മൈലാഞ്ചിച്ചോപ്പിൻ്റെ മൊഞ്ചണിയാൻ തിടുക്കപ്പെട്ടുനിൽക്കുന്ന കല്ല്യാണവീടിനുമീതെ മഗ്രിബുബാങ്കിന്നാെലികൾ പടിഞ്ഞാറൻകാറ്റിനൊപ്പം തഴുകിയെത്തി. ഉച്ചയ്ക്കുമുമ്പുതന്നെ കല്ല്യാണവീട്ടിലേക്കെത്തിയ അയല്പ്പക്കക്കാരും ബന്ധുക്കളെല്ലാവരും കല്ല്യാണത്തിൻ്റെ ഒരുക്കങ്ങളിലേക്ക് ബഹളപ്പെട്ടിറങ്ങിയിട്ടുണ്ട്. ബ്ലൂടൂത്തിൽ കണക്ട് ചെയ്യാനുള്ള മൈലാഞ്ചിപ്പാട്ടുകൾ സെറ്റു ചെയ്ത് വരൻ്റെ പെങ്ങൾ മൈക്കിലൂടെ എല്ലാവരെയും മുറ്റത്തെ പച്ചനിറത്തിൽ അലങ്കരിച്ച പന്തലിലേക്കു ക്ഷണിച്ചു. കുഞ്ഞിമ്മയും മറ്റ് അമ്മായിമാരും കൈപ്പിടിച്ച് പുതുമണവാളൻ അൻഷാജിനെ പന്തലിലേക്കു കൊണ്ടുവരുമ്പോൾ അവൻ്റെ മുഖം നാണിച്ചു ചെമന്നു.
അമ്മിക്കല്ലിൽ അരച്ചെടുത്ത മൈലാഞ്ചി ഈർക്കിലികൊണ്ട് മണവാളന്റെ കൈവെള്ളയില് തൊട്ടുവച്ചുകൊണ്ട് വല്യമ്മായി കുഞ്ഞിമ്മ മൈലാഞ്ചിക്കല്ല്യാണത്തിന്റെ ചടങ്ങുകൾക്ക് തുടക്കമിട്ടു. ഒപ്പനശീലുകളുടെ താളത്തിനൊത്ത് കൈ മുട്ടി ഓരോരുത്തരായി അവൻ്റെ രണ്ടു കൈവെള്ളകളിലും മൈലാഞ്ചിച്ചോപ്പ് തൊടുവിച്ചു. പാട്ടും മേളവും കൊഴുക്കുന്നതിനിടയിൽ കൈകൊട്ടിത്തളർന്ന കുഞ്ഞിമ്മ പറഞ്ഞു.
“ മോനേ അൻഷു. ഓളെ വീട്ടിലും ഇന്നെന്നെയല്ലേ മൈലാഞ്ചിമംഗലം. ഇയ്യാ വീഡിയോക്കോള് വിളിക്ക്. ഓളും മൈലാഞ്ചി ഇട്ടുകഴിഞ്ഞിണ്ടാവും. പെണ്ണിന്റെ വീട്ടിത്തെ മൈലാഞ്ചിമംഗലത്തിന്റെ വിസായങ്ങള് ഞമ്മക്കും ഒന്ന് കാണാലോ.”
കൂട്ടുകാരിലൊരാൾ പുതുപ്പെണ്ണിൻ്റെ മൊബൈലിലേക്കു വീഡിയോകോൾ ചെയ്തു. സോയയ്ക്കും ചുറ്റും ഒപ്പനമുട്ടി ആർപ്പുവിളിക്കുന്ന കൂട്ടുകാരികളിലൊരാൾ കോൾ അറ്റൻ്റുചെയ്ത്, മൊബൈൽ പുതുമണവാട്ടിക്കുനേരേ പിടിച്ചു. കൈകളിലെ മനോഹരമായ മൈലാഞ്ചി ഡിസൈനുകൾ മൊബൈലിനുമുമ്പിൽ സോയ ഉയർത്തിപ്പിടിച്ചിരുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“ഉം… ആടെ ഈടെത്തേതിലും ജോറെന്നെ ഒരുക്കങ്ങൾ.”
കുഞ്ഞിമ്മ തലകുലുക്കി ഊറിച്ചിരിച്ചു.
