ഫിലിപ്പോസ് അച്ചായന്റെ കടയുടെ വരാന്തയിൽ നിന്നും അന്നിടേണ്ട പത്രങ്ങളും ആഴ്ചപതിപ്പുകളും എടുത്ത് സൈക്കിളിന്റെ ഹാൻഡിലിൽ റബ്ബർ ബെൽറ്റിനുള്ളിൽ അടുക്കി വെച്ചു. ബാക്കിയുള്ളവ പുറകിലെ കാരിയറിനുള്ളിലും തിരുകി പുറപ്പെട്ടു.
അച്ചായന്റെ പത്ര മോഫീസിന്റെ കിഴക്ക് ഭാഗത്തുള്ള വീടുകളാണ് എനിക്കു അലോട്ട് ചെയ്തിരിക്കുന്നത്. അതിരാവിലെയുള്ള യാത്രയിൽ ഞങ്ങൾ പത്ര വിതരണക്കാർക്ക് പുറമേ വീടുകളിലും സൊസൈറ്റിയിലും പാൽ എത്തിക്കുന്ന പരിചിത മുഖങ്ങളും ഉണ്ടാകും.
മെയിൻ റോഡ് വിട്ടു മൺറോഡിലേക്ക് കടന്നു മുന്നോട്ടു പോയപ്പോൾ കണ്ടു… പുലർ കാല പനിനീർ പുഷ്പം വിടർന്നു നിൽക്കുന്നത് പോലെ അവൾ… ക്ലാര..
കറുത്ത ഇടതൂർന്ന മുടി പൊക്കികെട്ടി മുറ്റമടിക്കയാണ്..
പുലരിതുടുപ്പാർന്നു നിൽക്കുന്ന അവളെ തന്നെ നോക്കി കുറച്ചു നേരം നിന്നു.
എന്നെ അവൾ കണ്ടെന്നുള്ളത് വാസ്തവമാണ്.. പക്ഷേ മൈൻഡ് ചെയ്യാതെ മുറ്റം തൂത്തു കൂട്ടുന്നു.
ഞാൻ സൈക്കിളിലെ ബെൽ ഒന്നടിച്ചു.. ഊഹും.. രക്ഷയില്ല.. അവസാനം രണ്ടും കല്പിച്ചു പത്രം എടുത്ത് റോക്കറ്റ് വിക്ഷേപിക്കുന്നപോലെ ഒറ്റയേറ്..
അവളുടെ ഉയർത്തികെട്ടിയ തലമുടിയിൽ തന്നെ അതു ലാൻഡ് ചെയ്തു.
അവൾ ഒന്നു തിരിഞ്ഞു നോക്കി. ദഹിപ്പിക്കുന്ന നോട്ടം.
ഹൃദയം തുറന്ന് ഒരു ചിരി പാസ്സാക്കി കൊണ്ടു ഞാൻ ഒരു പാട്ട് മൂളി.
“കാർ കൂന്തൽ കെട്ടിലെന്തിനു വാസന തൈലം… നിന്റെ.. വാർനെറ്റി തടത്തിലെന്തിനു സിന്ദൂരത്തിലകം?”
പുറത്തേക്കു നടന്നു വരുന്ന പാദ പതനം ശ്രവിച്ചപ്പോൾ അതിന്റെ അനു പല്ലവിയും ചരണങ്ങളും എന്റെ തൊണ്ടയിൽ കുടുങ്ങിപ്പോയി..
സൈക്കിൾ ആഞ്ഞു ചവിട്ടി ഞാൻ സ്ഥലം കാലിയാക്കി..
പത്ര വിതരണം കഴിഞ്ഞു ഓഫീസിൽ എത്തിയ എന്റെ വിടർന്ന മുഖം കണ്ട് രാജേഷേട്ടൻ ചോദ്യഭാവത്തിൽ നോക്കി…
ഒന്നുമില്ലെന്ന് പറഞ്ഞിട്ട് ബാക്കിയുള്ള പണികൾ ചെയ്തു തീർത്തിട്ട് പോകാനിറങ്ങിയ ഞാൻ പോയതിനേക്കാൾ സ്പീഡിൽ അകത്തേക്ക് കയറി. കടയുടെ പുറകിൽ വിതരണം ചെയ്യാത്ത പേപ്പറും ആഴ്ചപതിപ്പുകളും ഒക്കെ സൂക്ഷിക്കുന്ന കുടുസ്സ് മുറിയിൽ കയറി ഇരുന്നു.
