ആലാഹയുടെ പെണ്മക്കൾ : – സാറാജോസഫ്
******************************************
ആനിയുടെ വീട്ടിലെ അമരപ്പന്തൽ ഒരു പ്രതീകമാണ്. ഒരു സമൂഹം അതിന്റെ ഏറ്റവും ഹീനമായ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടിട്ടടത്ത് നിന്നും ഓരോ നിമിഷവും പലതിനോടും പോരാടി മുന്നേറാൻ ശ്രമിക്കുന്ന ആനിയുടെ വീട്ടിലെ പെണ്ണുങ്ങളെപ്പോലെ ഒടുവിൽ നാഗരിക വൽക്കരണത്തിനും പ്രകൃതിക്ഷോഭത്തിനും മുന്നിൽ നിലം പൊത്തിയതാണ് ആ അമരപ്പന്തലും.
നാം വായിച്ചതും കേട്ടതുമായ മിക്ക കുടിയൊഴിപ്പിക്കലുകളും, പലായനങ്ങളുമൊക്കെ മറ്റ് നാടുകളിൽ നിന്നുമാണെങ്കിൽ അരനൂറ്റാണ്ട് മുൻപ്, നമ്മുടെ കേരളത്തിലെ തൃശൂർ ജില്ലയിലുണ്ടായ ചില കുടിയൊഴിപ്പിക്കലുകളുടെയും, തിരസ്കൃതരുടെ നിലനിൽപ്പിനായുള്ള പലവിധ യാതനകളുമാണ് ഈ കഥയുടെ ആധാരം.
ഒരു നഗരത്തിൽ ചേരികളും, ചേരി ജീവിതങ്ങളും വഹിക്കുന്ന പങ്ക് നാഗരികവൽക്കരണത്തിന്റെ ചരിത്രം നോക്കിയാൽ നമുക്ക് കാണാൻ കഴിയും.ലോകത്തിലെ ഒരുവിധപ്പെട്ട നഗരങ്ങളും വളർന്നുവന്നിരിക്കുന്നത്, സമൂഹത്തിന് തങ്ങളുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റാത്തരും പക്ഷെ പാടെ നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്തവരുമായ ഒരു കൂട്ടം മനുഷ്യരെ കുത്തിനിറച്ചിട്ടുള്ള ചേരികൾ കെട്ടിപ്പൊക്കികൊണ്ടാണ്.
കാലം മാറവെ, സമ്പന്നരും, പ്രമാണിമാരും അവരുടെ പിൻ തലമുറകളും ഇതേ ചേരികൾക്ക് വേണ്ടിയാകും മത്സരവും. ആർക്കും അതുവരെ വേണ്ടാതെ കിടന്ന ഇടങ്ങൾ തേടിയാകും നാടിന്റെ വികസനം.
അന്നേരം വീണ്ടും ഇനിയെന്ത് എന്ന ചൂണ്ടു പലകയിലേക്ക് നോക്കി നിൽക്കും കോക്കാഞ്ചിറയിലെ തോട്ടികളെയും, കേഡികളെയും, അറവുകാരെയും, വാറ്റുകാരെയും ഒക്കെപോലെ സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്നവർ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ആനിയെന്ന എട്ടുവയസ്സുകാരിയുടെ കാഴ്ചപ്പാടിലൂടെ കടന്നുപോകുന്നതാണ് ഈ നോവൽ. ഗോസായിക്കുന്നിന് താഴെയുള്ള ആ പ്രദേശം രൂപപ്പെട്ടുവരുന്ന കാലം മുതലുള്ള അതിന്റെ ചരിത്രവും, തൃശൂർ നഗരത്തിന്റെ ചരിത്രവുമൊക്കെ അയവിറക്കുന്ന ആനിയുടെ അമ്മാമയിലൂടെയാണ് കോക്കാഞ്ചിറയുടെ ആത്മാവിനെ നമ്മൾ തൊട്ടറിയുന്നത്.
ആനിയുടെ വീട്ടിൽ ഒരു പുരയ്ക്കുള്ളിൽ തന്നെ ഇരു ക്രിസ്തീയ സഭകളുടെ വിശ്വാസികളും, ഇരു രാഷ്ട്രീയ ചിന്താ ഗതിക്കാരും അവർതമ്മിലുള്ള ആശയപരമായും വിശ്വാസപരമായുമുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പോര് മുറുകുമ്പോഴും, ഐക്യത്തോടെ നിലനിൽപ്പെന്ന ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുകയാണവർ.
ആലാഹയുടെ പെണ്മക്കൾ ഒരു സ്ത്രീപക്ഷ നോവൽ അല്ലെങ്കിലും ഒരുവിധം കഥാപാത്രങ്ങളെല്ലാം നല്ല ഉശിരുള്ള പെണ്ണുങ്ങളാണ്. നിസ്വാർത്ഥമായ സമൂഹ സേവനവും, ഗാന്ധിയൻ ആദർശങ്ങളും ജീവിതത്തിൽ മുറുകെപ്പിടിക്കുന്നവനും, മനുഷ്യരെല്ലാവരും ഒന്നാണെന്ന ആദർശം വെച്ച് പുലർത്തുന്നവനും, പക്ഷെ അനാരോഗ്യവാനായ കുട്ടിപ്പാപ്പനും,
പഴകി പുഴുത്ത അരി തിന്നു തിന്ന് ഛർദിയും വയറ്റിളക്കവും വരുമ്പോൾ അവരെ ചികൽസിക്കുന്ന
കോക്കാഞ്ചിറക്കാരുടെ ഏക അഭയവുമായ “കുഞ്ചൻ കമ്പോണ്ടറും” മാത്രമാണിതിലെ പ്രസക്തമായ ചുരുക്കം ആൺ കഥാപാത്രങ്ങൾ.
