തമിഴ്നാട്ടിലെ തൂത്തുകുടിയിൽ പുന്നൈ നഗർ എന്ന പിന്നോക്ക ഗ്രാമത്തിൽ 1947 ഓഗസ്റ്റ് 5 ആം തിയ്യതിയാണ് രാജഗോപാലിന്റെ ജനനം. ജാതി വ്യവസ്ഥ കൊടികുത്തി വാണിരുന്ന ആ സമയത്തു പിന്നോക്ക വിഭാഗത്തിൽ പെട്ട ഒരാൾക്ക് സവർണ്ണ വർഗ്ഗത്തോടൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്ന ഒരു കാലത്താണ് രാജഗോപാൽ തന്റെ ദോശകല്ലിന് ചുറ്റും ഒരു ലോകത്തെ മുഴവൻ ഇരുത്തിയത്. അതിനു നിശ്ചയദാർഢ്യവും കഠിനധ്വാനവും തന്നെയായിരുന്നു കാരണം. എന്നാൽ അതെല്ലാം കൈവെള്ളയിൽ നിന്നും കൈവിട്ടു പോയത് വിശ്വാസവും അന്ധവിശ്വാസവും കൊണ്ട് മാത്രമല്ല മറിച്ചു സ്ത്രീ ആസക്തി കൂടി കൊണ്ടായിരുന്നു.
പതിമൂന്നു വയസ്സിൽ നാട് വിട്ട രാജഗോപാൽ ആദ്യം ചെന്നൈയിലുള്ള ഒരു ബന്ധുവിന്റെ പലചരക്കു കടയിൽ എടുത്തു കൊടുക്കാനായി നിന്നെങ്കിലും പത്തു വർഷത്തിനുള്ളിൽ തന്നെ സ്വന്തമായി ഒരു പലചരക്കു കട തുടങ്ങാൻ അയാൾക്ക് സാധിച്ചു. അത് ഒന്നിൽ നിന്ന് മൂന്നാക്കി ഉയർത്താൻ അതിലും കുറച്ചു വർഷങ്ങളെ അയാൾക്ക് വേണ്ടി വന്നുള്ളൂ. അന്ന് കടയിൽ സാധങ്ങൾ സപ്ലൈ ചെയ്യാൻ എത്തിയ ഒരാൾ പറഞ്ഞ ഒരു പ്രശ്നം കെ കെ നഗറിൽ ഒരു നല്ല ഹോട്ടൽ ഇല്ലെന്നും ഭക്ഷണം കഴിക്കാനായി അയാൾക്ക് ടി നഗർ വരെ പോകണം എന്നുമായിരുന്നു. അതിൽ നിന്നാണ് ഒരു ഹോട്ടൽ എന്ന ആശയം രാജാഗോപാലിന്റെ തലയിൽ ഉദിച്ചത്. അത് നടപ്പിലാക്കാൻ രണ്ടു പേരെയും കൂടി പങ്കാളികളാക്കി കൊണ്ട് തന്റെ ഇഷ്ട ദൈവമായ മുരുകന്റെ മറ്റൊരു പേരായ ശരവണന്റെ നാമം തന്നെ എടുത്തു ശരവണ ഭവൻ എന്ന് നാമകരണം ചെയ്ത ആ കടയാണ് പിന്നീട് ലോകം മുഴുവൻ വ്യാപിച്ച ശരവണ ഭവൻ എന്ന പ്രീമിയം വെജിറ്റേറിയൻ ഭക്ഷണശാല.
