ആരോ തൻ്റെ പുറത്ത് കയറി ഇരിയ്ക്കുന്നതായും കഴുത്തിൽ അമർത്തി പിടിയ്ക്കുന്നതായും അവന് തോന്നി. നെഞ്ചിലെ ഭാരം മൂലം അവന് ശ്വാസം മുട്ടലുണ്ടായി. ഒന്ന് നിലവിളിയ്ക്കാനോ ചുമയ്ക്കാനോ കഴിയാതെ ധ്രുവൻ വെപ്രാളപ്പെട്ട് കൈകാലുകളിട്ടടിച്ചു. ജീവിയ്ക്കണം, വീട്ടിലേയ്ക്ക് തിരികെ പോകണം, അമ്മയെ കാണണം എന്ന് തോന്നലുണ്ടായപ്പോൾ അവൻ സർവ്വശക്തിയുമെടുത്ത് എഴുന്നേറ്റു. എന്നിട്ടും ശ്വസിക്കാൻ കഴിയുന്നില്ല. ശക്തമായ ഒരു ചുമയോട് കൂടി ശ്വാസമെടുത്തു. അപ്പോഴും നെഞ്ചിലെ വേദന കുറഞ്ഞില്ല.
പേടിയോടെ മുറിയിൽ നിന്നും പുറത്തിറങ്ങി. ഹാളിലെ സോഫയിൽ മാധവൻ ഉറങ്ങുന്നു. അയാളെ കണ്ടതും ഒരാശ്വാസം തോന്നി. സോഫയോട് ചേർന്ന്, നിലത്തെ കാർപെറ്റിൽ കിടന്നു. അവന് കണ്ണടയ്ക്കാൻ പേടി തോന്നി.
സ്ലീപ്പിംഗ് പരാലിസിസ് എന്ന അവസ്ഥ മുൻപും ധ്രുവന് ഉണ്ടായിട്ടുണ്ട്.. ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്ന സമയത്ത് ഇല്ലാത്ത കാര്യങ്ങള് ഉള്ളതായി തോന്നുകയും കേള്ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥ. പത്താം ക്ലാസ്സിൽ പഠിയ്ക്കുന്ന സമയം, ഉറക്കത്തിൽ, തന്നെ നോക്കി നിൽക്കുന്ന സ്ത്രീയുടെ രൂപം അവനെ വളരെയധികം പേടിപ്പിച്ചിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
രാവിലെ ചായയുമായി മാധവൻ വന്ന് വിളിച്ചപ്പോഴാണ് ധ്രുവൻ ഉണർന്നത്.
“ധ്രുവൻ ഇന്നലെ ഇവിടെയാണോ ഉറങ്ങിയത്. ആ മുറിയിൽ ഏ സി ഉണ്ടായിരുന്നല്ലോ. ”
“എനിക്ക് തീരെ ഉറങ്ങാൻ കഴിഞ്ഞില്ല. ഈ പുസ്തകം ആരുടേതാണ്. ”
അടുത്ത് വച്ചിരുന്ന പുസ്തകം മാധവനെ കാണിച്ചു.
“ആ മുറിയും പുസ്തകങ്ങളുമെല്ലാം ക്രിസ്റ്റീനയുടേതാണ്. എന്താ.. പേടിയുണ്ടോ?, ധ്രുവനൊരു അന്ധവിശ്വാസിയാണോ?”
“ഇത് വിശ്വാസത്തിന്റെ പ്രശ്നമല്ല. എന്തോ ഒരു എനർജി എനിക്ക് ഫീൽ ചെയ്തു. ”
“ധ്രുവൻ ഇതൊക്കെ വെറുതെ തോന്നുന്നതാണ്. ക്രിസ്റ്റീന ആ മുറിയിലല്ല ആത്മഹത്യ ചെയ്തത്. മുറിയും അവളുടെ മരണവും തമ്മിലൊരു ബന്ധവുമില്ല. ”
“എന്റെ ചോദ്യം ആത്മഹത്യയ്ക്ക് കാരണക്കാരായവരെ കണ്ടെത്തിയോ എന്നാണ്, അവർ ശിക്ഷിക്കപ്പെട്ടോ?”
“പോലീസ് ആരെയും കണ്ടെത്തിയില്ല. അവരുടെ പക്കൽ തെളിവുകളുമില്ല, അവർക്കിത് കേവലമൊരു ആത്മഹത്യ. പക്ഷെ ഞങ്ങൾക്ക് അറിയാം. ഞങ്ങൾ കണ്ടെത്തിയിരുന്നു കുറ്റവാളികളെ. കെവിൻ അവരെ പൂട്ടിയിരിക്കും. ”
“ആരാണവർ ?”