അടുത്ത നിമിഷം ഫിലിപ്പോസ് അച്ചായന്റെ ഒച്ച ഉയർന്നു കേട്ടു.
“രാജേഷേ… ലവനെ ഇങ്ങു വിളിക്ക്..”
രാജേഷേട്ടന്റെ പുറകിൽ പതുങ്ങി പതുങ്ങി ഞാൻ പുറത്തേക്കു ചെന്നു.
“എടാ. നാളെ മുതൽ നീ പത്രമിടാൻ പോകേണ്ട. ഞാൻ വേറെ ആളെ നോക്കിക്കൊള്ളാം.”
ദയനീയമായി ഞാൻ രാജേഷേട്ടനെ നോക്കിയപ്പോൾ അച്ചായൻ പറഞ്ഞു..
“നീ ഇപ്പോൾ പാടിയ പാട്ടൊന്നു പാടിക്കേ . .”
ഞാൻ പതിയെ “കാർകൂന്തൽ കെട്ടിലെന്തിനു വാസനതൈലം… മൂളി.
“ആ.. കൊള്ളാം…”
“നമ്മുടെ കടയുടെ മുമ്പിൽ കൂടി ഇപ്പോൾ ബസ്സ്റ്റാൻഡിലേക്കു നടന്നു പോയ കൊച്ചീപ്പൻ സാർ പെട്ടെന്നു തിരികെ വന്നു എന്നോടു പറഞ്ഞതെന്താണെന്നോ…?”
“ഇന്നു പത്രമിട്ടവനാണെങ്കിൽ നാളെ മുതൽ എനിക്കു പത്രമിടണ്ടാന്ന്… എനിക്കൊരു വായനക്കാരനെ നഷ്ടപ്പെടുത്താനാവില്ലടാ..”
ഞാൻ തല കുനിച്ചു നിന്നതേയുള്ളു.
വെളുപ്പിനെ എഴുന്നേറ്റ് ഒരു ടിൻ കുട്ടിക്കൂറ മുഖത്തും ദേഹത്തും വിതറി പത്രമിടാൻ പോകുന്നത് അക്ഷരങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലെന്നും പ്രഭാതങ്ങളിൽ തരുണീമണികളുടെ മുഖദർശനം നൽകുന്ന കുളിർമ്മയ്ക്കും സന്തോഷത്തിനും വേണ്ടി ആണെന്നും എനിക്കല്ലേ അറിയൂ.
“അതിരിക്കട്ടെ. കൊച്ചീപ്പൻ സാറുമായി എന്താ പ്രശ്നം? നിന്റെ ഹെഡ്മാഷ് അല്ലേ അദ്ദേഹം? മുന്നോട്ടു നടന്നു പോയ ആൾ നീ പാടുന്നതു ശ്രദ്ധിച്ചിട്ടാണ് തിരികെ വന്നത്.”
“അത്… സാറിന്റെ വീട്ടിൽ പത്രമിട്ടപ്പോൾ ഞാൻ ആ പാട്ടൊന്നു മൂളി.. ” ഞാൻ നിഷ്കളങ്കനായി.
“അത്രേയുള്ളോ… അച്ചായാ.. നമ്മുടെ അപ്സ്സരയിൽ ‘ഉർവശി ഭാരതി’ റിലീസ് ആയിരുന്നു. ഞാനും ഇവനും കൂടിയാ പോയി തള്ളുകൊണ്ട് ടിക്കറ്റ് വാങ്ങിച്ചത്.. അതിലെ പാട്ടാ ഇത്.. സൂപ്പർ പാട്ടല്ലേ.അവനൊരു ചെറുപ്പക്കാരനല്ലേ… രാവിലത്തെ ഉന്മേഷത്തിൽ ഒന്നു മൂളിപ്പോയതു വലിയ തെറ്റാണോ?” രാജേഷേട്ടൻ അച്ചായനെ തണുപ്പിക്കാനായി പറഞ്ഞു.
‘ആ…എനിക്കറിയത്തില്ല.” അച്ചായൻ കൈ മലർത്തി.
