പഴയകാല ഓർമ്മകൾ എന്നും നമുക്ക് ഗൃഹാതുരത്വം തുളുമ്പുന്നവയാണ്. ഓണത്തേക്കുറിച്ചാണെങ്കിൽ പ്രത്യേകിച്ചും. കാരണം ഓണം നമ്മൾ മലയാളികൾക്ക് ഒരു വികാരമാണ്, മനസ്സിലെന്നും കൊണ്ട് നടക്കുന്ന മഹത്തായ ഒരു വികാരം.
ഓണം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ പഴയകാലത്തെ ഓണമാണ് ഓർമ്മകളായി ഇങ്ങനെ വരുന്നത്. എന്റെ കുട്ടിക്കാലത്തെ ഓണമാണ്, വലുതായശേഷം ആഘോഷിയ്ക്കുന്ന ഓണത്തേക്കാൾ ഗംഭീരമായത് എന്ന് തീർച്ചയായും പറയാം.
അന്ന് പഴയ തറവാട്ടിലാണ് താമസിക്കുന്നത്. ഞാനും അമ്മയും മുത്തശ്ശിയും മാത്രം. അച്ഛൻ ജോലിസ്ഥലത്ത് ആയതിനാൽ ചിലപ്പോൾ ഓണത്തിന് വന്നു എന്ന് വരാം. അങ്ങനെ വീട്, കുടുംബം, കുട്ടികൾ, എന്ന ചിന്ത ഇല്ലാത്തവർക്ക് എന്ത് ഓണം. എന്റെ ഓർമ്മയിൽ ഒന്നോ രണ്ടോ തവണ മാത്രമേ അച്ഛൻ ഓണത്തിന് വന്നിട്ടുള്ളത്.
ഓണക്കോടിയൊക്കെ പ്രതീക്ഷിച്ചിരുന്നു കുട്ടിയായ ഞാൻ.
എവിടെ? ഓണക്കോടി പോയിട്ട് സാധാരണ സമയത്ത് പോലും അച്ഛന്റെ കയ്യിൽ നിന്നും ഒരു ഡ്രസ്സ് കിട്ടിയിട്ടേയില്ല.
അച്ഛൻ വന്നാലും ഇല്ലെങ്കിലും ഓണത്തിന് അന്നൊക്കെ അമ്മയാണ് ഓണക്കോടി എടുത്തു തരുന്നത്. അധികം വിലയൊന്നുമില്ലാത്ത കോട്ടന്റെ ഷർട്ടും ട്രൗസറും. അമ്മയ്ക്കും മുത്തശ്ശിയ്ക്കും സെറ്റ് മുണ്ട്. അതും വളരെ വില കുറഞ്ഞത്, കസവൊന്നും ഇല്ലാത്തത്. അത്രയേ അന്ന് കഴിവുള്ളൂ.
ഓണത്തിന് കുറച്ചു ദിവസം മുൻപ് മുറ്റമൊക്കെ വൃത്തിയാക്കി മണ്ണ് കൊണ്ട് വന്ന് വെള്ളമൊഴിച്ച് കുഴച്ച്, “നിലം തല്ലി” കൊണ്ട് അടിച്ചു മിനുസമാക്കി ഒരു കളമാക്കി മാറ്റിയെടുക്കും. അതിന്റെ നടുക്കായി ഒരു ഉയർന്ന തറയും നിർമ്മിയ്ക്കുന്നു.
പിന്നീട് കളിമണ്ണ് കൊണ്ട് തൃക്കാക്കര അപ്പനെ ഉണ്ടാക്കുന്നു. വളരെ വലിയ ഒരെണ്ണം. രണ്ട് വശത്ത് വയ്ക്കാൻ അതിലും ചെറിയ രണ്ടെണ്ണം. മുന്നിലും പിന്നിലും വയ്ക്കാൻ വേറെ രണ്ടെണ്ണം.
പിന്നെ പടിയ്ക്കൽ വയ്ക്കാൻ ഒരെണ്ണം.
പിന്നെ മണ്ണ് കൊണ്ട് തന്നെ വിളക്ക്, പൂജാ പാത്രങ്ങൾ, മുത്തിയമ്മ ഇവയൊക്കെ ഉണ്ടാക്കി വയ്ക്കും. നല്ലചുവന്നകളർ ഉണ്ടാകാൻ ഓട് അരച്ച് അത് തൃക്കാക്കര അപ്പന്റെ മേൽ പെയിൻ്റ് പോലെ പൂശും. അമ്മയാണ് ഇതൊക്കെ ചെയ്യുന്നത്. കൂടെ ഞാനും സഹായിക്കും.