സോയയുടെ നാണിച്ച മുഖവും ചിരിയും കണ്ടപ്പോൾ അൻഷാജിന് അപ്പോൾത്തന്നെ അവളെ കാണണമെന്നു തോന്നി.
രാത്രി ഏറെ വൈകിയവസാനിച്ച ചടങ്ങുകൾക്കും ഒപ്പനമേളങ്ങൾക്കുമൊടുവിൽ അടുത്ത ബന്ധുക്കളിൽ പലരും അയൽപ്പക്കക്കാരും സ്ഥലംവിട്ടുതുടങ്ങി. സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. അതൊന്നും കാര്യമാക്കാതെ തനിക്കുചുറ്റും നിന്ന് പാട്ടുപാടി ഡാൻസുകളിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാർക്കിടയിൽനിന്നു പതിയേ മാറി അൻഷാജ് കിടപ്പുമുറിയിലേക്കു നടന്നു. അവനു പിന്നാലെ കൂടിയ ചങ്ക്കൂട്ടുകാർ നേരം വെളുപ്പിക്കാനായി അവനാെപ്പം മുറിയിൽ കട്ടിലിലും താഴെയുമായി കിടന്ന് സൊറപറഞ്ഞു സമയത്തെ പിന്നെയും തള്ളിനീക്കി. കല്ല്യാണപ്പന്തലിൽനിന്നു മൈലാഞ്ചിപ്പാട്ടുകളുടേയും ഒപ്പനപ്പാട്ടുകളുടേയും ശബ്ദം താഴ്ത്തിയ ഇശലുകൾക്കിടയിലൂടെ മുറിയിലേക്ക് അമ്മായിമാരുടെയും പെങ്ങന്മാരുടെയും ശബ്ദങ്ങളും കളിചിരികളും പതിയെ ഇരച്ചുവന്നു.
അവൻ രണ്ടു കൈവെളളളയിലെയും മൈലാഞ്ചിയിലേക്കു നോക്കിക്കൊണ്ട് കട്ടിലിൽ മലർന്നുകിടന്നു. ജനലഴികൾക്കപ്പുറത്ത് പ്രണയിനികളെപ്പോലെ നിലാവും കുളിർക്കാറ്റും കൈകോർത്ത് നടക്കുന്നതുകണ്ടപ്പോൾ അവന് ഉറങ്ങാനായില്ല. അസ്വസ്ഥതയോടെ കട്ടിലിൽ എഴുന്നേറ്റിരുന്ന അവൻ പലവിധ ചിന്തകളാലുഴറി.
‘കാത്തിരുന്ന് കാത്തിരുന്നവസാനം കല്ല്യാണരാവ് പുലരാനിനി രണ്ടു പുലരികൾകൂടെ. രണ്ടു രാത്രികൂടെ കഴിഞ്ഞാൽ സോയക്കൊപ്പം ഈ മുറിയിൽ പുതിയൊരു ജീവിതത്തിനു തുടക്കം. അവൾ ഉറങ്ങിയിട്ടുണ്ടാവുമോ.’
അവൻ മൊബൈലെടുത്ത് സോയക്കു വിളിച്ചു. ഉടനെത്തന്നെ ഫോൺ കട്ടാക്കി മൊബൈലിൽ സമയംനോക്കി. പുലർച്ചെ 3:40.
’ഇനിയവൾ ഉറങ്ങിയിട്ടില്ലെങ്കിലോ.’
കൈയിൽ മൈലാഞ്ചിയണിഞ്ഞു കിടക്കുന്ന പെണ്ണിനെ നേരിൽച്ചെന്നു കണ്ടുകളയാമെന്നു ചിന്തിച്ച് മൊബൈൽ സ്ക്രീനിൽ തെളിഞ്ഞ സോയയുടെ ചെവിയിലേക്ക് ചുണ്ടുകൾ ചേർത്തുവച്ച് സ്വകാര്യം പറഞ്ഞു.