“സമീർ, ആനന്ദ്. ”
“ആനന്ദോ?അവൻ അങ്ങനെയുള്ള ആളല്ലല്ലോ മാധവൻ. ”
“ആനന്ദ് ആയിരുന്നു ക്രിസ്റ്റീനയുടെ ആ കാമുകൻ. സ്നേഹിക്കുന്നവനെ പൂർണമായും അവൾ വിശ്വസിച്ചു. അവൾ പലപ്പോഴും അവന്റെ ഫ്ലാറ്റിൽ പോയിട്ടുണ്ട്. സ്നേഹിച്ച പുരുഷന് അവളെ തന്നെ സമർപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കെവിൻ അറിഞ്ഞു വന്നപ്പോഴേക്കും വളരെ വൈകിയിരുന്നു. അവളെ അവൻ മയക്ക് മരുന്നിനടിമയാക്കിയിരുന്നു. അന്ന് അവന്മാർ അവളെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. അപ്പോൾ ഫ്ലാറ്റിൽ ആനന്ദും സമീറും വെങ്കടേഷും കൂടാതെ മറ്റു രണ്ടു പേരും കൂടിയുണ്ടായിരുന്നു. മയക്കു മരുന്നിന്റെ ലഹരിയിൽ തന്റെ കാമുകിയെ പോലും ആനന്ദ് വെറുതെ വിട്ടില്ല. ”
“ആനന്ദോ ?ഞാൻ വിശ്വസിക്കില്ല. ആനന്ദിന്റെ കാമുകി ചുങ്കത്തെ പോസ്റ്റ്മാന്റെ മകൾ ലക്ഷ്മിയായിരുന്നു. അവർ തമ്മിൽ സ്കൂൾ മുതലേ സ്നേഹത്തിലായിരുന്നു. ഒരു അപകടത്തിൽ അവൾ മരിച്ചിട്ടു വർഷം ഒന്നായി. ”
“എന്തപകടം?”
“ട്രെയിനിൽ നിന്ന് വീണു മരിച്ചെന്നാണ് ആനന്ദ് പറഞ്ഞത്. ഞാനവളുടെ വീട്ടിൽ പോയിട്ടുണ്ട്. നല്ല സുന്ദരി കൊച്ചായിരുന്നു അവൾ. അച്ഛന്റെയും അമ്മയുടെയും ഏക മകൾ, അവരുടെ എല്ലാം പ്രതീക്ഷയും അവളിലായിരുന്നു. ”
“അപ്പോൾ അവന് ക്രിസ്റ്റീനയുമായുള്ള ബന്ധം. സ്വന്തമായി ഗാർമെന്റ് ഫാക്ടറി നല്ല രീതിയിൽ നടത്തിയ ആളാണ് കെവിന്റെ പപ്പ. വളരെ സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത്. ക്രിസ്റ്റീനയുടെ മരണത്തോടെ മമ്മിയുടെ മാനസിക നില തെറ്റി. അവളുടെ ഓർമ്മകൾ അവരെ ഇപ്പോഴും സങ്കടപെടുത്തുന്നു. ബിസിനസ് ആകെ നഷ്ടത്തിലാണ്. ഈ വീട് വിൽക്കാനുള്ള ശ്രമം തുടങ്ങി. ആരും വാങ്ങാൻ അടുക്കുന്നില്ല. അവരിപ്പോൾ പട്ടണത്തിലെ ഒരു വാടക വീട്ടിലേയ്ക്കു താമസം മാറി. എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ ധ്രുവൻ. ഞാനിതെല്ലാം കെവിനേ വിളിച്ചു പറയട്ടെ. അവന്റെ മനസ്സിൽ അവരോടുള്ള വൈരാഗ്യം മാത്രമേയുള്ളു. തന്നെ സഹായിക്കാൻ അവനെ പ്രേരിപ്പിക്കുന്നത് അവന്മാരോടുള്ള വിരോധമാണ്. ”
മാധവൻ വർക്ക് ഫ്രം ഹോം ആയിരുന്നു. ധ്രുവൻ അടുക്കള ഭരണം ഏറ്റെടുത്തു. അമ്മയേയും വീടിനേയും കുറിച്ചോർത്ത് ധ്രുവൻ വിഷമിച്ചു.
സന്ധ്യ കഴിഞ്ഞപ്പോൾ കെവിൻ വന്നു.