വിശക്കുന്നവർ അല്ല രുചി വേണ്ടവർ എന്റെ കടയിൽ വരൂ എന്നാണ് രാജഗോപാൽ തന്നെ അക്കാലത്തു പറഞ്ഞിരുന്നത്. ഗുണനിലവാരത്തിൽ ഒരു വിട്ടു വീഴ്ചക്കും അയാൾ ഒരുക്കമായിരുന്നില്ല. എല്ലാ ചേരുവകളും അതിന്റെ തനതായ സ്ഥലത്തു നിന്ന് മാത്രം കൊണ്ടുവന്നു, ഫ്രഷ് ആയ പച്ചക്കറികൾ മാത്രം ഉപയോഗിച്ചുള്ള പാചകം അതൊന്നു മാത്രമായിരുന്നു ഇത്രയും വർഷം കഴിഞ്ഞും ആ പേര് വെജിറ്റേറിയൻ ഹോട്ടലുകളിൽ ഉന്നതിയിൽ തന്നെ നിൽക്കുന്നത്. രാവിലെ അഞ്ചു മണിയോടെ ചെന്നൈയിലെ തന്റെ ഹോട്ടലുകളിൽ നേരിട്ട് പോയി കാപ്പിയുടെയും ദോശയുടെയും ചമ്മന്തിയുടെയും രുചി നേരിട്ട് വിലയിരുത്തുന്ന ഒരേയൊരു മുതലാളി. സാമ്പാർ ഉണ്ടാക്കുന്നവൻ എന്നും സാമ്പാർ മാത്രം ഉണ്ടാക്കി അതിൽ പ്രാവീണ്യം നേടണം എന്ന് ശഠിക്കുന്ന മുതലാളി. തന്റെ ജോലിക്കാരുടെയും അവരുടെ വീട്ടുകാരുടെയും ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയിരുന്ന ഒരു മുതലാളി. എന്നാൽ വിഷയാസക്തി എല്ലാറ്റിനും ഉപരിയായി അയാളിൽ ഉണ്ടായിരുന്നു കൂടാതെ അന്ധവിശ്വാസവും.
ജ്യോതിഷി പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ഒരാളായിരുന്നു അയാൾ. ആദ്യ പലചരക്കു കട തുടങ്ങിയപ്പോൾ തന്നെ അയാൾ വല്ലിയമ്മയെ വിവാഹം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഒരു ജ്യോതിഷി പറഞ്ഞതോടെ തന്റെ ഒരു പാചകക്കാരന്റെ ഭാര്യയായ കൃതികയെ അയാൾ വിവാഹം കഴിച്ചു. അതിനായി അവരുടെ വിവാഹം പോലും അയാൾ പിരിച്ചു. തമിഴ് നാട്ടിൽ പണക്കാരുടെ ഇടയിൽ പ്രസിദ്ധമായ ചിന്ന വീട് ആക്കി കൃതികയെ ഒരു മണി മാളികയിൽ താമസിപ്പിച്ചു. പിന്നീടുള്ള നാളുകളിൽ വല്ലിയമ്മയുടെ അടുത്തേക്കുള്ള പോക്ക് കുറഞ്ഞു കൃതികയുടെ വീട്ടിലായി താമസം. ആദ്യഭാര്യയുടെ കരിമീൻ കറി ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജഗോപാൽ പക്ഷെ കടയിൽ പച്ചക്കറി വിഭവങ്ങൾ മാത്രം വിളമ്പി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
തീ ഉപയോഗിച്ചുള്ള വ്യാപാരം അഭിവൃദ്ധി പെടും എന്ന ജ്യോതിഷിയുടെ വാക്ക് കേട്ടാണ് ഹോട്ടൽ ആരംഭിച്ചത്. അതിനു ശേഷം രണ്ടാം വിവാഹവും അതേ ജ്യോതിഷിയുടെ വാക്കിൻ പ്രകാരം തന്നെയായിരുന്നു. എന്നാൽ പിന്നീട് കെ കെ നഗറിലെ കടയുടെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ നോട്ടമിട്ടതോടെയാണ് താളപിഴകൾ ആരംഭിക്കുന്നത്.
