ഒരു പുസ്തകം എങ്ങനെയാണ് പ്രിയപ്പെട്ടതാകുന്നത്? ഓരോരുത്തര്‍ക്കും അത് വ്യത്യസ്തമായിരിക്കും. ഒരു പുസ്തകം വായിച്ചു തുടങ്ങാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം. ചിലര്‍ക്ക് പുസ്തകം എഴുതിയ ആളിനോടുള്ള മമതയോ, അതെ ആളുടെ മുന്നേ വായിച്ച കൃതികളുടെ സ്വാധീനമോ ആകാം. അതുമല്ലെങ്കില്‍, നല്ലതെന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടതിന്റെ സ്വാധീനമാകാം. പക്ഷെ ആ പുസ്തകം വായിച്ചു കഴിഞ്ഞും പ്രിയപ്പെട്ടതാകാന്‍ തക്കതായ കാരണങ്ങള്‍ തന്നെ വേണം. സ്വയം അവരവരോട് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം കിട്ടാനുള്ള കാരണം. എന്നെ സംബന്ധിച്ച്, ഒരു പുസ്തകം വായിക്കുമ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ ഉണ്ടാക്കിയ ദൃശ്യങ്ങള്‍ ആണ് ആ പുസ്തകത്തെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്.
പുസ്തകം വായിക്കുമ്പോള്‍, ആദ്യ വരി തൊട്ടു മനസ്സില്‍ ഒരു ലോകം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഒരു സിനിമയിലെന്ന പോലെ ഒരു സീനില്‍ നിന്ന് അടുത്തതിലേക്ക് എന്റെ മനസ്സ് ചലിച്ചു കൊണ്ടേ ഇരിക്കും. ആ പ്രക്രിയയില്‍ എന്നെ ആനന്ദിപ്പിക്കുന്ന പുസ്തകങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതായി തുടരും. എത്ര കാലം കഴിഞ്ഞും ആ പുസ്തകത്തെ പറ്റി ഓര്‍ക്കുമ്പോള്‍, മങ്ങിയതെങ്കിലും ആ ദൃശ്യങ്ങള്‍ ഓര്മ വരും. എന്നെ മുഷിപ്പിക്കാതെ, രസച്ചരട് പൊട്ടാതെ എന്നില്‍ ദൃശ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള പുസ്തകങ്ങളോടാണ് എനിക്കെന്നും പ്രിയം. അത്തരമൊരു പുസ്തകത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.
‘ഏതോ നാട്ടിലെ ആരൊക്കെയോ ചിലര്‍’. പാലക്കാട് കണ്ണാടി സ്വദേശിയും പ്രവാസിയുമായ അജിത് വള്ളോലി എഴുതി, കൈരളി ബുക്സ് 2023 ല്‍ പ്രസിദ്ധീകരിച്ച, ചെറുകഥസമാഹാര വിഭാഗത്തില്‍ പെടുത്താവുന്ന 101 പേജുകള്‍ ഉള്ള ഒരു പുസ്തകമാണ്. രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചു ഒത്തിരി പേരിലേക്ക് എത്തിപ്പെട്ട ഈ പുസ്തകത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.
