ലേബര്റൂമിൻ്റെ വാതില് മലർക്കേ തുറക്കുകയും അടയുകയും ചെയ്തുകൊണ്ടേയിരുന്നു. ആരൊക്കെയോ പുറത്തേക്കു പോവുകയും തിരിച്ചുകയറുകയും ചെയ്യുന്നു. വാതിലിൻ്റെ ചില്ലുജാലകത്തിലൂടെ എത്തിനോക്കിക്കൊണ്ടിരുന്ന അയാൾ അന്നേരമെല്ലാം അകത്തേക്കു കയറിപ്പോകാൻ തിടുക്കംകൂട്ടി. ഒരു മുൻകരുതലെന്നോണം സർജറി വേണ്ടിവരുമെന്നു ഡോക്ടർ എഴുതിവാങ്ങിച്ചതുമുതൽ അയാൾ കൂട്ടിലിട്ട വെരുകിനെപ്പോലെ ഞെരിപിരികൊണ്ട് ലേബർറൂമിന്റെ വാതിൽക്കൽത്തന്നെയുണ്ട്. അയാളെപ്പിടിച്ചു പുറത്താക്കാൻ നഴ്സുമാരിൽ ചിലർ പണിപ്പെടുന്നുണ്ട്.
“എൻ്റെ മോനോട് ഗുസ്തി പിടിക്കാതെ അവന്റെ ഭാര്യയുടെ അടുത്തേക്കു ചെല്ലീൻ.” തലനരച്ചൊരു സ്ത്രീ എഴുന്നേറ്റു വന്ന് നേഴ്സുമാരോട് അക്ഷമയായി അവരുടെ തൊഴിലിനെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
“പേറെടുക്കുന്നിടത്ത് ഡോക്ടർക്കും നേഴ്സുമാർക്കും കാര്യമായ പണിയൊന്നുമില്ല. പണിയെടുക്കേണ്ടതു മുഴുവനും പെണ്ണേല്ലേ. വേദന വരുമ്പോ ഒന്നു മുക്കാനാണ് ഇത്രേം വലിയ ആശുപത്രീം ലേബർ റൂമും. പ്രസവിക്കേണ്ട പണി നിൻ്റെ പെണ്ണിന് നന്നായി ചെയ്യാനറിയില്ലെങ്കിൽ ഇങ്ങനെ ലേബർറൂമിനുമുമ്പിൽ നെഞ്ചു തടവിക്കൊണ്ടു നിൽക്കാം.”
അല്ലെങ്കിലും ലേബർറൂമിനു വെളിയിലുള്ള പുരുഷൻ്റെ ചിന്തകളെക്കുറിച്ച് ആകെ ആധിയുള്ളത് അയാളുടെ അമ്മയ്ക്കുമാത്രമാണ്. ഡെലിവറിടേബിളിൽ കിടക്കുന്ന പെണ്ണിന് ഇതൊന്നുമറിയേണ്ടാ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“ഞാൻ നാലെണ്ണത്തിനെ പെറ്റത് ഒരാസ്പത്രിയും കേറിയിറങ്ങീട്ടല്ല. ഇതിപ്പോ സോപ്പു വഴുക്കിത്തെറിക്കുന്നത്രേം നിസ്സാരമായൊരു പ്രസവത്തിനാണ് നാൽപ്പത്തിയെട്ടു മണിക്കൂർമുമ്പേ പെണ്ണ് ലേബർറൂമിലെ കട്ടിലിൽ ഓടിക്കയറിക്കിടക്കുന്നത്. ആരോടു പറയാൻ.”
“പണ്ടൊക്കെ അങ്ങനല്ലാരുന്നോ ചേട്ടത്തീ പേറൊക്കെ. ആസ്പത്രി വന്നപ്പളെല്ലേ പേറൊക്കെ കീറലായത്. ആട്ടെ, ചേട്ടത്തീൻ്റെ മറ്റുമക്കളൊക്കെ എന്തു ചെയ്യുവാണ്.”
അടുത്തിരുന്നിരുന്ന ഒരു മദ്ധ്യവയസ്ക മരുമകളുടെ സുഖപ്രസവത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനിടയിൽ ചോദിച്ചു.