മലേഷ്യയിൽ ജോലി ചെയ്തിരുന്ന രാമസ്വാമി നാട്ടിലെത്തിയപ്പോൾ ശരവണ ഭവനിലാണ് ജോലി കിട്ടിയത്. പെട്ടെന്ന് തന്നെ അസിസ്റ്റന്റ് മാനേജരായി സ്ഥാനകയറ്റവും കിട്ടി. അന്ന് കേവലം പതിനഞ്ചു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ജീവജ്യോതിയെ അണ്ണാച്ചി എന്ന് എല്ലാവരും വിളിക്കുന്ന രാജഗോപാൽ നോട്ടമിട്ടു. ജീവജ്യോതിയും അനിയൻ രാംകുമാറും അടങ്ങുന്ന കുടുംബം ചെന്നൈയിൽ അണ്ണാച്ചിയുടെ പേരിലുള്ള ഒരു വീട്ടിൽ തന്നെയായിരുന്നു താമസം. അണ്ണാച്ചി ആ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു എങ്കിലും ജീവജ്യോതിക്കു അയാളിൽ പ്രത്യേകിച്ച് ഒരു താത്പര്യവും തോന്നിയില്ല. അനിയൻ രാംകുമാറിനെ കണക്കു പഠിപ്പിക്കാൻ എത്തിയ പ്രിൻസ് ശാന്താകുമാറുമായി ജീവജ്യോതി പ്രണയത്തിലായി. ഇതറിഞ്ഞ അണ്ണാച്ചി അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ വീട്ടുകാരെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ക്രിസ്ത്യാനിയായ പ്രിൻസിനെ കല്യാണം കഴിക്കുന്നതിനോട് വീട്ടുകാർക്കും താത്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇതറിഞ്ഞ അവർ ഒളിച്ചോടി വിവാഹം കഴിച്ചു. എന്നിട്ടും അണ്ണാച്ചി ജീവജ്യോതിയ്ലുള്ള തന്റെ താത്പര്യം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. അതും ജ്യോതിഷിയുടെ ഉപദേശപ്രകാരം ആയിരുന്നു. ജീവജ്യോതിയുടെ ജാതകം നോക്കിയ ജ്യോതിഷി പറഞ്ഞത് അവളെ കല്യാണം കഴിച്ചാൽ അണ്ണാച്ചിക്ക് ഇനിയും ഉയരത്തിൽ എത്താൻ സാധിക്കും എന്നതാണ്. പലവിധത്തിലും ജീവജ്യോതിയെ സ്വാധീനിക്കാൻ അയാൾ ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല.
പ്രിൻസിന് എയ്ഡ്സ് ആണെന്നും അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്നും അയാൾ ജീവജ്യോതിയെ ഉപദേശിച്ചു. എന്നാൽ അവളുടെ പ്രണയത്തിനു മുന്നിൽ അതൊന്നും വിലപോയില്ല. ഒരു ട്രാവൽ ഏജൻസി തുടങ്ങാൻ ജീവജ്യോതിക്കു അണ്ണാച്ചിയുടെ സഹായം തേടേണ്ടി വന്നു. കാശു കൊടുത്തെങ്കിലും അയാളെ ഉപേക്ഷിച്ചു തന്നെ വിവാഹം ചെയ്യാൻ അവളോടും ഭാര്യയെ ഉപേക്ഷിക്കാൻ പ്രിൻസിനോടും അയാൾ നിർബന്ധം പിടിച്ചു. എന്നാൽ അവർ അതിനു തയ്യാറായില്ല. അതോടെ അണ്ണാച്ചിയുടെ ഗുണ്ടകൾ അവരെ തട്ടിക്കൊണ്ടുപോയി. ജീവജ്യോതി പിന്നീട് പോലീസിൽ പരാതിപ്പെട്ടെങ്കിലും അണ്ണാച്ചിയുടെ സ്വാധീനം കൊണ്ട് ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല പ്രിൻസിനെ പിന്നെയും തട്ടിക്കൊണ്ടുപോയി കഴുത്തു ഞെരിച്ചു അവർ കൊന്നുകളഞ്ഞു. മൃതദേഹം കൊടൈക്കനാൽ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. ഒരാഴ്ചയായിട്ടും ഭർത്താവിനെ കാണാതെ വന്നപ്പോൾ ജീവജ്യോതി പോലീസിൽ പരാതി പെട്ടു. അണ്ണാച്ചിയും കൂട്ടരും തന്റെ ഭർത്താവിനെ കൊന്നു കളഞ്ഞിട്ടുണ്ടാകും എന്ന് തന്നെയാണ് അവർ പരാതിപ്പെട്ടത്. ആ പരാതി ഒരു സത്യസന്ധനായ ഒരു പോലീസ് ഓഫീസറുടെ അടുത്ത് എത്തിയപ്പോൾ അത് ഫലം കണ്ടു. കൂടാതെ ആ സമയത്താണ് ജയലളിത മുഖ്യമന്ത്രിയായി അധികാരം ഏറ്റത്. അതോടെ മുഖം നോക്കാതെ നടപടിയെടുക്കാൻ ഉത്തരവായി.
