മലയാളത്തിലെ പ്രണയ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ മിക്ക മലയാളികൾക്കും ഒരേ ഉത്തരമായിരിക്കും.
”നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ”
ബാല്യ – കൗമാര- യൗവനങ്ങളിൽ ഈ സിനിമ കണ്ടവർക്കെല്ലാം ഇതൊരു നനുത്ത സുഖകരമായ ഓർമ്മയാണ്. വർഷങ്ങൾ കഴിയും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ, വല്ലാതെ മോഹിപ്പിക്കുന്ന മനോഹര ചിത്രം. പേരു പോലും, ഒരു സിനിമയ്ക്ക് കൊടുക്കാൻ പറ്റുന്നതിൽ വച്ചേറ്റവും കാല്പനികസൗന്ദര്യം നിറഞ്ഞു നിൽക്കുന്നത്.
1986 സെപ്റ്റംബർ 12 ന് റിലീസ് ആയ ഈ സിനിമ മുപ്പത്തിയേഴ് വർഷങ്ങൾക്കിപ്പുറം ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നു എങ്കിൽ അതിൻ്റെ മുഖ്യകാരണം, പത്മരാജൻ എന്ന പ്രതിഭയാണ് ഇതിന്റെ സംവിധായകൻ എന്നത് തന്നെയാണ്. എൻ്റെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം മാത്രമല്ല, അടുത്ത മിക്ക സ്ഥാനങ്ങളിലും പത്മരാജന്റെ സിനിമകൾ തന്നെയാണ്. തൂവാനത്തുമ്പികൾ, ഇന്നലെ, മൂന്നാംപക്കം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, കരിയലക്കാറ്റ് പോലെ, സീസൺ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ബ്രില്യൻസിന്റെ ക്ലാസിക് ഉദാഹരണങ്ങളാണ്. അക്കൂട്ടത്തിൽ, പത്മരാജന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം, ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ തന്നെയാണ്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കെ.കെ.സുധാകരന്റെ ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം’ എന്ന നോവലാണ് ഈ മനോഹര ചലച്ചിത്രമായി മാറിയത്. ഈ കഥ നമുക്ക് നൽകിയതിന് അദ്ദേഹത്തിന് നന്ദി പറയാം. പത്മരാജന്റെ പത്നി രാധാലക്ഷ്മിയാണ് ഈ നോവൽ വായിച്ച് ഇത് സിനിമയാക്കണമെന്ന് നിർദ്ദേശിച്ചതെന്ന് കേട്ടിട്ടുണ്ട്. പത്മരാജനെന്ന ജീനിയസ്സിന്റെ ശ്രദ്ധ, ഇതിലേക്ക് തിരിച്ചു വിട്ടതിൽ അവർക്കും നന്ദി.
’പവിഴം പോൽ, പവിഴാധരം പോൽ’ ആണ് പ്രണയം എന്ന് നമ്മോട് പറഞ്ഞതിന് ഒ എൻ വിയോടും യേശുദാസിനോടും നാം കടപ്പെട്ടിരിക്കുന്നു. ജോൺസൺ മാഷിന്റെ മാന്ത്രിക സ്പർശമുള്ള സംഗീതത്തെക്കുറിച്ച് എന്ത് പറയണം! മുന്തിരിത്തോപ്പുകളിലേക്ക് നാം കാൽ വയ്ക്കുന്നത് തന്നെ, ഇരുട്ടിലൂടെ വരുന്ന ആ ടാങ്കർ ലോറിയും അതിനൊപ്പമുള്ള മാസ്മരികമായ, എത്ര കേട്ടാലും മതിവരാത്ത ആ പശ്ചാത്തലസംഗീതവും ആസ്വദിച്ചുകൊണ്ടാണ്. ചിത്രത്തിൽ ഉടനീളം നമ്മെ മോഹിപ്പിച്ചു കൊണ്ട് ആ പശ്ചാത്തല സംഗീതം ഒപ്പമുണ്ട്. സിനിമയേക്കാൾ പ്രസിദ്ധമായ ഒരു പശ്ചാത്തലസംഗീതം, അതായിരുന്നു ഈ ചിത്രത്തിന്റേത്..
