മരുമക്കത്തായമനുനുസരിച്ചുണ്ടായിരുന്ന കൈമാറി കൈമാറി കിട്ടിയ
തറവാട് കാലപ്പഴക്കം കാരണം ഇടിഞ്ഞു വീഴാറായപ്പോൾ ആ തറവാട് പൊളിച്ചു കളഞ്ഞു പുതിയ വീട് വച്ചിട്ട് കുറച്ചു വർഷങ്ങൾ ആയുള്ളൂ എല്ലാ സൗകര്യങ്ങളും ഉള്ള പുതിയ അത്യാധുനിക രീതിയിൽ ഉള്ള വീട്. വീടിന്റെ മുൻവശത്തുതന്നെ
പഴമയുടെ സ്മൃതി ഉറങ്ങുന്ന സർപ്പക്കാവ്…
കുറച്ചു അപ്പുറം മുത്തശ്ശനും മുത്തശ്ശിയു ഉറങ്ങുന്ന സമാധി. അതിനും കുറച്ചു അപ്പുറം തന്നെ ദീപ്തിയുടെ അച്ഛന്റെയും അസ്ഥിത്തറ പഴയ കാലത്തിന്റെ അവശേഷിപ്പ്….
ദീപ്തിയുടെ ഭർത്താവ് വിദേശത്ത് ആണ് പ്രായമായ അമ്മയും ബികോം ലാസ്റ്റ് ഇയർ വിദ്യാർത്ഥിയായ മകൻ വിവേകും മാത്രം. വീട്ടിൽ..
അന്ന് വൈകുന്നേരം ആയപ്പോൾ അമ്മ അന്നും പതിവ് പോലെ സർപ്പകാവിലും തുളസിത്തറയിലും അസ്ഥിത്തറയിലും വിളക്ക് വച്ചു. പുതിയ വീട്ടിൽ ആണെങ്കിലും അമ്മ പഴയ ആചാരങ്ങൾക്കൊപ്പം തന്നെ ആണ്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അമ്മ വിളക്കെല്ലാം വച്ചു നാമം ചൊല്ലി ഏഴ്മണി സീരിയലിന്റെ മുന്നിൽ ഇരുപ്പായി, ഇനിയിപ്പോ രാത്രി പത്തിന്റെ സീരിയൽ കൂടി കഴിഞ്ഞേ എഴുന്നേൽക്കു..
അടുക്കളയിൽ ആയിരുന്ന ദീപ്തി ഫോൺ അടിക്കുന്നു ശബ്ദം കേട്ട് ഫോൺ എടുത്തു മോൻ വിവേക് ആണ്.
“അമ്മേ ഞാൻ വരാൻ വൈകും. അമ്മയും അമ്മമ്മയും ഭക്ഷണം കഴിച്ചു കിടന്നോളു ”
“അതെന്താ നീ എവിടെ പോയതാ? ഇന്നും ഇങ്ങനെ ആണല്ലോ ”
“അമ്മേ ഞാനും ഹരിയും തൃശ്ശൂർ പോയതാ. കഴിച്ചു വൈകി വരുള്ളൂ. അച്ഛൻ വിളിച്ചില്ലേ ഇന്ന് .”
“ആ വിളിച്ചു. എന്താ ഇതിപ്പോ എന്നും ഉണ്ടാകുന്ന ഭക്ഷണം എല്ലാം വേസ്റ്റ് ആണ്. വേണ്ട എന്നു നേരെത്തെ വിളിച്ചു പറയുമില്ല”
“സാരമില്ല അമ്മ. വിഷമിക്കണ്ട, മേശയിൽ അടച്ചു വച്ചോളു ഞാൻ വന്നിട്ട് കഴിച്ചോളാം”
വിവേക് അമ്മയെ വിഷമിപ്പിക്കണ്ട കരുതി പറഞ്ഞു.