അതിനിടെ കായവറുക്കൽ, ചേന, കയ്പക്ക, എന്നിവ വറുക്കൽ, ശർക്കര വരട്ടി ഉണ്ടാക്കൽ അങ്ങനെ പലതും.
പുളിയിഞ്ചി( ഇഞ്ചി പുളി)
ഉണ്ടാക്കി വയ്ക്കും. വീട്ടിൽ പുളി ഉള്ളതിനാൽ അത് എളുപ്പമാണ്.
നാരങ്ങ കറി ഉണ്ടാക്കാൻ വടുകപ്പുളി നാരങ്ങ രണ്ട് തരത്തിലുള്ള കറി ( അച്ചാർ) ഉണ്ടാക്കാറുണ്ട്. പച്ചമുളകും ഇഞ്ചിയും ചേർത്ത് വെള്ളക്കറി നല്ല സ്വാദാണ്. പിന്നെ ചുവന്ന നാരങ്ങാക്കറി. മുളക്പൊടി ചേർത്തത്.
ഇന്നൊക്കെ കടയിൽ നിന്ന് വാങ്ങുകയാണല്ലോ സകലതും.
തിരുവോണദിവസം വെളുപ്പിന് കുളിച്ച് ഈ തൃക്കാക്കര അപ്പൻമാരെയൊക്കെ അരിമാവ് അണിയിക്കും.
അരി അരച്ച് അരിമാവാക്കി അതിൽ കൊഴുപ്പ് കൂട്ടാൻ വെണ്ടയുടെ ഇല അരച്ച് ചേർക്കും.
മുറ്റത്തും, തറയിലും ഇറയത്തും പിന്നെ പടി വരെ ചെറിയ ചെറിയ വൃത്തങ്ങളായി അരിമാവ് അണിയും.
തറയിൽ പീഠം, അല്ലെങ്കിൽ ആവണിപ്പലക വച്ച് അതിന് മുകളിൽ തൂശനിലയിൽ തുമ്പക്കുടം നിറച്ച് അതിന് മുകളിൽ അഞ്ച് തൃക്കാക്കര അപ്പൻമാരെ നിരത്തി പ്രതിഷ്ഠിയ്ക്കും.
നിലവിളക്ക്, കൊളുത്തി വയ്ക്കുന്നു. ഓട്ട് കിണ്ടിയിൽ വെള്ളം വയ്ക്കുന്നു.
തുളസിയില കൊണ്ട് തൃക്കാക്കര അപ്പനെ പൂജിയ്ക്കുന്നു. പുവട, അപ്പം, പഴം, അവിൽ, മലർ ശർക്കര,
പായസം എന്നിവ നിവേദിയ്ക്കുന്നു.
അതിന് ശേഷം നാളികേരം കൊട്ടൽ. രണ്ട് നാളികേരം ഉടച്ച്, നാളികേരം വെള്ളം തൃക്കാക്കര അപ്പന്റെ തലയിൽ ഒഴിയ്ക്കുന്നു.
നാളികേരം തുറന്നു വയ്ക്കുന്നു.
അതെല്ലാം അവിടെ വച്ച് കഴിഞ്ഞ്
വാതിൽ അടച്ച് അകത്തേക്ക് പോകും.
തൃക്കാക്കര അപ്പന് നിവേദ്യം കഴിയ്ക്കാനാണ് അത്.
കുറച്ചു നേരം കഴിഞ്ഞ് വാതിൽ തുറന്നു വന്നശേഷം ആ നിവേദ്യം എടുത്ത് എല്ലാവർക്കും കൊടുക്കുന്നു.
ശർക്കരയും നാളികേരപൂളുകളും പഴത്തിൻ്റെ കഷണങ്ങളും അവിലും മലരും ചേർത്ത് കഴിയ്ക്കുന്ന ഒരു സ്വാദ് മറ്റൊന്നിനും കിട്ടില്ല.
കുട്ടിക്കാലത്ത് കഴിച്ച ആ നിവേദ്യത്തിന്റെ മധുരം ഇന്നും നാവിൻ തുമ്പിൽ നിന്നും പോയിട്ടില്ല.
