മരവിച്ചു പോയ കാലുകൾ നോക്കി പ്രിയ ഇരുന്നു.
മരവിച്ചത് മാത്രമല്ല മരിച്ചും പോയി ആ കാലുകൾക്ക് ഉടമ.
വിണ്ട് കീറിയ കാല്പാദങ്ങൾ. ഒരിക്കലെങ്കിലും ആ കാലുകൾ താൻ കണ്ടിരുന്നെങ്കിൽ ഒരിക്കലും തന്റെ അച്ഛനു മുന്നിൽ പാരാദൂരങ്ങളുടെയും നഷ്ടങ്ങളുടെയും ഇല്ലായ്മയുടെയും വിഴുപ്പുകൾ ഇറക്കി വയ്ക്കില്ലാരുന്നു.
തന്റെ പോളിഷ് ചെയ്തു വച്ച കാൽനഖങ്ങളും അതിൽ പുരട്ടിയ ചായവും
ലജ്ജയോടെ അവൾ പാവാടതുരുത്തിലേക്ക് ഒളിപ്പിച്ചു വച്ചു.
കോളേജിൽ നിന്ന് കൂടെ പഠിച്ചവരും സാറുന്മാരും ടീച്ചർമാരും വന്നിട്ടുണ്ട്.
ചെറിയ ഓടിട്ട വീട്ടിലെ അത്രയും സൗകര്യക്കുറവിൽ നിന്നാണ് പ്രിയ വരുന്നത് എന്ന് തിരിച്ചറിഞ്ഞ ചിലരൊക്കെ അതിശയിച്ചു.
അവളുടെ ഉടയാടകളോ നടപ്പും ഭാവവുമോ കണ്ടാൽ അവൾ ഇല്ലായ്മയുടെ കൂട്ടിൽ നിന്നാണ് എത്തുന്നത് എന്ന് ആർക്കും മനസ്സിലാവില്ലാരുന്നു.
അതെല്ലാം തന്റെ അച്ഛന്റെ അധ്വാനത്തെ പിഴിഞ്ഞൂറ്റി താൻ വച്ചു കെട്ടിയ മുഖംമൂടിയായിരുന്നു എന്നവൾ മനസ്സിൽ ഉറക്കെ അലറി വിളിച്ചു കൊണ്ടിരുന്നു.
തന്നോട് ചെറിയ ഒരിഷ്ടം പുലർത്തി വന്നിരുന്ന വരൂണിന്റെ മുഖം ചുളിയുന്നത് അവൾ കണ്ടു.
അതൊന്നും അപ്പോൾ പ്രിയയെ നോവിപ്പിക്കില്ലാരുന്നു.
തന്റെ ആഡംബരങ്ങൾ സായൂജ്യമാക്കാൻ താൻ ചതച്ച് ചതച്ച് ചണ്ടിയാക്കിയ തന്റെ
അച്ഛന്റെ ശവ ശരീരത്തിന് മുന്നിൽ അതൊന്നും ഒരു പ്രസക്തിയുമില്ലാതെ വരണ്ടു കിടന്നു. സ്വയം വേദനിച്ച്, ഉരുകിയൊലിച്ച്, പ്രാണനും ചലവും രക്തവും നാഡിയും ഞരമ്പും എല്ലാം പണയം വച്ച് ഒരു കുടുംബത്തെ ചുമലിൽ താങ്ങിയ ആ മനുഷ്യൻ ഇന്ന് ഒന്നും കൊണ്ട് പോകാതെ, ആരുടെയും മുറവിളിക്ക് കാത് കേൾക്കാതെ വെള്ളത്തുണി കൊണ്ട് മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു.
ഇനി എങ്കിലും അച്ഛൻ ഉറങ്ങട്ടെ.
എന്നും വെളുപ്പിനെ അവളെയും ഇളയ അനിയത്തിയെയും അനിയനെയും അമ്മയെയും വിളിച്ചുണർത്തുന്ന അലാറമായിരുന്നു അച്ഛൻ. പിറുപിറുത്തോണ്ട് അവളും കൂടെ പിറപ്പുകളും എഴുന്നേൽക്കും. അച്ഛനു വേറെ പണിയില്ലേ എന്നു കയർക്കും. ഉറക്കച്ചടവോടെ അമ്മ ഇട്ടു കൊടുക്കുന്ന കട്ടൻ കാപ്പിയും കുടിച്ച് തൂമ്പായും തോളിൽ ഇട്ട് ചാറ്റൽമഴ വക വയ്ക്കാതെ കീറിയ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് തലയും മൂടി പാതയിൽ മറയുന്ന അച്ഛനെ അവജ്ഞയോടെയാണ് നോക്കിയിരുന്നത്. ഒരു കുട മേടിച്ചൂടെ എന്ന് ചോദിച്ചപ്പോഴാണ് അച്ഛന്റെ കണ്ണുകൾ പ്രിയ തലേന്ന് മേടിച്ച ഒരു ജോടി ഹീൽ ചെരുപ്പിലേക്ക് പാഞ്ഞത്. കുടയുടെ കാശാണ് അവളുടെ കാൽക്കീഴിൽ ഞെരിഞ്ഞു ചേരുന്നതെന്ന് ആ അച്ഛൻ പറഞ്ഞില്ല.
