ഒന്നാം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെ ഒരേ ഒഴുക്കിൽ, ഒരേ താളത്തിൽ എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു.
ഞാൻ പഠിച്ച വിഷയം കോമേഴ്സ് ആയത് കൊണ്ട് ബി എഡ് അതേ വിഷയത്തിൽ മാത്രമേ പഠിക്കാൻ കഴിയുകയുള്ളു. ഞാൻ പഠിച്ചിറങ്ങിയ സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ വിരലിൽ എണ്ണാവുന്ന കോളേജുകളിൽ മാത്രമേ കോമേഴ്സ് ബി എഡ് ഉള്ളൂ. അതുകൊണ്ട് ബി എഡ് പഠനം തല്ക്കാലം മാറ്റി വെച്ചു.
എന്റെ അതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു ആ തീരുമാനം. ആ ഒരു മണ്ടൻ തീരുമാനത്തിന് പിന്നീട് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു.
പി ജി കഴിഞ്ഞ അതെ വർഷം തന്നെ ഞാൻ എസ് എൻ കോളേജിൽ ഗസ്റ്റ് അധ്യാപികയായി ചേർന്നു. അതിനടുത്ത വർഷവും അങ്ങനെ ജോലി ചെയ്തു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ആ അധ്യയന വർഷം അവസാനിച്ചപ്പോൾ എന്റെ വിവാഹവും കഴിഞ്ഞു.
വിവാഹം കഴിഞ്ഞു എത്തിയ സാഹചര്യത്തിൽ ബി എഡ് പഠനം വീണ്ടും പൊടി തട്ടിയെടുക്കാൻ കഴിഞ്ഞില്ല.
ഒരു വർഷം കഴിഞ്ഞതോടെ ഗർഭം, പ്രസവം….അങ്ങനെയങ്ങനെ ഒരു സാധാരണ ഭാര്യയുടെ വേഷപ്പകർച്ചകളിലേക്ക് ഞാൻ കൂട് മാറി.
മോന് ഒരു വയസ്സ് തികഞ്ഞപ്പോൾ, ബി എഡ് അഡ്മിഷൻ എൻട്രൻസ് മുഖേനയായി.
പി എസ് സി പരീക്ഷകൾക്ക് വേണ്ടി പഠിച്ചിരുന്നെങ്കിലും എൻട്രൻസ് പരീക്ഷ എഴുതി ജയിക്കാൻ അതു പര്യാപ്തമല്ല എന്ന് തോന്നിയത് കൊണ്ട്, കുഞ്ഞ് ഉണരുന്നതിനു മുന്നേ, വെളുപ്പിന് എഴുന്നേറ്റു പഠിക്കാൻ തീരുമാനിച്ചു.
രാവിലെ നാല് മണി മുതൽ ആറു മണി വരെ പഠനം. കൊച്ചു കുഞ്ഞും പകൽ മുഴുവൻ വീട്ടു ജോലികളും ഒക്കെയായി ഞാൻ വല്ലാതെ കഷ്ടപ്പെട്ടു ആ കാലത്ത്.
എന്തായാലും എൻട്രൻസിൽ ഇരുന്നുറിനകത്തു റാങ്ക് കിട്ടി. ഗവണ്മെന്റ് ട്രെയിനിങ് സെന്ററിൽ തന്നെ അഡ്മിഷൻ ഉറപ്പായി. പക്ഷേ ഗവണ്മെന്റ് സെന്ററുകൾ, കണിയാപുരം, കുളക്കട എന്നിങ്ങനെ എനിക്ക് ദിനവും പോയി വരാൻ കഴിയാത്ത ദൂരത്തിൽ ആണ്. ഭർത്താവിന്റെ വീട്ടിൽ കുഞ്ഞിനെ ഏൽപ്പിച്ചു പോകാൻ ആരുമില്ല. കുഞ്ഞിനേയും കൊണ്ട് ഹോസ്റ്റലിൽ നിൽക്കാനും കഴിയില്ല.
ഇപ്പോൾ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനി ഒരിക്കലും കഴിയില്ല എന്നൊരു തോന്നൽ എന്നിൽ ശക്തമായി.