‘’പെണ്ണേ നിൻ്റെ മാരൻ വരുന്നു. “
കൂട്ടുകാരെല്ലാം ഉറക്കത്തിന്റെ മത്തുപിടിച്ച ലഹരിയിൽ കൂർക്കംവലിച്ചുറങ്ങുകയാണ്. അവൻ ഹാങറിൽ തൂക്കിയിട്ട ഷർട്ടെടുത്തിട്ട് ശബ്ദമുണ്ടാക്കാതെ മുറി വിട്ടിറങ്ങി. ബന്ധുക്കളിൽപലരും ഹാളിൽ അവിടെയവിടെയായി ഉറക്കത്തിലേക്ക് നടുവളച്ച് വീണിട്ടുണ്ട്. ശ്രദ്ധയോടെ ആരെയും ചവിട്ടാതെ പമ്മിനടന്ന് ശബ്ദമുണ്ടാക്കാതെ വീടിൻ്റെ വാതിലടച്ചെന്ന് ഉറപ്പുവരുത്തി അൻഷാജ് പോർച്ചിലേക്കു ചെന്നു. ബൈക്ക് കാലിൽ ഉരുട്ടി വീട്ടിൽനിന്ന് അല്പദൂരം മുന്നോട്ടു നീങ്ങിയശേഷം ബൈക്ക് സ്റ്റാർട്ടാക്കി അവളുടെ വീടിനുനേരെ കുതിച്ചു.
ബ്രിഡ്ജിറങ്ങി ബൈക്ക് ഇടത്തോട്ടു തിരിക്കുമ്പോൾ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ എച്ചിൽകൂനയിൽനിന്ന് എന്തോ മറിച്ചിട്ട് കൂട്ടംകൂടി കടിച്ചുപറിക്കുന്ന തെരുവുനായ്ക്കളെ കണ്ടു. ഹെഡ്ലൈറ്റിന്റെ വെളിച്ചം നായ്ക്കൾക്ക് അസഹ്യമായതുപോലെ തോന്നി. അവ കൂട്ടത്തോടെ അൻഷാജിനുനേരെ കുരച്ചുചാടി. അവന്റെ തലയോളം ഉയരത്തിൽ. ഒട്ടും പ്രതീക്ഷിക്കാതിരുന്ന അവയുടെ ആക്രമണത്തിൽ പരിഭ്രാന്തനായി ആക്സിലറേറ്ററിൽ കൈകൾ മുറുകി. നിയന്ത്രണംവിട്ട ബൈക്ക് അതിവേഗം മുന്നോട്ടുനീങ്ങുന്നതിനിടയിൽ അവൻ വെപ്രാളപ്പെട്ട് തിരിഞ്ഞുനോക്കി. നായ്ക്കൾ പുറകേത്തന്നെയുണ്ട്. ബൈക്കിന്റെ ഹാൻഡിലും കൈയും ചുവരിലെവിടയോ പെട്ടെന്ന് ഉരഞ്ഞതുപോലെ അസഹ്യമായ വേദന.
ഹെൽമെറ്റ് എടുത്തിട്ടില്ലായെന്നു അവൻ ഞെട്ടലോടെ ഓർത്തു. കാഴ്ചയ്ക്കുമുമ്പിൽ ഭയത്തിന്റെ ഇരുട്ടു മൂടി. മുന്നിലെവിടെയോ തല ശക്തമായി ഇടിച്ചതുപോലെ ഒരു തരിപ്പ് തലയിൽനിന്നു താഴേക്കു വിരലറ്റംവരെ പടർന്നു. തൻ്റെ തലയ്ക്കുചുറ്റും എന്തൊക്കെയോ മിന്നി മറയുന്നതുപോലെ അവനു തോന്നി. സോയയുടെ മൈലാഞ്ചിക്കൈകൾ…അല്ലാ! നായ്ക്കളുടെ നുരയിറ്റുന്ന വായിൽനിന്നു നീണ്ടുകിടക്കുന്ന നാവും കൂർത്ത പല്ലുകളും. മുരൾച്ചയ്ക്കൊപ്പം തുറിച്ചുനോക്കുന്ന കണ്ണുകൾ!