“മാധവൻ നമുക്കാണ് പിഴച്ചത്. ക്രിസ്റ്റീന, അവൻ്റെ കാമുകിമാരിൽ ഒരാൾ മാത്രമായിരുന്നു. ഞാനൊരു പഴയൊരു റയിൽവേ പോലീസ് ഓഫീസറെ കണ്ടിരുന്നു. ലക്ഷമി ട്രയിനിൽ നിന്ന് വീഴുമ്പോൾ അവളുടെയൊപ്പം ഒരു യുവാവ് ഉണ്ടായിരുന്നു. പിന്നീട് അവനെ ആരും കണ്ടിട്ടില്ല. മറ്റൊരു യുവതിയുമായും ആനന്ദിന് ബന്ധമുണ്ടായിരുന്നു. അവളുമിപ്പോൾ ജീവനോടെയില്ല, ഒരു ചിന്നു. നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു.
മരിയ്ക്കുമ്പോൾ ഗർഭിണിയായിരുന്നു. രക്തസ്രാവം മൂലമാണ് മരിച്ചത്, മരിയ്ക്കുന്നതിന് മുൻപ് ഏതോ മരുന്ന് അവൾ കഴിച്ചിരുന്നു. ”
“ആനന്ദ് അത്ര ക്രൂരനായിരുന്നോ. ?”
കെവിൻ മറുപടി പറഞ്ഞില്ല. മാധവൻ നൽകിയ വെള്ളം കുടിച്ചിട്ടും അയാൾ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു.
“മാധവൻ ആ ഓഫീസിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ അവസ്ഥ എന്താകും. മധുവിനോട് സൂക്ഷിയ്ക്കാൻ പറയണം. ഇല്ല ഞാനവരെ വെറുതെ വിടില്ല. അയാൾ, ആ ഡി വൈ എസ് പി ബഷീർ ആണിവരെ സംരക്ഷിയ്ക്കുന്നത്. ”
കെവിനും മാധവനും മുറിയിൽ കയറി എന്തൊക്കെയോ ചർച്ച നടത്തുന്നു. ധ്രുവന് താനവിടെ ഒരു അധികപ്പറ്റാണെന്നു തോന്നി തുടങ്ങി. ആനന്ദിനെക്കുറിച്ചോർത്തു അവനു അമ്പരപ്പ് തോന്നി. സ്വന്തം വീട് പോലെ കയറി വരാനുള്ള സ്വാതന്ത്ര്യം ധ്രുവന്റെ വീട്ടിൽ ആനന്ദിനുണ്ടായിരുന്നു. എല്ലാ വിശേഷ ദിവസങ്ങളിലും അമ്മ ധ്രുവനെ ഊട്ടുന്ന പോലെ അവനെയും ഊട്ടിച്ചു. ആ അമ്മയ്ക്ക് അവർ രണ്ടും പേരും തമ്മിൽ ഒരു വ്യത്യാസവും ഇല്ലായിരുന്നു. എന്നിട്ടും അവൻ തന്നോടും കുടുംബത്തോടും എന്ത് അനീതിയാണ് കാട്ടിയത്. ക്രിസ്റ്റീനയ്ക്കും ലക്ഷ്മിയ്ക്കും ചിന്നുവിനുമൊക്കെ എന്താണ് സംഭവിച്ചത്.
ധ്രുവന്റെ എല്ലാം അമ്മയാണ്. അമ്മ തന്നെക്കുറിച്ചോർത്തു എന്ത് മാത്രം സങ്കടപെടുന്നുണ്ടാകും. ത്രിസന്ധ്യ സമയം അമ്മ കാവിൽ വിളക്ക് വച്ച് ഭഗവതിയോടു അവന് വേണ്ടി പ്രാർത്ഥിക്കുകയാകും.
കെവിൻ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്തു കൊണ്ട് മുറിയിലേയ്ക്കു പോയി. അവന്റെ മറ്റേ കയ്യിൽ വോഡ്ക പോലെ നിറമില്ലാത്ത ഒരു മദ്യവും ഉണ്ടായിരുന്നു. ടെൻഷൻ കൂടുമ്പോൾ കെവിൻ മദ്യപിയ്ക്കാറുണ്ട്. മാധവന്റെ ക്ഷണം ധ്രുവൻ നിരസിച്ചു.
