രാത്രി ഒൻപതു മണികഴിഞ്ഞിരിക്കുന്നു. ഹൈറേഞ്ചിലേക്കുള്ള വിജനപാതയിലൂടെ തന്റെ ഇന്നോവ ക്രിസ്റ്റയിൽ എസ്റ്റേറ്റ് ലക്ഷ്യമാക്കികൊണ്ട് നീങ്ങുകയാണ് ജോയ് മാത്യു.
പുറത്തു നല്ല മഴ… മുന്നോട്ടുള്ള വഴിതെളിക്കാനായി ഇന്നോവയുടെ ഗ്ലാസിനുമുന്നിൽ വൈപ്പർ ഇടതും വലതും വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു.
ഉദിത് നാരായണിന്റെ “എ.. അജ്നബി.. തൂ ഭി. കബി.. ആവാസ് ദേ.. കഹീ.. സെ.. ” എന്ന മെലഡിയിൽ ലയിച്ചു കശുവണ്ടിയും കൊറിച്ചു മുന്നോട്ടു പോകവേ ആണ് മൊബൈൽ ശബ്ദിച്ചത്.
ഭാര്യയോട് ഇന്ന് വരില്ല എന്നും നാളെ കാലത്തു എസ്റ്റേറ്റിൽ കുറച്ചു ജോലിയുണ്ടെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എസ്റ്റേറ്റിന്റെ ഗേറ്റ് കടന്നു ഇന്നോവ പോർച്ചിൽ പോയി നിന്നു.
വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ ജോയ് മാത്യുവിന് കുറച്ചു നേരത്തേക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ചുറ്റിലും കൂരിരുട്ട്.
മൊബൈലിന്റെ വെളിച്ചത്തിൽ കതകു തുറന്നു അകത്തു കയറി ലൈറ്റ് ഇട്ടപ്പോളാണ് മനസ്സിലായത് കറണ്ട് ഇല്ല.
നശിച്ച മഴ.. എന്നും പറഞ്ഞു മഴയെ ശപിച്ചുകൊണ്ട് മൊബൈലിന്റെ വെളിച്ചത്തിൽ കുളിമുറിയിൽ കയറി ഒന്ന് ഫ്രഷ് ആയി വന്നു. അലമാരയിലിരിക്കുന്ന ബോട്ടലിൽ നിന്നും രണ്ടെണ്ണം അടിച്ചു ബെഡ്റൂമിലേക്ക് പോയി.
വിരിപ്പുകൾ ശരിയാക്കി. ജനാലകളിൽ രണ്ടെണ്ണം തുറന്നിട്ട് മൊബൈലുമായി ബെഡിൽ വന്നു കിടന്നു.
പുറത്തു ശക്തമായ മഴ.. നല്ല കാറ്റും.. മൊബൈലിൽ ആണെങ്കിൽ നെറ്റും കിട്ടുന്നില്ല.
മൊബൈലിൽ ഉണ്ടായിരുന്ന ജയറാമിന്റെ പടം “ഭാഗമതി” കണ്ടുകൊണ്ടിരിക്കുമ്പോൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി പോയിരുന്നു.
കാറ്റിനൊപ്പം മഴത്തുള്ളികൾ ജനലിൽ തട്ടി ഇടക്കിടെ മുഖത്ത് വന്നു പതിയുമ്പോൾ വല്ലാത്ത കുളിര്.
പാതിമയക്കത്തിൽ പുതപ്പിട്ടു മൂടി കിടക്കുമ്പോൾ അയാളുടെ കാതുകളിൽ ആ പാട്ട് കേട്ടു.
അതെ…അവൾ തന്നെ.. ആ.. പാട്ട്. തന്നെ ലക്ഷ്യമാക്കി വരുന്നത്. അയാൾ അറിഞ്ഞു. പുറത്തേ ശക്തമായ കാറ്റ്. ജനാലകൾ കൊട്ടിയടക്കപെട്ടു. മൂളിപ്പാട്ട്.. ധാ.. കാതുകൾക്കടുത്തുകൊണ്ടിരിക്കുന്നു. മനുഷ്യ രക്തത്തിന്റെ മണം അടിച്ചു അവൾ ഈ കോരിച്ചെരിയുന്ന മഴയത്തു തന്നെ തേടി വന്നിരിക്കുന്നു. അവളുടെ കൂർത്ത പല്ലുകൾ തന്റെ ശരീരത്തിൽ കുത്തിയിറക്കപ്പെടും. ഓരോന്ന് ഓർത്തെടുക്കുമ്പോൾ പെട്ടെന്ന് മൂളിപ്പാട്ട് കേൾക്കാതായിരിക്കുന്നു. കാതുകൾ കൂർപ്പിച്ചു കേൾക്കുന്നുണ്ടോ എന്ന് നോക്കി.
ഇല്ലാ.. എങ്ങും നിശബ്ദത.
പെട്ടെന്നാണ് അയാൾ അറിഞ്ഞത് തന്റെ പിന്കഴുത്തിൽ എന്തോ കുത്തിയിറക്കുന്ന വേദന. അയാൾ അറിഞ്ഞു, അതെ അവൾ തന്നെ. തന്റെ രക്തം ഊറ്റികുടിക്കാൻ വന്ന രക്തദാഹി…
വലതു കൈ ആഞ്ഞുവീശി വേദനിക്കുന്നിടത്തു തന്നെ കൈപ്പത്തി പതിഞ്ഞു. ചാടി എണീറ്റു മൊബൈലിന്റ വെളിച്ചം തെളിച്ചു. വലതു കൈപ്പത്തിയിൽ രക്തം പറ്റിയിരിക്കുന്നു. അതെ.. എന്റെ രക്തം തന്നെ.. നടു വിരലിന്റെ ഇടയിലായി അവളുടെ ചതഞ്ഞ ശരീരവും…
രക്തം ബെഡ്ഷീറ്റിൽ തുടച്ചുകൊണ്ട് തന്റെ ഉറക്കം കളഞ്ഞ നശിച്ച കൊതുകിനെ ശപിച്ചുകൊണ്ട് അയാൾ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.
അപ്പോൾ…ദൂരെ നിന്നും മൂളിപ്പാട്ടുമായി മറ്റൊരു രക്തദാഹി അയാളുടെ അടുത്തേക്ക് പറന്നു വരുന്നുണ്ടായിരുന്നു.
സൽമാൻ സാലി
5 Comments
ബല്ലാത്ത ചതിയായി പോയി. ഇത്രയും വല്യ ക്ലൈമാക്സ് സ്വപ്നങ്ങളിൽ മാത്രം 😜😜😆😆😆😆😆
🤓🤓🤓😇
😂😂😂
🤣🤣
മനോഹരം. രസകരം