ഈ ചിത്രം 37 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയതാണെന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. എവിടെയോ കേട്ടിട്ടുണ്ട്, ‘ഒരു മികച്ച സൃഷ്ടി കാലത്തിന് അതീതമായിരിക്കണം, വർഷങ്ങൾക്ക് ശേഷവും പ്രസക്തിയുള്ളതാവണം’ എന്ന്. ഈ ചിന്തയ്ക്ക്, ഏറ്റവും നല്ല ഉദാഹരണമല്ലേ ഈ സിനിമ? ഇന്നും പുതുമയോടെ നിൽക്കുന്നു, ഇതിന്റെ ഇതിവൃത്തവും സംഭാഷണങ്ങളും പാട്ടുകളും പശ്ചാത്തലസംഗീതവും എല്ലാം.. മറ്റൊരു വശം ചിന്തിച്ചാൽ, ഇന്നും സമൂഹത്തിൽ – വീടുകൾക്കുള്ളിൽ പോലും – സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന സമാന ദുരവസ്ഥകൾക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് കാണാം. വർഷങ്ങൾക്ക് മുൻപ് തന്നെ ഇങ്ങനെയൊരു വിഷയം, ഇത്രയും പുരോഗമന ചിന്തയോടെ, കയ്യടക്കത്തോടെ ആവിഷ്കരിക്കാൻ സാധിച്ചു എന്നത് പോലും അത്ഭുതകരമായി തോന്നുന്നു.
”നമുക്കു ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അതിന്റെ അടുത്ത ലൈൻ എന്താണെന്നറിയാമോ?” എന്ന് സോളമൻ ചോദിക്കുമ്പോൾ, അത് സോഫിയയുടെ ഹൃദയത്തിൽ മാത്രമല്ല, കാണുന്നവരുടെ മനസ്സിൽ കൂടിയാണ് തിരയിളക്കം സൃഷ്ടിക്കുന്നത്. ഇതിലും തീവ്രമായി പ്രണയം ചിത്രീകരിച്ചിട്ടുള്ള ഒരു സിനിമ രംഗം നിങ്ങൾക്കറിയാമെങ്കിൽ, പറയാമോ?
ഇതിനോടടുത്ത് തീവ്രത അനുഭവപ്പെട്ട മറ്റൊരു രംഗം, ”ഒരു പാതിരായ്ക്ക് മുറ്റത്തു ബൈക്ക് കൊണ്ട് വന്നു നിർത്തി, ഹോണടിക്കും. ഇറങ്ങി വരണം. ആദ്യത്തെ ഹോണിന് ഇറങ്ങി വന്നോണം, വന്നില്ലെങ്കിൽ ഒരു ഹോൺ കൂടി അടിക്കും. അതിലും വന്നില്ലേൽ നേരെ വന്നു വാതിൽ ചവിട്ടിപ്പൊളിച്ചങ്ങു കേറും, എന്നിട്ടു പൊക്കിയെടുത്തു ബൈക്കേൽ വച്ചങ്ങു വിടും” എന്ന് സോളമൻ പറയുമ്പോൾ സോഫിയയുടെ മറുപടി ഉണ്ട്, “അങ്ങനെയാണേൽ കൊണ്ടുവരേണ്ടത് ബൈക്കല്ല, ആ ടാങ്കർ ലോറിയാണ്. അതിൽ നമ്മൾ രണ്ടു പേരും കൂടിപോകുന്നത് എപ്പോഴും ഞാൻ സ്വപ്നം കാണും.” ഇതിൽ കൂടുതൽ ശക്തമായി ഒരു പെൺകുട്ടിയുടെ മനസ്സ്, അവളുടെ പ്രണയത്തിന്റെ ആഴം, അവളുടെ നിസ്സഹായത എന്നിവയെല്ലാം ഒരേപോലെ തീവ്രമായി അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
