മരിക്കുന്നതിന് മുൻപൊന്നു പ്രണയിക്കണം. പ്രണയം താന്തോന്നികൾക്ക് പറഞ്ഞതാണെന്ന് സമൂഹം വിലയിരുത്തിയിരുന്ന ഒരു കാലത്ത് ഞാൻ ജനിച്ചതാണെന്റെ തെറ്റ്. മറ്റൊരാൾക്ക് വേണ്ടി സഹിച്ചു ജീവിക്കാതെ, മറ്റൊരുത്തന്റെ എല്ലാമെല്ലാമാവാൻ എനിക്ക് കഴിയാതെ പോയതാണെന്റെ ആത്മ ദുഃഖം. വിവാഹമെന്ന കാരഗൃഹത്തിൽ വീഴുന്നതിനു മുൻപ് പ്രണയമൊക്കെ വിവാഹശേഷം എന്നൊരു താക്കീതും ഉണ്ടായിരുന്നു. അലങ്കോലമായി പോയ ആ ചിന്തകളെ ഒന്നുടച്ചു വാർക്കണം. ഒന്ന് മനസ്സറിഞ്ഞു പ്രണയിക്കണം.
സ്വന്തമാക്കാതെ പ്രണയിക്കണം. ഒരു കണ്ണാടിക്കൂടിനപ്പുറമുള്ള സ്നേഹം അതെന്നും കാണുന്നതും തുടച്ചു മിനുക്കി വെക്കുന്നതും ഒരു ലഹരിതന്നെയാണ്. അത് സ്വന്തമായി കൈയ്യിൽ കിട്ടിയാൽ അതിന്റെ ആ ത്രില്ല് നഷ്ടപ്പെടും. രാവിലെകളിൽ കണ്ട് കണ്ണുകൾ കൊണ്ടു പ്രണയം കൈമാറി, വാക്കുകൾ കൊണ്ടു മനസ്സ് കൈമാറി, പൊള്ളുന്ന മനസ്സുകളിൽ പ്രണയത്തിൻ മഞ്ഞുതുള്ളികളാൽ ആശ്വാസം പകർന്നു പിരിയണം. പിന്നീട് ആ രാവു മുഴുവൻ അവനെക്കുറിച്ചു മാത്രം ചിന്തിക്കണം. അങ്ങിനെ രാവും പകലും അവൻ മാത്രമാവണം ചിന്തകളിൽ.
ഇതെന്തു മുതു കൂത്തു എന്ന് ചോദിക്കുന്നവരോട് പറയണം. ഇതാണെന്റെ മനസ്സിന്റെ വളകൂറുള്ള കൃഷിസ്ഥലം. ഇവിടെ കരിയിലകൾക്കിടയിൽ പൊതിഞ്ഞു ഞാൻ സൂക്ഷിച്ചൊരു പഴയ പ്രണയമെന്ന സങ്കല്പത്തിന്റെ ഉണങ്ങിയ വിത്തുണ്ട്. അതിനെയൊന്നുടച്ചു മഴത്തുള്ളിയാൽ നനച്ചു, സ്നേഹത്താൽ പരിപാലിക്കണം. അതും മുളക്കും, തളിർക്കും. ജീവിതം പിന്നെയും പച്ച പിടിക്കും. പുഴു കുത്തുകൾ ഇല്ലാതെ അതിനെ സംരക്ഷിക്കണം. സ്നേഹമെന്ന, പരസ്പര ബഹുമാനമെന്ന ജൈവ വളം മാത്രം മതി അതിനു. അതിന്റെ ഫലം ചെറുതോ വലുതോ ആവട്ടെ
ശരീരത്തിനോ, മനസ്സിനോ വിഷമയമില്ലാതെ ആ കനി ആസ്വദിക്കാമെല്ലോ. ചിലർക്കത് വിലക്കപ്പെട്ട കനിയാകാം. പക്ഷെ എനിക്കതു ജീവിക്കാനുള്ള ഊർജ്ജമാക്കണം.
