുള്ളത് വലിയൊരു വാസ്തവമാണ്. തെറ്റ് പറയാൻ പറ്റില്ല കാരണം ശ്രീമാനെ സൃഷ്ടിച്ചത് അങ്ങനെയാണ്. ഒരിക്കലൊരു മോട്ടിവേഷൻ യുവ രാജാവ് മൊഴിയുകയുണ്ടായി.
ശ്രീമാന്റെ തലച്ചോറിൽ നിറയെ കാമവും അക്രമവും കീഴ്പ്പെടുത്തലും ആണത്രേ. തന്റെ അരികിലൂടെ കടന്നു പോകുന്ന ഒരു വളഞ്ഞ എല്ലിനെ കാണുമ്പോൾ ചിലപ്പോൾ ഉദ്ധാരണം ഉണ്ടാകാം. കാരണം അവനെ അങ്ങനെയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നറിയുക.
ഈ മാന്യ അദ്ദേഹം പിന്നീട് സ്ത്രീകളെ വാഴ്ത്തുകയും സ്ത്രീകളുടെ തലച്ചോറിനെ കുറിച്ച് പലപ്പോഴും ആശ്ചര്യപ്പെടാറുമുണ്ടെന്നു കൂടി പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷം, സംതൃപ്തി ശുഭം.
ശ്രീമാന്മാരാൽ ആകർഷിക്കപ്പെടാതെ നടക്കുക എന്നത് മതം സ്ത്രീകൾക്കായി ഒരുക്കി വച്ച മുന്നറിയിപ്പാണ്. അതൊന്ന് കൂടി കാച്ചി കുറുക്കി കഷായം കലക്കി പിന്നെയും മൈക്കിലൂടെ പ്രഭാഷകർ അലറി.
” തല മറക്കാതെ പെണ്ണേ .. നീ നരകത്തിലെ വിറകാണ്. പുരികങ്ങൾക്ക് ആകൃതി വരുത്തി ചുണ്ട് ചുവപ്പിച്ച പെണ്ണേ നീ ശപിക്കപ്പെട്ടവളാണ്. നിന്റെ ആകൃതി വരുത്തിയ പുരികത്തിന്റെ മേലെ ആണികൾ തറയ്ക്കും.സുഗന്ധം പൂശി നീ അങ്ങാടിയിലേക്ക് ഇറങ്ങുമ്പോൾ പിശാച് നിന്നെ അനുഗമിക്കും. കാലുകളിൽ നീ അണിയുന്ന കിലുങ്ങുന്ന പാദസരം ചെകുത്താന്റെ കളിപ്പാട്ടമാണ് ”
കുളിക്കുമ്പോൾ സോപ്പ് തേയ്ക്കരുത് എന്ന് പറയാൻ മറന്നു പോയതായിരിക്കും. വാസനയില്ലാത്ത സോപ്പ് തേയ്ക്കാൻ ഇനി അടുത്ത ഉത്തരവ് ഉണ്ടാകും വരെ കാത്തിരിക്കാം.
ശ്രീമാന്റെ അനുമതിയില്ലാതെ കൈകളിൽ മൈലാഞ്ചിയണിയാൻ പാടില്ല എന്നൊരു ഉത്തരവുണ്ട്. അതിന്റെ ഏതെങ്കിലും ഒരു അറ്റത്ത് ശ്രീമാന്റെ നാമം കൂടി എഴുതിയാൽ വാഴ്ത്തപ്പെട്ടവളായി.
