അത്ര നീറ്റല്ലാത്ത നീറ്റും നെറ്റും ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തെ ചോദ്യം ചെയ്യുമ്പോൾ 2004 ൽ ആന്ധ്രയിലെ ഇലക്ഷൻ ഡ്യൂട്ടി ഓർമ വന്നു.
ട്രെയിനിംഗ് എല്ലാം കഴിഞ്ഞ് രാജ്യത്തെ സേവിക്കാൻ മുട്ടിയിരിക്കുന്ന പുതിയ ബറ്റാലിയനിലെ ചുണകുട്ടികൾ മാവോവാദി ഭീഷണിയുള്ള ആന്ധ്രയിലേക്ക് . ലോകസഭാ – നിയമസഭ ഇലക്ഷനുകൾ ഒന്നിച്ച്. വെസ്താർ പേട്ട് എന്നെങ്ങാനുമായിരുന്നു സ്ഥല പേര് റൂട്ടു മാർച്ചുകൾ, മാവോയിസ്റ്റുകൾക്കായി ഗ്രാമങ്ങൾ വളഞ്ഞ് രാത്രിയും പകലും തിരച്ചിൽ ഒക്കെ നടന്നു. പലയിടങ്ങളിൽ നിന്നും സ്ഫോടക വസ്തുക്കളും ബോംബുകളും കുഴിച്ചിട്ടതും അല്ലാത്തതും കണ്ടെടുത്ത് എല്ലാവരും ഉഷാറായി ഇരിക്കുന്ന സമയം.
ഒരു ദിവസം രാവിലെ പുതിയ ഒരു ഡ്യൂട്ടിക്ക് ആളെ വേണമെന്ന നിർദ്ദേശം വന്നു സ്കൂളുകളിൽ പൊതു പരീക്ഷ നടക്കുന്നു അതിന് സുരക്ഷ കൊടുക്കണം ശരിയാണ് പിള്ളേരെ പരീക്ഷ എഴുതാൻ സമ്മതിക്കാത്ത മാവോയിസ്റ്റിനെ നമ്മൾ പിടിച്ചിരിക്കും ഡ്യൂട്ടിക്കു റെഡിയായി തോക്കും ഉണ്ടയുമെല്ലാമെടുത്ത് ഇറങ്ങാൻ നേരം CHM ( കമ്പനി ഹവിൽദാർ മേജർ ) പറഞ്ഞു എല്ലാവരും ലാത്തി കൂടി എടുക്കണം “അതെന്തിനാ ?” എന്ന് പരസ്പരം ചോദിക്കാനെ അനുവാദമുള്ളു പട്ടാളത്തിൽ മോളിലുള്ളവനോട് ചോദ്യം ചോദിക്കുന്നവൻ ചോദ്യചിഹ്നമായി പോവും എന്നാലും കൂടെ ഇറങ്ങിയ പ്ളാറ്റ്യൂൺ കമാൻഡർ ഓം പ്രകാശ് ഹവിൽദാറിനോട് അറിയാവുന്ന മാഹിന്ദിയിൽ ( മലയാളവും ഹിന്ദിയും കൂടി അവിഞ്ഞത് ) ചോദിച്ചു. അവിടെ ചെല്ലുമ്പോൾ പിടി കിട്ടുമെന്ന് ഉത്തരവ് കിട്ടി.
നമ്മുടെയെല്ലാം പഴയ സർക്കാർ സ്കൂളിന്റെ അവസ്ഥയിലുള്ള (ഇപ്പോ എല്ലാം ഹൈ ടെക്ക് ആയില്ലെ ) ഒരു സ്കൂൾ, ഗ്രാമത്തിലെ ദരിദ്രരായ കുട്ടികൾ ! സ്കൂളിന് ചുറ്റിലുമായി തോക്കും ലാത്തിയുമായി നിലയുറപ്പിച്ച ഞങ്ങളെ കണ്ടു ചിലർ സലാം വച്ചു നല്ല പഠിപ്പികളാണന്ന് തോന്നുന്നു ചിലർ ഗുഡ് മോണിങ് വരെ പറഞ്ഞു 8 ലും പത്തിലും പഠിക്കുന്ന മീശ വച്ച ചിലരെ കണ്ട് ഞങ്ങളും വിശേഷങ്ങൾ ചോദിച്ചു. ഞങ്ങളുടെ ഹിന്ദി മനസിലാവാഞ്ഞിട്ടാണോ അവർക്ക് ഞങ്ങളെ പോലെ മാഹിന്ദി അറിയാഞ്ഞിട്ടാണോ എന്നറിയില്ല അവർ ഭംഗിയായി ഇളിച്ചു കാണിച്ച് ഓടി പോയി.