“എന്നാ പറയാനാ. മറ്റു മൂന്നു മക്കളെയും പോറ്റാനുള്ള ഭാഗ്യം ഞങ്ങക്കു ദൈവം തന്നില്ല. ശ്വാസം വെലങ്ങിയും കഴുത്തിൽ ചരടുചുറ്റിയും മൂന്നു കുഞ്ഞുങ്ങളേം ദൈവമങ്ങു കൊണ്ടോയി. ഇവൻ മൂന്നാമത്തേതാ.”
“സൗജാബീ” എന്ന ഉറക്കെയുള്ള വിളികേട്ട് അടുത്തിരുന്നവരുടെ മുഖത്തെ ചിരി കാര്യമാക്കാതെ തന്നോടു സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീ പേരക്കുഞ്ഞിനെ വാങ്ങാനായി ലേബർറൂമിൻ്റെ വാതിലിനകത്തേക്കു കയറിപ്പോകുന്നത് അവർ അസൂയയോടെ നോക്കിയിരുന്നു.
ലേബർ റൂമിനകത്തേക്കു എത്തിനോക്കാൻ കിട്ടിയ തക്കം അപ്പോളും അയാൾ പാഴാക്കിയില്ല. ഇത്തവണ അകത്തുനിന്നു കേട്ട നിലവിളി തൻ്റെ ഭാര്യയുടേതാണെന്ന സംശയത്തിൽ പുറത്തിറങ്ങാൻ അയാളൊന്നു മടിച്ചുനിന്നു. അല്പനേരത്തിനകം മലർക്കെത്തുറന്ന വാതിലിനൊപ്പം അയാൾക്കുള്ള വിളിയുണ്ടായിരുന്നു.
“ഷൈനീ…. സർജറി കഴിഞ്ഞു. പെൺകൊച്ചാണ്.”
“ഷൈനീ, അവൾക്ക്…?”
കുഞ്ഞിനെ കൈയിലെടുത്ത് ആകാംക്ഷയോടെയതു ചോദിക്കുമ്പോൾ അയാളുടെ തൊണ്ടയിടറി.
“ കുഴപ്പമില്ല. അവരെ ഐ സീ യൂവിലേക്കു മാറ്റിയ ഉടനെ കാണാൻപറ്റും.”
കുഞ്ഞിൻ്റെ നെറുകെയിൽ തുരുതുരാ ചുംബിച്ചശേഷം കുഞ്ഞിനെ തൻ്റെ അമ്മയ്ക്കു കൈമാറി, ആശുപത്രിക്കു വെളിയിൽ പെയ്തിറങ്ങിയ കുളിർമഴയിലേക്കയാൾ ചേർന്നുനിന്നു. പെട്ടെന്നാണ് അയാളുടെ പോക്കറ്റിലിരുന്ന ഫോൺ റിങ്ങ് ചെയ്തത്. മൊബൈലിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ അയാൾ അസ്വസ്ഥനായി പുറത്തേക്കു പോയി.
“എനിക്കിപ്പോൾ വരാൻ കഴിയില്ല. നീ എന്തെങ്കിലും ചെയ്യ്.”
ഫോണിൻ്റെ മറുതലക്കലേക്ക് അടക്കിപ്പിടിച്ച ശബ്ദത്തിൽ അയാൾ പിന്നെയും എന്തൊക്കെയോ മുരണ്ടു. ഒടുക്കം ഗത്യന്തരമില്ലാതെ തൻ്റെ അമ്മയുടെ അടുത്തേക്കു ചെന്നു.
“അമ്മേ, ഒരു അത്യാവശ്യം. ഞാനുടനെ വരാം. ഇവിടെ എല്ലാവരുമുണ്ടല്ലോ.”
കിടക്കയിൽ കണ്ണുകൾ പൂട്ടി ഉറങ്ങുന്ന കുഞ്ഞിൻ്റെ വിരലുകൾക്കിടയിൽ അയാൾ തൻ്റെ ചൂണ്ടുവിരൽ ചേർത്തുവച്ച് കുഞ്ഞിൻ്റെ ഓരോ വളർച്ചയും കണ്ണിലേറ്റി. പഞ്ഞിപോലെയുള്ള നെറുകയിലേക്കു വീണുകിടക്കുന്ന മിനുത്ത മുടിയിഴകകളിൽ കണ്ണിമ വെട്ടാതെ തുടരെത്തുടരെ തഴുകി, കവിളുകളിൽ മാറിമാറി മുത്തം നൽകി അയാൾ പുറത്തേക്കു നടന്നു.