പുസ്തകങ്ങളില്‍ ഒരിക്കലും ഒളിമങ്ങാത്ത വിഭാഗമാണ് ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ചെറുകഥകള്‍. വായിച്ചു തുടങ്ങിയ കാലത്ത് അത്തരം കഥകള്‍ എനിക്കറിയാത്ത ഒരു ലോകത്തെയും കാലത്തെയും മനുഷ്യരെയും എന്റെ മുന്നില്‍ തുറന്നു വെച്ചിരുന്നു. ആശ്ചര്യവും അവിശ്വസനീയതയും ഇടകലര്‍ന്ന അത്തരം കഥകള്‍ എന്നിലെ കുട്ടിയെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുമായിരുന്നു. സമപ്രായക്കാരായ എഴുത്തുകാര്‍ ഈ ഗണത്തില്‍ പെട്ട കഥകള്‍ എഴുതുമ്പോള്‍ അത് കുറച്ചു കൂടെ വിശ്വസനീയവും എന്റെ തന്നെ ഓര്‍മകളുടെ വൈവിധ്യമാര്‍ന്ന പതിപ്പുകളായി തോന്നാറുണ്ട്. എന്നോ ഒരിക്കല്‍ കടന്നു പോയ വഴികളും, മുന്നില്‍ കണ്ടിട്ടും ശ്രദ്ധിക്കാതെ പോയ മനുഷ്യരും, തൊട്ടും തൊടാതെയും പോയ അനുഭവങ്ങളുമായി തോന്നും. ഉള്ളിലെ ഗൃഹാതുരതയെയൊ നഷ്ടബോധങ്ങളെയോ ഓര്‍മ്മകളെയോ തട്ടി തഴുകി അങ്ങനെ പോകും അത്തരം വായനകള്‍.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഏതൊരു നാട്ടിലും നടക്കാവുന്ന കുറെ സംഗതികള്‍, ഏതൊരു നാട്ടിലും കണ്ടു മുട്ടാവുന്ന കുറച്ചു മനുഷ്യര്‍, കഥകള്‍ അവസാനിക്കാത്ത ഏതൊരു നാട്ടിലേക്കും പറിച്ചു നടാവുന്ന 10 കഥകള്‍. നാടേതെന്നു പ്രത്യേകം എടുത്തു പറയുന്നില്ലെങ്കിലും സംസാര ഭാഷയും ഭൂപ്രകൃതികളും ആചാരങ്ങളും എല്ലാം ചേര്‍ന്ന് ഈ കഥകളെ പാലക്കാടിന്റെ മണ്ണില്‍ വേര് പിടിപ്പിക്കുന്നുണ്ട്. പാലക്കാടിന്റെ നിറവും മണവും ചേലും കാറ്റും എല്ലാം നിറഞ്ഞ 10 കഥകള്‍. വെവ്വേറെയെങ്കിലും പരസ്പ്പരം ഇഴചേര്‍ന്നു കിടക്കുന്ന കഥകള്‍.
ആദ്യത്തെ കഥ ‘പപ്പന്റെ സൈക്കിളുകള്‍’ ആണ്. ഒരു കാലഘട്ടത്തിന്റെ മുഖമുദ്രയായിരുന്ന, സൈക്കിള്‍ പീടികയെ ചുറ്റിപ്പറ്റി ഒരു കഥ. അവധിക്കാലത്ത് ചില്ലറ പൈസ വാടകയ്ക്ക് സൈക്കിളുകള്‍ വാങ്ങി ഓടിച്ചിരുന്ന ആണ്‍കുട്ടികള്‍ നമ്മുടെ കുട്ടിക്കാല ഓര്‍മകളില്‍ ഇല്ലാതിരിക്കില്ലല്ലോ. കഥ വായിച്ചു കൊണ്ടിരിക്കെ, പപ്പന് എന്ന കഥാപ്പാത്രത്തിന്റെ രൂപവും ആകാരചേഷ്ടകളും രീതികളും അയാളുടെ ജീവിതവും കുടുംബവും, അയാളുടെ സൈക്കിള്പീടികയും ചുറ്റുവട്ടവും എല്ലാം നമ്മുടെ മനസ്സിലേക്ക് കയറും. ഇടയില്‍ വന്നു പോകുന്ന കഥാപാത്രങ്ങളെ നമ്മള് ശ്രദ്ധിക്കുമെങ്കിലും നമ്മുടെ ശ്രദ്ധ പപ്പനില്‍ തന്നെ ആയിരിക്കും. പക്ഷെ ഒരു ഘട്ടം കഴിയുമ്പോള്‍ അത് പതിയെ പപ്പന്റെ ഭാര്യ സത്യഭാമയിലേക്കും, പൂച്ചക്കണ്ണന് സേതുവിലെക്കും തിരിയും. പപ്പനും ഭാര്യക്കും എന്ത് സംഭവിച്ചു എന്ന് നമ്മള് ചിന്തിച്ചു കൊണ്ട് പുസ്തകത്തിലെ താള് മറിക്കുമ്പോള്‍ നമ്മുടെ മുന്നിലേക്ക് അടുത്ത കഥയും കൊണ്ട് അടുത്ത കഥാപാത്രം വന്നു നില്ക്കും.