പിന്നെ ഉച്ചവരെ പന്ത് കളിയും, ഗോട്ടി കളിയും, മറ്റ് പലവിധ കളികളുമായി കൂട്ടുകാരൊത്ത് പാടത്തും പറമ്പിലും മുറ്റത്തും അമ്പലപ്പറമ്പിലുമായി ചെലവഴിക്കുന്നു. ഒന്ന് പത്തിന്റെ ബോൾ, രണ്ട് പത്തിന്റെ ബോൾ എന്നൊക്കെ പറഞ്ഞ് കിട്ടുന്ന റബ്ബർ പന്ത് കൊണ്ടാണ് പന്തു കളി. ഫുട്ബോൾ ഒന്നും കണ്ടിട്ടുപോലുമില്ല.
ഉച്ചയ്ക്ക് കാളൻ, ഓലൻ എരിശ്ശേരി അവിയൽ, കായത്തൊലിയും പയറും കൊണ്ടുള്ള തോരൻ, അടപ്രഥമൻ, ഇഞ്ചിത്തൈര് കടുമാങ്ങ ഉപ്പേരി, പപ്പടം ഇതെല്ലാം ചേർന്ന സദ്യ.
എത്ര ബുദ്ധിമുട്ട് ആണെങ്കിലും അമ്മ എല്ലാ വിഭവങ്ങളും ഉണ്ടാക്കും. അമ്പലത്തിൽ നിന്നും കൊണ്ട് വരുന്ന ശർക്കര പായസം, പാൽപ്പായസം അതിനൊക്കെ പുറമെ.
പച്ചക്കകറികൾ കാശ് കൊടുത്ത് കടയിൽ നിന്ന് വാങ്ങാറില്ല. വീട്ടിൽ തന്നെ കൃഷി ചെയ്യാറാണ് പതിവ്. അമ്മ തന്നെ അതൊക്കെ ചെയ്യും. ഞാനും കൂടെ സഹായിക്കും.
ഊണ് കഴിഞ്ഞാൽ അമ്മയും അയൽവക്കത്തെ അമ്മമാരും ചേച്ചിമാരുമൊക്കെ അടുത്തുള്ള മനയ്ക്കലേയ്ക്ക് യാത്രയാകുന്നു.
അവിടെ കൈകൊട്ടിക്കളി (തിരുവാതിരക്കളി) ഉണ്ടാകും. അമ്മയും മറ്റുള്ളവരും ഓണക്കളിയിൽ മുഴുകുമ്പോൾ ഞങ്ങൾ കുട്ടികൾ പലതരം കളികളിൽ ഏർപ്പെടുന്നു.
വലിയ വിശാലമായ ഏക്കറ് കണക്കിന് സ്ഥലമുള്ള മനപ്പറമ്പിൽ കുറേയധികം ഭാഗം കാടാണ്. അവിടെയൊക്കെ വലിയ മരങ്ങളിൽ നിന്നും വളരെ കനമുള്ള ഊഞ്ഞാൽ വള്ളികൾ ഞാന്നു കിടക്കുന്നുണ്ടാകും അവയിൽ തെങ്ങിന്റെ പട്ട കൊണ്ട് വന്ന് കെട്ടി ഊഞ്ഞാൽ ആടുകയാണ് വലിയ പിള്ളേരുടെ പണി. ചെറിയപിള്ളേരായ ഞങ്ങൾക്ക് അതിൽ കയറി ആകണമെങ്കിൽ ഈ ചേട്ടൻമാർക്ക് കൈക്കൂലി കൊടുക്കണം. അന്നൊക്കെ അമ്പത് പൈസ ഒരു രുപ എന്നൊക്കെ പറഞ്ഞാൽ വലിയ തുകയാണ്. അത് സംഘടിപ്പിക്കാൻ വീട്ടിൽ നിന്ന് നാളികേരമോ കശുവണ്ടിയോ അടയ്ക്കയോ കടയിൽ വില്ക്കണം.
വെറ്റിലപ്പാക്ക്, പുകയിലപ്പാക്ക് എന്ന് പറഞ്ഞ ഊഞ്ഞാൽ ആട്ടം. അത് ഭയമുണ്ടാക്കുന്നതാണ്.
ഊഞ്ഞാൽ ആട്ടുന്നവർ ഊഞ്ഞാലിന്റെ താഴെനിന്നും ഉയരത്തിൽ പൊക്കി ആട്ടുന്ന ഒന്നാണ് അത്. മുന്നിലേയ്ക്ക് ആട്ടം വെറ്റിലപ്പാക്ക്. പുറകിലേയ്ക്ക് പുകയില പാക്ക്.