പുറത്ത് മഴ അപ്പോളും ശക്തമായി പെയ്തുകൊണ്ടിരുന്നു. ഇരുട്ടു വിഴുങ്ങിയ ഇടുങ്ങിയ വഴിയിലൂടെ അല്പദൂരം സഞ്ചരിച്ച് ബൈക്ക് പെട്ടെന്നു നിശ്ശബ്ദമായി. ചുറ്റുപാടും നിരീക്ഷിച്ച് അയാൾ ഇടതുവശത്തുള്ള മരക്കൂട്ടങ്ങൾക്കിടയിലൂടെ കാലിലിഴഞ്ഞ് ബൈക്ക് കുറ്റിക്കാടിനുള്ളിലേക്കു കയറ്റിയിട്ടു. പതിയേ ശബ്ദമുണ്ടാക്കാതെ നിഴലുകൾ പൊതിഞ്ഞ ഇടിഞ്ഞു വീഴാറായ പഴയൊരു ഓടിട്ടകെട്ടിടത്തിനു പുറകിലുള്ള കാഞ്ഞിരമരത്തിനു ചോട്ടിലെത്തി. കാഞ്ഞിരത്തിൻ്റെ നിഴലുകൾ തിമിർത്താടുന്ന ചുമരിൽ ചാരിവച്ച തകരവാതിൽ കരകരപ്പോടെ തുറക്കപ്പെട്ടു. അതിനകത്തേക്കു കയറിയ അയാൾ മൊബൈലിൽ വെളിച്ചം ഓണാക്കി. അരയ്ക്കുമുകളിൽ ഉയർത്തിപ്പിടിച്ച നൈറ്റിയുമായി വിളറിവെളുത്തൊരു യക്ഷി കടിച്ചുപിടിച്ച വേദനയിലും രക്ഷകനെക്കണ്ടതിൻ്റെ ആശ്വാസത്തിൽ നെടുവീർപ്പോടെ അയാളുടെ നെഞ്ചിലേക്കു ചാഞ്ഞു.
“ഉം വേഗം.”
അയാളവളെ ക്ലോസറ്റിനുനേരേ നീക്കിനിർത്തി ദാക്ഷിണ്യമേതുമില്ലാതെ ആക്രോശിച്ചു. കുനിഞ്ഞുനിന്ന് അവളുടെ ചോരയൊലിക്കുന്ന തുടകൾക്കുതാഴെ ഇരുകൈകളും നീട്ടി വീണ്ടും വീണ്ടും പറഞ്ഞു.
“വേഗം! വേഗം!”
വേദനയിൽ പുളഞ്ഞവൾ ഒന്നമർത്തിമൂളി.
“ശ്ശ് പതുക്കേ.” അയാളവളുടെ തുടകൾ ഞെരിച്ചു.
ചുണ്ടുകൾ കടിച്ചുപിടിച്ച് അവൾ ഉന്തിനിൽക്കുന്ന വയറിൽ കൈകൾ വച്ചമർത്തി താഴേക്ക് ഒന്നാഞ്ഞുതള്ളി.
“ള്ളേഹ്… ള്ളേഹ്..
ശക്തമായ വീഴ്ചയിൽ കുഞ്ഞ് അയാളുടെ കൈയിൽനിന്നു തെറിച്ചുവീഴുമെന്നവൾക്കു തോന്നി. പക്ഷേ, അയാളുടെ ശ്രദ്ധമുഴുവനും കുഞ്ഞിൻ്റെ മുഖത്തായിരുന്നു. നിമിഷങ്ങൾക്കകം ശക്തമായ കരങ്ങൾക്കുള്ളിൽ എതിർപ്പുകളേതുമില്ലാതെ കുഞ്ഞിൻ്റെ ശ്വാസം നിലച്ചു. കരുതിവെച്ചിരുന്ന കത്രികയെടുത്ത് പൊക്കിൾക്കൊടി മുറിച്ചുമാറ്റി അയാൾ കുഞ്ഞിനെ തലകീഴായി ക്ലോസറ്റിനുള്ളിലേക്കിട്ടു. ബക്കറ്റുകളിൽ നിറച്ചുവെച്ചിരുന്ന വെള്ളം ഇരുവരും ചേർന്നു കമിഴ്ത്തി.
“ഇല്ലാ, കഴിയില്ലാ.”