റോഡരുകിൽ വച്ച് കൂട്ടുകാരികളോടൊപ്പം നടന്നു പോകുമ്പോൾ പാതവക്കിലെ പോച്ച ചെത്തി കൊണ്ട് നിന്ന അച്ഛനെ മനഃപൂർവം നോക്കാതെ പോയത് രാത്രിയിലെപ്പോഴോ അമ്മയോട് പറഞ്ഞപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞിരിക്കണം. അമ്മ അതും പറഞ്ഞു വഴക്കുണ്ടാക്കിയപ്പോൾ ഒന്നും മിണ്ടാതെ തലയും കുനിച്ചിരിക്കുന്ന അച്ഛനെ നോക്കി അവൾ ദേഷ്യത്തോടെ അകത്തേക്ക് കയറി പോയത് ആ മനസ്സ് എന്തു മാത്രം കീറി മുറിച്ചിട്ടുണ്ടാവും.
ഒരിക്കലും അച്ഛൻ അലാറം വച്ച് എണീറ്റിട്ടില്ല.
അച്ഛന്റെ സമയം കിറുകൃത്യമായിരിക്കും.
അതേ നേരത്ത് തന്നെ ഉറക്കമുണരുകയും ദൈനംദിന കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് കീറിയ പ്ലാസ്റ്റിക് തലയിലും മൂടി തേഞ്ഞ ചെരുപ്പ് വലിച്ചു കേറ്റി അച്ഛൻ ജോലിക്ക് ഇറങ്ങി പോവുകയും ചെയ്യും.
അതിനും മുന്നേ കുടുംബത്തെ ഉണർത്തി അവരുടെ ദിവസങ്ങൾക്ക് തുടക്കം കുറിച്ചിട്ടാകും പോകുക.
അന്നൊക്കെ അത് വളരെ വെറുപ്പോടെ ആണ് കണ്ടിരുന്നെങ്കിലും ഇനി അങ്ങോട്ട് കൃത്യസമയത്ത് ഉണരുകയും ഉറക്കമുണർത്തുകയും ചെയ്യുമായിരുന്ന ആ ജീവനുള്ള അലാറം ഉണ്ടാവില്ല എന്ന ഭീകരവും കയ്പ്പും നിറഞ്ഞ സത്യത്തിന് മുന്നിൽ പകച്ച് പ്രിയ വിതുമ്പിക്കരഞ്ഞു.ഉറ്റ കൂട്ടുകാരിയുടെ തോളിൽ ചാരി കരഞ്ഞു തളരുമ്പോൾ അപ്പുറത്തു അമ്മ പതം പറഞ്ഞു കരയുന്നുണ്ടായിരുന്നു.
കെട്ടിച്ചു വിട്ടിട്ടും സ്ത്രീ ധന ബാക്കിയുടെ പേരിൽ വീട്ടിൽ ആക്കിയിട്ട് പോയ മൂത്ത മകളും പഠിച്ചു കൊണ്ടിരിക്കുന്ന താഴത്തെ ബാക്കി പിള്ളേരെയും ഒന്നും അറിയാത്ത അമ്മയെയും ലോൺ കുടിശ്ശിക കുമിഞ്ഞു കൂടി ജപ്തി ഭീഷണി നേരിടുന്ന ആ കൊച്ചു വീടും ബാക്കിയാക്കി അച്ഛൻ പെട്ടെന്നങ് പോയപ്പോൾ ഇരുട്ടിലായി പോയ ഒരു ശരാശരി കുടുംബത്തിന്റെ നിഴൽ ചിത്രത്തിൽ പകച്ചു പോയ അമ്മ നെഞ്ചത്തടിച്ച് നിലവിളിക്കുകയല്ലാതെ എന്ത് ചെയ്യാൻ?
രാത്രി പടർന്ന് ചുറ്റിനുമുള്ള വീടുകളിൽ ലൈറ്റുകൾ തെളിഞ്ഞു.
അപ്പാടെ ഇരുട്ടു മൂടിയ ആ കൊച്ചു വീട്ടിൽ ആ അമ്മയും മക്കളും തനിച്ചായി.
മക്കളുടെ ഭാവി ഓർത്ത് ആ അമ്മ കണ്ണീർ വാർത്തു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ചെയ്തതിനും പറഞ്ഞതിനൊക്കെയും മാപ്പ് പറഞ്ഞു കൊണ്ട് പ്രിയ തന്റെ തലയിണകളെ കണ്ണീരിൽ മുക്കി കൊന്നു.
പുറത്ത്.. വാതില്പടിക്കും പുറത്ത്…
ചെളി പുരണ്ട അച്ഛന്റെ തേഞ്ഞ ചെരുപ്പുകൾ മഴയിൽ നനഞ്ഞു തുടങ്ങിയിരുന്നു.
3 Comments
അച്ഛൻ.. മരണംവരെ കുടുംബത്തിനായി ജീവിക്കുന്ന മനുഷ്യൻ.
Beautifully written 😍😍
നോവിന്റെ കാൽപാടുകൾ… എഴുത്ത് 👍🏻
അച്ഛൻ, മരിച്ചു കഴിഞ്ഞാൽ മാത്രം വിലമതിക്കപെടുന്ന ഒന്നാണ്. മനസിൽ തറക്കും വിധം എഴുതി. അഞ്ജു ❤️❤️❤️