“ആലാഹയുടെ പെണ്മക്കൾ” ഒരു വിപ്ലവമാണ്. തൂമ്പ തൊട്ടാൽ അസ്ഥികഷ്ണങ്ങളും തലയോട്ടികളും പൊങ്ങിവരുന്ന കോക്കാഞ്ചിറയിലെ മണ്ണ് പോലെ മണ്ണിനുളിൽ പുതഞ്ഞു പോയ അടിച്ചമർത്തപ്പെട്ടവരുടെ ജീവിത കഥ.
“കർക്കടമാസണ്! ഇടിം മഴിം.! വീടും പൊളിച്ചു! നിന്റപ്പാപ്പനെ നോക്കാനൊന്നും ഞാൻ നിന്നില്ല. ഒക്കെ കെട്ടിപ്പറ്ക്കി കോക്കാഞ്ചറേല്യ്ക്ക്യാ പോന്നു. തീട്ടം കോര്യോൾടെ എടേല്യ്ക്ക്.! അടോടെ മഴിണ്! അരേരെ ഒപ്പണ് വെള്ളം. തീട്ടംകോര്യോൾടെ ഒര് ചായ്പ്പ്ല്ണ് ചെന്നാ കൂടീത്. നാല് റാത്തല് കൊള്ളി മാത്രണ്ട് കയ്യില്. അതന്നെ നീലച്ച്ത്ണ്. അതേങ്ങ്യത് വേവിച്ചാ കൊടക്കാൻ വല്ല വെറക്ണ്ടാ? തീട്ടം കോര്യോള്ങ്ങ്യെ അട്പ്പ്ല് തീയാ പൂട്ടീട്ട് അഞ്ചാറ് ദിവസായി! അവറ്റയ്ക്ക് തീട്ടം കോരാനും കൂടി വയ്യ. ഒക്കെ ദ്ങ്ങനെ ചുരുണ്ടാകൂടീട്ട് ഒര് കെടപ്പ്ണ്! ന്നാപ്പിന്നെ കൊള്ളി വേവിച്ചു എല്ലാറ്റിനും കൊടുക്കാന്ന് വെച്ച് കർത്താവിനെ വിളിച്ചിട്ട് ഞാൻ മിറ്റത്തെറങ്ങ്യാ നോക്ക്യേപ്പോ, കൊറച്ചപ്പ്രത്ത്ണ്ട് തീയ് നിന്ന് കത്ത്ണു.! ഈ മഴേത്തോ? ഞാനാ പകച്ചു. തമ്പ്രാൻ എറക്കിത്തന്ന തീയ്ണ്ന്ന് ഇനിയ്ക്ക്യാ തോന്നി. ഞാനൊര് ചേമ്പെലീം തലേലാ വെച്ചട്ട് അങ്ങടാ ചെന്നു. പൊന്നും കുരിശു മുത്തപ്പാ! എറപ്പായി മാലാഗേ, ഞാനന്ന് നെലോളിച്ച നെലോളി ലൂറ്ദ് പള്ളീരെ അടിപ്പള്ളിലാ കേട്ടട്ട്ണ്ടാവും! അതൊര് തള്ളേരെ ശവം ദഹിപ്പിയ്ക്കണത്ണ്ടീ മോളേ! വെറകിന്റുള്ളീക്കോടെ തള്ളേരെ മൊകം ഞാനാ കണ്ടു.! കണ്ണടഞ്ഞിട്ടില്ല. ന്തൂട്ടാ നീയ്യ് പറയണേ? നാല് വശത്തും വെള്ളണ്! നടക്ക്ന് ഈ തീയ് നിന്നാ കത്തണത്! പിശാശിന്റെ കളി എന്തൊരണ്ട്ന്ന് നോക്ക്യേ! പിന്നെന്തൂട്ട്ണ്? വെശ്പ്പിനേക്കാളും വല്യേ പിശാശ്ണ്ടാ? ഒന്നും നോക്കാനാ പോയില്ല. തള്ളേരെ നെഞ്ചത്ത്ന്ന് അഞ്ചാറ് കൊള്ളി വെറക് ഇങ്ങടാ വാരിട്ത്ത്ട്ട് അങ്ങടാ ഓടി.!”
തൃശൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ സ്വത സിദ്ധമായ തൃശൂർ ഭാഷയിൽ അവതരിപ്പിക്കപ്പെടുന്ന വായനക്കാരന്റെ ഉള്ളിലേക്ക് ഊളിയിട്ടിറങ്ങി, ഒരിക്കലും പൊങ്ങാത്തവിധം അടിത്തട്ടിൽ മുങ്ങിത്താഴുന്ന അതിശക്തമായ രചാനാ വൈഭവം കൊണ്ട്,
സാറാ ജോസഫിന് കേരള സാഹിത്യ അക്കാദമി അവാർഡും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിക്കൊടുത്ത നോവൽ.
പ്രസാധനം:- കറന്റ് ബുക്സ് തൃശൂർ
പേജ്:- 176
വില:- 220 രൂപ
:- അജിത് വള്ളോലി
1 Comment
👍🏻👍🏻 വായിക്കണം