ഒരുപാട് ആഗ്രഹിച്ച് കൈയിലെത്തിയ പുസ്തകം. ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയിലൂടെയാണ് നൗഫലിനെ ശ്രദ്ധിക്കുന്നത്. ആകർഷകമായ വാക്ചാതുരിയും സംസാരിക്കുന്ന വിഷയങ്ങളെ ആഴത്തിൽ ശ്രോതാവിലേക്ക് പകരാനുള്ള അസാധ്യ കഴിവുള്ള പ്രതിഭ. പറയുന്ന ഓരോ വാക്കും ഹൃദയത്തിൽ തൊട്ട്, തന്റെ ശബ്ദത്തിനെ, വാക്കുകളെ ഒരുണർത്തുപാട്ട് പോലെ അത്രമേൽ വൈകാരികമായി നമ്മിലേക്ക് പടർത്തി ആസ്വാദനത്തിന്റെ ഉത്തുംഗത അനുഭവിപ്പിക്കുന്ന അതുല്യ കലാകാരൻ. 2022 SIBF ൽ പരിചയപ്പെടാൻ സാധിച്ചു. പ്രകാശനങ്ങളോടനുബന്ധിച്ച പ്രഭാഷണങ്ങൾ കേട്ടു. അങ്ങനെ ഈ പുസ്തകം വേണമെന്നാഗ്രഹിച്ചാഗ്രഹിച്ച് ഒടുവിലിത് കയ്യിലെത്തിയപ്പോഴുണ്ടായ സന്തോഷം വാക്കുകളിൽ ഒതുക്കാനാവുന്നതല്ല.
വായിച്ചു തീർത്ത ഒരു പുസ്തകം എന്ന നിലയിൽ ഷെൽഫിന്റെ കോണിലേക്ക് വേഗത്തിൽ മാറ്റാൻ മടി തോന്നിപ്പിക്കുന്ന ചിലതുണ്ടാവാറുണ്ട്. അങ്ങനെയൊരു പുസ്തകമാണ് ഇതും. പലപ്പോഴും കണ്ണുകൾ നിറഞ്ഞു…നന്നായി കരഞ്ഞു. വീണ്ടും വീണ്ടും ചില അദ്ധ്യായങ്ങളിലൂടെ കടന്നു പോയി. സ്നേഹത്തെ പറ്റി, കരുതലിനെ പറ്റി, നഷ്ടങ്ങളെ പറ്റി, അമ്മയെന്ന ഒരു മനുഷ്യന്റെ സനാഥത്വത്തെ പറ്റി, പ്രണയത്തെ പറ്റി, ഭ്രാന്തിനെ പറ്റി, ഏറ്റവുമൊടുവിൽ മരണത്തെ പറ്റി എല്ലാമെല്ലാം എത്ര സൂക്ഷ്മമായ വാഗ്വരകളാണ്. ചിലയിടങ്ങളിൽ എഴുത്തുകാരൻ ഞാൻ തന്നെയായി. എന്റെ ചിന്തകളും അനുഭവങ്ങളുമായി. ഞാൻ എന്നിലൂടെത്തന്നെ സഞ്ചരിച്ചു.
സുരേഷ് ഗോപിയെ ഹൃദയത്തിൽ ചേർത്തു സ്നേഹിച്ചിരുന്ന എന്നെ, കലാഭവൻ മണി മരിച്ചപ്പോൾ വെട്ടിവിളിച്ചു കരഞ്ഞ എന്നെ, അമ്മ മരിച്ചു പോയാൽ എന്ന് ആകുലപ്പെട്ടു കരഞ്ഞിട്ടുള്ള എന്നെ, വൃത്തിയുള്ളൊരു സ്നേഹത്തിനു മേലെ സദാചാരത്തിന്റെ ആണി തറഞ്ഞപ്പോൾ നൊന്തു പിടഞ്ഞ എന്നെ, പ്രിയപ്പെട്ടവർ ഏറ്റവും സ്നേഹിക്കുന്ന പത്തുപേരിൽ ഞാനുണ്ടാവാനുള്ള സാദ്ധ്യത ഉണ്ടോ എന്നു തിരയാറുള്ള എന്നെ, എന്നിലേക്ക് സഹായത്തിന്റെയോ സ്നേഹത്തിന്റെയോ തിരിവെട്ടവുമായി നടന്നു കയറിയിട്ടുള്ള ഓരോ മനുഷ്യന്റെയും പാദങ്ങളിൽ നന്ദിയുടെ അലിവിനാൽ വിരൽ തൊടുന്ന എന്നെ….അങ്ങനെയങ്ങനെ ഈ പുസ്തകത്തിലുടനീളം കരഞ്ഞും ചിരിച്ചും കണ്ണു താഴ്ത്തി നിൽക്കുന്ന എന്നെ ഞാൻ കണ്ടു. ഇതിനൊക്കെയപ്പുറം ഒരു പുസ്തകവായനയിൽ മറ്റെന്താണ് ലഭിക്കേണ്ടത്? ഓരോ അനുഭവങ്ങളുടെയും വ്യത്യസ്ത വീക്ഷണകോണുകളിലൂടെയുള്ള ഹൃദയഹാരിയായ അവതരണം ഏതൊരു സാധാരണ മനുഷ്യന്റെയും ഉള്ളിലേക്കിറങ്ങി ചെല്ലും. ഒരുനിമിഷം സമാനമായ ഏതെങ്കിലുമൊരു ജീവിതത്തുണ്ടിൽ കുരുങ്ങി അവനതിൽ വിങ്ങി നിൽക്കും.