ഉയരത്തിൽ എത്തുമ്പോൾ ചിലർ പേടിച്ച് കരയും. കഴിച്ച ഭക്ഷണമൊക്കെ വായിൽ വരും. ഹൃദയമൊക്കെ ശക്തിയായി മിടിയ്ക്കും. ചിലർ അതോടെ ഊഞ്ഞാലാട്ടം നിർത്തും.
അങ്ങനെ അനേകം രസകരമായ അനുഭവങ്ങൾ ആണ് കുട്ടിക്കാലത്ത് ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ മുന്നിൽ വരുന്നത്.
അന്നൊക്കെ ആറും ഏഴും ചിലയിടങ്ങളിൽ പത്ത് ദിവസമൊക്കെ ഓണമുണ്ടാകും. സദ്യ തിരുവോണത്തിന് ഉണ്ടാക്കിയാൽ അടുത്ത ദിവസത്തേക്ക് കറികളൊക്കെ ബാക്കി വരും. പപ്പടവും പഴനുറുക്കും ഉപ്പേരിയും തിന്നു തന്നെ വയർ നിറയും.
അധികമായ ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കാനൊന്നും അക്കാലത്ത് ഫ്രിഡ്ജ് ഇല്ലല്ലോ. ചിലതൊക്കെ കേടാകും. അതൊക്കെ ആര് ശ്രദ്ധിക്കാൻ!
അന്നത്തെ കാലം അങ്ങനെയാണല്ലോ!
പിന്നീട് ഒന്ന് കൂടി മുതിർന്നപ്പോൾ ഒറ്റയ്ക്ക് സിനിമയ്ക്ക് പോകലാണ് ഓണദിവസം പതിവ്. വലിയ തിരക്കായിരിയ്ക്കും തിയേറ്ററിൽ. ഞങ്ങളുടെ നാട്ടിൽ നിന്നും നാലഞ്ചു കിലോമീറ്റർ ദൂരം നടന്നു പോയാണ് അന്ന് സിനിമ കാണുന്നത്. ബസ്സിനൊക്കെ പോകുക എന്നത് ലക്ഷ്വറിയാണ്. അതിനുള്ള പണം ഇല്ല തന്നെ.
ഒരു തിരുവോണദിവസം ഞാനും കൂട്ടുകാരനായ വിശ്വനാഥനുമൊത്ത് സിനിമ കാണാൻ പോയി. അന്ന് ഇരിങ്ങാലക്കുട കോന്നി തിയേറ്ററിൽ നീലപ്പൊൻമാൻ എന്ന സിനിമ കളിയ്ക്കുന്നു. അതിന് മുമ്പ് വല്ലപ്പോഴും കണ്ടിട്ടുണ്ട് സിനിമ എന്നല്ലാതെ ഒറ്റയ്ക്ക് പോകാറേയില്ല. വിശ്വനാഥൻ വന്ന് പറഞ്ഞപ്പോൾ തയ്യാറായി എന്ന് മാത്രം. അവിടെ എത്തിയപ്പോൾ പൂരത്തിൻ്റെ തിരക്ക്. ഹൗസ് ഫുൾ. ടിക്കറ്റ് ക്ലോസ് ചെയ്തു. ഇനി അടുത്ത തിയേറ്റർ ആയ പയനിയർ. അവിടെ പുലിവാല് എന്ന സിനിമ. വേഗം അവിടേക്ക് ഓടി. ഒരു വിധം ഇടിച്ചു കയറി. ഏറ്റവും മുന്നിൽ ആണ് സീറ്റ് കിട്ടിയത്. പ്രേം നസീറിൻ്റെ ഒരു ആക്ഷൻ സിനിമ. അതിൽ അഭിനയിച്ച മറ്റാരേയും അറിയുക പോലുമില്ല. എന്നാൽ അതോടെ പുലിവാല് പിടിച്ചു.
പിന്നീട് സിനിമ കാണാതെ പറ്റില്ല എന്ന സ്ഥിതിയായി. ഒറ്റയ്ക്ക് നടന്നു പോയി സിനിമ കാണാൻ പഠിച്ചു. അനേകം സിനിമകൾ കണ്ടു.
ഓണവിശേഷങ്ങൾ അങ്ങനെ ഇനിയും അനേകം. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ. ഇന്ന് അന്നത്തെ പോലെ ഒന്നുമല്ല, ആകെ മാറിയിരിക്കുന്നു.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#വിഷയം_ഓണം വന്നല്ലോ
#ഓർമ്മക്കുറിപ്പ്_മാഞ്ഞുപോയ ഓണക്കാലം.
#രചന_രാമചന്ദ്രൻടിവി