“ശരി പുറത്തു എത്തിയാ വിളിയ്ക്ക്, വാതിൽ തുറക്കാൻ. ”
“അമ്മേ എന്റെ കൈയിൽ സെക്കൻഡ് കീ ഉണ്ടല്ലോ. അമ്മ കിടന്നോളു, ഞാൻ തുറന്നു കേറിക്കോളാം.. ഉള്ളിൽ നിന്നു വേറെ കൊളുത്തു ഇടരുത്.. ”
“എന്ന ശരി വച്ചോ ”
അവൾ ഫോൺ വച്ചു. അമ്മയോട് വിവരം പറഞ്ഞു .സീരിയൽ കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വിളിച്ചു. അവരൊരുമിച്ചു ഭക്ഷണം കഴിച്ചു .പെട്ടന്ന് കറണ്ട് പോയി. ഇൻവെർട്ടർ ഉള്ളത്കൊണ്ട് വീണ്ടും ലൈറ്റ് വന്നു. പക്ഷെ ഇൻവെർട്ടർ പെട്ടന്ന് തന്നെ ഓഫ് ആയി. ദീപ്തി മെയിൻസ്വിച്ചിന്റ ഷെൽഫ് തുറന്നു നോക്കി, ത്രീഫേസ് മൂന്നും പോയിരിക്കുന്നു..
“ഇതെന്താ അമ്മേ, മൂന്നു ലൈനും പോയി. ഇൻവെർട്ടറും പോയല്ലോ.”.
“ചാർജ് ഉണ്ടാവില്ല മോളെ. നിയാ എമർജൻസി ലാംപ് എടുത്തു കൊണ്ട് വന്നു വയ്ക്കു.
പുറത്തു നല്ല കാറ്റ് അടിക്കുന്നു. അതാകും കറണ്ട് പോയത്. ”
ഫോണിലെ ടോർച്ചു അടിച്ചു ദീപ്തി ലാംപ് എടുത്തു കത്തിച്ചു വച്ചു. എന്നിട്ട് ഇൻവെർട്ടർ പരിശോധിച്ചു നോക്കി. കുഴപ്പം ഒന്നുമില്ല. ഇനിയിപ്പോ ബാറ്ററിവാട്ടർ കഴിഞ്ഞോ ആവോ? ഏയ് കഴിഞ്ഞ ആഴ്ച ആണല്ലോ ഒഴിച്ചത്.. എന്താണാവോ? നാളെ ആളെ വിളിച്ചു നോക്കാം എന്നു മനസിൽ കരുതി.
അവർ ഭക്ഷണം കഴിഞ്ഞു അടുക്കള ഒതുക്കി ഹാളിൽ വന്നിരുന്നു.
പെട്ടന്ന് കറണ്ട് വന്നു..
കുറച്ചു കഴിഞ്ഞു വീടിന്റെ മുകളിൽ എന്തൊക്കെ പൊട്ടി പിളരുന്ന പോലെ ചെറിയ ശബ്ദം..
“അയ്യോ അമ്മേ, എന്താണ് എന്തൊക്കെയോ ശബ്ദം കേൾക്കുന്നു. വല്ല കള്ളൻമാരും കേറിയോ. ബാൽക്കണി അടക്കാൻ മറന്നോ അമ്മേ ”
താഴെ നിന്ന് മുകളിലേക്ക് ലൈറ്റ് ഇട്ടു കൊണ്ട് ദീപ്തി ചോദിച്ചു..
“എന്താ മോളെ, അറിയില്ല. മുകളിൽ വാതിൽ എല്ലാം അടച്ചതാണല്ലോ! അടുത്ത് ആരെയെങ്കിലും വിളിച്ചാലോ.. ”
പെട്ടന്ന് ശബ്ദം നിന്നു.
അവർ പതുക്കെ മുകളിലേക്ക് കയറി ചെന്നു നോക്കുമ്പോൾ ഹാളിൽ അതാ നിലം മൊത്തം ടൈൽസ് രണ്ടു മീറ്ററോളം നീളത്തിൽ പൊട്ടി പിളർന്നു കിടക്കുന്നു. ആരോ ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിച്ച പോലെ
ദീപ്തി റൂമിന്റെ വാതിൽ നോക്കി. അതൊക്കെ പുറത്തു നിന്നു താൻ ലോക്ക് ചെയ്തത് പോലെ തന്നെ കീഹോളിൽ താക്കോൽ ഉണ്ട്. ഹാളിൽ ആകെ ഉള്ളത് അയൺ ചെയുന്ന ടേബിൾ മാത്രം..
“അമ്മേ ഇതെങ്ങെനെ ടൈൽസ് എല്ലാം പൊട്ടി?”