മനസ്സിലാകാത്ത സംഗതി ഒന്നിൽ കൂടുതലുണ്ട്. യഥാർത്ഥത്തിൽ മതത്തിന്റെ നൂലുകൾ എല്ലാം സ്ത്രീകൾ എന്ന വളഞ്ഞ കുറ്റിയിലേക്കാണോ ചേർത്ത് കെട്ടിയിരിക്കുന്നത്? ഒരു അശരീരി പോലെ കേട്ട രണ്ടു വരികൾ കുറിക്കട്ടെ. ഒരു ഗർഭപാത്രം പേറേണ്ടി വന്നതിന്റെ പേരിൽ ഓരോ സ്ത്രീകളും എത്രമാത്രം ത്യാഗങ്ങളും യാതനകളുമാണ് അനുഭവിക്കേണ്ടി വരുന്നത്? ഇതേ ഗർഭപാത്രത്തിൽ തന്നെയാണ് സ്ത്രീകൾക്ക് നേരെ വിരൽ ചൂണ്ടുന്ന ഒരുപാട് ശ്രീമാൻമാർ പിറക്കുന്നതും. അവരെല്ലാം സ്ത്രീകളുടെ സംരക്ഷകരായി ഭൂമിയിൽ ആവോളം സ്വാതന്ത്ര്യവും സന്തോഷവും സേവനവും വഹിച്ചുകൊണ്ട് ജീവിച്ചു മരിക്കും. ഇവരെയെല്ലാം പരിപാലിച്ച് പട്ടം വാങ്ങി സ്ത്രീകളും അടക്കപ്പെടും. കബറിന്റെ മേലെ മൈലാഞ്ചി തൈ നടും. അതുമല്ലെങ്കിൽ അസ്ഥി പെറുക്കി ഭസ്മം ചേർത്ത് കുടത്തിലാക്കി പുണ്യ ജലത്തിൽ ഒഴുക്കും.
ഒരിക്കലെന്റെ സുഹൃത്ത് ശവമടക്കിനെ കുറിച്ചു പറഞ്ഞത് കേട്ട് മരണാനന്തര യാത്രയെ കുറിച്ചു വെറുതെയൊന്നു സങ്കല്പിച്ചു നോക്കി. ക്രിസ്ത്യൻ വിശ്വാസ പ്രകാരം സ്ത്രീകൾ മരണപ്പെട്ടാൽ അവരെ അണിയിച്ചൊരുക്കി മണവാട്ടിയാക്കി അവരുടെ താലി വസ്ത്രത്തിൽ കൊരുത്തിടും. അതുമല്ലെങ്കിൽ അത് പള്ളിയിലെ ഭണ്ഡാര പെട്ടിയിൽ നിക്ഷേപിക്കും.
പക്ഷേ പലരും അത് ചെയ്യാറില്ല. ശവമടക്ക് കഴിഞ്ഞാൽ ആ പൊന്നിൻ കഷ്ണമെടുക്കാൻ മോഷ്ടാക്കൾ വരുമത്രേ. അവർ കുഴി മാന്തി അവ അപഹരിക്കും. മരിച്ചു പോയാലും ശ്രീമാന്റെ മുദ്ര പേറി തന്നെ സഞ്ചരിക്കണം. മരണശേഷം സുമംഗലിയായി അണിഞ്ഞൊരുങ്ങി താലിയോടു കൂടി പട്ടടയിൽ എരിഞ്ഞു തീരുന്ന വിശ്വാസികളുമുണ്ട്. വളഞ്ഞ എല്ലുകളുടെ ഓരോ സൗഭാഗ്യങ്ങൾ!
എന്നാൽ പാവം ശ്രീമാൻമാർക്ക് അടയാളങ്ങൾ ഇല്ലാതെ പോയി. അവർ വിവാഹിതരാണോ അല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. അവൻ എന്നും വിശുദ്ധനായിരിക്കും. ശ്രീമാൻമാർക്ക് പരലോകത്തും മുദ്രയണിയാതെ കൈവീശി അന്നും സ്വതന്ത്രമായി നടക്കാം.