ശരീരം ഞെട്ടിവിറയ്ക്കുന്നത് അവനറിയുന്നുണ്ട്. എന്തിനാണവ തനിക്കുനേരെ കുരച്ചുചാടിയത്. തന്നെയവ കടിച്ചുകീറുമോ. ഭീതിയുടെ കൊടുമുടി കയറിയ പുതുമണവാളൻ്റെ ശരീരത്തിനു അനങ്ങാനാവാതായി. അവനിപ്പോൾ ഹൃദയമിടിപ്പിന്റെ താളം ചെവികളിൽ മുഴങ്ങിക്കേൾക്കാം.
നേർത്തൊരു ബൂട്ടിന്റെ ശബ്ദം… അതേ, അവർ തന്നെ എടുത്തുകൊണ്ടുപോകുകയാണ്. പോലീസുകാർ! തന്നെ തിരിച്ചറിയാനുള്ള ഒരേ ഒരു മാർഗം, ബൈക്കിന്റെ നമ്പർപ്ലേറ്റ്. അതല്ലാതെ മറ്റൊന്നും തന്നെ തിരിച്ചറിയാനുള്ള യാതൊന്നും തൻ്റെ കൈയിലില്ല. എത്രയും പെട്ടെന്ന് തന്നെയൊന്ന് ആശുപത്രിയിലെത്തിക്കാൻ അവനവരോടു തിടുക്കംകൂട്ടി. പക്ഷേ, ശബ്ദം തൊണ്ടയിൽ കുരുങ്ങിക്കിടന്നു. അവന് ചലിക്കാനാകുമായിരുന്നില്ല. വേഗത്തിൽ മുരണ്ടോടുന്ന ജീപ്പിന്റെ ശബ്ദംമാത്രം അവൻ വ്യക്തമായി കേൾക്കാം.
ജീപ്പ് മെഡിക്കൽകോളേജിന്റെ കവാടം കടന്നപ്പോൾ ദൈവത്തെപ്പോലെ കുറേ മുഖങ്ങൾ ഓടിവന്നു. വെള്ളക്കുപ്പായമണിഞ്ഞവരിൽ രണ്ടുപർ തിടുക്കപ്പെട്ട് അവനെ കിടത്തിയ സ്ട്രെച്ചർ വലിച്ചോടി. സർജിക്കൽ ടേബിളിലേക്കു കിടത്തുംമുമ്പേ അവൻ്റെ പുത്തൻമണം മാറാത്ത ഷർട്ടിൽ ഊദിന്റേയും ചോരയുടേയും മണം വേർതിരിക്കാൻ കത്രികകൊണ്ടു നീളത്തിൽ കീറി. എന്തൊക്കെയോ കോലാഹലങ്ങളിലും നെടുവീർപ്പിലുമായി അവനുമുമ്പിലൂടെ വെളുത്ത രൂപങ്ങൾ മിന്നിപ്പാഞ്ഞു.
നേർത്തു നേർത്ത് അകലെനിന്ന് എങ്ങിയുള്ള ഒരു കരച്ചിൽ അവനോട് അടുത്തുവരുന്നതുപോലെ അവനു തോന്നി. ആരാണത്! ഉമ്മാ, തന്റെ പ്രിയപ്പെട്ട ഉമ്മാ… ഉമ്മയ്ക്കു പിറകിലാരാണ്. അവൻ എത്തിനോക്കി, സാേയയും അവനെത്തന്നെ എത്തിനോക്കി അമ്പരന്നുനിൽക്കുന്നു. അവളുടെ കൈകളിലെ മൈലാഞ്ചിച്ചോപ്പ് അവന്റെ നെറ്റിയിലേക്കുറ്റിവീണ് അവന്റെ നെറ്റിത്തടത്തിലെ ചെമപ്പിനെ മായ്ച്ചുകൊണ്ടേയിരുന്നു. ഉമ്മയെയും അവളെയും വെളുത്ത രൂപങ്ങൾ അവിടനിന്നു പിടിച്ചുമാറ്റുന്നു.