‘മുനിത്തൊടിയിലെ ദൈവം’ എനിക്കത്ര പരിചയമില്ലാത്ത ഒരു പശ്ചാത്തലത്തില്‍ ഉള്ളതാണ്. നേരിട്ടനുഭവം ഇല്ലെന്നെ ഉള്ളു. ഇത്തരത്തിലുള്ളവരെ കേട്ടറിവുണ്ട്. കാളിമുത്തിയെ പോലെ ഒരാളെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല പരിചയമില്ല. പൂശാരിയപ്പനെയും. എന്നിട്ടും കാളിമുത്തിയെയും കാര്ത്യായനിയെയും മനസ്സിലാക്കാന്‍ ഒട്ടും ശ്രമം വേണ്ടി വന്നില്ല. കിട്ടപ്പന്‍ എന്ന പൂശാരിയപ്പനെ തിരിച്ചറിയാനും. എവിടെയും സംഭവിക്കാവുന്ന, ഇന്നും സംഭവിച്ചുകൊണ്ടേ ഇരിക്കുന്ന ഒരു കഥയാണ് ‘മുനിത്തൊടിയിലെ ദൈവം’ എന്ന് ചിന്തിക്കാനാണ് എനിക്ക് തോന്നുന്നത്. നമ്മുടെ സമൂഹത്തിനു പറയത്തക്ക മാറ്റങ്ങള്‍ ഒന്നുമില്ലേ എന്നൊരു ചോദ്യം ഉള്ളില്‍ പൊങ്ങി വന്നാല്‍ തെറ്റ് പറയാന്‍ വയ്യ.
അടുത്ത കഥയായ ‘റിട്ടയേര്‍ഡ് ഗുണ്ട’ വരുത്തനായ മാമച്ചന്റെ കഥയാണ്. ഏത് നാട്ടിലും, ആ നാട്ടുകാരേക്കാള്‍ പരിചിതനായ ഒരു വരുത്തന് ഉണ്ടാകുമെന്നത് യാദൃശ്ചികമാണോ അതോ സ്വഭാവികമോ? മാമച്ചന്റെ പൂര്‍വ്വാശ്രമം നമ്മളെ ആ നാട്ടില്‍ നിന്ന് ഇത്തിരി നേരത്തേക്ക് മറ്റൊരു പ്രദേശത്തേക്ക് കൊണ്ടുപോകുന്നുണ്ട്. പകയുടെയും ഒളിച്ചോട്ടത്തിന്റെയും പ്രതികാരത്തിന്റെയും, അനിവാര്യമായ വിധിയുടെയും എല്ലാം ചെറിയ നുറുങ്ങുകള്‍ ഈ കഥയില്‍ അടങ്ങിയിരിക്കുന്നു.
‘പാമ്പിച്ചി’. അത് കുമാരിയാണ്. അടിച്ചമര്‍ത്താന്‍ നോക്കിയവര്‍ക്കെതിരെ അടിയേറ്റ പാമ്പിനെ പോലെ ചീറ്റിയവള്‍. അടിച്ചമര്‍ത്തപ്പെട്ടിട്ടും തോറ്റുകൊടുക്കാന്‍ സമ്മതിക്കാതെ, തനിക്ക് ശരിയെന്നു തോന്നിയ പോലെ തലയുയര്‍ത്തി ജീവിച്ചവള്‍. യഥാര്‍ത്ഥ വിഷങ്ങള്‍ക്ക് മുന്നില്‍ വിഷപ്പാമ്പുകള്‍ ഭേദമെന്ന ബോധ്യമുള്ളവള്‍. ഒടുക്കം ആ സാമൂഹ്യ വിഷങ്ങള്‍ക്ക് നേരെ, നശിച്ച വ്യവസ്ഥിതികള്‍ക്ക് നേരെ ആട്ടി തുപ്പാന്‍ ധൈര്യം കാണിച്ചവള്‍.
ഏതു നാടിനും ഉണ്ടാവും കുറഞ്ഞത് ഒരു ‘പേര്ഷ്യക്കാരന്’ എങ്കിലും. അയാളുടെ പുറകില്‍ ഒരു കഥയുണ്ടാവും. സ്വന്തം നാടും നാട്ടാരെയും വീടും മണ്ണും വെള്ളവും എല്ലാം പുറകില്‍ ഉപേക്ഷിച്ചു മറ്റൊരു നാട്ടില്‍ പോയി ജീവിക്കാന്‍ കാരണങ്ങള്‍ ഉണ്ടാവും. എന്നാലും അയാളെ വേരുകളിലേക്ക് പിടിച്ചു വലിക്കുന്ന, നോവുന്ന, നോവിക്കുന്ന, തീരാതെ നില്ക്കുന്ന കുറെ കണക്കുകള്‍ ഉണ്ടാവും. സേതുവിന്റെ കൂട്ടുകാരനായ പേര്ഷ്യക്കാരന് രവിക്കും ഉണ്ട് അങ്ങനെ കുറെ കണക്കുകളുടെ കഥ പറയാന്‍. കൂടെ നടന്നിട്ടും സേതുവിന് മനസ്സിലാവാത്ത, മാമച്ചന് എളുപ്പം മനസ്സിലായ ചില രഹസ്യങ്ങളുടെ കഥ.