ഈ പാവപ്പെട്ട കുട്ടികളെ സമാധാനത്തോടെ പരൂക്ഷയെഴുതാൻ സമ്മതിക്കാത്ത മാവോയിസ്റ്റ് ദുഷ്ടൻമാരെ ശരിയാക്കിയിട്ട് തന്നെ കാര്യം “ആഹാ അത്രക്കായോ ”
പരീക്ഷ തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞപ്പോൾ സ്കൂളിന്റെ നാനാഭാഗത്ത് നിന്ന് ഒറ്റയും തെറ്റയുമായി ഒരോരുത്തർ സ്കൂൾ ലക്ഷ്യമാക്കി നടന്നടുക്കുന്നത് കണ്ട് ഞങ്ങൾ ജാഗരൂഗരായി. കയ്യിൽ തോക്കും വാരി കുന്തവുമില്ല ഇനി ബെൽറ്റ്ബോംബ് ഉണ്ടാവോ? തോക്ക് ചൂണ്ടി മുട്ട് കുത്തിച്ച് പരിശോധിച്ചു ഇല്ല അവരുടെ കയ്യിൽ ഒന്നുമില്ല കുറച്ച് കടലാസ് കഷണങ്ങൾ മാത്രം ഇനി മാവോയിസ്റ്റ് മുദ്രാവാക്യങ്ങളായിരിക്കോ? അതുമല്ല പിന്നെ എന്താണ്?
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വാങ്ങി വായിച്ചു നോക്കി ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ടും കൊണ്ടുവന്നത് തെലുങ്കിലല്ലാത്ത കുറിപ്പുകൾ ആയത് കൊണ്ടും ഏതാണ്ടൊക്കെ മനസിലായി. സംഭവം പിള്ളേർക്കുള്ള പരീക്ഷാ തുണ്ടുകളാണ് കയ്യിൽ. കൊണ്ടുവന്ന പ്രമുഖർ അഛ്ൻ, മാമൻ, മച്ചാൻ, അളിയൻ തുടങ്ങി പത്താം ക്ളാസു കഴിഞ്ഞ് പെണ്ണിനെ കെട്ടാൻ മുട്ടി നിൽക്കണ ചെക്കൻ വരെ ഉണ്ട് . ശ്ശെടാ, മാവോവാദികളെ പിടിക്കാൻ വെമ്പി നിന്നിരുന്ന ഞങ്ങളെ ചമ്മിച്ച് ഹെഡ് മാസ്റ്റർ പറഞ്ഞു.
“ഇവിടിങ്ങനെ ആണ് സാറെ പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ചെക്ക് ചെയ്യും എന്നാലും വീട്ടുകാർ വന്ന് ജനലിലൂടെയും മറ്റും സ്വന്തം പിള്ളേർക്ക് തുണ്ട് എറിഞ്ഞു കൊടുക്കും. കിറിക്കിട്ട് കുത്തു കിട്ടുമെന്ന് പേടിച്ച് അധ്യാപകർ മിണ്ടൂല. ഇതിപ്പോ കലക്ടറുടെ ഏർപ്പാടാ”
ഇനി അയാളും അങ്ങനെയാണോ പഠിച്ച് പാസായത് എന്ന സംശയം ഞങ്ങൾക്കുണ്ടന്ന് തോന്നിയിട്ടാവണം അയാൾ കൂട്ടി ചേർത്തു “ഞങ്ങൾ പഠിക്കുന്ന കാലത്തൊന്നും ഇങ്ങനെ ഉണ്ടായില്ല “എന്ന് !
പരീക്ഷ തീരണ വരെ ഞങ്ങൾ ഡ്യൂട്ടി ചെയ്തു ലാത്തിയുടെ ഉപയോഗം എന്താണന്ന് സംശയവും ഞങ്ങൾക്ക് മാറി. ചിലർ വന്ന് കെഞ്ചി നോക്കി കരഞ്ഞു കാലു പിടിച്ചു ഞങ്ങളുടെ കൊച്ച് പരീക്ഷ ഒന്ന് പാസായിക്കോട്ടെ സാറെ എന്നാ പറഞ്ഞതെന്ന് തോന്നുന്നു. തെലുങ്കു അറിയാത്തത് കൊണ്ട് മനസലിഞ്ഞില്ല, അല്ലെങ്കിൽ ഞങ്ങളും കരഞ്ഞ് പണ്ടാരമടങ്ങി പോയേനെ !
12th Fail എന്ന സിനിമ കണ്ടപ്പോൾ ഈ കാര്യം ഓർത്തു. കുറച്ചു കൊല്ലം മുമ്പ് ഇവിടെ PSC പരീക്ഷക്ക് കോപ്പിയടിച്ചെന്ന് കേട്ടപ്പോൾ ഈ കാര്യം ഓർത്തു. എല്ലാ കൊല്ലവും നമ്മുടെ സ്കൂളുകളിലെ പരീക്ഷാ വിശേഷങ്ങളിൽ ചിലത് കേൾക്കുമ്പോഴും പത്ത് വരെ പഠിച്ചിട്ടും നേരെ ചൊവ്വെ എഴുതാനും വായിക്കാനും അറിയാത്തവരെ കാണുമ്പോഴും ഇതോർമ്മ വരും. നീറ്റല്ലാത്ത നീറ്റും നെറ്റുമല്ല പ്രശ്നം. എന്തിനും ഏതിനും പരീക്ഷകൾ എഴുതിച്ച് അതിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കുന്ന നമ്മൾ ഒരോരുത്തരും ഈ തലമുറയുടെ അപചയങ്ങൾക്ക് കാരണക്കാരല്ലെ?