സെന്റർ ഓപ്ഷൻ കൊടുക്കുന്ന സമയം ഞാൻ വെഞ്ഞാറമൂട് ഒരു സ്വാശ്രയ കോളേജ് ഒന്നാമത്തെ ഓപ്ഷൻ ആയി വെച്ചു. അങ്ങനെ ചെയ്തു കഴിഞ്ഞിട്ടാണ് ഞാൻ എന്റെ സ്വന്തം വീട്ടിൽ വിളിച്ച്, ഞാൻ മോനെയും കൊണ്ട് അവിടെ വന്നു നിൽക്കട്ടെ എന്ന് ചോദിച്ചത്.
അമ്മയും അച്ഛനും എന്റെ അണ്ണനും എതിരഭിപ്രായം ഒന്നും പറഞ്ഞില്ല. എങ്ങനെ എങ്കിലും കോഴ്സ് ചെയ്തു തീർക്കാൻ പറഞ്ഞു.
പിന്നീട് ആണ് അടുത്ത കടമ്പ. ഭർത്താവിന്റെ വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കണം. ചേട്ടൻ ഓക്കേ ആണ്. അച്ഛൻ കിടപ്പിലായതു കൊണ്ട് ചില ബന്ധുക്കളുടെ മുറുമുറുപ്പ് ഉണ്ടായിരുന്നു. ചേട്ടന്റെ കട്ട സപ്പോർട്ടിൽ ഞാൻ അതേ കോളേജിൽ അഡ്മിഷൻ എടുത്തു.
സ്വാശ്രയ കോളേജ് ആയതു കൊണ്ട് ഫീസ് മുഴുവൻ കൊടുക്കേണ്ടി വന്നു.
സ്കൂളിലും കോളേജിലുമായ് പതിനേഴു വർഷങ്ങൾ പഠിച്ചിട്ടും മനസ്സ് മടുത്തു പോയതും പഠനം വെറുത്ത് പോയതും ബി എഡ് കാലത്താണ്.
താങ്ങാൻ പറ്റുന്നതിലും അധികം പഠന പ്രവർത്തനങ്ങൾ സമയ ബന്ധിതമായി തീർക്കേണ്ടി വരിക… കൈക്കുഞ്ഞുള്ള അമ്മമാർക്ക് ഭീകര അനുഭവം ആകും.
സ്വന്തം വീട്ടിൽ ആണെങ്കിലും മോന് കഴിക്കാൻ ഉള്ളവ എല്ലാം തയ്യാറാക്കി വെക്കുക, എന്റെയും മോന്റെയും വസ്ത്രങ്ങൾ മുഴുവൻ അലക്കുക, അമ്മയ്ക്ക് അടുക്കളയിൽ ചെറിയ സഹായങ്ങൾ ചെയ്തു കൊടുക്കുക…. ആഴ്ചയിൽ അഞ്ചു ദിവസം അങ്ങനെ…
ശനിയാഴ്ച രാവിലെ മോനെയും കൊണ്ട്, രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങൾ, അവന്റെ കുറുക്കുകൾ, ഇതെല്ലാമായി വെഞ്ഞാറമൂട് നിന്നും കൊല്ലത്തേക്ക് ബസ് യാത്ര.
കൊല്ലത്തു വീട്ടിൽ വന്നു കഴിഞ്ഞാൽ ചെറിയ കുഞ്ഞിനെ ഒന്ന് കൈ മാറി എടുക്കാൻ പോലും ആളില്ലാതെ വീട് വൃത്തിയാക്കൽ, പാചകം, ചേട്ടന്റെ ഒരാഴ്ചത്തെ തുണിയലക്കൽ… ഇതെല്ലാം കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം വെഞ്ഞാറമൂടേക്ക് തിരിച്ചു യാത്ര.
മറ്റു കോഴ്സ് പോലെയല്ലല്ലോ ബി എഡ്. അതി കഠിനമായ തരത്തിൽ റെക്കോർഡ് എഴുത്ത്, ലെസ്സൺ പ്ലാൻ, ചാർട്ടുകൾ, വർക്കിംഗ് മോഡലുകൾ എന്ന് തുടങ്ങി ഇനി ചെയ്യാൻ ഒന്നും ബാക്കിയില്ല. രണ്ട് പ്രാവശ്യം ആയി ഒരു മാസത്തെ ടീച്ചിങ് പ്രാക്ടീസ്…. എന്തെല്ലാം തൊന്തരവുകൾ!