വെള്ളക്കുതിരപ്പുറത്ത് വരുന്ന രാജകുമാരനെയല്ല, ടാങ്കർ ലോറിയിൽ വരുന്ന ഈ നായകനെയാവും മലയാളി പെൺകുട്ടികൾ മനസ്സിലെ ഒരു കുഞ്ഞു മോഹമായി കൊണ്ട് നടന്നിട്ടുള്ളത്. ‘ആരും സമ്മതിക്കുന്നില്ലെന്ന് കണ്ടാൽ ഞാൻ അങ്ങ് പൊക്കികൊണ്ടുപോകും’, എന്ന് പറയുന്ന സോളമൻ – പറയുക മാത്രമല്ല , അത് ചെയ്യാനും ചങ്കൂറ്റമുള്ള നായകൻ – പെണ്മനസ്സുകളിൽ ഇടിച്ചു കയറിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഒരു സീൻ, ഒരൊറ്റ സീൻ മാത്രം ഒരല്പം വ്യത്യാസം വരുത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. സോഫിയയെ രണ്ടാനച്ഛൻ ഉപദ്രവിച്ചു എന്ന് മനസ്സിലാവുന്ന ആ നിമിഷം, സോളമന്റെ അമ്മ ഇനി ഈ വിവാഹത്തിന് സമ്മതമല്ല എന്ന് പറയാതെ പറഞ്ഞുകൊണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. ആ നിമിഷം എന്ത് ചെയ്യണം എന്ന ചിന്താക്കുഴപ്പത്തിലാവുന്നു സോളമൻ (പ്രത്യേകം ശ്രദ്ധിക്കണം : സോളമന് ആ ഒറ്റ നിമിഷത്തിൽ എന്ത് ചെയ്യണം എന്ന ചിന്താക്കുഴപ്പമേ ഉള്ളൂ.. അല്ലാതെ, അവൻ നിസ്സഹനാവുകയോ, സ്വന്തം തീരുമാനങ്ങൾ മാറ്റി ചിന്തിക്കുകയോ, ഒന്നും ചെയ്യുന്നില്ല) അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാനായി പുറകെ പോകുന്നുണ്ട് സോളമൻ. അങ്ങനെ പോകുന്നതിനു മുൻപ്, ഒരു വാക്ക് സോഫിയയോട്, ‘നിനക്ക് ഞാനുണ്ട്’ എന്ന് പറഞ്ഞിട്ട് പോകാമായിരുന്നു. സോളമനെയും സോഫിയയെയും കുറിച്ച് ചിന്തിച്ച് ഉറക്കം പോയ രാത്രികളിൽ, ഏറെ ആലോചിച്ച് വിഷമിച്ചിട്ടുള്ളത്, സോളമൻ ആ വീട്ടിൽ നിന്ന് അമ്മയോടൊപ്പം ഇറങ്ങി പോയതിനും രാത്രി ടാങ്കർ ലോറിയുമായി വരുന്നതിനും ഇടയ്ക്കുള്ള ആ മണിക്കൂറുകൾ.. സോഫിയ എങ്ങനെ ആ മണിക്കൂറുകൾ സഹിച്ചു എന്നാണ്. അവൾ എന്തെങ്കിലും അബദ്ധം കാണിച്ചിരുന്നെങ്കിൽ…
ഒരു ചലച്ചിത്രം, നമ്മുടെ ജീവിതത്തിലേക്ക് കയറി വരുന്ന ഒരനുഭവമായി ഇതിനെ കാണാനാണെനിക്കിഷ്ടം, അങ്ങനെയാണ് ഞാൻ ഇതിനെ ന്യായീകരിക്കുന്നത്. സിനിമയിൽ സോളമൻ അപ്പോൾ ഒന്നും പറയാതെ പോവുകയും, സസ്പെൻസ് നിലനിർത്തി, പിന്നീട് ടാങ്കർ ലോറിയിൽ വന്നു അവളെ കൊണ്ട് പോവുകയും ചെയ്യുമ്പോൾ, കാഴ്ചക്കാരന് അത് ത്രില്ലിംഗ് ആയി തോന്നുന്നു. യഥാർത്ഥ ജീവിതമായിരുന്നേൽ, മുകളിൽ എഴുതിയ ഈ ഒരു ചെറിയ വ്യത്യാസം സംഭവിച്ചു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.. എന്നിരുന്നാലും, മലയാള സിനിമയിലെ ശക്തവും വ്യത്യസ്തവുമായ ഒരു ക്ലൈമാക്സിന് (37 വർഷങ്ങൾക്ക് മുൻപാണിത് എന്നോർക്കണം), പത്മരാജന് നന്ദി പറയാം.