അങ്ങിനെ ലോകപ്രസിദ്ധമായ ശരവണ ഭവന്റെ ഉടമ അറസ്സ്റ്റിൽ ആകുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ക്വറ്റേഷൻ സംഘത്തിലെ ആളുകൾ പറഞ്ഞതനുസരിച്ചു പോലീസ് സംഘം കൊടൈക്കനാൽ മലയിടുക്കുകളിൽ അന്വേഷണം ആരംഭിച്ചുവെങ്കിലും മൃതദേഹം ഒന്നും കണ്ടു കിട്ടിയില്ല. സംഘത്തോടൊപ്പം ജീപ്പിൽ പ്രതിയായി രാജഗോപാൽ എന്ന അണ്ണാച്ചിയും യാത്ര തുടർന്നു. തന്റെ ബെൻസ് കാറിൽ രാജാവിനെ പോലെ യാത്ര ചെയ്തിരുന്നവൻ വിലങ്ങിട്ടു ഗുണ്ടകളുമായി ജീപ്പിന്റെ പുറകിൽ യാത്ര ചെയ്യേണ്ടി വന്നതും കാത്തിരുന്ന വിധി തന്നെ. വിഷയാസക്തി മാളികപ്പുറത്തേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്ന ഭഗവാൻ നടപ്പിലാക്കി.
കൊടൈക്കനാൽ സ്റ്റേഷനിൽ ചെന്നപ്പോഴാണ് കുറച്ചു മാസങ്ങൾക്കു മുൻപ് മലഞ്ചെരുവിൽ നിന്ന് ഫോറെസ്റ്റ്ക്കാർ കണ്ടെത്തിയ പൊതു ശ്മശാനത്തിൽ അടക്കിയ ആ മൃതദേഹവും ആ മൃതദ്ദേഹത്തിൽ ഉണ്ടായിരുന്ന വസ്തുക്കളും പോലീസ് കാണിച്ചു കൊടുക്കുന്നത്. ജീവജ്യോതിയെ കൊടൈക്കനാലിലേക്ക് വിളിപ്പിച്ചു അത് അവരുടെ ഭർത്താവാണെന്നു അവർ തിരിച്ചറിഞ്ഞു. അരയിലെ ഒരു മറുക് കണ്ടാണ് അവർ അത് തന്റെ ഭർത്താവാണെന്നു ഉറപ്പിച്ചത്. അങ്ങനെ അണ്ണാച്ചി അഴിക്കുള്ളിലായി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ജാമ്യവും കിട്ടി. അതോടെ ജീവജ്യോതിയെ സ്വാധീനിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ലക്ഷകണക്കിന് രൂപ അവർക്കു വാഗ്ദാനം ചെയ്തു. എന്നിട്ടും വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ അവരുടെ അനിയനെ ഉപദ്രവിച്ചു ഭീഷണിപ്പെടുത്തി. എന്നാൽ ഒന്നിനും ജീവജ്യോതിയെ പിന്തിരിപ്പിക്കാനായില്ല. വിചാരണയിൽ അവർ താനും ഭർത്താവും നേരിട്ട പീഡനങ്ങൾ വിളിച്ചു പറഞ്ഞു. വലിയ വലിയ വക്കീലന്മാർ വന്നിട്ടും സത്യം ജയിച്ചു. ആദ്യം കുറ്റകരമായ നരഹത്യക്കു ശിക്ഷിക്കപ്പെട്ടുവെങ്കിലും ഹൈക്കോടതി അത് പിന്നീട് കൊലപാതകത്തിൽ തന്നെ ശരി വെക്കുകയും ശിക്ഷ ഉയർത്തി ജീവപര്യന്തമാക്കുകയും ചെയ്തു. സുപ്രീം കോടതിയും അത് ശരി വച്ചതോടെ ദോശ അണ്ണാച്ചിയുടെ ജീവിതം മൊത്തം കാരഗൃഹത്തിലാണെന്നു ഉറപ്പിച്ചു. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അയാൾ കടുത്ത ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. അവിടെ വച്ചു മരണപ്പെടുകയും ആണ് ഉണ്ടായത്.