‘പങ്കി പുരാണം’ പങ്കിയുടെ മാത്രമല്ല, ഒത്തിരി പെണ്ണുങ്ങളുടെ കൂടെ ജീവിതമാണ്. സ്ത്രീകളുടെത് മാത്രമെന്ന് പറയാനാവില്ല, പല സാഹചര്യങ്ങളാല്‍ നിസ്സഹായരായവരുടെ എന്ന് പറയാം. നിരന്തരം തുടരുന്ന മടുപ്പിക്കുന്ന കടമകളുടെയും നിസ്സഹായതകളുടെയും ഒടുവില്‍ കയ്യില്‍ വന്നു വീഴുന്ന ഒരു അവസരത്തെ, സധൈര്യം തന്റെതാക്കി മാറ്റി മുന്നോട്ട് നീങ്ങാനുള്ള മനസ്സുറപ്പുണ്ടെന്ന് തിരിച്ചറിയുന്നവരുടെ കൂടെ പുരാണമാണ് അത്. ഒരു സ്ത്രീയുടെ നിസ്സഹായതയില്‍ നിന്ന് തുടങ്ങി അവളുടെ ഉയര്ത്തെഴുന്നെല്പ്പിലെക്കുള്ള ഒരു യാത്ര അവിടെ കാണാം.
‘കൊക്കാളി വേല’ ഒരു നാടിന്റെ പരിശ്ചെദമാണ്. നാടും നാട്ടാരും ആചാരങ്ങളും അനുഷ്ടാനങ്ങളും, അതിനു പുറകിലെ ആരാജകത്തങ്ങളും, ഉച്ചരും നീചരും ശക്തരും അശക്തരും നമ്മുടെ സമൂഹത്തില്‍ എങ്ങനെയൊക്കെ ഇഴഞ്ഞു നീങ്ങിയിരുന്നു എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍. ഇന്നും എവിടെയൊക്കെ എന്തൊക്കെ തുടരുന്നു എന്നൊരു ആത്മപരിശോധന കൂടെ ആവാം, വേണ്ടവര്‍ക്ക്.
‘തുരങ്ക’ത്തിലേക്ക് എത്തുമ്പോള്‍, ഏതു നാടിനും പറയാനുണ്ടാവുന്ന കെട്ടുകഥകളുടെ കേട്ട്കഥകളുടെ ഒരു മായികഅനുഭവമാണ് നമുക്ക് വേണ്ടി എടുത്തു വെച്ചിരിക്കുന്നത്. വിശ്വസിക്കണോ വേണ്ടയോ എന്ന ചിന്ത നിര്‍ത്തി, അതൊരു കഥയല്ലേ, കേട്ട് കേഴ്വിയല്ലേ എന്ന് സ്വയം പറഞ്ഞും, നമ്മള് ഒന്ന് സ്വയം ചോദിക്കും, സത്യത്തില്‍ അങ്ങനെ ആയിരിക്കുമോ സംഭവിച്ചത് എന്ന്. ഉസ്മാന്റെ ജീവിതവും സേതുവിന്റെ കഥപറച്ചിലുമായി ഒരു വ്യത്യസ്ത അനുഭവമാണ് ഈ കഥ.
‘കാളി തന്ത്രം’ വീണ്ടും പൂശാരിയപ്പനെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. അത്ര പരിചിതമല്ലാത്ത, പേടിയും അവിശ്വസനീയതയും കലര്‍ന്ന ഒരു അന്തരീക്ഷവും പശ്ചാത്തലവുമായാണ് കഥ തുടങ്ങുന്നതെങ്കിലും, അവസാനിക്കുമ്പോഴേക്കും നമ്മളെ കൃത്യമായി തൃപ്തിപ്പെടുത്തുന്നു എന്നത് ചെറുതല്ലാത്ത ഒരു സന്തോഷം തരുന്നുണ്ട്.