ഒരുപക്ഷേ ദൈവം മനുഷ്യരോട് പറയാതെ പോയ ചില കാര്യങ്ങൾ ഉണ്ടായിരിക്കാം. അതല്ലെങ്കിൽ യഥാർത്ഥമായി പറഞ്ഞ പല കാര്യങ്ങൾ വളച്ചൊടിച്ച് മറ്റു ചിലർ സമാന്തര ഗ്രന്ഥങ്ങളിൽ പകർത്തിയതാവാം. വിശുദ്ധ ഗ്രന്ഥങ്ങളും ഉപഗ്രന്ഥങ്ങളുമെല്ലാം കടന്നു പോയതും വ്യാഖ്യാനിക്കപ്പെട്ടതും പ്രബോധനം ചെയ്യപ്പെട്ടതും എല്ലാം ശ്രീമാൻമാരുടെ കൈകളിലൂടെയാണ ല്ലോ?
വീണ്ടും പൈശാചികമായ ചിന്തകളും ചോദ്യങ്ങളും എന്റെ പുരികക്കൊടികളെ ഉയർത്തുകയാണ്. ദാമ്പത്യത്തെക്കുറിച്ച് വായ തോരാതെ സംസാരിക്കുന്നത് ബ്രഹ്മചാരിയായ പള്ളിയിലെ അച്ചൻ. അന്യ സ്ത്രീകളുടെ മുഖത്തുനോക്കാൻ പോലും പാടില്ലെന്ന് ചട്ടം പറഞ്ഞ മതപുരോഹിതർ സ്ത്രീകളെക്കുറിച്ചും സ്ത്രീകളുടെ മനോവ്യാപാരത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വായ തോരാതെ പ്രസംഗിക്കുന്നു. സ്ത്രീ സർവ്വം സഹയാണെന്നും ദേവിയാണെന്നും പറഞ്ഞവർ ആർത്തവത്തിന്റെ പേരിലവളെ മാറ്റി നിർത്തുന്നു. ആർത്തവ ദിനങ്ങളിൽ ശ്രീമാന് തന്റെ ശ്രീമതികളിൽ നിന്ന് ആനന്ദം ലഭിക്കാൻ കഴിയാത്തതിന്റെ പേരിൽ അങ്ങനെയൊരു നീക്കം ഉണ്ടാക്കിയത് അവന്റെ കൂർമ്മ ബുദ്ധി. ഈ കൂർമ്മത കൊണ്ട് അങ്ങനെ കുറച്ചു ദിവസങ്ങൾ വാരിയെല്ലൊന്ന് നിവർത്താം. അങ്ങനെ ചില ഉർവശി ശാപങ്ങൾ ഉപകാരമാകാറുണ്ട്. ദൈവത്തിന് സ്തുതി.
ദൈവവിശ്വാസം മനുഷ്യന്റെ തലയോട്ടിയുടെ വ്യാസത്തിൽ മാത്രം കറങ്ങുന്ന ഒന്നല്ല എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. പ്രപഞ്ചം മനുഷ്യനിർമ്മിതിയല്ലെങ്കിൽ പിന്നെ അതിലൊരു ദൈവാംശം ഉണ്ടെന്ന് തന്നെ വിശ്വസിക്കാൻ ആണ് എളുപ്പം. എന്തുകൊണ്ട്, എങ്ങനെ എന്ന ചോദ്യങ്ങൾക്ക് ശാസ്ത്രം ഉത്തരം നൽകുമ്പോൾ ആര് എന്ന ചോദ്യം അവിടെ വരേണ്ടത് ചിന്തിക്കുന്നവരുടെ ഇച്ഛയാണ്.
സുരക്ഷിതമായ സൗഭാഗ്യങ്ങളുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കുന്നവർക്ക് ആര് എന്ന ചോദ്യം മനസിലുണ്ടായെന്ന് വരില്ല. മുട്ടിപ്പായി പ്രാർത്ഥിക്കാൻ പ്രയാസം ഇല്ലാത്തവർക്ക് അങ്ങനെയൊരു ദൈവ സങ്കല്പത്തിന്റെ ആവശ്യകതയും ഇല്ലെന്നു വരാം. ആ ആവശ്യകത ഇല്ലായ്മയുടെ നിറം പുരട്ടിയ വാളുകൊണ്ട് യുക്തിവാദം പറഞ്ഞു പടവെട്ടുന്നവരും മതം വാരി പൂശി കാഴ്ച മങ്ങിയ വലിയ വായ ഉള്ളവരും അവരുടെ ഉജ്ജ്വലമായ സമയം നഷ്ടപ്പെടുത്തുകയാണ് എന്നറിയുക. ഇരുകൂട്ടരും പരിഹാസത്തിന്റെ ചോറുരുളകൾ പരസ്പരമൂട്ടുകയാണ്.