എന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ അച്ചായൻ ഒന്നു തണുത്തു. ഒന്നും മിണ്ടാതെ ഇരിപ്പിടത്തിൽ പോയി ഇരുന്നു.
രാജേഷേട്ടൻ ചോദിച്ചു… “നീ പറഞ്ഞത്രേ ഉള്ളോടാ? എന്നോടു സത്യം പറഞ്ഞോ മോനെ.”
സംഭവം ഞാൻ ചുരുക്കി പറഞ്ഞു കേൾപ്പിച്ചു.
രാജേഷേട്ടൻ ചിരിയോടെ പറഞ്ഞു.. “അമ്പട വീരാ..”
“എടാ പിന്നെ കോളേജിൽ പോകുന്നതിനു മുമ്പു തന്നെ റോക്കറ്റ് ഒക്കെ ഉണ്ടാക്കാൻ പഠിച്ചോടാ?”
“അതൊക്കെ പത്താംക്ലാസിൽ വെച്ചേ ഉണ്ടാക്കിയിട്ടും പരീക്ഷിച്ചിട്ടും ഉണ്ട്.”
“പിന്നെ ഞാൻ… സെപ്റ്റംബറിൽ എഴുതിയെക്കുവല്ലേ.. ഇപ്രാവശ്യം നല്ല മാർക്കോടു കൂടി ഇംഗ്ലീഷ് പാസ്സാവും. അടുത്ത വർഷം കോളേജിൽ പോകുവേം ചെയ്യും..” ഞാൻ ആവേശത്തോടെ പറഞ്ഞു.
“കോളേജിൽ ക്ലാര നിന്റെ സീനിയർ ആണല്ലോ അല്ലേ? പത്താംക്ലാസിൽ നിങ്ങൾ ഒരു ക്ലാസ്സിൽ ആയിരുന്നോ?” രാജേഷേട്ടൻ വിടുന്ന മട്ടില്ല.
“അല്ല.. അവൾ വേറെ ക്ലാസ്സിൽ ആയിരുന്നു. ഞങ്ങൾ ഉഴപ്പന്മാരെ പഠിക്കുന്ന കുട്ടികൾ ഒട്ടുമേ മൈൻഡ് ചെയ്യില്ല. അവൾ എന്നെ സ്കൂളിൽ വെച്ചു കണ്ടിട്ടു പോലുമില്ലായിരിക്കും..” ഞാൻ വിനയാന്വിതനായി.
“ശരി.. ഒരു കാര്യം ചെയ്യാം. നീ നാളെ എന്റെ റൂട്ടിൽ പൊയ്ക്കോ.. ഞാൻ അച്ചായനോടു പറയാം.”
“പക്ഷേ…രാജേഷേട്ടാ… അവൾ എന്റെ പെണ്ണാ.. ആ റൂട്ടിൽ പോകുമ്പോൾ അത് മനസ്സിൽ വേണേ” കൈയകലത്തിൽ നിന്നു മാറി നിന്നിട്ടു ഞാൻ മൊഴിഞ്ഞു.
പിന്നീട് പെട്ടെന്നുണ്ടായ ഒരുൾവിളിയിൽ….
രാജേഷേട്ടന്റെ കണ്ണുരുട്ടലിനെ മറികടന്നു ഞാൻ കെഞ്ചി…
“അല്ലെങ്കിൽ അച്ചായനോട് ഒന്നു പറയാമോ… ഞാൻ ഇനി പാട്ടു മൂളത്തേ ഇല്ല. എനിക്കാ റൂട്ട് മതി.. പ്ലീസ്.. പ്ലീസ്.. എനിക്ക് ദർശന ഭാഗ്യം എങ്കിലും കിട്ടുമല്ലോ..”
“എടാ.. ദർശനസുഖത്തിനു പുറമേ സ്പർശന സുഖത്തിനും ഒരു വകുപ്പ് തെളിഞ്ഞിട്ടുണ്ട്..”
രാജേഷേട്ടൻ ചിരിയോടെ തുടർന്നു.
“കൊച്ചീപ്പൻ സാറിന്റെ ഇളയ അളിയനാണ് ഇവിടെ പുതുതായി ചാർജെടുത്ത സർക്കിൾ ഇൻസ്പെക്ടർ… എന്നു പറഞ്ഞാൽ.. ക്ലാരയുടെ അമ്മാച്ചൻ..”

