ചെറുപ്പത്തിലെ ഓണത്തിനെ കുറിച്ചാണ്. നാലഞ്ച് ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങും. ഏത്തക്കുല മിക്കവാറും വീട്ടിലുണ്ടാവും. അന്ന് സപ്ലൈകോയുടെ ഓണച്ചന്തയിൽ ആവശ്യമുള്ള എല്ലാ സാധനങ്ങളും വിലകുറഞ്ഞുകിട്ടും. വേണ്ട സാധനങ്ങളെല്ലാം അവിടെ നിന്നാവും വാങ്ങുക.
ഏത്തക്ക തൊലി കളഞ്ഞ് ഒരേ ഘനത്തിൽ വട്ടത്തിൽ അരിയണം. ഘനം വ്യത്യാസമായാൽ ഉപ്പേരിയുടെ മൂപ്പ് ശരിയാവില്ല. ഉപ്പേരി മൂക്കാറാവുമ്പോൾ തീ കുറച്ച് നന്നായി ഇളക്കണം. ഉപ്പേരി കറക്ട് മൂപ്പാവുമ്പോൾ കിലുകിലാന്ന് ഒച്ചവരും. പിന്നെ ഉപ്പ് തളിച്ച് കണ്ണാപ്പ കൊണ്ട് കോരിയെടുക്കണം.
ശർക്കരവരട്ടിക്ക് അൽപം ഘനം കൂട്ടി നാലായി അരിഞ്ഞ് വേറേ വറുത്തെടുക്കണം. അന്ന് ഗ്യാസ് അടുപ്പ് ഒന്നുമില്ല. വിറകടുപ്പിലാണ് തീ അഡ്ജസ്റ്റ് ചെയ്യുന്നതടക്കം എല്ലാ അഭ്യാസങ്ങളും കാണിക്കുന്നത്.
വലിയ ഉരുളിയിൽ ശർക്കര പാവുകാച്ചി ഏലക്കയും ജീരകവും ചുക്കും പൊടിച്ചതും ഉപ്പേരിയും ചേർത്ത് കയ്യെടുക്കാതെ ഇളക്കണം. ശർക്കരപ്പാവിന്റെ പാകവും പ്രധാനമാണ്.
അരിപ്പൊടിയും ഉഴുന്നുപൊടി വറുത്തതും തേങ്ങ ചിരകിയതും ജീരകവും വെള്ളം ചേർത്ത് നന്നായി കുഴച്ചെടുത്ത് ചെറിയ ഉരുളകളായി പുരട്ടി എണ്ണയിൽ വറുത്തെടുക്കുന്ന ചീട ഓണത്തിന് മാത്രമുണ്ടാക്കുന്ന സാധനമാണ്. പിന്നെ മാങ്ങാക്കറിയും നാരങ്ങാക്കറിയും. അതിന് എന്റെ സഹായം അമ്മയ്ക്ക് ആവശ്യമില്ല. ഉത്രാടത്തിന്റെ അന്ന് തന്നെ പുളിശ്ശേരിയും കിച്ചടിയും പച്ചടിയും ഓലനും റെഡിയാക്കും. ഇതിനൊക്കെ വേണ്ട തേങ്ങ പൊതിച്ച് ചിരകി കൊടുക്കേണ്ടതും ചില പച്ചക്കറികൾ അരിഞ്ഞു കൊടുക്കേണ്ടതും എന്റെ ജോലിയായിരുന്നു. വേണ്ട പച്ചക്കറികളും തേങ്ങയും പാലും തൈരുമൊക്കെ വീട്ടിൽ തന്നെ ഉണ്ടാക്കിയിരുന്നു.
പിന്നെ പൂവട ഉണ്ടാക്കണം. തേങ്ങ പൊടിപൊടിയായി ചിരകണം. എന്നാലേ അടയുടെ ഷേപ്പ് ശരിയാവുള്ളൂ. ശർക്കര ഉരുക്കി അതില് പൊടിച്ച ഏലക്കയും ജീരകവുംതേങ്ങചിരകിയതും ചേർത്ത് ഇളക്കിയെടുക്കും. വാഴയില വെയിലത്ത് വെച്ച് തന്നെ വാട്ടിയെടുത്തിരിക്കും. അതിലേക്ക് അരിപ്പൊടി കഴിയാവുന്നത്ര കനം കുറച്ച് പരത്തി ഉള്ളിൽ ശർക്കരക്കൂട്ടും വെച്ച് ആവിയിൽ പുഴുങ്ങി എടുക്കും. അപ്പോഴേക്കും രാത്രി പതിനൊന്നു മണി ഒക്കെ ആയിരിക്കും. ഒരു അട ചൂടോടെ തിന്നു കഴിഞ്ഞേ കിടക്കാൻ മനസ്സ് അനുവദിക്കുകയുള്ളൂ.
പിറ്റേന്ന് രാവിലെ കുളിച്ച് അമ്പലത്തിലൊക്കെ പോയി വന്നാൽ വീണ്ടും അടുക്കളയിലാണ്. പരിപ്പും അവിയലും തോരനും ചോറും പായസവും…..
അന്നൊക്കെ ചെറുപയറ് വറത്ത് പൊട്ടിച്ചാണ് പരിപ്പ് ശരിയാക്കുക.
പായസത്തിന് തേങ്ങ ചിരണ്ടി പാലെടുക്കണം അതും ഒന്നും രണ്ടും മൂന്നും പാലുകൾ വേറെ വേറെ.
ഇടയ്ക്ക് രണ്ടുമൂന്നു കൂട്ടുകാരുള്ളവന്മാർ ഓടി വരും. അടയും ഉപ്പേരിയും ഒക്കെ തിന്നാൻ. ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ പത്ത് പതിനഞ്ച് പേരെങ്കിലും ഉണ്ടാവും. വൈകിട്ട് വീടിന്റെ നാലു മൂലയിലും പായസംകൊണ്ട് വെച്ച് ഉറുമ്പുകളെ ഊട്ടുന്നതോടെയാവും ഓണം അവസാനിക്കുക..
ഇന്നും ഓണത്തിന് വീട്ടിൽ ആരെങ്കിലുമൊക്കെ അതിഥികൾ ഉണ്ടാവും. പക്ഷേ കല്യാണം കഴിഞ്ഞതോടെ അടുക്കളയിലെ എന്റെ ജോലി ഭാരം കുറഞ്ഞു. അതൊക്കെ ഭാര്യ ഏറ്റെടുത്തു. പിന്നെ സഹായിക്കാനുള്ള ഉപകരണങ്ങളും കൂടി.. മിക്സി വന്നു ഗ്രൈൻഡർ വന്നു ഓവൻ വന്നു ഗ്യാസടുപ്പ്ആയി.. സദ്യ വാങ്ങാനും സൗകര്യങ്ങളായി. എങ്കിലും അതിഥികൾക്ക് സ്വന്തം കൈകൊണ്ട് ആഹാരം ഉണ്ടാക്കി കൊടുക്കുന്നതിന്റെ ഒരു സന്തോഷം അതൊന്ന് വേറെ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തവണയും എല്ലാവരും കൂടെ സദ്യ ഉണ്ടാക്കുന്നു… നന്നായാലും മോശമായാലും ഒരുമിച്ചിരുന്ന് കഴിക്കുന്നു…
അടുത്ത ആഘോഷത്തിനായി പ്രതീക്ഷയോടെ പിരിയുന്നു.
#എന്റെരചന
#ഓണംവന്നല്ലോ