എത്രയെത്ര രാത്രികളിൽ എന്റെ കൈയിൽ ഇരിക്കാൻ നിർബന്ധം പിടിച്ചു കരയുന്ന മോനെ കൈയിൽ വെച്ച് വെളുക്കും വരെ ഞാനിരുന്നു ലെസ്സൺ പ്ലാനുകൾ എഴുതി!
കോഴ്സ് കഴിയുമ്പോൾ അതെല്ലാം വാരി തീയിലിട്ട് ഞാൻ ആർത്തു അട്ടഹസിച്ചു ചിരിക്കുന്നത് അന്നൊക്കെ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്…. സത്യം!
മനസ്സറിഞ്ഞു പഠിക്കാതെ, ഒരു ശതമാനം പോലും തൃപ്തിയില്ലാതെ എഴുതിയ പരീക്ഷകൾ ബി എഡ് ന്റേതാണ്. എല്ലാം ഒന്ന് വായിക്കും അത്രേയുള്ളൂ പഠിത്തം.
ബി എഡ് രണ്ടാം സെമെസ്റ്റർ പരീക്ഷ തുടങ്ങുന്നതിന്റെ തലേ ദിവസം എന്റെ മോനെ ശർദ്ധിയും വയറിളക്കവും ബാധിച്ച് ഗോകുലം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഒരു രാത്രിയും പകലും മുഴുവൻ അവനരികിൽ നിന്ന് മാറാതെ ഉറക്കം ഒഴിഞ്ഞിരുന്ന്, പിറ്റേന്ന് രാവിലെ ആശുപത്രിയിൽ നിന്ന് തന്നെ കുളിച്ച്, വേഷം മാറി കോളേജിൽ പോയി പരീക്ഷ എഴുതി!
സ്വാശ്രയ കോളേജ് ആയതു കൊണ്ടാണോ എന്നറിയില്ല അധ്യാപകരുടെ കുത്തി നോവിക്കൽ, ഇൻസൾട്ട്, കുറച്ചു പേരോട് മാത്രം കാട്ടുന്ന ഫേവർ… ഹോ… എല്ലാം കൂടി ഭ്രാന്ത് പിടിച്ചു പോകുന്ന ആ ഒരു വർഷക്കാലം ഞാൻ എങ്ങനെ കടന്നു പോയി എന്നോർക്കുമ്പോൾ ഇന്നെനിക്ക് എന്നെ കുറിച്ച് അഭിമാനം തോന്നും.
ഞാൻ ആ ദുരിതകാലം മനസ്സിടറാതെ താണ്ടിയതോർത്ത്…
ഇന്ന് പലയിടത്തും പോസ്റ്റ് പാർട്ടം ഡിപ്രെഷൻ എന്നൊക്കെ വായിക്കുമ്പോൾ ഒരു വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് ഞാൻ അനുഭവിച്ച അവസ്ഥയെ എന്ത് പേരിട്ടു വിളിക്കും എന്ന് ആലോചിച്ചു നോക്കാറുണ്ട്.
എന്റെയും മോന്റെയും ഭാഗ്യമാണ് എന്റെ മനോനിലയെ ബാലൻസ് ചെയ്തു നിർത്താൻ സഹായിച്ചത്. ഇല്ലെങ്കിൽ ഭ്രാന്ത് പിടിച്ചു പോയേനെ.
പിന്നെ ആശ്വസിക്കും… അവിശ്വസനീയമായ എത്രയെത്ര അനുഭവങ്ങളിലൂടെയാണ് നമ്മൾ ഓരോരുത്തരും കടന്നു പോകുന്നത്.
അനുഭവങ്ങളുടെ ചൂടേറ്റ് വാടി വീണു പോകാതെ തളിരണിഞ്ഞ്, പച്ചപ്പോടെ നിൽക്കുന്ന എന്റെ തോളിൽ തട്ടി, ഇടയ്ക്കൊക്കെ ഞാൻ എന്നെത്തന്നെ അഭിനന്ദിക്കാറുണ്ട്!!
5 Comments
Great 👍
Ithuvaayichappol enikum orma vannu. Njanum commerce b.ed nu aanu join cheythath. Kutti aayillayirunnu. Swashraya college. Class teacher de torchuring il njan quit cheythu. Aa course aa teacher avide ullidatholam nalla reethiyil complete cheyyan patillennu bodyamaayi. Innum athalochikkumbo vishamamaanu.
കഷ്ടപ്പാടിന്റ ഫലം കിട്ടിയല്ലോ.
🥰🥰
👍👍
💖💖