ഇരുവരും കിതച്ചു. ഇരുട്ടിലും അയാളുടെ മുഖം ചുവന്നുതുടുത്തു, മസിലുകൾ വലിഞ്ഞുമുറുകി. കൂടുതൽ ക്രുദ്ധനായ അയാൾ പുറത്തിറങ്ങി ചുറ്റിലും പരതി. നീട്ടിപ്പിടിച്ചൊരു മഴുവുമായി കുളിമുറിക്കകത്തു തിരിച്ചുകയറുമ്പോൾ അവൾ തളർന്നുവിവശയായി ഒരു മൂലയിലിരിക്കുന്നുണ്ടായിരുന്നു.
അരണ്ട മൊബൈൽവെട്ടത്തിൽ കുഞ്ഞിൻ്റെ ചോരയൊലിക്കുന്ന തുണ്ടങ്ങളോരോന്നായി ക്ലോസറ്റിലേക്കൊഴുകി. കുളിമുറി മുഴുവനും തേച്ചുകഴുകി വെള്ളമൊഴുക്കുന്തോറും അവളിരിക്കുന്നിടം രക്തപ്പുഴ തളംകെട്ടി നിന്നിരുന്നു. അയാളവളെ പതിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. തണുത്ത ശരീരം ചുമരിൻ്റെ മൂലയിലേക്കു ചാഞ്ഞു.
വെപ്രാളപ്പെട്ട് പണിയെടുത്തുകൊണ്ടിരുന്ന അയാളിൽനിന്നൊരു ആശ്വാസത്തിൻ്റെ നെടുംനിശ്വാസമുയർന്നു.
“വെറുതേ കുഞ്ഞിനെ തുണ്ടമാക്കേണ്ടിയിരുന്നില്ല. നാശം!” അയാൾ പിറുപിറുത്തു. പിന്നെ മഴയുടെ അട്ടഹാസത്തിനൊപ്പം ആർത്തുചിരിച്ചുകൊണ്ട് മഴു അവളുടെ കൈകളിലേക്കു ചേർത്തുവച്ചശേഷം തിടുക്കപ്പെട്ട് മഴയിലേക്കിറങ്ങി നടന്നു.
ചതിയുടെ ശിക്ഷ ഏറ്റുവാങ്ങിയതു മതിയാകാതെ ഒരാത്മാവ് ആകാശത്തേക്ക് ഉയർത്തപ്പെട്ടു. അന്തരീക്ഷത്തിൽ മഴയുടെ താളത്തിനൊപ്പം അവളുടെ ഗദ്ഗദം അലിഞ്ഞില്ലാതായി.
“ചേട്ടൻ നാട്ടിലുണ്ടായിരുന്നെങ്കിൽ എനിക്കിതിനെ വളർത്താമായിരുന്നു.”
°°°°°°°°°°°°°°°°°°°°°°°°°°°°°°°
#ലേബർറൂം
©ഹഫ്സത്ത് അരക്കിണർ
.
5 Comments
ഹോ! ഓരോ വെട്ടും കൊണ്ടത് നെഞ്ചിലാണ്… ഒരു മനുഷ്യന് എങ്ങനെ ഇതിന് സാധിക്കുന്നു?
ആ മഴുവിന്റെ ഓരോ വെട്ടും നമ്മളോരോരുത്തരുടേയും നെഞ്ചിലാണല്ലോ അല്ലാഹ് കൊണ്ടത്. ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്നിലയിൽ വീണാലും കീറുന്നതിലയാണ് എന്ന് കേട്ടും പറഞ്ഞും പഠിച്ചും പഠിപ്പിച്ചും വന്നൊരു സമൂഹത്തിൽ നിന്നും നാം പിന്നെയെന്താടോ പ്രതീക്ഷിക്കേണ്ടത്…ഇന്നും ‘പിഴച്ചു പെറ്റ’വളെയല്ലേ നാം കാണുന്നതും കല്ലെറിയുന്നതും? ‘പിഴപ്പിച്ച’വനെ എത്ര പേർ കാണുന്നു?കല്ലെറിയുന്നു?
👍🏻
Super എഴുത്ത് ❤️
ജനനം സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ലോകത്ത്, മനുഷ്യർ തന്നെ ജീവനെ നശിപ്പിക്കുന്ന ദുരന്തം, നോവ് കിനിയുന്ന കഥയിലൂടെ ഹഫ്സത് എഴുതി.
നല്ല ഭാവന, നല്ല ആഖ്യാനശൈലി.
എഴുത്ത്മ നോഹരം.
അഭിനന്ദനങ്ങൾ 👏