മലയാളസിനിമയിൽ വേറിട്ട ഒരു നായികാനായകസങ്കല്പത്തിന് തുടക്കം കുറിച്ചത് ഈ സിനിമയാണ് എന്ന് പറയാം. ഇഷ്ടപ്പെടുന്ന പെണ്ണിന്റെ അമ്മയുടെ ഭൂതകാലമോ അവളുടെ ജന്മരഹസ്യമോ രണ്ടാനച്ഛന്റെ കാര്യങ്ങളോ ഒന്നും തന്നെ സോളമന് അവളോടുള്ള സ്നേഹത്തിനു അല്പം പോലും കുറവ് വരുത്തുന്നില്ല. സോഫിയുടെ കാര്യമെടുത്താൽ, മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും തന്നെ സോളമനോട് തുറന്നു പറയാൻ അവളും മടിക്കുന്നില്ല. ഇതെല്ലാം അറിഞ്ഞാൽ അവന്റെ പ്രതികരണം എന്താകുമെന്ന ഭീതിപോലുമില്ലാത്ത സോഫിയും യാതൊരു മുൻവിധികളുമില്ലാതെ അവളെ കേൾക്കുന്ന, പ്രണയിക്കുന്ന സോളമനും – അതുവരെ മലയാളസിനിമ കണ്ടിട്ടില്ലാത്ത ഒരു പ്രണയ ജോഡി. ആൽഫാ പുരുഷന്മാരും ആൺ ധാർഷ്ട്യങ്ങളും വിധിയെ പഴിച്ച് കരയുന്ന സ്ത്രീകളും സഹനമാണ് പെണ്ണ് എന്ന ചിന്തയും അരങ്ങുവാണ മലയാള സിനിമയിലേക്കാണ് സോളമനും സോഫിയും കടന്നു വന്നത്.
മലയാള സിനിമാപ്രേക്ഷകൻ അത് വരെ കണ്ടു പരിചയിച്ച വഴികളിലോടെയല്ല ഈ സിനിമയുടെ കഥ പോയത്. രണ്ടാനച്ഛൻ സോഫിയെ മാനഭംഗപ്പെടുത്തുന്ന അവസരത്തിൽ ഹീറോയുടെ ‘പ്രതീക്ഷിത’ എൻട്രി ഇല്ല. പെണ്ണിന്റെ വിശുദ്ധിക്ക് സമൂഹം അത് വരെ കൽപ്പിച്ച് വച്ചിരുന്ന സങ്കല്പങ്ങളെയെല്ലാം തകർത്തുകൊണ്ടാണ് ഇവിടെ പക്വതയുള്ള നായകൻ പ്രതികരിക്കുന്നത്. സോഫി, അമ്മയ്ക്ക് പൂർവ്വബന്ധത്തിൽ ഉണ്ടായ മകളാണ് എന്നത് മുതൽ, ഇപ്പോൾ രണ്ടാനച്ഛൻ അവളെ റേപ്പ് ചെയ്തത് വരെയുള്ള കാര്യങ്ങൾ, അവളുടെ കുറ്റമല്ലെന്ന് സ്വന്തം അമ്മയോട് വാദിക്കുന്ന സോളമനെയാണ് നാം കണ്ടത്. പെണ്ണെന്നാൽ ഒരു ശരീരം മാത്രമല്ലെന്നും അതിനപ്പുറം അവൾക്കൊരു മനസ്സും വ്യക്തിത്വവും അസ്തിത്വവും ഉണ്ടെന്ന് സോളമൻ പറയാതെ പറയുമ്പോൾ വർണനാതീതമായ ഒരു അഭിമാനബോധം നമ്മെ വന്ന് പൊതിയുന്നുണ്ട്. കാലത്തിനപ്പുറത്തേക്ക് ഒരു കഥാസൃഷ്ടിയെ വളർത്തുന്നതും ഇതൊക്കെ തന്നെ.