’65 മോഡല്‍ അംബാസിഡര്‍ മാര്‍ക്ക് 2’ എന്ന കഥ തുടങ്ങുന്നത് ആദ്യ കഥയില്‍ തുടങ്ങി വെക്കുന്ന പശ്ചാത്തലത്തിലാണ്. ഒട്ടുമുക്കാലും കഥകളില്‍ പ്രത്യക്ഷമായും പരോക്ഷമായും വന്നു പോകുന്ന പൂച്ചക്കണ്ണന് സേതുവും സേതുവിന്റെ അംബാസിഡര്‍ കാറുമാണ് ഈ കഥയിലെ താരങ്ങള്‍ എങ്കിലും, ഒരു ഘട്ടത്തില്‍ അവരെ പാടെ പിന്തള്ളി കൊണ്ട് കഥ ഒരു വലിയ തിരിവ് എടുക്കുന്നുണ്ട് ജലജയിലെക്ക്. അവളുടെ കൂടെ കഥയാണിത്. അവളുടെ ജീവിതവും പോരാട്ടവും വിധിനടപ്പാക്കലും നമ്മളുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍, കഥ പറഞ്ഞു തുടങ്ങിയ ആളുടെയും സേതുവിന്റെയും സാന്നിധ്യത്തില്‍ കഥയിങ്ങനെ അവസാനിക്കാന്‍ പോകുമ്പോള്‍, ആദ്യ കഥയിലേക്ക് ഒരു ചെറിയ പാലം ചേര്‍ത്ത് വെക്കുന്നുണ്ട് കഥാകാരന്.
ഒരു കഥയില്‍ നിന്ന് അടുത്തതിലേക്കും, ഒരു പശ്ചാത്തലത്തില്‍ നിന്ന് അടുത്തതിലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴും ചില കഥാപാത്രങ്ങളെ കഥയില്‍ പിടിച്ചു നിര്‍ത്തിക്കൊണ്ട് നമ്മളില്‍ ആ നാടിന്റെ സ്വത്വത്തെ പിടിച്ചു നിര്‍ത്താന്‍ കഥകള്‍ക്കും കഥപറച്ചിലിനും സാധിച്ചിട്ടുണ്ട്. ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍ ആണ് ഈ കഥകളില്‍ എടുത്തു പറയേണ്ടുന്ന ഒരു പ്രത്യേകത. സാധാരണ നമ്മുടെ ചുറ്റിലും കാണുന്ന അബലകളും ആശ്രിതകളുമായ സ്ത്രീകളെ കാണാനില്ല എന്ന് തന്നെ പറയാം. പകരം നിലപാടുകളുള്ള, ധൈര്യമുള്ള, സ്വാഭിമാനമുള്ള പെണ്ണുങ്ങളാണ് മിക്ക കഥകളിലും.
ഓരോ കഥയും അവസാനിക്കുന്നത് ഓരോ അര്‍ദ്ധവിരാമങ്ങളില്‍ ആണ്. കഥാകാരന് ഒരു കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോഴും, ചിലരുടെ ജീവിതം പിന്നീട് അങ്ങോട്ടും തുടരുകയാണ്. കഥയവസാനിക്കുന്നിടത്ത് ഒരേ സമയം വായനക്കാര്‍ക്ക് തൃപ്തി തോന്നുകയും, എന്നാലും പിന്നീടങ്ങോട്ട് എന്തായിരിക്കും എന്ന് ചിന്തിക്കാനുള്ള ഒരു ഇടം നല്‍കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ കഥ പറയുന്നത് കഥാകാരനും, വേറെ ചിലയിടങ്ങളില്‍ ചില കഥാപാത്രങ്ങളും, മറ്റു ചിലപ്പോള്‍ കൂടെ നടന്നു കഥ പറഞ്ഞു തരുന്നത് ആ നാടു തന്നെയും ആണെന്നു തോന്നിപ്പോകും.
ഒരു പുസ്തകത്തില്‍, ഏറെക്കുറെ ഒരേ പശ്ചാത്തലത്തില്‍, വന്നും പോയും ഇരിക്കുന്ന ഒരേ കഥാപാത്രങ്ങളുടെ ഇടയിലൂടെ വ്യത്യസ്ത അനുഭവങ്ങളുള്ള പത്തു കഥകള്‍. വായിക്കാത്തവര്‍ വാങ്ങി വായിക്കൂ.
8 Comments
പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്ന കുറിപ്പ്. ആശംസകൾ
Thank you
മനോഹരം. ഹൃദ്യമായ അവതരണം.
Thank you
വിശദമായ വായനയ്ക്കും ഗംഭീരമായ ആസ്വാദനത്തിനും നന്ദി രമ്യ. സ്നേഹം ❤️
പുണ്യാളന്റെ പുസ്തകത്തെ പറ്റി കേട്ടിരുന്നു … വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത് ഇനി വായിച്ചിട്ടാവാം ബാക്കി …നന്നായി👍❣️❣️
❤️❤️❤️
❤️❤️❤️