ശരവണ ഭവൻ എന്ന ഹോട്ടൽ ശൃംഖല വഴി ലോകമെങ്ങും ദക്ഷിണ ഇന്ത്യയുടെ രുചി എത്തിച്ച അയാൾ കേവലം സ്ത്രീ വിഷയത്തിലാണ് അധഃപതിച്ചു പോയത്. നല്ലൊരു തൊഴിലുടമ കൂടിയായിരുന്നു അയാൾ. തന്റെ ജീവനക്കാരുടെ ക്ഷേമം നേരിട്ട് അന്വേഷിക്കുന്ന ഒരു തൊഴിൽ ദാതാവ്. രുചിയിലും ഗുണത്തിലും ഒരു വിട്ടു വീഴ്ചക്കും അയാൾ തയ്യാറായിരുന്നില്ല. കോലാലംപൂരിലെ ഒരു ശരവണ ഭവനിലെ ഒരു വിഭവത്തിന് എരിവ് അധികമായിരുന്നു എന്ന് ഒരു പത്രക്കാരൻ കഴിച്ചു മാസങ്ങൾക്കു ശേഷം രാജഗോപാലിനോട് പരാതിപ്പെട്ടപ്പോൾ അപ്പോൾ തന്നെ ഫോൺ ചെയ്തു അതുണ്ടാക്കിയ ആളെ അപ്പോൾ തന്നെ പിരിച്ചു വിട്ട കണിശക്കാരനായ മുതലാളി പക്ഷെ സ്ത്രീ വിഷയത്തിൽ മാനം നഷ്ടപ്പെട്ടു മരണത്തിനു കീഴടങ്ങി. ഒരു വലിയ ദോശ രാജാവിന്റെ കഥ അവിടെ അവസാനിച്ചു. ജയിലഴിക്കുള്ളിലും അയാൾ തന്റെ അഹങ്കാരം മറച്ചു വച്ചില്ല. തന്റെ മകന് ബിസിനസ് പഠിക്കാനുള്ള ഒരു അവസരമായി ഇത് മാറി എന്നാണ് അയാൾ അന്ന് പ്രതികരിച്ചത്. എന്നാൽ സുപ്രീം കോടതിയും കൈവിട്ടതോടെ ആ ഉയർച്ചയിൽ നിന്നുള്ള പതനത്തിന്റെ ആഘാതം അയാൾക്ക് താങ്ങുന്നതിലുമപ്പുറമായിരുന്നു. മരണത്തോട് അയാൾ കീഴടങ്ങുമ്പോൾ സന്ധിയില്ലാതെ തന്റെ പ്രിയതമനു വേണ്ടി പോരാടിയ ജീവജ്യോതിയെ അഭിമാനത്തോടെ നാം ഓർക്കണം.
3 Comments
♥️♥️♥️
🙏
👌👌👌