മരണത്തെ കുറിച്ച് ഇങ്ങനെ ഓർക്കാൻ എനിയ്ക്കിഷ്ടമില്ല. മരണത്തിന് ശേഷം എന്തെന്ന് അറിയാതെ എങ്ങോട്ട് പോകുമെന്ന് അറിയാതെ എന്തിനോർക്കണം, എന്തിന് ഭയക്കണമെന്നതും ചോദ്യമാണ് എങ്കിലും, ഭയമാകുന്നുണ്ട്! അജ്ഞതയാണ് ഭയങ്ങളിൽ ഏറ്റവും വലുത്. അല്ലെ! എന്താണിനി, എവിടെയാണിനി എന്നറിയാതെ വെറും ചിന്താഭാരങ്ങളുടെ വിഴുപ്പിൽ ശ്വാസം മുട്ടുന്ന നിമിഷങ്ങളുടെ കടന്നുകയറ്റം, അജ്ഞത! മരണം എല്ലാത്തിൻ്റെയും അവസാനമെന്ന് ഇന്നലെ ആരൊ പറഞ്ഞു കേട്ടു! പക്ഷെ അതും ഒരു തുടക്കം ആകാമല്ലൊ. ചില മലകൾക്ക് മുകളിൽ കാഴ്ച്ചയെ മറച്ച് മഞ്ഞ് പൊതിയുന്ന പോലെ ആകണം മരണശേഷം! ഒരാളിലേക്ക് ഉറ്റുനോക്കി പിന്നെ ആ കാഴ്ച്ചയെ മൂടല പ്രാപിക്കുന്നതാവും! പക്ഷെ ഇവിടെ ആ മൂടല തെളിഞ്ഞ് വരികയില്ലെന്ന് മാത്രം! അനിശ്ചിതമായ ചില കാത്തിരിപ്പ് അവർ അറിയുന്നുണ്ടാകുമൊ! പൊതിഞ്ഞ മഞ്ഞിന് അപ്പുറം ഒരു ലോകം, അതവിടെ എന്തായാലും ഉണ്ടാകില്ലേ? അവസാനിച്ചു എന്ന് കരുതിയിടത്തു നിന്നും പുതിയൊരു തുടക്കവുമായ് അവർ അവിടെ ഉണ്ട്! മരണാനന്തരമെന്ന് ചിന്തിയ്ക്കുന്നതിനേക്കാൾ ഓർക്കാൻ ഇഷ്ടം ഇങ്ങനെ ആണ്;…
Author: Chanchal Anasooya
മടുത്ത മനസ്സിനെ നോക്കി പുഞ്ചിരിയ്ക്കാൻ പറഞ്ഞാൽ നിരാശ നിങ്ങൾക്കാണുണ്ടാവുക! -ചഞ്ചൽ അനസൂയ
യുദ്ധത്തെ ഭയക്കുന്നുണ്ട്. പണ്ടെങ്ങോ പാഠപുസ്തകം വായിച്ചു പോയപ്പോൾ കണ്ണു കൊണ്ടറിഞ്ഞ് കാതു കൊണ്ട് കേട്ട ചില ചിത്രങ്ങളിലെ വരികളുണ്ട്. യുദ്ധഭൂമിയുടെ ഉഷ്ണക്കാറ്റിൽ പറന്നു പൊങ്ങിയ കട്ടകെട്ടിയ ചോരയുടെ ഊറുന്ന മണത്തിൽ കുതിർന്ന, തൻജീവനെ തന്നെ കാർന്നു തിന്നാൻ മുതിരുന്ന വിശപ്പിൻ്റെ അലറി വിളി, അതോർമ്മ വരും! മേനിയറ്റ കുഞ്ഞുഹൃദയങ്ങൾ മണ്ണിൽ പൊതിഞ്ഞ് ചോര വാർന്ന് പിന്നെയും പ്രതീക്ഷ പോലെ മിടിച്ചു