”അവരെ കൊണ്ടുപോകല്ലേ …”
അവൻ തടഞ്ഞു. പക്ഷേ, ശബ്ദം പുറത്തേക്കുവന്നില്ല. പിന്നെയവൻ എല്ലുകൾ നുറുങ്ങുന്ന വേദനയിൽ അവരോടു കേണപേക്ഷിച്ചു. അപേക്ഷിച്ചുകൊണ്ടേയിരുന്നു. തന്നിൽ അദ്ഭുതങ്ങൾ പ്രയോഗിക്കാൻ. അവർക്ക് ആകെയുറപ്പുള്ള ഒരേയൊരു ശതമാനത്തിൽപ്പിടിച്ച് അവരവന്റെ തലയോട്ടിയിൽ കത്തികൊണ്ടു വരയ്ക്കുന്നുണ്ടായിരുന്നു. തുന്നിച്ചേർക്കുന്നുണ്ടായിരുന്നു. പിന്നെയവർ പറയുന്നതായി അവൻ കേട്ടു.
പ്രാർത്ഥിക്കുവാൻ. ദൈവത്തിന് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻകഴിയുമത്രേ!
“ഇല്ല, നിങ്ങളാണ് എന്നെ രക്ഷപ്പെടുത്തേണ്ടത്.” അവൻ തർക്കിച്ചു. പിന്നെ കേണപേക്ഷിച്ചു.
“നിധിപോലെ ഞാൻ കാത്തുസൂക്ഷിച്ചുവച്ച തന്റെ സമ്പാദ്യംമുഴുവനും നിങ്ങൾക്കെടുക്കാം.”
പക്ഷേ, അവരവന്റെ കണ്ണീരു കാണുന്നില്ലായിരുന്നു.
തന്റെ ശബ്ദം അവരുടെ കാതിൽ എത്തുന്നില്ലെന്നാണോ?
താൻ വീണ്ടും വീണ്ടും കേണു. കരഞ്ഞു കരഞ്ഞ് തളർന്നു. തനിക്കിനി ഉറങ്ങണമായിരുന്നു.
പക്ഷേ, ആരാണവർ? ആകെ വെളുത്ത മഞ്ഞുമൂടി. അവർ എങ്ങോട്ടേക്കാണ് തന്നെ കൊണ്ടുപോകുന്നത്? എന്തിനാണ് തന്നെ കൊണ്ടുപോകുന്നത്!
അതുതന്നെ ആലോചിച്ച് ഉറങ്ങാനാകുന്നില്ല. ഉച്ചസ്ഥായിയിലുള്ള ഹൃദയമിടിപ്പിന്റെ താളം ചെവികളെ തുളച്ചുകൊണ്ടേയിരിക്കുന്നു. വേദന കുത്തിപ്പൊട്ടിയ തൊണ്ടയിൽ നിലവിളി കുരുങ്ങിക്കിടന്നു. എന്നിട്ടും താൻ യാചന തുടർന്നു, തന്റെ സ്രഷ്ടാവിനോട്…
ഭയവിഹ്വലനായി….
ഇനിയൊരവധി നീട്ടിക്കിട്ടുവാൻ…
തന്റെ പെണ്ണിനൊപ്പം ജീവിക്കുവാൻ…
പക്ഷേ, എത്ര പെട്ടെന്നാണ് സ്രഷ്ടാവ് മുഖംതിരിച്ചത്.
****************************
പിന്നീട് താനവളെ കണ്ടപ്പോൾ നേരത്തേക്കണ്ട അമ്പരപ്പ് അവളുടെ മിഴികളില്ല. അവളുടെ നീർപോളകൾ ചുവന്നുവീർത്ത് നീണ്ടൊരു വരയിട്ടിരിക്കുന്നു. അവൾ തൻ്റെ ദേഹത്തു വീണ് ശബ്ദമില്ലാതെ ഏങ്ങിക്കൊണ്ട്, തൻ്റെ നെറ്റിയിൽ തുരുതുരാ ചുണ്ടുകൾ അമർത്തുന്നതായറിയുന്നു. ആരൊക്കെയോ പറയുന്നുണ്ട്. മയ്യിത്തിനുമേൽ കണ്ണീരു വീഴാൻ പാടില്ലെന്ന്..!
എല്ലാവരും ചേർന്ന് തന്നെ പുതുമണവാളനെപ്പോലെ യാത്രയാക്കിയിട്ടും താൻ ഉമ്മക്ക്ചുറ്റിലും നടന്നു. ഉമ്മ ഉറങ്ങിയില്ല. ഉമ്മാക്ക് ഓരോ നിമിഷവും ശ്വാസംമുട്ടി, ഉമ്മാക്ക് എപ്പോളും നെഞ്ചു വേദനിച്ചു.
