മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് “മീരയുടെ ആരാച്ചാർ”. മലയാളത്തിലെ പോസ്റ്റ് കൊളോണിയൽ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുന്ന രചനകളിൽ മുഖ്യസ്ഥാനം മീരയുടെ ആരാച്ചാർക്കു തന്നെ..
‘ആരാച്ചാർ’ എന്ന ജോലിക്കു വേണ്ടുന്ന മനക്കട്ടിയും ആരോഗ്യവും പുരുഷനു മാത്രമേ ഉള്ളൂവെന്നു വിശ്വസിച്ചു കഴിയുന്ന ഒരു സമൂഹത്തിനെ പ്രഹരമേല്പിച്ചു കൊണ്ടാണ് ചേതന ഗൃദ്ധാമല്ലിക് എന്ന യുവതി ലോകത്തിലെ ആദ്യത്തെ പെണ്ണാരാച്ചാരായി മാറുന്നത്.
ഒരു മനുഷ്യൻ തന്റെ ജനനത്തിനും മരണത്തിനും ഇടയിൽ അനുഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ ഈ നോവലിലും നമ്മൾ അനുഭവിക്കുന്നു. പ്രണയത്തിന്റെ പല മുഖങ്ങൾ മീരയീ നോവലിൽ മനോഹരമായി നമുക്ക് കാണിച്ചു തരുന്നു.
“ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ..” എന്നാണ് മരണത്തെ അടുത്തറിഞ്ഞ ചേതന പ്രണയത്തെ അടുത്തറിഞ്ഞപ്പോൾ മനസ്സിലാക്കിയത്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വ്യക്തതയോടെയും ഒഴുക്കോടെയും അടുക്കോടെയുമാണ് ഈ നോവലിന്റെ ഘടന. അതിനാൽ വായനയിൽ ഒരിടത്തും ഒരു മടുപ്പും ഉണ്ടായിട്ടില്ല. നോവൽ എഴുതുവാൻ മീര നടത്തിയ അന്വേഷണങ്ങളെ അഭിനന്ദിച്ചേ മതിയാകൂ. ചില വാക്കുകൾ അവ തനതു ഭാഷയിൽ പ്രയോഗിച്ചാലേ പൂർണത വരൂ എന്നുള്ളതു കൊണ്ടുതന്നെ മീര ഈ നോവലിൽ ഉടനീളം ബംഗാളി ഭാഷാപ്രയോഗിച്ചിരിക്കുന്നത് കാണാം.
കൊൽക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തിൽ ആരാചാർ കുടുംബത്തിലെ അംഗങ്ങളായ ഫണീഭൂഷൺ ഗൃദ്ധാ മല്ലിക്കിന്റെയും മകൾ ചേതന മല്ലിക്കിന്റെയും കഥയാണ് ഈ നോവലിൽ മീര തന്റെ അക്ഷരങ്ങളാൽ വരച്ചിട്ടിരിക്കുന്നത് . വധശിക്ഷയും അനുകൂലമായും എതിരായും പറയുന്നവരും അതുപോലെ വധശിക്ഷയെ മുതലെടുക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും നോവലിലെ പ്രധാന പ്രമേയങ്ങളാണ്.
ചേതനയുടെ ഥാക്കുമാ സ്നേഹത്തെ കുറിച്ച് പറയുന്നതെന്റെ ഹൃദയത്തിൽ തട്ടിയ വരികളാണ് ..
‘പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടാണ്. ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്നേഹിക്കാൻ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ സാധിക്കും.”
പ്രിയപ്പെട്ട മീരാ,
ഞാൻ ചേതനയെ ഏറെ ഇഷ്ടപ്പെട്ടുപോകുന്നു, അവളുണ്ടാക്കാറുള്ള കുരുക്കുകളെയും,ധാക്കുമാ പറഞ്ഞറിഞ്ഞ കുടുംബചരിത്രങ്ങളും ,അവ പറഞ്ഞു നടന്നൊരു പാവം പെണ്ണിൽ നിന്ന് ലോകത്തിനു മാതൃകയാകുന്ന സ്ത്രീ കഥാപാത്രമായുള്ള ചേതനയുടെ പരിണാമത്തിന്റെ ഓരോ ഘട്ടവും നേരില് കണ്ടു ഞാനും അവളായി മാറുകയായിരുന്നു….
©️സേതു🦋
2 Comments
വർഷങ്ങൾക്ക് മുമ്പ് വായിച്ചതാണേലും ചേതന മനസിൽ ഇടയ്ക്കിടെ കടന്നു വരും. അതി ഗംഭീരമായ എഴുത്താണ് മീരയുടെ. ചരിത്ര വഴികൾ സാധാ വായനക്കാർക്ക് മടുപ്പ് ഉണ്ടാക്കുമെങ്കിലും നോവലിലെ അവശ്യ ഘടകങ്ങൾ ആണ്
ശരിയാണ്, ‘ആരാച്ചാർ’ എന്ന നോവൽ മനസ്സിൽ വരച്ചിട്ട ചിത്രമാണ്.