കൊണ്ടിരിയ്ക്കുന്ന ദുസ്സ്വപ്നം തളർത്തുന്നു. കളിചിരികൾ നിലച്ച ചോരമണ്ണു പുതച്ച കൈയ്യാലെ എറിഞ്ഞിട്ടു കൊടുക്കുന്ന അന്നം ആർത്തിയോടെ വാരിക്കഴിയ്ക്കുന്ന പേടിച്ചരണ്ട മുഖങ്ങൾ ചിന്തകളുടെ ചോരയോട്ടം തടസ്സപ്പെടുത്തുന്നു! വിളറി വെളുത്ത നിർജ്ജീവമായ മുഖങ്ങൾ, ഈ ഭൂമി ചിലർക്ക് നരകമായ് മാറുന്ന കാഴ്ച്ചകൾ, മണ്ണോടടിയണമെന്ന ദേഹസ്വാതന്ത്ര്യത്തെ ഛിന്നഭിന്നമാക്കുന്ന വെടിക്കോപ്പുകളിൽ നിന്നും ചീഞ്ഞു നാറിയ മനം മടുപ്പിയ്ക്കുന്ന ശവങ്ങളുടെ ഗന്ധം സിരകളിലെ ഒഴുക്കിനെ താളം തെറ്റിയ്ക്കുന്നു! ഓർമ്മകളെ മുഴുവനോടെ മന്ദീഭവിപ്പിയ്ക്കുന്നു. എന്നിലെ മനുഷ്യന് എന്താണിനിയും ആവുക! അകമഴിഞ്ഞ പ്രാർത്ഥന, ഈ ഭൂമിയിൽ അർപ്പിയ്ക്കട്ടെ! അകമഴിഞ്ഞ പ്രാർത്ഥന,…
അമ്മേ.. എന്നറിയാണ്ട് വിളിച്ച് പോണു. വിളി കേൾക്കില്ല, അറിയാം. ഒരു കവിത എഴുതുമ്പോൾ, ഒരു ചിത്രം വരയ്ക്കുമ്പോൾ, ഒരു നല്ല ദിവസം കടന്ന് പോകുമ്പോൾ, കെട്ട നേരത്തെ പിടിച്ച് കെട്ടാൻ ആവാതെ വരുമ്പോൾ, ഒരു നല്ല കൂട്ടാൻ ഉണ്ടാക്കുമ്പോൾ, വയറ് നിറയുമ്പോൾ, മൂടി കെട്ടി ഇരിയ്ക്കുമ്പോൾ, മേലാകെ നോവുമ്പോൾ, പനിക്കോള് വന്ന് പോകുമ്പോൾ, ഒന്നും മിണ്ടാതെ അമ്മചൂട് അറിയാൻ തോന്നുമ്പോൾ, അമ്മേ… എന്നറിയാണ്ട് വിളിച്ച് പോണൂ. വിളി ഇനി കേൾക്കില്ല, അറിയാം. അടുത്ത് വേണം പോലെ. – അമ്മ വേണം. – ചഞ്ചൽ അനസൂയ
എന്നിലെ മഴ പരാതികളാണ്. ചോർന്നു തൂങ്ങുന്ന മേൽക്കൂര. വിണ്ടു വിള്ളൽ വീണ ചുമർചിത്രം. പുഴുക്കുത്തേറ്റ റേഷനരി. വേവാത്ത പരിപ്പ്. നനഞ്ഞൊട്ടുന്ന അടിയുടുപ്പ്. നടക്കല്ലിൽ കുത്തിയിരിയ്ക്കുന്ന അച്ഛൻ. കീറപ്പുതപ്പിന്റെ തണുപ്പ്. അടിച്ചാലും തൂത്താലും ഒട്ടിപ്പിടിച്ചു കിടക്കുന്നു ആ കൊഴിഞ്ഞു വീണയില! എന്നിലെ മഴ പരാതികളാണ്. -ചഞ്ചൽ അനസൂയ