“വേണ്ട മാധവാ, ഞാൻ അങ്ങനെ കഴിക്കാറില്ല. ”
ഇങ്ങനൊരു അവസ്ഥ ജീവിതത്തിൽ മുൻപ് ഉണ്ടായിട്ടില്ല. വല്ലാത്ത പ്രതിസന്ധിയാണ്. അവൻ മധുബാലയെ ഓർത്തു. ആ പെൺകുട്ടി ആനന്ദിന്റെ കൂടെ ജോലിചെയ്യുന്നത് അപകടമല്ലേ. ആ സമയത്ത് അവന്റെ പുതിയ നമ്പറിലേയ്ക്ക് അപരിചിതമായ നമ്പറിൽ നിന്നും ഒരു വിളി വന്നു. എടുക്കണമോ വേണ്ടയോ എന്ന ആശങ്ക. ഇവരോട് അനുവാദം ചോദിക്കണോ? ഇപ്പോൾ ജീവിതം മറ്റാരുടെയോ നിയന്ത്രണത്തിലായതു പോലെ ആണ്. കാൾ പെട്ടെന്ന് കട്ടായി.
അവരോടു എന്തിനു അനുവാദം ചോദിക്കണം. ഫോണെടുക്കാം. അവൻ മുകളിലത്തെ നിലയിലെ ബാൽക്കണിയിലെ ഇരുട്ടിൽ പോയി നിന്നു. ഒരു നിമിഷത്തിനു ശേഷം വീണ്ടും വിളി വന്നു. ഹലോ പറയുന്നതിന് മുൻപ് മറുവശത്തെ ആൾ സംസാരിച്ചു തുടങ്ങി.
“ധ്രുവൻ ഇത് മധുവാണ്. ഞാൻ പറയുന്നത് കേൾക്കുക, മറുപടിയൊന്നും വേണ്ട. ചേട്ടനും കെവിൻ ചേട്ടനും തൽക്കാലം ഇതൊന്നും അറിയണ്ട. ഞാനിന്നൊരു റിസ്ക് എടുത്തു. ധ്രുവന്റെ സങ്കടം സഹിയ്ക്കാൻ വയ്യാഞ്ഞിട്ടാണ്, അമ്മ സന്ധ്യയ്ക്കു കാവിൽ വിളക്ക് വയ്ക്കുമെന്ന് പറഞ്ഞിരുന്നില്ലേ. ഞാൻ ഇന്ന് സന്ധ്യയ്ക്കു കാവിൽ ചെന്നു. അമ്മയോട് ധ്രുവൻ സുരക്ഷിതനാണെന്നു പറഞ്ഞിട്ടുണ്ട്. ആദ്യമൊന്നും അമ്മ ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല. പിന്നെ ഞാൻ വിശ്വസിപ്പിച്ചു. ചേച്ചിയും അളിയനുമൊന്നും അറിയരുതെന്ന് പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് ധ്രുവനോട് എന്ത് സ്നേഹമാണ്. അമ്മയില്ലാത്തവർക്കേ അതിന്റെ ആഴം മനസിലാകൂ”
“മധു നീ ഇപ്പോൾ എവിടെയാ. എത്രയും പെട്ടെന്ന്ഹോസ്റ്റലിൽ പോകൂ. ”
“ധ്രുവൻ പേടിയ്ക്കണ്ട. ഞാൻ കാവിൽ നിന്നും പുറത്തു കടന്നു. ഇനി ഒരു ഇരുപത് മിനിറ്റ് ഡ്രൈവ് മാത്രം. ഈ നമ്പറിൽ തിരികെ വിളിയ്ക്കണ്ട. ”
ധ്രുവൻ ബാൽക്കണിയിൽ നിന്നും താഴെ വന്നപ്പോഴും അവർ മുറിയിൽ നിന്നും പുറത്തു വന്നിരുന്നില്ല. അമ്മ സത്യം അറിഞ്ഞതിൽ ആശ്വാസമുണ്ട്. പക്ഷെ തനിക്കു വേണ്ടി മധു എന്തിനാ അങ്ങനൊരു റിസ്ക് ഏറ്റെടുത്തത്. പ്രത്യേകിച്ച് ചേട്ടനെ പോലും അറിയിക്കാതെ.
ഇന്നലെ കുറച്ചു സമയമാണ് അവളുടെയൊപ്പം ചെലവിട്ടത്. അവൾക്കു തന്നോടൊരിഷ്ടം ഉള്ളതായി തോന്നിയിരുന്നു. അവനും അവളെ ഇഷ്ടമാണ്. പക്ഷെ ധ്രുവൻ അതൊന്നും പുറത്തറിയാത്ത വിധമാണ് അവളോട് പെരുമാറിയത്.
“ധ്രുവന് ഒറ്റയ്ക്കിരുന്നു ബോറായോ?”
പിറകിൽ മാധവനാണ്. അല്ലെങ്കിലും മാധവൻ അടുത്തുണ്ടെങ്കിലും ധ്രുവൻ ഏകനാണ്. വിരസമായ ദിവസങ്ങളിലൂടെ ആണവന്റെ ജീവിതം കടന്നു പോകുന്നത്.