എന്റെ അതേ തരംഗദൈരർഘ്യമുള്ള ഒരാളെ കണ്ടെത്തണം. ഇനിയുള്ള പരിമിതമായ നാളുകളിൽ പൂർണ്ണമാവാത്ത കവിതയായി നീ മാറുമായിരിക്കാം അപ്പോഴും തോറ്റു മടങ്ങാത്ത ഒരു തൂലികയാവണം എനിക്ക്. എന്റേതായ പ്രണയ വർണ്ണങ്ങൾ എനിക്ക് കോറിയിടണം. അത് പലർക്കും ദഹിക്കാത്ത കാവ്യമാകും എനിക്ക് ദൈവികവും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇനി മുന്നോട്ടൊന്നുമില്ലെന്ന തിരിച്ചറിവിൽ ജീവിതം വിരസമായിരിക്കെ. ആർത്തു പെയ്യുന്ന ഈ പ്രണയമഴ എന്റെ പൊള്ളുന്ന ചുവടുകൾക്ക് ഒരു പുതു മാനം കൈവരുത്തും എന്നുള്ളതിൽ എനിക്ക് തർക്കമില്ല. പഴയ പ്രണയങ്ങൾ അല്ല, കണ്ണുകൾ കൊണ്ടു മാത്രം കൈമാറിയ പ്രണയങ്ങളും അല്ല. പുതിയൊരു രാഗത്തിൽ, പുതിയൊരു ഈണത്തിൽ ഒരു പുതു കാവ്യം രചിക്കണം. എന്റെ ഇല്ലായ്മകളോ, വല്ലായ്മകളോ അല്ല മറിച്ചു എന്റെ സ്വപ്നങ്ങളെകുറിച്ച് സംസാരിക്കണം. ഭ്രാന്ത് എന്ന് പറഞ്ഞു മറ്റുള്ളവർ പുച്ഛിച്ചു തള്ളിയ അതേ സ്വപ്നങ്ങൾ! അതിന്റെ യഥാർഥ്യത്തിലേക്കു സഞ്ചരിക്കണം. പറ്റുന്നത്ര ദൂരം.
നിന്നെ കാണുമ്പോഴല്ല മറിച്ചു ഓർക്കുമ്പോഴേ മനസ്സിൽ മഞ്ഞു പെയ്യണം. നനുനനുത്ത ആ താടിയിലൂടെ വിരലോടിക്കണം. പാതി നരച്ചു തുടങ്ങിയ ആ മുടിയിഴകളിലൂടെ എന്റെ വിരലുകൾ തഴുകിയിറങ്ങണം.ആ മാറിലേക്ക് ചേർന്ന് കിടന്നു നമ്മുടെ രണ്ടു പേരുടെയും ഹൃദയ താളങ്ങൾ സമന്വയിപ്പിക്കണം. അതങ്ങു ഒരേ താളത്തിൽ മിടിക്കട്ടെ. നീയല്ല തെറ്റുകാരിയെന്നും, നീയൊരു അടിമയല്ലെന്നും എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. അതിനു നിനക്ക് മാത്രമേ കഴിയൂ. നിനക്ക് ജന്മം തന്ന അമ്മയെപോലും ദേവിയായി കാണുന്ന ആ കരങ്ങളെ പുൽകി എന്റെ നെഞ്ചിലെ നെരിപ്പോട് അണക്കണം.
എന്റെ മരണവും നിന്റെ കൺകളിൽ നോക്കിയിരുന്നു നിന്റെ മടിയിൽ കിടന്നാകണം. എന്റെ കണ്ണുകളിലെ അവസാന ദൃശ്യം നീയെന്ന എന്റെ ഉറവ വറ്റാത്ത കിണറാകണം. അവസാന ഷോട്ടിൽ നീയെന്ന എന്റെ പ്രണയത്തെ പുൽകി പുഞ്ചിരിക്കുന്ന മുഖത്തോടെ ആകണം. അവസാന നന്ദി കുറിപ്പിൽ നിന്റെ പേര് മാത്രമാകണം. ആ ശ്വാസത്തിൽ അലിഞ്ഞലിഞ്ഞില്ലാതാകണം. എന്നാലേ സ്വർഗ്ഗവാതിൽ നിഷേധിച്ചാലും എനിക്ക് പറയാൻ പറ്റൂ “ഞാനൊരു സ്വർഗത്തിൽ നിന്നാണ് വന്നത് “. ആ ഓർമ്മകൾ മതി ഏതു നരകത്തിലും എനിക്ക് ജീവിക്കാനെന്നു.
#മരിക്കുന്നതിന് മുൻപ്
2 Comments
നല്ലെഴുത്ത് 👌❤️
Adipoli chechi…manassil kondu🥰