“എനിക്കറിയില്ല മോളെ, ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം ഈ വീട്ടിൽ. ചിലപ്പോൾ സിമിന്റ് ഉള്ളിൽ അടർന്നു പോയോ ആവോ ”
“അല്ല അമ്മേ എന്തോ ഒരു മാതിരി ഇത്ര കാലം ആയിട്ടു പൊട്ടിയില്ലല്ലോ. കൊല്ലം 12 ആയില്ലേ വീട് വെച്ചിട്ട്..”
“ഏതായാലും മോൻ വരട്ടെ നാളെ നോക്കാം നമുക്ക് ”
ദീപ്തി ഷെൽഫിൽ വച്ചിരിക്കുന്ന നിലത്തു വിരിക്കുന്ന കാർപെറ്റ് എടുത്തു അവൾ ടൈൽസ് മേലെ ഇട്ടു രാത്രി വിവേക് വന്നു അതിൽ ചവിട്ടി കാല് മുറിയരുതല്ലോ പിന്നെ അവർ താഴേക്കു ഇറങ്ങി പോന്നു
അപ്പോളും ദീപ്തിയുടെ മനസിൽ എങ്ങനെ നിലം പൊട്ടി എന്ന ചിന്ത മാത്രം ആണ്. ഇനിയിപ്പോ ഇടക്ക് മോൻ പറയും പോലെ എന്തോ അദൃശ്യശക്തി ഉണ്ട് മുകളിൽ എന്നോ മറ്റോ ആണോ? അതൊക്കെ താൻ ചിരിച്ചു തള്ളിയെ ഉള്ളു അന്ധവിശ്വാസം എന്നു പറഞ്ഞു. കളിയാക്കാറുണ്ട് എന്നിട്ടും അവനെപ്പോഴും പറയാറുണ്ട്
മുകളിൽ അവൻ ഉപയോഗിക്കുന്ന റൂമിൽ ബാത്റൂമിന്റെ വാതിൽ എത്ര വട്ടം പുറത്തു നിന്ന് അടച്ചാലും പിറ്റേന്ന് രാവിലെ തുറന്നു കിടക്കുന്നു എന്നു. അപ്പോഴൊക്കെ ചിരിച്ചു തള്ളി
ഹൊറർ ഫിലിം എല്ലാം കണ്ടു വന്നു കിടക്കുമ്പോ അതിൽ അപ്പുറം തോന്നുംഎന്ന് പറഞ്ഞിട്ടും അവൻ പലപ്പോഴും ഇത് തന്നെ ആവർത്തിച്ചു..
താഴെ അല്ല മുകളിൽ മാത്രം എന്തോ ഒന്ന് ഉണ്ടെന്ന്… താനും ഏട്ടനും എത്ര കൊല്ലം ആയി മുകളിൽ തൊട്ടു അപ്പുറത്തെ റൂമിൽ കിടക്കുന്നു. തനിക്ക് ഇതുവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.. ഇതിപ്പോ എന്താ ആവോ, അവൾ അങ്ങനെ ചിന്തിച്ചു കിടന്നു.. പിന്നെ കുറച്ചു നേരം ഫോൺ എടുത്തു. ചെറുതായി ഫേസ്ബുക്കിൽ എഴുതുന്നത് കൊണ്ട് നാളെക്കുള്ള വല്ല കഥയും എഴുതാൻ പറ്റുമോ നോക്കി. എന്തോ ഒന്നും മനസിൽ വരുന്നില്ല.. പിന്നെ ഫോൺ താഴെ വച്ച് ലൈറ്റ് കെടുത്തി കിടന്നു…
സമയം ഒരുപാട് ആയി എപ്പോഴോ ദീപ്തി ഉറങ്ങി.. ഉറക്കത്തിൽ കട്ടിലിൽ കിടക്കുന്ന ഫോൺ അടിച്ചു നോക്കുമ്പോൾ വിവേകിന്റെ മിസ് കാൾ ആണ് വാട്സാപ്പ്ൽ
അവൻ വന്നിരിക്കുന്നു സമയം രണ്ടു കഴിഞ്ഞു.. ദീപ്തി അമ്മയെ ഉണർത്താതെ എണീറ്റു പുറത്തേക്കു ഉള്ള വാതിൽ തുറക്കാൻ ചെന്നു. പുറത്തെ ലൈറ്റ് ഇട്ടു ആദ്യം ജനലിൽ കൂടെ നോക്കി. അവന്റെ ബൈക്ക് പുറത്തു ഉണ്ട്. അവനില്ല. പിന്നെ അവൻ എവിടെ? പിന്നെയും ഫോൺ അടിച്ചു. വാട്സാപ്പ് തന്നെ.