കെവിൻ അവനോടു അധികം മിണ്ടാറില്ല. അവന്റെ മാനസിക അവസ്ഥ ധ്രുവന് ഊഹിയ്ക്കാൻ കഴിയും.
പെട്ടെന്ന് മാധവന്റെ ഫോൺ ശബ്ദിച്ചു. അയാൾ വളരെ ഗൗരവത്തിലായി.
“എപ്പോൾ? എവിടെ വച്ച്. ? ഹിറ്റ് ആൻഡ് റൺ ആയിരുന്നോ? ഇപ്പോൾ മധു എവിടെയാ. ?
മധുവിന്റെ പേര് കേട്ടതും ധ്രുവനും കെവിനും ചാടി എഴുന്നേറ്റു.
“എന്താടാ?”
“മധുവിന്റെ കാറിൽ ആരോ ഇടിച്ചിട്ടു നിർത്താതെ പോയെന്ന്. ചെറിയൊരു ആക്സിഡന്റ്, കുഴപ്പമൊന്നുമില്ല ഒബ്സർവേഷനിലാണ്. എന്റെ സുഹൃത്ത് ആശുപത്രിയിലുണ്ട്. മനഃപൂർവം ഇടിച്ചതാണെന്നാണ് അവൻ പറയുന്നത്. ഒരു സ്കോർപിയോ എസ് യു വി ആയിരുന്നു. ഡ്രൈവർ സീറ്റ് ലക്ഷ്യമാക്കിയാണ് ഇടിച്ചത്. അവളെ കൊല്ലുക എന്ന ലക്ഷ്യത്തോടെ. എനിക്കിപ്പോൾ അവിടെയെത്തണം കെവിൻ. ”
“എന്നാലും….. അവളോട് ഞാൻ പ്രത്യേകം പറഞ്ഞതാണ് ഓഫീസും ഹോസ്റ്റലും, കുറച്ചു ദിവസത്തേയ്ക്ക് അത് മാത്രം മതിയെന്ന്. ഈ സമയത്തു അവളെവിടെ പോയതാണ് മാധവാ. ”
മാധവൻ തന്റെ ബാഗിൽ അത്യാവശ്യ സാധനങ്ങൾ നിറച്ചു.
“എനിക്കറിഞ്ഞൂടാ കെവിൻ. ആ പെണ്ണിന് അനുസരക്കേട് ഇത്തിരി കൂടുതലാ. എനിക്ക് അവൾ മാത്രമേയുള്ളു ഇനി ബാക്കി. ”
മാധവന്റെ സങ്കടം സഹിയ്ക്കാൻ വയ്യാതെ ധ്രുവൻ തന്റെ അമ്മയെ കാണാൻ പോയ കഥ അവരോടു പറഞ്ഞു. രണ്ടു പേരും തന്നെ സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നതെന്നു ധ്രുവന് മനസിലായി.
“ധ്രുവൻ എന്നോട് ഇതുവരെ എന്ത് കൊണ്ടാണ് അത് പറയാതിരുന്നത്. ”
“മധു അങ്ങനെ പറഞ്ഞു. ”
“ഹും മധു പറഞ്ഞത്രേ. ”
“മാധവാ, നിങ്ങൾ രണ്ടുപേരും മദ്യപിച്ചിരിക്കുകയല്ലേ. ഞാനും കൂടെ വരാം. ഞാൻ ഡ്രൈവ് ചെയ്യാം. ”
“വേണ്ട ഹൈവേയിൽ പോലീസ് ഉണ്ട്. നിങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് ഞങ്ങളിത്ര കഷ്ടപെട്ടത്. ഇനി നിങ്ങളെ പോലീസ് പിടിച്ചാൽ. ”
കെവിൻ പറഞ്ഞു.
“ഞാൻ അറിഞ്ഞിടത്തോളം ധ്രുവൻ ഒരു നിഷ്കളങ്കനാണ്. പോലീസ് ചോദിച്ചാൽ നിങ്ങൾ തത്ത പറയുന്ന പോലെ എല്ലാം പറയും. വേണ്ട ഞങ്ങൾ പോയി വരാം ധ്രുവൻ. നിങ്ങളെ ഞങ്ങളിപ്പോഴും വിശ്വസിക്കുന്നു. ”
അവർ രണ്ടുപേരും രാത്രിയിൽ മടങ്ങുമ്പോൾ ഉറക്കമില്ലാത്ത മറ്റൊരു രാത്രി കൂടെ ധ്രുവനെ കാത്തിരുന്നു.
നിഷ പിള്ള
(തുടരും. )