നീളമറിയാത്ത ജീവിതത്തിന്റെ ഒരറ്റത്തു പ്രതീക്ഷ എന്നതിനെ ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് പോലെ വിശ്വസിച്ചു ജീവിക്കട്ടെ. അതിനെ ദൈവമെന്നോ യുക്തിയെന്നോ പേരിട്ടു വിളിക്കട്ടെ. ജീവിക്കാൻ ഒരു കാരണം എപ്പോഴും ബാക്കി വയ്ക്കുക.
4 Comments
പെണ്ണിനെ മനസ്സിലാക്കി അല്ലെങ്കിൽ അവൾക്കും അവളുടേതായ സ്വാതന്ത്ര്യളുണ്ട് എന്ന് മനസ്സിലാക്കി
ജീവിക്കുന്നവർക്കിടയിൽ ഇത്തരം നൂലാമാലകൾ ഒരിക്കലും ഒരു തടസ്സമായിട്ടില്ലെന്ന് എനിക്ക് തോന്നുന്നു.. അവൾ എന്റെ കാൽക്കീഴിൽ നിൽക്കണമെന്ന് ഒരു പുരുഷൻ ചിന്തിക്കുന്നിടത്ത് എല്ലാം തകിടം മറിയും..ആ ചിന്തയെ ഊട്ടിയുറപ്പിക്കാൻ പറ്റിയ ഒരു സമൂഹമാണ് ചുറ്റുമുള്ളതെങ്കിൽ സംഭവം ഉഷാർ..
സപ്നയെപ്പോലെ കടുത്ത വിശ്വസിക്കും സന്ദേഹവും കലഹവും തോന്നുന്നു എന്നത് പ്രതീക്ഷ നൽകുന്നു. നല്ല രചന👏👏👏
ശക്തമായ ഭാഷയിൽ മതങ്ങളുടെ കറുത്ത ഏടുകൾക്ക്നേരെയുള്ള വിരൽ ചൂണ്ടൽ. വിശ്വാസത്തിന്റെ പേരിൽ കുറച്ചൊന്നുമല്ല സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നത്. തുറന്നെഴുത്ത് ഗംഭീരം 👌🏼❤️
ഗഹനമായ തത്വചിന്തകൾ ..
മതങ്ങൾക്ക് ഈ അക്ഷരങ്ങൾ കൊണ്ട് ഇതിൽക്കൂടുതൽ എന്തുകൊട്ടു കൊടുക്കാനാണ്?
പാദസരവും, മൈലാഞ്ചിയും അണിയാൻ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീയേ നീയിന്നും ശ്രീമാന്മാരുടെ അടിമ മാത്രം.
ഭാര്യയുടെ ആർത്തവ സമയത്ത് ഭർത്താവിന് കാമം തീർക്കാൻ മറ്റൊരു ഭാര്യയാകാം. പക്ഷെ മരണം വരെയും ഭാര്യ ഭർത്താവിൻ്റെ അടയാളം കഴുത്തിലണിയണം.
ചിന്തകൾ ഗഹനമാണ്…
മതതത്വങ്ങൾ പൊളിച്ചെഴുതപ്പെട്ടെങ്കിൽ ….. എന്നാണാവോ?
ആഴത്തിലുള്ള ചിന്തകൾ ഉരുത്തിരിഞ്ഞത് സ്വാനുഭവങ്ങളിൽ നിന്നു കൂടിയാവാം.
എഴുതിയത് Sapna ആയതു കൊണ്ട് ഇതിൽ കുറഞ്ഞെതൊന്നും പ്രതീക്ഷിച്ചില്ല.👌💓