അവളത് നോക്കി അവന്റെ മെസ്സേജ്..
“എന്താടാ നീ എവിടെ പുറത്തു ആണോ? ”
“അല്ല അമ്മേ മുകളിൽ ബാത്റൂമിൽ. ഞാൻ വന്നിട്ടു കുറച്ചു നേരം ആയി”
“എന്നിട്ട് എന്താ കാര്യം ഇപ്പോൾ ബാത്റൂമിൽ നിന്ന് മെസ്സേജ് അയക്കാൻ? ”
“അമ്മ എന്തിനാ റൂമിൽ വന്നു പോയത്? ”
“ഞാനോ? ഞാൻ ഉറങ്ങുക ആയിരുന്നല്ലോ! നീ വിളിച്ചു ആണ് ഫോൺ എടുത്തത്”
അവൾ സ്റ്റെയർകെയ്സ്നു താഴെ നിന്ന് മുകളിലേക്കു നോക്കി മെസ്സേജ് അയച്ചു.
“അല്ലമ്മേ.. ബാത്റൂമിൽ പുറത്തു റൂമിൽ ആരോ നടന്നു ”
“ഡാ പൊട്ടത്തരം പറയാതെ ഇറങ്ങി വാ, ഞാൻ അങ്ങോട്ട് വരാം. ”
അവൾ തിരിച്ചു മെസ്സേജ് അയച്ചു.
ദീപ്തി മുകളിലേക്ക് ചെന്നു റൂം മുഴുവൻ പരിശോധിച്ചു.. കട്ടിലിന്റെ താഴെയും നോക്കി ഒന്നും കണ്ടില്ല.
അപ്പോഴേക്കും വിവേക് ബാത്റൂമിൽ നിന്ന് പുറത്തു വന്നു.
“എന്താടാ പിച്ചു പേയും പറയുന്നത്? രാത്രി ബാത്റൂമിൽ, തന്നെ പോയി പേടി ആയോ നിനക്ക്, പ്രായം ഇത്ര ആയിട്ടു ”
“അല്ലമ്മേ ആരോ നടന്ന മാതിരി തോന്നി. ഞാൻ വന്നത് അറിഞ്ഞു അമ്മ കേറി വന്നതാ വിചാരിച്ചു ”
“ആരുമില്ല ഇവിടെ, വെറുതെ തോന്നിയത് ആകും നിനക്ക്. വാ കഴിച്ചു കിടന്നോ ”
“എനിക്ക് ഇനി വേണ്ട അമ്മേ. ഞാൻ താഴെ റൂമിൽ കിടന്നോളാം..”