പത്മരാജൻ തന്നെ എഴുതിയിട്ടുണ്ട്, ‘ചുംബിച്ച ചുണ്ടുകൾക്ക് വിട’ എന്ന്. എന്നാൽ, മലയാളികളുടെ ചലച്ചിത്ര ഗന്ധർവ്വാ, ചുംബിച്ച ചുണ്ടുകൾക്കും അറിഞ്ഞ പ്രണയത്തിനും ഒരിക്കലും വിട പറയാനാവില്ല.. ഓർമ്മകളിൽ അവ എന്നെന്നും അതേ പുതുമയോടെ, ശോഭയോടെ ഉണ്ടാവും. അതുപോലെ തന്നെ, ഒരിക്കലും മറക്കില്ല സോളമനെയും സോഫിയയെയും. അവർ സന്തോഷമായി ഇന്നും ആ മുന്തിരിത്തോപ്പുകളിൽ ജീവിക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നു.
അവര് ജീവിക്കട്ടെന്നേ.. ഏറ്റവും സന്തോഷത്തോടെ.. എന്നെന്നേക്കും.. ആ മുന്തിരിത്തോപ്പുകളിൽ… നമ്മുടെ മനസ്സുകളിൽ…
”നിന്നനുരാഗമിതെൻ സിരയിൽ സുഖ
ഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിൻ കുളിർമാറിൽ സഖീ
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ “
©ജയശ്രീ ജോൺ
18 Comments
നല്ല കിടുക്കാച്ചി റിവ്യൂ🔥🔥🔥
സ്നേഹം
😍 superb writing
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രം. ഈ എഴുത്തിലൂടെ മനോഹരമായി വരച്ചിട്ടു.👌👏
❤
❤️❤️
സ്നേഹം
Thank you so much
മനോഹരമായ ഒരു റിവ്യൂ. ഒരുപാട് ഇഷ്ടമായി.❤️👌 എൻ്റെയും പ്രിയപ്പെട്ട സിനിമ. എങ്കിലും ഒന്നു പറയട്ടെ, വ്യത്യാസം വരുത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരു സീൻ പറഞ്ഞല്ലോ. പക്ഷേ ആ സീൻ അങ്ങനെ വ്യത്യാസം വരുത്തിയാൽ കഥയുടെ സസ്പെൻസ് പോകില്ലേ. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആ അനുഭവം പോകില്ലേ. എനിക്ക് അങ്ങനെയാണ് തോന്നുന്നത്.
മനോഹരമായ റിവ്യൂ. സിനിമ ഒരിക്കൽ കൂടി കാണാൻ തോന്നിപ്പിക്കുന്നു.
ശരിയാണ് ജിഷ. അതുകൊണ്ടു തന്നെയാവും ആ സീൻ അങ്ങനെ ആക്കിയത്
❤️❤️
❤️
കിടു
Thank you
സിനിമയുടെ മനോഹരമായ ആസ്വാദനം. ❤️👏
പക്ഷേ അതിലുപരിയായി ആ സിനിമ എത്രത്തോളം അസ്ഥിയ്ക്ക് പിടിച്ചിട്ടാണ് ഇങ്ങനെയൊരു റിവ്യൂ വന്നത് എന്നതാണ് ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നത് 😍😍.
സത്യത്തിൽ ഒരിത്തിരി അസ്ഥിക്ക് പിടിച്ചിട്ടുണ്ട്. 😀💖
നല്ലൊരു റിവ്യൂ: ഒത്തിരി ഒത്തിരി ഇഷ്ടമായ ഒരു സിനിമ . പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ . ഇപ്പോഴും പുതുമ നിലനിർത്തുന്ന ഒരു തീം. നന്നായിട്ടെഴുതി.👍
വായിച്ചതിലും അഭിപ്രായമെഴുതിയതിലും ഒത്തിരി സന്തോഷം, നീതി.