നൗഫൽ എഴുതുന്നു “ശരിക്കും എത്ര ഒളിച്ചൊളിച്ചാണ്, പേടിച്ചു പേടിച്ചാണ് നമ്മൾ സ്നേഹിക്കുന്നത്? സ്നേഹിച്ചാൽ മുറിവേൽക്കും എന്ന പേടി. അപമാനിക്കപ്പെടും എന്ന പേടി. നമ്മളെത്തന്നെ നഷ്ടപ്പെടും എന്ന പേടി.” മനസ്സിൽ കൊളുത്തി നിൽക്കുന്ന വാചകങ്ങൾ. ഹൃദയം നിറയെ സ്നേഹിക്കൂ എന്ന നിരന്തരമായ ആഹ്വാനങ്ങൾക്കിടെയാണ് സ്നേഹിക്കാനുള്ള നമ്മുടെ ഇത്തരം പേടികളൊക്കെയും. അനുഭവങ്ങൾ, ചുറ്റുപാടുകൾ എല്ലാം തുറന്ന സ്നേഹത്തിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു. പല സ്നേഹങ്ങളിൽ നിന്നും ഇറങ്ങിപ്പോരാൻ ധൈര്യപ്പെടുത്തുന്നു. സ്നേഹത്തെ പറ്റി എന്നും confused ആയ അവസ്ഥയുള്ള എന്നിലേക്ക് ഇത്ര ഗഹനമായ ചിന്തകൾ ഉണർത്തി വിട്ട പ്രിയപ്പെട്ട എഴുത്തുകാരാ…നിറയെ നിറയെ സ്നേഹം. ദൂരത്തിരുന്നു നിന്നെപ്പറ്റി എഴുതുമ്പോ ഉള്ളിൽ നിറയുന്നൊരു സ്നേഹം. അതിലേക്കുള്ള നിന്റെ വായന കൺവിടർത്തുന്നത് ഉൾക്കണ്ണാലെ കാണുന്നൊരു സ്നേഹം. സത്യമായ സ്നേഹം!
“ഇനി പറയുമോ ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന്?” വായനാന്ത്യം പേരിലുള്ള അതേ ചോദ്യത്തിലേക്ക് മിഴിയോടിക്കുമ്പോൾ ഇല്ല എന്നുത്തരത്തിൽ ദീർഘനിശ്വാസത്തോടെ, ചെറുചിരിയോടെ നാം മുഖമുയർത്തും. ജീവിതത്തെ കെട്ടിപ്പിടിക്കും. അതെ. ജീവിതം തീർന്നു പോയെന്നു തോന്നാൻ ഒരു കുട്ട നിറയെ കാരണങ്ങൾ ഉണ്ടാകുമ്പോൾ, ഇല്ല; ഇനിയും ബാക്കിയുണ്ടെന്നു തോന്നിപ്പിക്കാൻ ഒരു കുമ്പിൾ നിറയെ ജീവിതം നമുക്കു മുൻപിലുണ്ടാവും. അതിനെ കോരിയെടുക്കാനുള്ള ശ്രമം നമുക്ക് സാധ്യമെന്ന തിരിച്ചറിവ് ഈ പുസ്തകം സത്യമായും ആണയിടുന്നു.
പ്രിയപ്പെട്ട നൗഫൽ… നന്ദി!
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
#എന്റെവായന
2 Comments
ഇദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടു ഇഷ്ട്ടപെട്ടു ബുക്ക് വാങ്ങി വായിച്ചിരുന്നു. പ്രസംഗവും കേൾക്കാറുണ്ട്.
Worth ആണ് 👌👌👌