“നീ അറിഞ്ഞോ ടൈൽ മൊത്തം പൊട്ടി ഹാളിൽ ”
“ങേ അതെപ്പോ എങ്ങനെ ”
“അറിയില്ല ശബ്ദം കേട്ട് നോക്കുമ്പോൾ ഇംഗ്ലീഷ് സിനിമയിലെ പോലെ പൊട്ടി പൊട്ടി തെറിക്കുന്നു. ചിലപ്പോൾ സിമിന്റു പോരാഞ്ഞിട്ട് ആകും.. നാളെ ആവട്ടെ കരാറ്കാരനെ വിളിച്ചു കാണിക്കണം”
“അമ്മേ, അമ്മക്ക് മനസ്സിലായോ ഇവിടെ എന്തോ ഉണ്ട് ”
“ആ അതാ നന്നായെ ഇനിപ്പോ വല്ല പ്രേതം ആയിരിക്കും.. മിണ്ടാതെ ഇരിയെടാ, ഒരു കുന്തവും ഇല്ല. നിന്റെ തോന്നൽ ആണ്. കാലം എത്ര ആയി ഇവിടെ കഴിയുന്നത്. ഈ വീട്ടിൽ എന്നിട്ട് ഇങ്ങനെ ഒന്നിതു വരെയും തോന്നിയില്ല ”
“അല്ല അമ്മേ പലപ്പോഴും രാത്രി എനിക്ക് തോന്നിട്ടു ഉണ്ട്. ഞാൻ പറയാതെ ഇരുന്നത് ആണ്”
“ഡാ പഴയ വീട്ടിൽ ഒരുപാട് പേര് മരിച്ചത് അല്ലെ? വല്ല പിതാമഹൻമാരുടെ ആത്മാക്കൾ ആവും. ഏതായാലും നമ്മളെ അവർ ഉപദ്രവിക്കില്ല പേരക്കുട്ടികൾ അല്ലെ”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്നാ അമ്മ പറഞ്ഞത് ശരിയാകും, തറവാട് പൊളിച്ചതു ഇഷ്ടം ആയിട്ട് ഉണ്ടാകില്ല.. ”
“ഡാ ചെക്കാ നിനക്ക് വട്ടുണ്ടോ മരിച്ചവർ എല്ലാം മണ്ണിൽ പോയി മറഞ്ഞു കാലങ്ങൾ കഴിഞ്ഞു. അതായത് ഇരുപത്തിരണ്ടു വർഷം മുന്നേ എന്റെ അച്ഛൻ ആണ് അവസാനം പോയത്. ആ തറവാട്ടിൽ നിന്ന് ഇന്നിപ്പോൾ ആ വീട്ടിൽ അല്ലല്ലോ. ഒരു ചുക്കും ഇല്ല.. ഇവിടെ.. ”
അത് പറഞ്ഞു ദീപ്തി താഴേക്കു പോന്നു.. കൂടെ വിവേകും..
“എന്നാ.. നീ ഉറങ്ങിക്കോ”
അവൾ അവളുടെ റൂമിൽ അമ്മയുടെ അടുത്ത് ചെന്ന് കിടന്നു. അമ്മ ഒന്നും അറിഞ്ഞിട്ട് ഇല്ല.. പിറ്റേന്ന് രാവിലെ അമ്മയോട് ഈ വിവരം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു.
“മോളെ, അതൊക്കെ അവന്റെ തോന്നൽ ആണ് എനിക്കൊന്നും ഇങ്ങനെ ഇത്ര കാലം ആയിട്ട് കൂടി ഉണ്ടായിട്ടില്ല.. അവനു വല്ല പേടിയും തട്ടിട്ടു ഉണ്ടാകും. നീ അമ്പലത്തിൽ പോകുമ്പോൾ അവന്റെ പേരിൽ ഒരു അർച്ചന നടത്തു.. ”
“അതന്നെ അമ്മേ ഞാനും പറഞ്ഞത്. ഏതായാലും ഒരു അർച്ചന നടത്തിയെക്കാം ”
പിറ്റേന്ന് രാവിലെ ദീപ്തിക്കും ഒരു പ്രശ്നം ഉണ്ടായതായി തന്നെ തോന്നി. രാവിലെ ചുക്കുവെള്ളം വെച്ച സ്റ്റൗവിൽ വെള്ളം തിളച്ചു കഴിഞ്ഞപ്പോൾ സ്റ്റവ് തനിയെ ഓഫ് ആയിരിക്കുന്നു..
ഇതാരാ ഓഫ് ആക്കിയത്? അമ്മയാണെങ്കിൽ അപ്പുറം ഏട്ടന്റെ വീട്ടിൽ പോയിരിക്കുന്നു. പിന്നെ ഇതെങ്ങനെ സംഭവിച്ചു? വെള്ളം ആണെങ്കിൽ തിളച്ചു ചൂടും ഉണ്ട്. വെള്ളം വെച്ചു കുളിക്കാൻ പോയ ഇതെങ്ങനെ ഓഫ് ആയി? ഉത്തരം കിട്ടാതെ അവൾ കുഴങ്ങി..
പിന്നെ കുറച്ചു ദിവസം പ്രശ്നം ഒന്നും ഉണ്ടായില്ല…ദിവസങ്ങൾ കഴിഞ്ഞു.