”എന്റെ പൊന്നുമോന്റെ പൂതിയും ആവേശവുമൊന്നുംതന്നെ അടങ്ങാണ്ടാണ് സ്വന്തം പെണ്ണിനെ വിട്ടുപിരിഞ്ഞത്. മോന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചുകൊടുക്കണം. അപ്പളേ ൻ്റെ മോൻ്റെ റൂഹിന് ഗതികിട്ടുള്ളൂ. “
ഉമ്മ മൂക്ക് പിഴിഞ്ഞു നെഞ്ചത്തടിച്ചു. പിറ്റേന്നുതന്നെ ഉപ്പ പാേയി തങ്ങളെ വിളിച്ചുകൊണ്ടുവന്നു .
”അൻഷാജിൻെറ ആദ്യരാത്രി നടക്കണം. അവൾ പുതുപെണ്ണിനെപ്പോലെ ചമയണം. ഏഴിൻ്റന്ന് അവന് മണിയറ ഒരുക്കണം. “
ആഹാ! താൻ സ്വപ്നംകണ്ട തങ്ങളുടെ കാനെയ്ത്തുരാവ്! ഹൃദയത്തിൽ ആയിരമിതളായ് മുല്ലപ്പൂക്കൾ വിരിഞ്ഞു. അവൾ തന്റെ മാറിന്റെ ചൂടുപറ്റിക്കിടക്കുന്നു. അതോർത്ത് തുടർന്നുള്ള രാവുകൾ അവൻ ഉറങ്ങാതെ കിടന്നു.
ഇന്നാണ് ആ രാത്രി. തങ്ങളുടെ കല്യാണംനടക്കുന്ന രാത്രി. അൻഷാജ് മണിയറയിൽ പ്രവേശിച്ചു. കണ്ണാടിക്കു മുന്നിലിരുന്ന് വീണ്ടും മണവാളനായി ഒരുങ്ങി. കുപ്പായത്തിൽ ഊദ് പുരട്ടി. റോസാപ്പൂക്കൾ കൊണ്ടലംകൃതമായ കട്ടിലിരുന്നു. ഉമ്മയുടെയും പെങ്ങന്മാരുടെയും ഹൃദയത്തിൻ്റെ അടിത്തട്ടിൽനിന്നു ആമോദത്താൽ ഒപ്പനപ്പാട്ടിന്റെ ഇശലുകളൊഴുകി. അവരുടെ കൈപിടിച്ച് സോയ അവൾക്കായി താൻ മോഹിച്ചു വാങ്ങിയ കല്ല്യാണപ്പട്ടുടുത്ത് പുതുപ്പെണ്ണിന്റെ മോടിയിൽ തലതാഴ്ത്തി മണിയറയിൽ പ്രവേശിച്ചു. കുഞ്ഞിമ്മയുടെ കൈയിലുണ്ടായിരുന്ന പാലിൻ്റെ ഗ്ലാസ്സ് അവളുടെ കൈയിൽ കൊടുത്തു. അവരവളെ കട്ടിലിൽ പിടിച്ചിരുത്തി. അവളെ മുറിയിലാക്കി അവർ കതകടച്ചു. അവൻ അവളുടെ അടുത്തേക്കു നീങ്ങിയിരുന്നു. അവളും തന്നെത്തന്നെ പ്രതീക്ഷിച്ചിരിക്കുകയാണന്ന് തോന്നുന്നു. പതിയേ അവളുടെ താടിയിൽപ്പിടിച്ച് മുഖമുയർത്തി. അവളുടെ കണ്ണുകളിൽനിന്നു കുടുകുടാ കണ്ണുനീർ ഉതിർന്നുവീണു.
****************************
©Hafsath KT
#വിവാഹം
5 Comments
നെഞ്ചിൽ വല്ലാത്തൊരു നീറ്റലുണ്ടാക്കി 👌🏼
വിധി തട്ടിപ്പറിച്ച ജീവിതം, നോവുണർത്തി.😰
നന്നായി എഴുതി. 👏
😭
ഒരു നോവ് ഉള്ളിൽ പടർത്തി 👏👏
സങ്കടപ്പെടുത്തി .. 😥