പിന്നെയൊരു ദിവസം ഒരു നിഴൽ കണ്ടെന്നായി അവന്റെ പറച്ചിൽ. പലപ്പോഴും അവൻ ആ കാര്യം ആവർത്തിച്ച് കൊണ്ടിരുന്നു. പക്ഷെ, വേറെ ആർക്കും അങ്ങനെ അനുഭവം ഉണ്ടായില്ല. അന്ധവിശ്വാസം ഒട്ടും ഉള്ളിൽ ഇല്ലാത്ത ദീപ്തിയുടെ മനസിൽ ആ കാര്യം കേറിയില്ല. അവൾ അത് ചിരിച്ചു കളഞ്ഞു..
അന്നൊരു രാത്രിയിൽ ഒന്ന് മയങ്ങി കഴിഞ്ഞു ആരോ തോളിൽതൊട്ട് വിളിക്കുന്ന പോലെ ഒരു സ്പർശം ദീപ്തിക്ക് തോന്നി. കണ്ണ് തുറന്നു നോക്കുമ്പോ ആരുമില്ല. അമ്മ അപ്പുറത്തെ കട്ടിലിൽ സുഖമായി ഉറങ്ങുന്നു. തോന്നിയത് ആണോ? ആരാണ് തൊട്ടത്? ദീപ്തിയുടെ മനസിൽ ആ ചോദ്യം ബാക്കി വന്നു.
അപ്പൊ ആരെങ്കിലും ഉണ്ടോ? എന്താണ് അന്ന് കറണ്ടും ഇൻവെർട്ടറും ഒരുമിച്ചു പോയി എങ്ങനെ ടൈൽസ് പൊട്ടിയത്? സിമിന്റു പോരാഞ്ഞിട്ട് കാറ്റു കയറി എന്നാണ് കരാറുകാരന്റെ വാക്കുകൾ.. ശരി തന്നെ ആണോ?
അപ്പോൾ ആരാണ് റൂമിൽ നടന്നത്.. ഇന്നും ഉത്തരം കിട്ടാതെ ആ ചോദ്യം ബാക്കികിടക്കുന്നു. ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് സുമതി വളവ് പോലുള്ള കാര്യങ്ങൾ ഫേസ്ബുക്കിൽ വായിച്ചതാണു, പോരാത്തതിന് തറവാട്ടിലെ തന്നെ വിറ്റു പോയ തൊട്ട വളപ്പിൽ കൂടി ബ്രഹ്മരാക്ഷസിന്റ വഴിയാണ് എന്നു ഒരിക്കൽ വീട്ടിൽ വന്ന ജ്യോൽസ്യൻ പറഞ്ഞിരുന്നു. അതൊക്കെ ജ്യോത്സ്യന്റെ ഓരോ വിശ്വാസം ആയെ കണ്ടിട്ടുള്ളു
അതോ മനുഷ്യന്റെ മനസ്സിലെ തോന്നലുകൾ ചിലപ്പൊഴക്കെ ചിത്രങ്ങളായി നമ്മുടെ മുന്നിൽ കാണിച്ചു തരുന്നതാണോ.. ജീവനില്ലാത്ത സത്യങ്ങൾ.. നിശയുടെ കൂരിരുട്ടിൽ അതു നമ്മുടെ കണ്ണുകൾക്ക് വെളിച്ചമായി തോന്നിയേക്കാവുന്നതാണോ..
അപ്പൊ പ്രേതം ഉണ്ടോ അതോ തോന്നൽ ആണോ..
എങ്ങിനെയെങ്കിലും മരിച്ച് മണ്ണായാലും മരിച്ചവർ ആളെ വിടില്ലാ എന്നാണോ ഇതിന്റെ ഒക്കെ അര്ത്ഥം ഒരെത്തും പിടിയും കിട്ടാതെ അവൾ ഓരോന്ന് ആലോചിച്ചു ഉറക്കത്തിലേക്കു വഴുതി വീണു.
അപ്പോഴും ആർക്കും ഉപദ്രവമില്ലാതെ ആരും അറിയാതെ ഒരു അദൃശ്യശക്തി മുകളിൽ കൂടി നടക്കുന്നുണ്ടായിരുന്നു….
മരണാനന്തര ജീവിതമോ ഇത് സ്വപ്നമോ യാഥാര്ത്ഥ്യമോ
സമസ്യക്കു ഉത്തരമില്ലാതെ…
Uma S Narayanan